ഖത്തറിൽ കണ്ട കാഴ്ചകൾ
ഖത്തർ 2022ലേക്ക് തയ്യാറെടുക്കുകയാണ്. അന്നാണ് ലോക ഫുട്ബോൾ മാമാങ്കം ഈ കൊച്ചു രാജ്യത്തേക്കെത്തുന്നത്. ലോകത്തു നടന്ന വിവിധ സംഭവ വികാസങ്ങളോട് ആർജ്ജവത്തോടെയുള്ള ഇടപെടൽ സാധ്യമാക്കിയിട്ടുള്ള ഖത്തർ അത്തരമൊരു ഇടപെടലിന്റെ ഭാഗമായാണ് ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയത്വത്തെ കണക്കാക്കുന്നത്. 2.3 മില്യൺ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. അതിൽ ഖത്തരികൾ എന്നത് എണ്ണത്തിൽ വളരെ കുറവു മാത്രം. എണ്ണ സമ്പത്ത് കരുത്തായി കൊണ്ടു നടക്കുന്ന  രാജ്യത്ത് ആളോഹരി വരുമാനം വളരെ ഉയർന്നതാണ്.നഗരത്തിന്റെ പളപളപ്പ് ഖത്തറിനെ വല്ലാതെ വരിഞ്ഞുമുറുക്കിയിട്ടില്ല. വികസന സമ്പൂർണ്ണതയിലേക്കുള്ള യാത്രയിലാണ് രാജ്യമെന്നത് എങ്ങും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. വിഷൻ 2030 എന്നതിലേക്ക് രാജ്യമെത്തുന്നതോടെ മിഡിൽ ഈസ്റ്റിന്റെ വർണപ്പകിട്ടിലേക്ക് ഖത്തർ മാറ്റപ്പെടും.ലോക ഫുട്ബോളിന്റെ വരവിനെ അതി നിർണ്ണായക ഘട്ടമായാണ് ഖത്തർ കണക്കാക്കുന്നത്. ക്രൂഡ് ഓയിലിന്റെ വിലയിലെ ചാഞ്ചാട്ടം ഖത്തറിന്റെ സ്വപ്നങ്ങളെ ഉലക്കുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യമുള്ള നേതൃത്വത്തിന്റെ കരുത്ത് പ്രതിസന്ധികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇവർക്കു നൽകുന്നത്. തെരുവുവിളക്കുകൾ ഇനിയും പ്രകാശിക്കാത്ത ഇടങ്ങളും റോഡ് വികസനത്തിന്റെ പ്രാഥമികത എത്താത്ത പ്രദേശങ്ങളും നഗരത്തിലൂടെയുള്ള സഞ്ചാരത്തിൽ തന്നെ കാണാനാകും. ലോകത്തിന്റെ ശ്രദ്ധ ഖത്തറിലേക്ക് പതിയാൻ ഇനി അഞ്ചു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ ലോകകപ്പ് ഫുട്ബോളുണ്ടാക്കുന്ന സ്വാധീനത്തെ രാജ്യത്തിന്റെ സമ്പൂർണ്ണ വികസനത്തിന്റെ വഴിയായി ഉൾക്കൊള്ളാനാണ് ഇവിടത്തുകാർക്കിഷ്ടം.

