ഒരുമിച്ചിരിക്കാന്‍ ഇടമൊരുക്കാം
പരസ്പരം അകലാനും വെറുക്കാനും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെ ആഹ്വാനങ്ങള്‍ മുഴങ്ങുന്ന കാലമാണിത്. ഇതരരെ സംശയത്തോടെ മാത്രം കാണാന്‍ പരിശീലിപ്പിക്കപ്പെടുകയാണ്. കൂടെ കൂട്ടാനാകില്ലെന്ന അയിത്ത വിചാരം മനസ്സുകളെ പറഞ്ഞു പഠിപ്പിക്കുന്നു. മനുഷ്യനെന്ന വിചാരത്തിനപ്പുറം ഏതോ ക്ഷുദ്രജീവിയോടൊന്ന പോലെ അന്യസമുദായക്കാരനോട് പെരുമാറാന്‍ നിരന്തര അശരീരികള്‍ പുറത്തുവരുന്നു. വിദ്വേഷത്തിന്റെ വിഷം കുത്തിവെക്കപ്പെട്ടവര്‍ സാഹോദര്യത്തിന്റെ ഇടങ്ങളെ കുത്തിക്കീറാന്‍ ഒരുമ്പിട്ടിറങ്ങിയ പുതിയ കാലത്ത് ഒരുമിച്ചിരിക്കാനുള്ള ഇടങ്ങളൊരുക്കി പ്രതിരോധനത്തിന്റെ സ്‌നേഹവേലികളൊരുക്കാന്‍ സമയമായിരിക്കുന്നു.
മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിവിന്റെ ആഹ്വാനങ്ങള്‍ ഇത്രമേല്‍ ശക്തിപ്പെട്ട കാലം മുമ്പുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഘങ്ങളുടെ നിരര്‍ത്ഥകമായ മുറവിളികളായി കേട്ടുതള്ളിയിരുന്നവ ഔദ്യോഗിക സ്വഭാവത്തോടെ ആവര്‍ത്തിക്കപ്പെടുകയാണ്. അകല്‍ച്ചയുടെ വഴിയില്‍ കെട്ടി ഉയര്‍ത്തുന്ന ചുമരുകളെ ദുര്‍ബലപ്പെടുത്താന്‍ സ്‌നേഹമനസ്സുകളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ സാധ്യമാകും. ഊഹത്തിന്റെയും കേട്ടുകേള്‍വിയുടേയും അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തുന്ന വിദ്വോഷത്തിന്റെ മതില്‍കെട്ടുകളെ പൊളിച്ചുനിരത്താന്‍ ഉള്ളുതുറന്ന സ്‌നേഹസംവാദങ്ങള്‍ക്ക് കഴിയും. ഇതിനായി ഒരുമിച്ചിരിക്കാനുള്ള വേദികള്‍ കൂടുതലായി ഒരുക്കപ്പെടേണ്ടതുണ്ട്.
മതത്തിന്റെ പേരിലാണ് പരസ്പരം അകലാന്‍ അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വഴിപിരിയാനും മനുഷ്യ ജീവനുകളെ ധ്വംസിക്കാനും പ്രചോദിതമാക്കുന്ന വേദ വാക്യങ്ങളെ അവര്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കട്ടെ. സ്‌നേഹവും കരുണയും സാഹോദര്യവും തുറന്നു പറയട്ടെ. യുദ്ധ രംഗത്ത്  ശത്രുവിനോടു സ്വീകരിക്കേണ്ട രീതികളെ പഠിപ്പിക്കുന്ന വാക്യങ്ങളെ പൊതു വിചാരമായി കണക്കാക്കിയവര്‍ക്കു മുന്നില്‍ അതേ വേദഗ്രന്ഥങ്ങളിലെ നൂറുകണക്കിന് സാഹോദര്യ വാക്യങ്ങള്‍ ഉരുവിട്ടു നല്‍കാന്‍ നമുക്കാകേണ്ടതുണ്ട്. മതമെന്ന സ്‌നേഹത്തെ ബോധപൂര്‍വ്വം മറച്ചുവെച്ച് അകല്‍ച്ചയുടെ രാഷ്ട്രീയം വേദവാക്യങ്ങളില്‍ കുത്തി നിറക്കുന്നവരെ വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ ഒരുമിച്ചിരിക്കാനുള്ള പൊതുഇടങ്ങള്‍ക്ക് സാധിക്കും.
