മണലില്‍ വിരിഞ്ഞ പ്രതിഭ


      പ്രകാശപൂരിതമായ ഗ്ലാസ് പ്രതലം. വറച്ചട്ടിയില്‍ ചൂടാക്കിയെടുത്ത ഒരു പിടി മണല്‍. ചുറ്റും ക്യാമറകള്‍. ഇവയെ ബന്ധിപ്പിച്ച് വലിയ സ്‌ക്രീന്‍. കയ്യിലെ മണല്‍ ഗ്ലാസ് പ്രതലത്തില്‍ വിതറുന്നു. വിരലുകള്‍ അതിവേഗം മണല്‍ തരികളില്‍ ചലിപ്പിക്കുന്നു. നിമിഷാര്‍ദ്ധനേരം കൊണ്ട് ഗ്ലാസ് പ്രതലത്തിലെ മണല്‍ തരികളില്‍ പരിചിതമുഖങ്ങള്‍ മിന്നിമായുന്നു. ഗ്രാമങ്ങളും, നഗരങ്ങളും എന്നുവേണ്ട ചുറ്റുപാടുകളെ മുഴുവന്‍ മണല്‍ തരികളില്‍ ദൃശ്യാവിഷ്‌ക്കരിച്ച് തത്സമയ സാന്റ് ആര്‍ട്ടില്‍ പ്രതിഭയുടെ വിസ്മയം വിരിയിക്കുകയാണ് ഉദയനെന്ന കലാകാരന്‍. എടപ്പാള്‍ പൊന്നാഴിക്കര സ്വദേശിയായ ഉദയന്‍ മണല്‍ ചിത്രകലയില്‍ മലയാളത്തിന്റെ വേറിട്ട സാന്നിധ്യമാകാന്‍ തയ്യാറായിക്കഴിഞ്ഞു.
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഉദയന്റെ കരവിരുതില്‍ പലവട്ടം തെളിഞ്ഞുവന്നിട്ടുണ്ട്. വാസ്തുഹാര സിനിമയിലെ മോഹന്‍ലാലിന്റെ വേഷം സാന്റ് ആര്‍ട്ടില്‍ ആവിഷ്‌ക്കരിച്ച ഉദയന്‍, ത്രെഡ് ആര്‍ട്ടിലൂടെ നൂലിഴകളില്‍ മഹാനടനെ വരച്ചുവെച്ചു. സാന്റ് ആര്‍ട്ടും, ത്രെഡ് ആര്‍ട്ടും മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ലാല്‍-പ്രിയദര്‍ശന്‍ സിനിമയായ 'ഒപ്പ'ത്തിന്റെ ട്രൈലര്‍ സാന്റ് ആര്‍ട്ടിലൂടെ ഒരുക്കിയ ഉദയന്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ചെറുപ്പം മുതലെ ചിത്രകലയില്‍ മികവിന്റെ ഔന്നിദ്യം പുലര്‍ത്തിയ ഉദയന്‍ വേറിട്ട വഴികളിലൂടെ പുതിയ രീതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍  പ്രത്യേക ശ്രദ്ധ പുലര്‍ത്തി. തത്സമയ മണല്‍ ചിത്രകലയിലേക്കുള്ള ചുവടുമാറ്റം വേറിട്ടവഴികള്‍ തേടിയുള്ള ഉദയന്റെ യാത്രയില്‍ പിറവിയെടുത്തതാണ്. ആരെ വേണമെങ്കിലും മണലില്‍ രൂപപ്പെടുത്താന്‍ വലിയ ഗൃഹപാഠത്തിന്റെ ആവശ്യം ഉദയനില്ല. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഉദയന്റെ കരവിരുതില്‍ മണല്‍ ചിത്രങ്ങളായി രൂപപ്പെട്ടിട്ടുണ്ട്.
പത്തുമുതല്‍ പതിനഞ്ചു വരെ സാഹചര്യങ്ങളെ കോര്‍ത്തിണക്കിയാണ് തത്സമയ മണല്‍ ചിത്ര രചനയൊരുക്കുന്നത്. 'ഒപ്പം' സിനിമയുടെ പത്തുമിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ട്രൈലര്‍ സിനിമയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. വരച്ചു തീരുമ്പോള്‍ മാത്രം ചിത്രത്തെ തിരിച്ചറിയാവുന്ന രീതിയിലാണ് ഉദയന്റെ ഒട്ടുമിക്ക രചനകളും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണവും, വിജയിച്ചതിനുശേഷം നന്ദിപ്രകടനവും തയ്യാറാക്കിയ സാന്റ് ആര്‍ട്ട് ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ഒപ്പം' ട്രൈലറിന് പുറമെ മഹേഷിന്റെ പ്രതികാരം സിനിമയിലെ ഇടുക്കി ഗാനവും സാന്റ് ആര്‍ട്ടില്‍  ഉദയന്‍ ആവിഷ്‌ക്കരിച്ചു. ലക്ഷക്കണക്കിനാളുകളാണ് സാന്റ് ആര്‍ട്ട് ആവിഷ്‌ക്കാരം സമൂഹമാധ്യമങ്ങള്‍ വഴി കണ്ടത്.
               പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ത്രെഡ് ആര്‍ട്ടിന് സൂപ്പര്‍ സ്റ്റാറിന്റെ അഭിനന്ദനവും പിന്തുണയും ലഭിച്ചതോടെ ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ്. മൊബൈല്‍ ഫോണില്‍ സ്‌കെച്ച് ഗുരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ചിത്ര രചനയിലും ഉദയന്‍ മികവ് തെളിയിച്ചിട്ടുണ്ട്. 'റാണി പത്മിനി' സിനിമയുടെ സെറ്റില്‍ വെച്ച് നടി മഞ്ജുവാര്യരെ മൊബൈല്‍ സ്‌ക്രീനില്‍ വരച്ചെടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജുവാര്യര്‍ ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം എടപ്പാള്‍ യാസ്‌പോ പൊറൂക്കര ക്ലബ്ബ് സംഘടിപ്പിച്ച കവിത സമാഹര പ്രകാരശന ചടങ്ങിലാണ് ഉദയന്‍ തത്സമയ ചിത്ര രചന സദസ്സിനു മുന്നില്‍ അവതരിപ്പിച്ചത്. പിന്നണിയില്‍ ആലപിച്ച കവിതക്കനുസരിച്ച് ഗ്ലാസ് പ്രതലത്തില്‍ മണല്‍ ചിത്രങ്ങള്‍ മിന്നിമാഞ്ഞത് അത്ഭുതത്തോടെയാണ് സദസ്സ് കണ്ടുകൊണ്ടിരുന്നത്. കലാഭവന്‍ മണിയുടെ അനുസ്മരണ പരിപാടിയിലും മണല്‍ ചിത്രങ്ങള്‍ സദസ്സിനോട് സംവദിച്ചു. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ മണിയുടെ ജീവചരിത്രമാണ് മണല്‍ തരികളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തത്സമയ ചിത്ര രചനക്ക് തയ്യാറെടുക്കുകയാണ് ഉദയന്‍. ഇരു രാജ്യങ്ങളുടേയും വികസന ചരിത്രമാണ് ആവിഷ്‌ക്കരിക്കുക.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി  ഉദയന്റെ നിറസാന്നിധ്യമുണ്ട്. മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്ററിലായിരുന്ന തുടക്കം. കമ്മട്ടിപ്പാടം, കലി, എന്ന് നിന്റെ മൊയ്തീന്‍, മഹേഷിന്റെ പ്രതികാരം, റാണി പത്മിനി എന്നീ സിനിമകളില്‍ ഉദയന്റെ കരവിരുത് പ്രകടമാണ്. പൃത്ഥ്വിരാജ് നായക വേഷത്തിലുള്ള ഇസ്രയുടെ അണിയറയിലാണിപ്പോള്‍.
സാന്റ് ആര്‍ട്ടിന് നിറങ്ങള്‍ നല്‍കി കൂടുതല്‍ സജീവമാക്കാനുള്ള ശ്രമത്തിലാണ് ഉദയന്‍. നിലവില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആവിഷ്‌ക്കാരമാണ് സാധ്യമാകുന്നത്. സിനിമയുടെ പ്രചരണ സാധ്യതകളെ സാന്റ് ആര്‍ട്ടുമായി കൂട്ടിചേര്‍ക്കാന്‍ കഴിയുമോയെന്നതാണ് ആലോചന.
എടപ്പാളില്‍ ഭാവന ആട്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന ഉദയന്‍ തന്റെ കലാവൈഭവത്തെ എങ്ങിനെ സദസ്സിനു മുന്നില്‍ അവതരിക്കാനാകുമെന്നതില്‍ നിന്നാണ് തത്സമയ മണല്‍ ചിത്ര രചനയിലേക്ക് കാലെടുത്തുവെക്കുന്നത്. രണ്ടുവര്‍ഷത്തിലേറെ പ്രവാസ ജീവിതം നയിച്ച ഉദയന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ചിത്രകലയുടെ പുതുവഴിയിലേക്ക് തിരിഞ്ഞത്. സുഹൃത്ത് സജീറിന്റെ പിന്തുണയും സഹകരണവുമാണ് സിനിമയിലേക്ക് വഴികാണിച്ചത്.
വീട്ടിലെ എല്ലാവരും ചിത്രകാരന്മാരാണെന്നത് തനിക്ക് പ്രചോദനവും പ്രോത്സാഹനവുമായിരുവെന്ന് ഉദയന്‍ പറയുന്നു. സഹോദരങ്ങളായ ബാബു, മോഹന്‍ദാസ്, ബാലന്‍, മീനാക്ഷി എന്നിവര്‍ നന്നായി ചിത്രം വരിക്കുന്നവരാണ്. എന്നാലിവര്‍ ഇതിനെ തൊഴിലായി സ്വീകരിച്ചില്ല.
ചിത്രകലയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് ഉദയനു കൂട്ടായി ഭാര്യ സുമി ഒപ്പമുണ്ട്. സാന്റ് ആര്‍ട്ട് ക്യാമറയില്‍ പകര്‍ത്തുന്നതില്‍ നേതൃത്വം സുമിക്കാണ്. ആദിദേവ് ഏക മകനാണ്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്