വർണ്ണം തീർത്ത് കോർണിഷ്
------------------------------------------------
പ്രകൃതിയുടെ സൗന്ദര്യവും അത്യാഡംബരത്തിന്റെ പളപളപ്പും സമം ചേർത്തു നിൽക്കുന്നതാണ് ഖത്തർ കോർണിഷ്. ഇളം പച്ച നിറത്തിൽ സാമ്യമായി നിലയുറപ്പിച്ച കടലിടുക്കാണിത്.കടൽവെള്ളത്തിന്റെ ആകാശ നീലിമയിൽ നിന്ന് വിത്യസ്തമാണ് ഇവിടത്തെ വെള്ളത്തിന്റെ കാഴ്ച. പടിഞ്ഞാറ് നിന്ന്  തഴുകിയെത്തുന്ന ഇളംകാറ്റ് ഈന്തപ്പനകളെ തൊട്ടുതലോടി കടന്നു പോകുന്നുണ്ടായിരുന്നു. ഹോഴ്സ് ഫൂട്ട് മാതൃകയിൽ ഏഴ് കിലോമീറ്ററോളം ദൈർ ല്യമുള്ളതായിരുന്നു കോർണിഷ്. തീരത്ത് നിറയെ ആഡംബര ബോട്ടുകളും ചെറുസഞ്ചാര വള്ളങ്ങും നങ്കൂരമിട്ടിട്ടുണ്ട്. ഖത്തറിന്റെ തന്ത്രപ്രധാനമായ കാര്യാലയങ്ങളൊക്കെയും ഇവിടെയാണ്. പതിനഞ്ച് മിനുട്ട് കാൽനട ദൂരം മാത്രമാണ്  അൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ളത്.പഴമയുടെ പ്രൗഡി തുളുമ്പി നിൽക്കുന്ന ഷറാട്ടൺ ഹോട്ടൽ കോർണിഷിന്റെ മുഖക്കുറിയാണ്. വിവിധ ആകൃതികളിലുള്ള കെട്ടിടങ്ങൾ സന്ധ്യമയങ്ങുന്നതോടെ വർണ്ണ വിളക്കുകളിൽ കുളിച്ചു നിൽക്കും. ഇവയുടെ പ്രതിബിംബം ഒഴുക്ക് നിലച്ച വെള്ളത്തിൽ തെളിയുന്നത് കാഴ്ച്ചയെ വർണാഭമാക്കും.

അങ്ങാടിപ്പാട്ടുമായി
സൂക്ക് വാഖിഫ്
---------------------------
പഴമയും പൈതൃകവും നിലനിറുത്തി ഒരു വ്യാപാര കേന്ദ്രത്തെ എപ്രകാരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന അങ്ങാടിയാക്കാമെന്ന് കാണിച്ചുതരുന്നതാണ് സൂക്ക് അൽ വാഖിഫ്. ആയിരത്തിലേറെ ചെറുകടകൾ അടങ്ങുന്നതാണീ സൂക്ക്. ബഹുരാഷ്ട്ര കുത്തകകളുടെ ഷോപ്പിംഗ് മാളിലേക്ക് പ്രവേശിക്കുന്ന പോലെയാണ് സൂക്കിലേക്കുള്ള എൻട്രി.വിശാലമായ ഭൂഗർഭ പാർക്കിംഗ്.നിരവധി ലിഫ്റ്റുകൾ. ആട്ടോമാറ്റിക് സ്ലേഡിംഗ് ഡോർ.കയറി ചെല്ലുന്നത് പഴമയോടെ നില നിറുത്തിയ കെട്ടിടങ്ങളിലേക്ക്. വലിയ കല്ലുകൾ കൊണ്ട് പടുത്തുണ്ടാക്കിയവയാണ് ഒട്ടുമിക്ക കെട്ടിടങ്ങളും. പമ്പരവും ബലൂണും ചെറിയ കളിപ്പാട്ടങ്ങും നിലത്ത് പായ വിരിച്ച് കച്ചവടം നടത്തുന്ന നിരവധി പേരെ സൂക്കിന് പുറത്തു കാണാം. അടുത്തടുത്തായി ഇടുങ്ങിയതും നീളത്തിലുള്ളതുമായ കടകളാണ് ഒട്ടുമിക്കതും.കടക്ക്   പുറത്തേക്ക് കച്ചവട സാധനങ്ങൾ ഇറക്കിവെച്ച് ആളുകളെ കടയിലേക്ക് വിളിച്ചു കയറ്റുന്ന തിരക്കിലാണ് കച്ചവടക്കാർ.മനുഷ്യനു വേണ്ട മുഴുവൻ സാധനങ്ങളും ഇവിടെയുണ്ട്. സ്വർണ്ണാഭരണങ്ങൾ മുതൽ വിവിധയിനം പൂച്ചകൾ വരെ വിൽപ്പനയിനത്തിൽപെടും.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലവ്യഞ്ജനങ്ങൾ പ്രധാന ആകർഷണമാണ്. ഖത്തറിന്റെ പഴയകാല വ്യാപാര പ്രൗഡി തനിമയോടെ നിലനിറുത്തുന്നതോടൊപ്പം പുതിയ തലമുറക്ക് സ്വീകാര്യമായ തരത്തിൽ അതിനെ ക്രമീകരിച്ചിരിക്കുന്നുവെന്നതാണ് സൂക്ക് അൽ വാഖിഫിനെ വിത്യസ്തമാക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി ഉന്ത്യക്കാരുടെ കടകൾ ഇവിടെയുണ്ട്.പലരും നാൽപത് വർഷത്തിലേറെയായി കച്ചവടം ചെയ്തു വരുന്നത്. സൂക്ക് പൂർണ്ണമായും ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ്. പൈതൃക സംരക്ഷണത്തിന്റെ വിശാലവും അനിവാര്യവുമായ  സാധ്യതകൾ തേടുന്ന ഇക്കാലത്ത് സൂക്ക് വാഖിഫിന്റെ കാര്യത്തിൽ ഏറെ മാതൃകകളുണ്ട്.