എനിക്ക് എന്റെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം എന്ന് പ്രഖ്യാപിക്കപ്പെടേണ്ടത് എന്റെ മതം നിങ്ങളുടെ മതത്തിന് എതിരല്ല എന്ന സമ്പൂര്‍ണ്ണ ബോധ്യത്തോടെയായിരിക്കണം. അവര്‍ നമ്മുടെ ഉന്മൂല നാശമാണ് ലക്ഷ്യമിടുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് വര്‍ഗ്ഗീയ ചേരിതിരിവിനുള്ള ഇന്ധനം വര്‍ഗ്ഗീയ വാദക്കാര്‍ ശേഖരിക്കാറുള്ളത്. അവരുടെ മതം നമ്മുടെ മതത്തിന് എതിരാണെന്നത് പുകമറയായി നിലനിറുത്തേണ്ടത് ഇത്തരക്കാരുടെ അനിവാര്യതയാണ്. ഇതര മതസ്ഥനെ കുറിച്ചുള്ള ഭീതി സ്വന്തക്കാരില്‍ നിലനിര്‍ത്തുന്നതില്‍ വര്‍ഗ്ഗീയ ചേരി ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്. മത ചിഹ്നങ്ങളെ ആശങ്കയുടെ അടയാളങ്ങളായി പരിചയപ്പെടുത്തുകയും ഇവയെ ഉന്മൂലനം ചെയ്യേണ്ടത് ബാധ്യതയാണെന്ന് പഠിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നലെകളില്‍ ഈ മത ചിഹ്നങ്ങളൊന്നും ഏതെങ്കിലും തരത്തില്‍ ഭീതി സൃഷ്ടിച്ചവയായിരുന്നില്ല. എന്നാലിതിനെ മതകീയ രാഷ്ട്രീയത്തിന്റെ പരിവേശത്തിലേക്ക് മാറ്റിയതോടെ ഭക്തിയും ആചാരവും, ഭീതിയും ആശങ്കയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു. മത ആചാരങ്ങളെ ശക്തിപ്രകടനത്തിനുള്ള അവസരമായി ഏറ്റെടുക്കാന്‍ തുടങ്ങിയിടത്താണ് ഭക്തി ഭീതിയായി മാറ്റപ്പെട്ടത്.
