ത്വലാഖും ബഹുഭാര്യത്വവും
വിമര്‍ശനങ്ങളിലെ നൈതികത
രാജ്യത്തിന്റെ നീതിന്യായ കോടതികളില്‍ കഴിഞ്ഞ കുറെകാലങ്ങളായി സജീവ വ്യവഹാരത്തിനു വിഷയമായ രണ്ടുകാര്യങ്ങളാണ് ത്വലാഖും ബഹുഭാര്യത്വവും. വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്ന ഇക്കാര്യങ്ങള്‍ ബോധപൂര്‍വ്വമൊ അല്ലാതെയൊ ഉള്ള തെറ്റിദ്ധാരണകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും എന്നും കാരണമായിട്ടുണ്ട്. ഇവ രണ്ടിനെയും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ബഹുഭാര്യത്വത്തിലും, വിവാഹമോചനത്തിലും സ്ത്രീ ഇരയാക്കപ്പെടുന്നതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് പലപ്പോഴും ഇസ്‌ലാമിനെതിരായ സ്ത്രീ വിരുദ്ധതയുടെ മുഖം പ്രകടമാകാറുണ്ട്. മതത്തേയും മതാധ്യാപനങ്ങളെയും ചൂഷണം ചെയ്യുന്ന വിഭാഗം പൗരോഹിത്യത്തിന്റെ ഭാഗമായി എല്ലാ മതങ്ങള്‍ക്കിടയിലും നിലനില്‍ക്കാറുഉള്ളതുപോലെ ഇസ്‌ലാമിന്റെ വിശ്വാസ, ആചാര, അനുഷ്ഠാന മേഖലകളിലും ബലിഷ്ഠമായി കടന്നു പിടിക്കപ്പെട്ടിട്ടുണ്ട്. വിവാഹമോചനവും, ബഹുഭാര്യത്വവും ഉള്‍പ്പെടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും മാനവികതയില്‍ ഊന്നിയുള്ള അനിവാര്യതകള്‍ക്ക് പരിഹാരമായി അവതരിപ്പിക്കുമ്പോള്‍ അതിനെ തന്നിഷ്ടം പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സായി കൂടെക്കൂട്ടുന്നിടത്താണ് തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും ബലപ്പെടുന്നത്.

 തോന്നിയപോലെ പെണ്ണുകെട്ടാനും, ഇഷ്ടാനുസരണം ഒഴുവാക്കാനും ഇസ്‌ലാം അനുമതി നല്‍കുന്നില്ലെന്നു മാത്രമല്ല അതിനെ കര്‍ക്കശ വ്യവസ്ഥകളിലൂടെ നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. അനിവാര്യമെങ്കില്‍ വിവാഹമോചനത്തിന് ഇസ്‌ലാം അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ത്വലാഖ് എന്ന പദം തുടര്‍ച്ചയായി മൂന്ന് തവണ ഉരുവിട്ടുകൊണ്ടുള്ള അതിവൈകാരിക പ്രകടനമല്ല ഇസ്‌ലാമിലെ വിവാഹ മോചനം. കാലദൈര്‍ഘ്യമെടുത്തും, തുടര്‍ സമവായങ്ങളിലൂടെയും മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ട പ്രക്രിയയാണ് ഇസ്‌ലാമിലെ വിവാഹമോചനം. അനിവാര്യമെങ്കില്‍ മാത്രമാണ് ത്വലാഖിന്റെ ഒന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ടത്. ഒരിക്കലും കൂടിച്ചേരാന്‍ പറ്റാത്തതൊഴിച്ചുള്ള ഏതൊരു പ്രശ്‌നവും ത്വലാഖിന്റെ ആദ്യഘട്ടം പിന്നിടുമ്പോള്‍ തന്നെ പരിഹരിക്കപ്പെടുന്ന തരത്തിലാണ് ഇതിലെ നിര്‍ദേശങ്ങള്‍. ദമ്പതിമാര്‍ക്കിടയില്‍ സാധാരണ രീതിയിലല്ലാത്ത പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ കിടപ്പറ ബഹിഷ്‌ക്കരിക്കാനും എന്നിട്ടും ശരിയാകാത്ത പക്ഷം ഇരു കുടുംബങ്ങളിലേയും മുതിര്‍ന്നവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനും നിര്‍ദ്ദേശിക്കുന്നു. ആര്‍ത്തവ കാലത്ത് ഇക്കാര്യത്തില്‍ യാതൊരു തീരുമാനവുമെടുക്കരുത്. ആര്‍ത്തവകാലത്തിനു ശേഷമുള്ള സ്ത്രീയുടെ മാനസികാവസ്ഥയ്ക്ക് കാത്തുനില്‍ക്കണം. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിയുന്നതുവരെ പിരിച്ചയക്കരുത്. കഴിയുമെങ്കില്‍ രണ്ടുവര്‍ഷത്തെ മുലകുടിക്കാലം കഴിയുന്നതുവരെയെങ്കിലും കൂടെ നിറുത്തണം. ഇതിനിടയില്‍ അവര്‍ ഒരുമിച്ചു ജീവിക്കുവാന്‍ തീരുമാനമെടുക്കുകയാണെങ്കില്‍ യാതൊരു തടസ്സവുമില്ലാതെ ഇവര്‍ക്കൊന്നിക്കാം. സദുദ്ദേശത്തോടെയും നന്മ ഉദ്ദേശിച്ചുമായിരിക്കണം ഇവയൊക്കെയും ചെയ്യേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വീണ്ടും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ രണ്ടാം ഘട്ടത്തിലും ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. നടപടിക്രമ കാലയളവില്‍ ഇവര്‍ക്ക് യോജിക്കാന്‍ കഴിയാതെ വരികയും പിന്നീട് മാനസാന്തരം ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ മറ്റു തടസ്സങ്ങളില്ല. മൂന്നാം ഘട്ടത്തിലും ഇതേ നടപടികള്‍ തന്നെയാണ് പിന്നിടേണ്ടത്. എന്നാല്‍ ഇതിനുശേഷം നിരുപാധികം ഒന്നിക്കാന്‍ കഴിയില്ലെങ്കിലും യോജിക്കുവാനുള്ള അവസരങ്ങള്‍ ഇസ്‌ലാം തുറന്നുവെക്കുന്നു.