ആകാശവും കനാലും തീർത്ത് വില്ലാജിയോ
---------------------------------------------------------------------
ഗൾഫിന്റെ അത്യാഡംബരവും പ്രൗഡിയും നിറഞ്ഞു നിൽക്കുന്നത് മാളുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ മാളുകൾ ഗൾഫ് രാജ്യങ്ങളിലാണുള്ളത്. മനുഷ്യനിർമ്മിതിയിലെ ആധുനിക വിസ്മയം ബുർജ് ഖലീഫയോടു ചേർന്ന ദുബൈ മാൾ ലോകത്തെ തന്നെ വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ്. വികസനത്തിന്റെ പ്രൗഡിയിലേക്ക് കുതിക്കുന്ന ഖത്തറും ആഡംബര മാളുകൾക്ക് മുന്തിയ പരിഗണനയാണ് നൽകുന്നത്. ഒരു ഡസനോളം വമ്പൻ മാളുകളാണ് പ്രവർത്തന സജ്ജമാകുന്നത്.
ഖത്തറിലെ മാളുകളിൽ വേറിട്ട ഒന്നാണ് വില്ലാജിയോ. 13.5 ലക്ഷം സ്ക്വയർ ഫീറ്റാണ് ഇതിന്റെ വിസ്തീർണ്ണം. ഇറ്റാലിയൻ ഹിൽ ടൗൺ മാതൃകയിലാണ് മാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുകളിൽ ആകാശവും താഴെ കനാലും കൃത്രിമമായി ഒരുക്കിയിട്ടിണ്ട്. 150 മീറ്റർ നീളത്തിലുള്ള ഇൻഡോർ കനാലിലൂടെ മാളിനകത്ത് ചുറ്റിക്കറങ്ങാൻ പ്രത്യേക ആഡംബര വഞ്ചി സർവ്വീസുകളുണ്ട്. കൃത്രിമ ആകാശത്തിൽ വെളിച്ചം മായാത്തതു കൊണ്ടുതന്നെ പുറത്തു ഇരുട്ട് പരന്നാലും മാളിലുള്ളവർക്ക് രാത്രി അനുഭവപ്പെടില്ല. വില്ലാജിയോ മാളിനോട് ചേർന്നാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയവും ഖത്തർ ടോർച്ച് ഹോട്ടലും ആസ്പയർ സോണുമെല്ലാമുള്ളത്.

എണ്ണപ്പെരുമയുമായി
ദുഖാൻ
--------------------------------
ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്ന് ഏതാണ്ട് 80 കിലോമീറ്റർ അകലെയാണ് ദൂഖാൻ എന്ന വിശാലമായ പ്രദേശം. ഇവിടെയാണ് ഖത്തർ പെട്രോളിയത്തിന്റെയും ഗ്യാസിന്റേയും പ്രധാന ഉറവിട കേന്ദ്രം.ഖത്തറിലെ പ്രധാന ക്രൂഡ് ഓയിൽ കുഴിച്ചെടുക്കൽ മേഖലയും ഇവിടെയാണ്.