സ്വന്തം മതത്തിലായില്ലെന്ന കാരണത്താല്‍ വെറുക്കാന്‍ നിര്‍ബന്ധിക്കുന്നവരോട് എന്തിന് അവരെ വെറുക്കണമെന്ന് തിരിച്ചു ചോദിക്കാന്‍ നമ്മുടെ വാക്കുകള്‍ക്ക് ദൃഢത കുറയുന്നുണ്ടോ. എങ്കില്‍ നമ്മളും അകല്‍ച്ചയുടെ രാഷ്ട്രീയത്തിലാണെന്നാണ് സ്വയം കരുതേണ്ടത്. മതം പഠിപ്പിക്കാത്ത ഏതൊന്നിനേയും സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഭാഗമായി കണക്കാക്കാനെ തരമുള്ളൂ. മതത്തെ പരിചയാക്കിയുള്ള രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ പരിക്ഷിച്ചു വിജയിച്ചതാണെന്ന ഗവേഷണമാണ് വിഭാഗീയതയുടെ രാഷ്ട്രീയത്തെ പരിപോഷിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ക്കും വര്‍ഗ്ഗീയ സംഘങ്ങള്‍ക്കും പ്രചോദനമാകുന്നത്. അധികാര രാഷ്ട്രീയത്തിനു വേണ്ടി മതത്തെ ഉപയോഗിക്കുന്നവരുടെ പരീക്ഷണ വസ്തുക്കളാകാന്‍ നമ്മളെന്തിനു നിന്നു കൊടുക്കണമെന്ന ചിന്ത ശക്തിപ്പെടേണ്ടതുണ്ട്. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ആധിപത്യവും അധികാരവും സ്ഥാപിക്കാന്‍ ശ്രമം നടത്തിയിടത്തൊക്കെ ചവിട്ടിമെതിക്കപ്പെട്ടത് മനുഷ്യ സ്‌നേഹമെന്ന വിശാലതയായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുന്ന പ്രാചീന കൊളോണിയല്‍ രീതിയുടെ പുനരാവിഷ്‌കാരമാണ് ആധുനിക ഫാസിസവും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
സ്വന്തം അഭിപ്രായങ്ങളേയും നിലപാടുകളേയും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഫാസിസത്തിന്റെ വിവിധ രൂപങ്ങളിലൊന്നാണ്. ഭിന്നാഭിപ്രായങ്ങളെ സംഗീതം പോലെ കേള്‍ക്കണമെന്നും സ്വീകരിക്കണമെന്നുമുള്ളത് പൊതു വിചാരമായി ഏറ്റെടുക്കേണ്ടതാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മുഴുവന്‍ സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഫാസിസത്തിന്റെ വകഭേദങ്ങള്‍ പിടിമുറുക്കിയിട്ടുണ്ട്. ഏകധ്രുവത്തില്‍ മാത്രം ചിന്തിക്കുവാനും ആലോചിക്കുവാനും പഠിപ്പിക്കപ്പെടുന്നത് ഫാസിസത്തിന്റെ ഭാഗമാണ്. ഭിന്നാഭിപ്രായങ്ങള്‍ നിലനിറുത്തികൊണ്ട് യോജിപ്പിന്റെ വഴികള്‍ തേടിയിരുന്നവരായിരുന്നു പൂര്‍വ്വികര്‍. വിത്യസ്ഥ അഭിപ്രായങ്ങളെ വിശാലമായ ചിന്തയുടെ മികവായി കണക്കാക്കിയിരുന്നിടത്തുനിന്ന് ഭിന്നിപ്പിന്റെ വഴിയായി സ്വീകരിക്കപ്പെട്ടത് നമ്മുടെ മനസ്സുകള്‍ക്കു ബാധിച്ച അന്ധകാരത്തില്‍ നിന്നായിരുന്നു. വിശാലമായ മനസ്സിനെ സ്വന്തമെന്ന ചുമര്‍ക്കെട്ടിനകത്തേക്ക് ചുരുക്കപ്പെട്ടതാണ് സകല ആശങ്കകള്‍ക്കും വഴിമരുന്നിട്ടിത്.    
