അണക്കെട്ട് പൊട്ടിയാലെങ്കിലും വായ തുറക്കുമോ അവര്‍

ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയും, കൂടംകുളം ആണവ നിക്ഷേപത്തിനെതിരെ ഡി.എം.കെ നേതാവ് കരുണാ നിധിയും കേന്ദ്രസര്‍ക്കാറിനെ നോക്കി കണ്ണുരുട്ടിയപ്പോള്‍ തീരുമാനം പുനരാലോചിക്കാന്‍ ഞൊടിയിടയില്‍ തയ്യാറായെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചില കടുംകൈ പ്രയോഗങ്ങള്‍ക്ക് സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധികള്‍ സന്നദ്ധമാകേണ്ട സമയമായിരിക്കുന്നു. പുതിയ ആണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം തലപ്പാവിന്റെ പുറത്തിരുത്താന്‍ പ്രധാനമന്ത്രിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കിവരുന്ന ഡി.എം.കെയുടെ ഭീഷണി ഭയന്നാണെന്നതില് സംശയമില്ല. തമിഴ്നാട് ഭരിക്കുന്ന ജയലളിതയും കൂട്ടരും യു.പി.എക്ക് ഒപ്പമല്ലാതിരുന്നിട്ടും പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുടെ പാര്‍ലമെന്റിലെ അംഗ ബലം പരിഗണിച്ച് തമിഴ് ജനതയുടെ വികാരത്തിനൊപ്പം പരോക്ഷമായി നിലപാട് സ്വീകരിച്ച യു.പി.എ സര്‍ക്കാറിനെ പൊതുകാഴ്ച്ചപ്പാടില് നോക്കിക്കാണുമ്പോള്‍ തെറ്റ് പറയാനില്ല. ഒരു അണക്കെട്ടിനും, നാല്‍പ്പത് ലക്ഷം മനുഷ്യ ജീവനും വേണ്ടി അധികാരം പോകുന്ന പണിക്കു നില്‍ക്കുന്നത് പോയത്തമാണെന്നേ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉയര്‍ച്ച, താഴ്ചകളിലൂടെ പൊതു സമൂഹത്തിന്റെ വികാരത്തെ നോക്കിക്കാണുന്ന ഭരണകൂടത്തിന് തോന്നൂ. ഭരണത്തിന്റെ കാലദൈര്‍ഘ്യം പകുതിയിലേറെ ഇനിയും ബാക്കി നില്‍ക്കെ ടു ജി സ്പെക്ട്രത്തിലും, കോമണ്‍ വെല്‍ത്ത് ഗെയിംസിലും മാത്രമേ കയ്യിട്ട് വരാനായിട്ടുള്ളൂവെന്നിരിക്കെ ചക്കരകുടത്തില്‍ മണ്ണ് വാരിയിടുന്ന ഒരു പരിപാടിക്കുമില്ലാത്ത നിലപാടാണ് കേന്ദ്രസര്ക്കാറിനെന്ന് തോന്നിപ്പോകുന്നു. സംസ്ഥാനത്തെ ഇരുപത് പാര്‍ലിമെന്റ് അംഗങ്ങളില്‍ 16 ഉം യു.പി.എ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നവരാണ്. കേന്ദ്ര മന്ത്രി സഭയിലാകട്ടെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം അര ഡസനുമാണ്. മോശമല്ല ഈ കണക്ക്. സംസ്ഥാനത്തിന്റെ പൊതു വികാരത്തെ നിര്‍വികാരത്തോടെ സമീപിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സ്വപ്നത്തിലെങ്കിലും ഞെട്ടിക്കാന്‍ ഇവരുടെ എന്തെങ്കിലും കടുംകൈ പ്രയോഗങ്ങള്ക്കാകുമെന്നതില് സംശയമില്ല. ഉപവാസവും, കുത്തിയിരിപ്പും, നിവേദനങ്ങളും ഫലം കാണുന്നില്ലെങ്കില്‍ സ്ഥാന ത്യാഗങ്ങള്‍ക്ക് നമ്മുടെ ജനപ്രതിനിധികള്‍ തയ്യാറാകണം. ഏറ്റവും ചുരുങ്ങിയത് ഇടറിയ ശബ്ദത്തോടെയുള്ള ഭീഷണിക്കെങ്കിലും തയ്യാറാകേണ്ടതുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ നാല് ജില്ലകള്‍ ഇല്ലാതാകുമെന്നാണ് പറയപ്പെടുന്നത്. സ്വഭാവികമായും ഇവിടത്തെ പാര്‍ലിമെന്റ് മണ്ഡലങ്ങളും വെള്ളത്തില്‍ ഒലിച്ചു പോകും. മണ്ഡലവും, ജനങ്ങളും ഉണ്ടെങ്കിലെ ജനപ്രതിനിധിയുള്ളൂവെന്ന് അിറയാത്തവരല്ല നമ്മുടെ എം.പി.മാര്‍. സംസ്ഥാനത്ത് നിന്നുള്ള യു.പി.എ.പ്രാതിനിധ്യം മോശമല്ലാത്തതാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് റാങ്കുള്ളവര്‍ക്ക് ആയിട്ടുണ്ടെന്ന് കരുതാം.