ദോഹ പട്ടണത്തിൽ നിന്ന് ഇങ്ങോട്ടേക്കുള്ള യാത്രയിൽ റോഡിന്റെ ഇരുവശങ്ങിലായി കണ്ണെത്താ ദൂരത്ത് മരുഭൂമിയാണ്. ഇടക്കിടെയായി കള്ളിച്ചെടികൾ ഇടതൂർന്ന് നിൽക്കുന്നുണ്ട്.തിരക്കൊഴിഞ്ഞ റോഡിന്റെ കിലോമീറ്ററുകളോളം ഭാഗത്ത് ചെറിയ കെട്ടിടങ്ങൾ പോലുമില്ല. മരങ്ങളോ വിശ്രമകേന്ദ്രങ്ങ ളോ ഇല്ല. ദുഖാനിലേക്ക് പ്രവേശിക്കുന്നത് ഖത്തർ പെട്രോളിയത്തിന്റെ വലിയ ഗേറ്റിലൂടെയാണ്. കനത്ത സുരക്ഷയാണ് ഈ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ക്രൂഡ് ഓയിലും ഗ്യാസും ഒഴുക്കുന്ന കൂറ്റൻ പൈപ്പുകൾ എങ്ങും നിറഞ്ഞു കാണാം. ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്യുന്നവർക്കായി സർവ്വ സൗകര്യങ്ങളോടെയുമുള്ള ടൗൺഷിപ്പാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബീച്ച് ബാത്ത് മുതൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയം വരെ ഇവിടെയുണ്ട്. ദൂഖാനിലെ വ്യൂ പോയിന്റിൽ നിന്ന് ഖത്തറിനെ മുഴുവനായും കാഴ്ച്ചയുടെ ഭാഗമാക്കാനാകും. എണ്ണ കുഴിയെടുക്കുന്ന പാടങ്ങളുടെ വിദൂര കാഴ്ച്ചയും ഇവിടെ നിന്ന് കാണാം. ഖത്തറിന്റെ കടലറ്റമാണ് ഈ പ്രദേശം.ക്യു പി എന്ന ഖത്തർ പെട്രോളിയം രൂപപ്പെടുന്നത് ഈ പ്രദേശത്തു നിന്നാണ്.

ബഗി ഡ്രൈവ്:
ആസ്വാദനത്തിലെ
സാഹസം
---------------------------------
ചെങ്കുത്തായ മണൽ കൂനകൾക്ക് മുകളിലേക്ക് അതിവേഗത്തിൽ ഓടിച്ചു പോകുന്ന ബഗികൾ ആവേശകരമായ കാഴ്ച്ചയും സാഹസികമായ അനുഭവവുമാണ്. ഖത്തറിലെ പ്രധാന വ്യവസായ കേന്ദ്രമായ മിസൈദിലെ ആകാശംമുട്ടെയുള്ള മണൽകൂനയിലൂടെയാണ് ബഗി ഡ്രൈവ്. മരുഭൂമിയിലെ കയറ്റവും ഇറക്കവും മണൽ പരപ്പും ഉൾകൊണ്ട് മനവും മേനിയും തൊട്ടൊരു സഞ്ചാരമാണിത്. 100 സിസി മുതൽ 500 സിസി വരെയുള്ള ബഗികൾ മരുഭൂമിയിലെ സഞ്ചാരത്തിനായുണ്ട്. മണലാരണ്യത്തിന്റെ ചൂടും ഗന്ധവും ബഗി സഞ്ചാരത്തിന്റെ ആസ്വാദനത്തിനൊപ്പം മനസ്സിനൊപ്പം ചേരുന്നുണ്ട്. തീവ്രമായ ജീവിതങ്ങളുടെ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന ഓരോ മണൽ തരിക്കൊപ്പവുമുണ്ട്. മരുപ്പച്ച തേടിയലഞ്ഞ സഞ്ചാരസംഘങ്ങളുടെ ദുരിതയാത്രകളുടെ കഥ മരുഭൂമിയുടെ ഇന്നലെകളായി നില നിൽക്കുന്നവയാണ്. മരുഭൂമി സഫാരികൾ ഇന്നലെകളുടെ ഓർമ്മകൾ കൂടി പറഞ്ഞു വെക്കുന്നുണ്ട്.