മതങ്ങളെ പരസ്പരം പഠിക്കുവാനും തുറന്ന മനസ്സോട ചര്‍ച്ച ചെയ്യുവാനുമുള്ള അവസരങ്ങള്‍ ഒരുക്കപ്പെടേണ്ടതുണ്ട്. ഇന്റര്‍ ഫെയ്ത്ത് കോണ്‍ഫറന്‍സുകളുടെ പ്രസക്തി ഏറെയുള്ള കാലഘട്ടം കൂടിയാണിത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബഹുമത സമ്മേളനങ്ങള്‍ താഴെക്കിടയിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരു മതവും വേദഗ്രന്ഥവും ആര്‍ക്കും എതിരെല്ലെന്ന സന്ദേശം കലര്‍പ്പില്ലാതെ അവതരിപ്പിക്കപ്പെടാന്‍ ഇത്തരം സന്ദേശങ്ങള്‍ വഴിയൊരുക്കും. ഏകമാനവതയുടെ സന്ദേശമായി മുഴുവന്‍ വേദഗ്രന്ഥങ്ങളും പഠിപ്പിക്കുന്ന ദൈവ വിശ്വാസത്തെയാണ് വിഭാഗീയതയുടെ അജണ്ടയായി തല്‍പരകക്ഷികള്‍ സ്വീകരിക്കുന്നതെന്ന വിരോധാഭാസം കൂടി നിലനില്‍ക്കുന്നുണ്ട്. പരസ്പരം പറയാനും അറിയാനുമുള്ള സാഹചര്യങ്ങള്‍ ഇല്ലയെന്നത് മതേതര സമൂഹമെന്ന നിലയില്‍ നമുക്ക് ഭൂഷണമല്ല. സര്‍വ്വ മതങ്ങളുടേയും  നിരാകരണമല്ല മതേതരത്വത്തിന്റെ വിവക്ഷ. മറിച്ച് മുഴുവന്‍ മതങ്ങളേയും സ്വീകരിക്കുവാനും ഉള്‍കൊള്ളുവാനും അംഗീകരിക്കുവാനുമുള്ള വിശാലതയാണ് മതേതരത്വത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വന്തം മതത്തെ കുറിച്ചുള്ള അജ്ഞതയും മറ്റുമതങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളുമാണ് പരസ്പരമുള്ള സംശയത്തിന് വകനല്‍കുന്നത്.
മതവിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത കാര്യങ്ങളില്‍ ഇതര സമൂഹങ്ങളുമായി സഹവര്‍ത്തിത്തത്തോടെയുള്ള ഇടപെടല്‍ സാധ്യമാക്കിയിരന്ന ഇന്നലെകളില്‍ നിന്ന് വിട്ടു നില്‍ക്കലിന്റെ മതവിധികള്‍ പുറപ്പെടുവിക്കുന്ന പുതിയ കാലത്തെ ആദര്‍ശ തീവ്രവാദം കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വേദഗ്രന്ഥങ്ങളേയും വിശുദ്ധ വാക്യങ്ങളേയും അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുന്ന ഇത്തരക്കാര്‍ നിഷേധത്തിന്റെയും വിലക്കുകളുടേയും സാഹചര്യങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. ഒന്നിക്കുവാനും കൂടിച്ചേരുവാനുമുള്ള പ്രഖ്യാപനങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഭിന്നകളെ പര്‍വ്വതീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതമായാലും ആദര്‍ശമായാലും കേള്‍ക്കാന്‍ ആളുകള്‍ നിന്നുതരുന്നിടത്താണ് പ്രബോധനത്തിന്റെ സാധ്യതകള്‍ തെളിയുന്നത്. കേള്‍ക്കുന്നവരും അനുസരിക്കുന്നവരുമായി പൊതു സമൂഹം മാറണമെന്ന് വാശിപിടിക്കുമ്പോള്‍ അപഹാസ്യമാകുന്നത് മതവും വിശ്വാസവുമാണ്. ആളുകളെ അകറ്റാനല്ല അടുപ്പിക്കാനാണ് മതത്തെ ഉപയോഗിക്കേണ്ടത്. സ്‌നേഹത്തോടെയുള്ള കൂടിച്ചേരലുകള്‍ തകര്‍ത്തുകളയുന്നതാണ് വിശ്വാസമെങ്കില്‍ അതിന് പ്രകൃതിയുമായി ബന്ധമില്ലെന്നാണ് കരുതേണ്ടത്. പ്രകൃതിയോടിണങ്ങുന്ന മതത്തിന് യോജിപ്പുകളെ പോലെ വിയോജിപ്പുകളേയും ഉള്‍കൊള്ളാന്‍ സാധിക്കേണ്ടതുണ്ട്.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്