മനസ്സ് നന്നാവട്ടെ
ക്യാമ്പസുകളിലെ കൗമാരക്കാര്‍ക്കിടയില്‍ സാമൂഹ്യ പ്രതിബന്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീമി(എന്‍ എസ് എസ്)ന്റെ  പ്രാര്‍ത്ഥന ഗീതത്തിലെ ആദ്യവരി തുടങ്ങുന്നത് മനസ്സു നന്നാവട്ടെ എന്നതിലാണ്. മനുഷ്യനെന്ന പൊതുബോധത്തെ കെട്ടുപാടുകളില്ലാതെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള ഓരോ വരികളും. പരസ്പരം അകലാന്‍ വഴികള്‍ തേടുന്ന സമകാലിക ലോകത്ത് മനസ്സു നന്നാവട്ടെയെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തി ഏറിവരികയാണ്. വളര്‍ന്നുവരുന്ന തലമുറക്കുമുന്നില്‍ മനുഷ്യനെന്ന സാമൂഹ്യതയുടെ അനിവാര്യത പൂര്‍ണ്ണ പരിശുദ്ധിയോടെ തുറന്നുവെക്കാന്‍ സാധിക്കേണ്ടതുണ്ട്.
ഞാനെന്ന സ്വാര്‍ത്ഥതതയില്‍ നിന്ന് നമ്മളെന്ന വിശാലതയിലേക്ക് നടന്നു തുടങ്ങാന്‍ ഇനിയും സമയം കളയാനാകില്ല. സാമൂഹ്യ ജീവിയെന്ന അലങ്കാരം മനുഷ്യന് നഷ്ടമാകുന്നിടത്ത് പകരക്കാരനാകുന്നത് മൃഗീയതയാണ.് ഞാന്‍, എന്റെ, എനിക്ക് എന്നതില്‍ നിന്ന് ഞങ്ങള്‍, ഞങ്ങളുടെ, ഞങ്ങള്‍ക്ക് എന്നതിലേക്ക് മാറാന്‍ മനസ്സിനെ കെട്ടഴിച്ചുവിട്ടെ തീരൂ. കൂടെ ചിരിക്കാനും ഒപ്പം കരയാനും ഒരേയാളുകള്‍ ഉണ്ടാകുന്നിടത്ത് പവിത്രമായ സൗഹൃദം രൂപപ്പെടുമെന്നാണ് പറയാറുള്ളത്. എല്ലാറ്റിനും കൂടെ നില്‍ക്കുകയെന്ന സൗഹൃദം ന്യൂജനറേഷന്‍ കാലത്ത് രൂപപ്പെട്ടുവന്നിട്ടുണ്ടെങ്കിലും സമൂഹത്തിന് ഇവരെകൊണ്ട് എന്ത് നേട്ടം എന്നിടത്താണ് ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നത്. സാങ്കല്‍പികതയുടേയും കാല്‍പ്പനിക ഭാവങ്ങളുടേയും ചിറകിലേറി മായികലോകത്ത് പറന്നു നടക്കുന്ന ന്യൂജനറേഷന്‍കാര്‍ സാമൂഹ്യതയുടെ നേരിനെ തിരിച്ചറിയാതെ പോകുന്നു. ഓരോ കൗമാരത്തേയും യുവത്വത്തേയും വലിയ പ്രതീക്ഷകളോടെയാണ് സമൂഹം നോക്കികാണുന്നത്. ചുറ്റുപാടുകള്‍ നേരിടുന്ന മുഴുവന്‍ പ്രയാസങ്ങള്‍ക്കും ഇവര്‍ പരിഹാരമാകുമെന്ന തോന്നലാണ് പ്രതീക്ഷയാക്കി മാറ്റുന്നത്. എന്നാല്‍ ചുറ്റുപാടുകളിലേക്ക് കണ്ണു തുറന്നു പിടിക്കാന്‍ ഇവര്‍ക്ക് നേരമില്ല. നൈമിഷികമായ ആസ്വാദനങ്ങളെയാണവര്‍ സംതൃപ്തിയുടെ വഴിയായി സ്വീകരിക്കുന്നത്. പ്രേമമെന്ന സിനിമ ന്യൂജനറേഷന്‍ തരംഗമായി മാറുന്നത് ഈ നൈമിഷിക ആസ്വാദനത്തില്‍ നിന്നാണ്.
യുവത്വവും, കൗമാരവും ഉറക്കത്തിലാണെന്ന് പറയാനാകില്ല. അവര്‍ ചടുലതയോടെ ഉണര്‍ന്നിരിക്കുന്നുണ്ട്. അനുകരണങ്ങളെ ജീവവായുവായി കൊണ്ടുനടക്കുന്നുമുണ്ട്. അനുകരിക്കാന്‍ ലഭിക്കുന്ന വിഭവത്തിന്റെ സാമൂഹ്യത അവര്‍ പരിശോധിക്കാറില്ലെന്നുമാത്രം. കഞ്ചാവിനെ ന്യൂജനറേഷനുകാര്‍ ശീലമാക്കിയത് അനുകരണങ്ങളെ എഡിറ്റു ചെയ്യാനുള്ള മനസ്ഥിതി ഇല്ലാത്തതിനാലായിരുന്നു. സിനിമ ലോകത്തെ ന്യൂജനറേഷന്‍ മിശിഹമാര്‍ കാട്ടികൂട്ടുന്നതെന്തും അതേപടി സ്വീകരിക്കാന്‍ വെമ്പല്‍കൊള്ളുന്ന പുതിയ തലമുറ ഉളുപ്പില്ലാത്ത സമൂഹത്തെയാണ് രൂപപ്പെടുത്തുന്നത്. ബിഗ് സ്‌ക്രീനിലെ നായക രൂപങ്ങളെ മാതൃകയായി സൃഷ്ടിക്കപ്പെടുന്നിടത്ത് നന്മകള്‍ രൂപപ്പെടുന്നില്ലെന്നുമാത്രമല്ല സാമൂഹ്യ അരാജകത്വമായി ഇവ മാറ്റപ്പെടുക കൂടി ചെയ്യുന്നുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഉണ്ടായ ദുരന്തവും തുടര്‍ച്ചയായ ദിവസങ്ങളില്‍ നടന്ന വിത്യസ്ത ആഘോഷ പരിപാടികളും ന്യൂജനറേഷന്‍ കാട്ടികൂട്ടലുകളിലെ സാമൂഹ്യ പ്രതിസന്ധികൂടിയാണ് തുറന്നുവെക്കുന്നത്.