ഷഹാനിയയിലെ
ചൂടും പൊടിയും
-------------------------
ഏതൊരു മഹാനഗരത്തിനും പകിട്ടിന്റേയും പ്രാഢിയുടേതുമല്ലാത്ത മറ്റൊരു മുഖമുണ്ടാകും. ദോഹ നഗരത്തിൽ നിന്ന് ഷഹാനിയയിലേക്കെത്തുമ്പോൾ മനുഷ്യജീവിതങ്ങളുടെ കാഠിന്യ മുഖവും ദുരിതങ്ങളും കാണാം.രാജ്യത്തിന്റെ പ്രധാന ഇഡസ്ട്രിയൽ ഏരിയകളിലൊന്നായ ഇവിടെ കത്തുന്ന വെയിലിൽ യാതൊരു മറയുമില്ലാതെ പണിയെടുക്കുന്ന മനുഷ്യക്കോലങ്ങളെ നിരവധിയായി കാണാം. കാറിനകത്തെ എയർ കണ്ടീഷൻ അന്തരീക്ഷത്തിൽ പുറത്തിറങ്ങിയപ്പോൾ ജീവൻ നഷ്ടപ്പെടുന്ന അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്.പൊള്ളുന്ന വെയ്ലിനൊപ്പം കാഴ്ചയെ മറക്കുന്ന പൊടികൾക്കൊപ്പമാണ് അവർ ജോലി ചെയ്തിരുന്നത്. തണൽ വിരിക്കുന്ന നിഴൽ വെട്ടം പോലും എവിടെയുമില്ല. കണ്ണാടി പോലുള്ള റോഡുകളിൽ നിന്ന് ഷഹാനിയയിലേക്ക് പ്രവേശിക്കുന്നതോടെ ടാറിട്ട പാതക്ക് അന്ത്യമാകും. കല്ലും കട്ടയും കുണ്ടും കുഴിയും കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശമാണിത്.ചരക്കുമായി വലിയ വാഹനങ്ങൾ നിരന്തരം കടന്നു പോകുന്നതിനാൽ പൊടി നിറഞ്ഞ് മഞ്ഞ് മൂടിയ അന്തരീക്ഷത്തിന് സമാനമാണ്. വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും പാതയോരത്തു തന്നെയാണ്. മാലിന്യങ്ങൾ വഴിയോരത്ത് കുന്നുകൂട്ടിയിട്ട നിലയിലാണ്.ഇതിനു ചുറ്റും നായ്ക്കൾ റോന്തുചുറ്റുന്നു. പാതയോരത്തായി തന്നെയാണ് ലേബർ ക്യാമ്പുകൾ. ഇരുണ്ട് വലിഞ്ഞ മുഖവും മുഷിഞ്ഞു നിരച്ച വസ്ത്രവുമായി ക്ഷീണിതമായ ചുവടുകളോടെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങുന്നവരുടെ നീണ്ട നിര കാണാം. ഇവിടത്തെ കടകളും സാധാരണക്കാരന്റെ ജീവിതത്തോട് തഥാമ്യപ്പെടുന്ന മുഖഛായയോടെ ഉള്ളവയാണ്.നഗരത്തിന്റെ    പളപളപ്പിനും ശീതീകരിച്ച മുറികളിൽ നിന്ന് എ സി അന്തരീക്ഷത്തിലേക്കുള്ള തുടർ യാത്രകൾക്കുമപ്പുറത്ത് കത്തുന്ന വെയിലിനോട് പോരടിച്ച് ജീവിത സമ്പാദനം നടത്തുന്നവർ ഏറെയുണ്ടെന്നത് ഷഹാനിയയിലൂടെയുള്ള യാത്ര പറഞ്ഞു തരുന്നു.