 വിവാഹത്തെ വിശുദ്ധ ഖുര്‍ആന്‍ ഉപമിക്കുന്നത് ബലിഷ്ടമായ കരാര്‍ എന്നാണ്. ഇത്തരത്തില്‍ വിളക്കിച്ചേര്‍ത്ത ഒന്നിനെ നൈമിഷികമായ വികാരങ്ങള്‍ക്കുമേല്‍ മൂന്നും ചൊല്ലി പിരിയാവുന്ന ഒന്നായി മതം പഠിപ്പിക്കുന്നില്ല. ശാസിച്ചും ബഹിഷ്‌ക്കരിച്ചും ഉപദേശിച്ചും കൂടെനിറുത്തി ചര്‍ച്ചകള്‍ നടത്തിയും ഫലം കാണാത്തപ്പോള്‍ മാത്രം സാധ്യമാക്കേണ്ട ഒന്നിനെ മൂന്ന് വട്ട പദപ്രയോഗത്തിലൂടെ പിരിച്ചയക്കുന്ന രീതി ഇസ്‌ലാമിനും, വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും എതിരാണ് (ഖുര്‍ആന്‍ 2:229). പിരിച്ചയക്കുന്ന ഭാര്യമാര്‍ക്ക് നല്‍കിയതില്‍ നിന്ന് യാതൊന്നും തിരിച്ചെടുക്കുവാന്‍ ഭര്‍ത്താവിന് അധികാരമില്ലെന്നു കൂടി കര്‍ക്കശമായി പറഞ്ഞുവെക്കുന്നു.

 ഭര്‍ത്താവ് ഭാര്യക്കുമേല്‍ മാത്രമായി നടപ്പാക്കുന്ന ഒന്നല്ല ഇസ്‌ലാമിലെ വിവാഹമോചനം. പെണ്ണിനു ഭര്‍ത്താവിനുമേല്‍ വിവാഹമോചനം ആവശ്യപ്പെടാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു നല്‍കുന്നു. മൂന്ന് ഘട്ടങ്ങള്‍ സ്ത്രീ മുന്‍കയ്യെടുക്കുന്ന വിവാഹമോചന കാര്യത്തിലും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാര്‍ സ്വീകരിക്കേണ്ട നടപടിയുടെ അത്രയും അവ സങ്കീര്‍ണ്ണമല്ല. ഒരിക്കലും യോജിച്ചുപോകാന്‍ കഴിയാത്ത ദാമ്പത്യം അതികഠിനമായ സാഹചര്യത്തിലൂടെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന പ്രായോഗിക നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ അതിവിപുലമായ ത്വലാഖിന്റെ നടപടിക്രമങ്ങളിലൂടെ യോജിപ്പിന്റെ സാധ്യതകളെ തുറന്നുവെക്കുകയാണ് മതം ചെയ്യുന്നത്. വിവാഹമോചനത്തിലൂടെ പുരുഷനും സ്ത്രീക്കും കാലുഷ്യമല്ല മതം ഉദ്ദേശിക്കുന്നത്. അവരുടെ ജീവിതത്തില്‍ യാതൊരു കാരണവശാലും ഇരുട്ട് പരക്കാന്‍ ഇടയാകരുതെന്നും മതം നിര്‍ദ്ദേശിക്കുന്നു. ഏറ്റവും മാന്യമായിട്ടായിരിക്കണം വിവാഹമോചനം സാധ്യമാക്കേണ്ടതെന്ന് പഠിപ്പിക്കുന്നതോടൊപ്പം പെണ്ണിന് ആണിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ചിലവിന് നല്‍കാനും മതം കല്‍പ്പിക്കുന്നു (വി.ഖുര്‍ആന്‍ 65:6). അനുവദിക്കപ്പെട്ടതില്‍ അല്ലാഹു ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാണെന്ന മുഹമ്മദ്‌നബിയുടെ അധ്യാപനം ഇക്കാര്യത്തില്‍ ഇസ്‌ലാം കാണിക്കുന്ന താല്‍പര്യക്കുറവിന്റെ വശം തുറന്നുവെക്കുന്നു.