കേന്ദ്രസര്‍ക്കാറിന് കേരളത്തിന്റെ പൊതുവികാരത്തോട് കോഴി അയലില്‍ കയറിയ നിലപാടാണെങ്കിലും സംസ്ഥാനം ഈ വിഷയത്തെ നെഞ്ചേറ്റിയത് രാഷ്ട്രീയ പൊതു ധാരയില്‍ പുത്തന്‍ മാതൃക തുറന്നുവെച്ചായിരുന്നു. രാഷ്ട്രീയ അതിപ്രസരം കാന്‍സറായി മാറിയ നാടാണ് കേരളമെന്ന പൊതുകാഴ്ചപ്പാടിനെ തല്ലിതകര്‍ക്കുന്ന സമീപനമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തെ ചെറുതും, വലുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചതെന്ന് പറയാതെ വയ്യ. എന്തിനേയും രാഷ്ട്രീയമായി സമീപീക്കാന്‍ മാത്രം ശീലിച്ച മലയാളിയുടെ മനസ്സും, ചിന്തയും, ചലനങ്ങളും ഒരേ ധാരയില്‍ നടന്നു നീങ്ങിയെന്നത് മുല്ലപ്പെരിയാറിലെ ഒഴുക്കിനെ പോലും ശാന്തമാക്കിയിട്ടുണ്ടാകും. വിവാദങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ കൂടെപിറപ്പുകളായതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചില കറുത്ത കുത്തുകള്‍ പ്രതിഷേധ പരമ്പരക്കിടെ ഉയര്‍ന്നുവന്നെങ്കിലും അതിനെ പക്വതയോടെ നേരിട്ട് രാഷ്ട്രീയ നേതൃത്വം മികവു കാട്ടി. അഡ്വക്കേറ്റ് ജനറല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ ചില പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ മൂര്‍ച്ചകൂടിയ ഇനമായിരുന്നെങ്കിലും പൊതുവായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലേക്ക് ഇതെടുത്ത് പ്രയോഗിക്കുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന ബോധ്യം പ്രശ്നത്തെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ അവസരത്തിനൊത്തുയര്‍ന്ന പ്രതിപക്ഷത്തെ പ്രശംസിക്കാതെ വയ്യ. ഒപ്പം ഭരണപക്ഷത്തിന്റെ മാന്യമായ പ്രതിഷേധം വി.എം സുധീരന്റെയും മന്ത്രിമാരായ കെ.എം. മാണിയുടെയും പി.ജെ ജോസഫിന്റെയും പക്കല്‍ നിന്നുണ്ടായെന്നതും ശ്രദ്ദേയം തന്നെ. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒരേ വികാരത്തോടെ മുല്ലപ്പെരിയാര്‍ വിഷയത്തെ ഏറ്റെടുത്തുവെന്നത് പ്രതിഷേധ സമര ചരിത്രങ്ങളിലെ വേറിട്ട അദ്ധ്യായമാണ്.
ചപ്പാത്തിലേയും വണ്ടിപ്പെറിയാറിലെയും സമരപന്തലുകളില്‍ രാഷ്ട്രീയഭേദമില്ലാതെയാണ് അണികള്‍ ഒരേ സമയം ഉപവാസമിരിക്കുന്നത്. ഇടതുമുന്നണി ആഹ്വാനം ചെയ്ത മനുഷ്യമതിലിന് ആഭിവാദ്യമര്പ്പിക്കാന് യു.ഡി.എഫ് മന്ത്രിസഭയിലെ പി.ജെ ജോസഫ് എത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആശ്ളേഷിച്ച് മന്ത്രി സര്‍വ്വ പിന്തുണയും കൈമാറുന്നു. വണ്ടിതാവളം മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ ഇടതടവില്ലാതെ 210 കിലോമീറ്റര്‍ ദൂരം മനുഷ്യമതില്‍ ഉയരുന്നു. വണ്ടിപ്പെരിയാര്‍, ചപ്പാത്ത് തുടങ്ങിയ അങ്ങാടികള്‍ ആശങ്കയില്‍ ഉറക്കം നഷ്ടപ്പെട്ട അണക്കെട്ടിന്റെ തീരദേശവാസികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെ കൊണ്ട് വീര്‍പ്പ്മുട്ടുന്നു. സഹജീവികളുടെ ആശങ്കകള്ക്കുമുന്നില് മനസ്സും ശരീരവും ഒരു പോലെ ഐക്യപ്പെട്ട ഇതുപോലൊരു മുന്നേറ്റം സംസ്ഥാനം ഇതിനുമുമ്പ് കണ്ടിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളായ തേനിയിലും കമ്പത്തും ഇടക്കുണ്ടായ അതിക്രമങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം മുല്ലപ്പൂ വിപ്ളവങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. 116 വര്‍ഷമായി വെള്ളം തന്നുകൊണ്ടിരിക്കുന്ന ഞങ്ങളെ വെള്ളത്തില്‍ മുക്കി കൊല്ലരുതേ, കൊല്ലരുതേ, കൊല്ലരുതേ…. എന്നത് വി.എസ് അച്ച്യതാനന്ദന്റെ പ്രസംഗത്തിലെ വരികള്‍ മാത്രമല്ല ഓരോ മലയാളിയുടെയും മനസ്സുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അഭ്യര്‍ത്ഥനയാണ്. സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം കൊണ്ടുണ്ടാക്കിയ അണക്കെട്ട് തകരില്ലെന്ന് തമിഴിനാടിനെ പോലെ പ്രധാനമന്ത്രിയും കരുതരുതേ……
ഈ വിഷയത്തില്‍ കൊച്ചു കുട്ടികള്‍ക്കുള്ള ആശങ്ക പോലും നമ്മുടെ കേന്ദ്ര നേതാക്കല്ക്കില്ല.... വളരെ നല്ല ലേഖനം...
ReplyDeletevery well written....
ReplyDeletewhy so much delay between last post and this one...
was expecting your blogs atleast once in a week :)