വ്യക്തിയിൽ പിറന്ന മ്യൂസിയം
----------------------------------------------
ഒരു വ്യക്തിയുടെ പുരാവസ്തു ശേഖരണ കമ്പം എങ്ങിനെ രാജ്യത്തിന് മുതൽകൂട്ടായി മാറുന്നുവെന്ന് ശൈഖ് ഫൈസൽ ബിൻ ഖാസിം അൽത്താനി മ്യൂസിയം വരച്ചുവെക്കുന്നു. മിഡിൽ ഈസ്റ്റിലെ വ്യാപാര പ്രമുഖരിൽ ഒരാളായ ശൈഖ് ഫൈസൽ ബിൽ ഖാസിം അൽത്താനിയുടെ കഴിഞ്ഞ അമ്പത് വർഷത്തെ പുരാവസ്തു ശേഖരമാണ് ഖത്തറിലെ ഏറ്റവും വലിയ മ്യൂസിയമായി തലയെടുപ്പോടെ നിൽക്കുന്നത്. മൂന്ന് കൂറ്റൻ കെട്ടിടങ്ങളിലായി പതിനയ്യായിരത്തോളം പുരാവസ്തു ശേഖരണങ്ങളാണ് ഇവിടെയുള്ളത്.15 ഹാളുകളായി തിരിച്ചാണ് ശേഖരങ്ങൾ പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. ഇസ്ലാമിക് ആർട്സ്, വാഹനങ്ങൾ, കോയിൻസ് & കറൻസീസ്, ഖത്തറിന്റെ പൈതൃകം എന്നിങ്ങനെയാണ് നാല് വിഭാഗങ്ങൾ. ലോകത്തിറങ്ങിയ കാറുകളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് ഇവിടെയുള്ളത്. 180Oകളിൽ ഇറങ്ങിയ ആവി കൊണ്ടോടുന്ന കാറ് മുതൽ മേഴ്‌സിഡസ് ബെൻസ് പത്തുവർഷം മുൻപു വരെയിറക്കിയ മുഴുവൻ കാറുകളുടേയും മോഡലുകൾ മ്യൂസിയത്തിലുണ്ട്. ഖത്തർ ജനതയുടെ പരമ്പരാഗത ജീവിത ശൈലി അതു പോലെ പ്രദർശിപ്പിച്ചിട്ടുണ്ട്.അൽകോറിൽ നിന്ന് മത്സ്യ ബന്ധത്തിന് പോയിരുന്ന ഉരുകളും മത്സൃ ബന്ധന ഉപകരണങ്ങളും ഇവിടെയുണ്ട്. ഖത്തരികളുടെ കിടപ്പുമുറികൾ മുതൽ കിണറുകൾ വരെ അതുപോലെ ആവിഷ്ക്കരിച്ചിട്ടുണ്ട്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ വൻശേഖരമുണ്ടിവിടെ. ഇന്ത്യയിൽ നിന്ന് നിരവധി പുരാവസ്തു ഇനങ്ങൾ കാണാം. വലിയ പടിപ്പുര വാതിൽ മുതൽ പല്ലക്ക് വരെ ഗൃഹാതുരത്വ കാഴ്ചകളോടെ കണ്ടു തീർക്കാം. ലോകത്തെ അമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ശേഖരങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ശേഖരങ്ങളും ശൈഖ് ഫൈസൽ അൽത്താനിയെന്ന വ്യക്തിയുടെ കച്ചവടാവശ്യാർത്ഥമുള്ള സന്ദർശനത്തിന്റെയും ബന്ധങ്ങുടേയും അടിസ്ഥാനത്തിൽ ശേഖരിക്കപ്പെട്ടവയാണ്.