 ബഹുഭാര്യത്വത്തെ ഇസ്‌ലാം അനുവദിക്കുന്നുണ്ടെങ്കിലും കൃത്യവും കര്‍ക്കശവുമായ വ്യവസ്ഥകള്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നാല് പെണ്ണ് കെട്ടാനുള്ള അനുമതിയെന്ന നിലയില്‍ ഖുര്‍ആന്‍ വാക്യങ്ങളെ വായിച്ചെടുക്കാനാകില്ല. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുടെ കാര്യത്തില്‍ നീതിപുലര്‍ത്താനാവില്ലെന്ന് ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുകയെന്ന (ഖുര്‍ആന്‍4:3) കര്‍ക്കശമായ നിയന്ത്രണത്തോടൊപ്പമാണ് ബഹുഭാര്യത്വത്തിന് അനുമതി നല്‍കുന്നത്. അനിവാര്യ സാഹചര്യങ്ങളില്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ നടപ്പാക്കേണ്ട ഈ അനുവാദത്തെ സാര്‍വത്രികമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത് വിശുദ്ധവാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ നിന്നാണ്. തുല്യ നീതി നടപ്പാക്കാന്‍ കഴിയുമെങ്കില്‍ മാത്രം രണ്ടാമത്തെ വിവാഹം കഴിക്കുകയെന്ന നിര്‍ദ്ദേശം ബഹുഭാര്യത്വത്തെ അനുവദിക്കുന്നതോടൊപ്പമുള്ള നിരുത്സാഹപ്പെടുത്തല്‍ കൂടിയാണ്. സ്ത്രീ, പുരുഷ സമൂഹങ്ങളില്‍ അനിവാര്യമായുണ്ടാകുന്ന സാഹചര്യങ്ങളില്‍ ക്രിയാത്മകമായുള്ള പരിഹാരമെന്ന നിലയില്‍ നിര്‍ദ്ദേശിക്കാവുന്ന ഒന്നായിവേണം വ്യവസ്ഥകളോടെയുള്ള ബഹുഭാര്യത്വത്തെ നോക്കിക്കാണാന്‍.

 ത്വലാഖിനേയും, ബഹുഭാര്യത്വത്തേയും ദുരുപയോഗം ചെയ്യുന്ന സമൂഹം സമകാലീനലോകത്ത് നിലനില്‍ക്കുന്നുണ്ടെന്ന വസ്തുത കാണാതെ പോകേണ്ടതല്ല.  മതത്തിനകത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ബോധവത്കരണത്തിലൂടെയുള്ള തിരുത്തല്‍ ഉണ്ടാകേണ്ടതുണ്ട്. തിരുത്തല്‍ എന്നതിന് പകരം ഉന്മൂലനം എന്നത് ജനാധിപത്യസമൂഹത്തില്‍ ഭൂഷണമല്ല. ബാഹ്യമായ ഇടപെടലുകള്‍ മാറ്റിവെച്ച് സ്വയം തിരുത്തലുകള്‍ക്ക് സാഹചര്യമൊരുക്കുകയെന്നതാണ് മുത്വലാഖിനേയും, ബഹുഭാര്യത്വത്തിലെ ദുരുപയോഗത്തേയും പ്രതിരോധിക്കുവാനുള്ള ക്രിയാത്മക വഴി. ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്കും, നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ട്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്