ഒരു ഭാഗത്ത് അടിച്ചുപൊളിയുടെ സാമൂഹികത നന്മയെ തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് വിഭാഗീയതയുടെ വിഷം ചീറ്റല്‍ സ്‌നേഹത്തെ വറ്റിച്ചുകളയുകയാണ്. മതത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടു തീര്‍ക്കാനാണിവര്‍ സമയം ചിലവിടുന്നത്. അടുക്കാനാകാത്ത വിധം വിഭാഗീയമായി മനുഷ്യനെ എപ്രകാരം രണ്ടറ്റങ്ങളിലാക്കാമെന്നതാണ് ഇവര്‍ നടത്തുന്ന ഗവേഷണം. അടിസ്ഥാനപരമായി മനുഷ്യര്‍ക്കു ലഭിക്കേണ്ട ആവശ്യങ്ങളെ ഇവര്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു. മനസ്സിനെ ഏകധ്രുവത്തിലൂടെ മാത്രം സഞ്ചരിക്കാന്‍ പഠിപ്പിക്കുകയാണിവര്‍ ചെയ്യുന്നത്. എതിര്‍ പക്ഷത്തു നിറുത്തേണ്ടവന്റെ തിന്മകള്‍ മാത്രം കാണുകയും അവയെ പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യനെന്ന പൊതു ബോധത്തിനു പകരം സംസ്‌കാരമെന്ന വികാരത്തിന് മുന്‍ഗണന നല്‍കുകയാണിവര്‍ ചെയ്യുന്നത്.
മനുഷ്യനെയും സാമൂഹ്യബോധത്തേയും വിസ്മരിക്കുന്നവര്‍ക്കു മുന്നില്‍ മനസ്സു നന്നാവട്ടെയെന്ന ശമന ഔഷധമാണ് പരിഹാരമായുള്ളത്. നന്മയുള്ള മനസ്സിനുമാത്രമെ മനുഷ്യനെന്ന വിവേകത്തെ തിരിച്ചറിയാനാകൂ. സകലവികാരങ്ങളും ഒരുപോലെയുള്ള മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയുടെ വിത്തുപാകുന്നവരുടെ മനസ്സിനെ നയിക്കുന്ന ദുര്‍മേതസ്സുകളെ പുകച്ചുപുറത്തു ചാടിക്കാന്‍ സ്‌നേഹമെന്ന വിചാരത്തിനു മാത്രമെ കഴിയൂ. മറ്റുള്ളവരെ കുറിച്ച് നല്ലത് വിചാരിക്കുകയെന്നതാണ് സ്‌നേഹത്തെ ഉല്‍പാദിപ്പിക്കാനുള്ള ഇന്ധനം. ഉറക്കമുണര്‍ന്നയുടനെ സുഹൃത്തിന്റെ നന്മയെ രണ്ടു മിനുട്ടു നേരം മനസ്സില്‍ വിചാരിച്ചാല്‍ മനസ്സു നന്നാകുമെന്ന് പറയുന്നത് വലിയ അര്‍ത്ഥതലത്തില്‍ നിന്നുകൊണ്ടാണ്. മറ്റുള്ളവരില്‍ നന്മയാഗ്രഹിക്കുന്നവര്‍ക്കു മാത്രമെ സ്വയം നന്മയുള്ളവാനാകാന്‍ കഴിയൂവെന്നതാണ് ഇതിന്റെ വിശാലമായ വ്യാഖ്യാനം.
സ്വന്തത്തിലേക്ക് ഉള്‍വലിയുകയെന്നതും മനസ്സിനെ കൂടുസ്സാക്കി മാറ്റുന്നയെന്നതും സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യന് അനുഗുണമല്ല. തൊലിയുടെ നിറവും ശരീരത്തിന്റെ പുഷ്ടിയുമല്ല സൗന്ദര്യത്തിന്റെ അടയാളം. മനസ്സിന്റെ നന്മയാണ് ഓരോ സുന്ദരിയേയും സുന്ദരനേയും രൂപപ്പെടുത്തുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. വ്യത്യസ്ത ഗോത്രങ്ങളും, വര്‍ഗ്ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണെന്ന വിശുദ്ധ വാക്യം സ്‌നേഹത്തെ ശക്തിപ്പെടുത്താനും മനസ്സിനെ വിശാലമാക്കാനും പ്രേരകമാണ്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്