കടൽ നികത്തിയൊരു മുത്ത്
--------------------------------------------------
സർവ്വ സ്വകര്യങ്ങളും അത്യാഢംബരങ്ങളും നിറഞ്ഞ കൃത്രിമ ദ്വീപാണ് പേൾ ഖത്തർ.നാല് മില്യൻ സ്ക്വയർ മീറ്റർ കടൽ നികത്തിയാണ് ഖത്തറിന്റെ മുത്തായ കൃത്രിമ ദ്വീപ് നിർമ്മിച്ചിരിക്കുന്നത്. ലോകത്തെ വില പിടിപ്പുള്ള മുഴുവൻ ഉൽപ്പന്നങ്ങളുടേയും അംഗീകൃത ഷോറൂമുകൾ ഇവിടെയുണ്ട്. ഫെറാറി, റോൾസ് റോയിസ് അടക്കമുള്ള ഒന്നാം കിട വാഹനങ്ങുടെ ഷോറൂമുകൾ ആകർഷകമാണ്.വിദേശ പൗരന്മാർക്ക് ഉടമസ്ഥാവകാശത്തോടെ ഭൂമി വിട്ടു നൽകുന്ന പ്രദേശം കൂടിയാണിത്.പന്ത്രണ്ടായിരത്തിൽ പരം റസിഡൻസുകൾ നിലവിൽ     ഇവിടെയുണ്ട്. ദ്വീപിന്റെ വ്യാപ്തിയും സൗകര്യങ്ങളും വർദ്ധിപ്പിക്കുവാനുള്ള വിപുലമായ പദ്ധതികളാണ് ഭരണകൂടം തയാറാക്കിയിരിക്കുന്നത്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട് ഇരണ്ട വെളിച്ചത്തിലുള്ള ദ്വീപിന്റെ രാത്രി കാഴ്ച്ച ഏറെ ആകർഷകമാണ്. ലോകരാജ്യങ്ങളിൽ നിന്നുള്ള വമ്പൻന്മാരുടെ വിശ്രമകേന്ദ്രമാണിത്. അത്യാഡംബര ബാർജുകൾ തീരം മുഴുവൻ നങ്കൂരമിട്ടിട്ടുണ്ട്. ആളുകൾ തിരക്കിട്ട് നടക്കുന്നുണ്ടെങ്കിലും എങ്ങും നിശബ്ദമാണ്. രാത്രിയിലെ ഇരണ്ട വെളിച്ചവും പകലിലെ നിശബ്ദ്ധതയുമാണ് പേൾ ഖത്തറിനെ വേറിട്ട് നിറുത്തുന്നത്. ഒപ്പം എല്ലാം ഒരു കുടക്കീഴിലേക്ക് ചുരുക്കപ്പെട്ട സൗകര്യത്തിന്റെ വിശാലതയും.

സാംസ്ക്കാരിക മുഖമായി കത്താറ
------------------------------------------------------
ഖത്തറിന്റെ സാംസ്ക്കാരിക ഭൂപ്രദേശമാണ് കത്താറ. ഖത്തറിലെ മുഴുവൻ സാംസ്ക്കാരിക പ്രവർത്തനങ്ങളും ഇവിടെയാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പേൾ ഖത്തറിനോട് ചേർന്നാണ് ഈ സാംസ്ക്കാരിക ഭൂമിക ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ കെട്ടിടങ്ങൾക്കും, റോഡുകൾക്കും നടപ്പാതകൾക്കും പ്രത്യേക തനിമ പ്രകടമാണ്. ഷേക്സ്പിയർ സ്ട്രീറ്റെന്നാണ് കത്താരയിലൂടെയുള്ള വഴികൾക്ക് പേര് നൽകിയിരിക്കുന്നത്. ഖത്തറിലെ മുഴുവൻ സാംസ്ക്കാരിക സംഘടനകളുടേയും കാര്യാലയങ്ങൾ ഇവിടെയാണ്. മുഴുവൻ കെട്ടിടങ്ങളും ഖത്തറിന്റെ പരമ്പരാഗത പൈതൃക മാതൃകയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ആംഫി തിയേറ്ററും ഓപ്പൺ സ്റ്റേജും ശ്രദ്ദേയമാണ്.കടലിന്റെ നീലിമയെ നോക്കി ചിത്രം വരക്കുന്നവരെ എങ്ങും കാണാം. നിരവധി പദ്ധതികളാണ് അടുത്ത വർഷങ്ങളിലായി ഇവിടെ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്