മഹാനഗരത്തിലെ വിസ്മയ തീരങ്ങളിലൂടെ
        ലോകത്തിന്റെ ടൂറിസം കേന്ദ്രമാണ് ദുബൈ. മനുഷ്യ നിര്‍മ്മിതമായ സകല വിസ്മയങ്ങളും ഈ മഹാനഗത്തിലുണ്ട്. പ്രകൃതിദത്ത വിഭവങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും കോണ്‍ക്രീറ്റ് കാടുകള്‍ക്കൊപ്പം ഹരിതാഭമായ പച്ചപ്പും ഇവിടെയുണ്ട്. നിയമത്തിന്റെ കാര്‍ക്കശ്യത്തിനൊപ്പം ശുചിത്വത്തിന്റെ പാഠഭേദങ്ങളും ഇവിടെ കാണാം. ആകാശചുംബികളായ കെട്ടിടങ്ങളും, കടല്‍ നികത്തിയുള്ള നിര്‍മ്മിതികളും, മരുഭൂമിയിലെ തടാകങ്ങളും വിസ്മയ കാഴ്ചയാണ്. ഒപ്പം ഹെക്ടര്‍ കണക്കിന് വിസ്തീര്‍ണ്ണത്തിലുള്ള ജൈവകൃഷിയും പച്ചപ്പിനെ നിലനിര്‍ത്താനുള്ള മരം നട്ടുപിടിപ്പിക്കലും ദുബൈ നഗരത്തിന്റെ മറ്റൊരു മുഖം. മഹാനഗരത്തിന്റെ വിസ്മയ കാഴ്ചകളിലൂടെ ഒരു സഞ്ചാരം.

കാഴ്ചയെ അനന്തമാക്കിയ കെട്ടിടം
കാഴ്ച്ചയെ കണ്ണഞ്ചിപ്പിക്കുമ്പോഴാണ് അത്ഭുതം മഹാത്ഭുതമാകുക. വീണ്ടും വീണ്ടും നോക്കാന്‍ തോന്നുന്നിടത്ത് രൂപപ്പെടുന്നതാണ് വിസ്മയം.കണ്ടുകെണ്ടേയിരിക്കാന്‍ കണ്ണിനെ ചലിപ്പിക്കുന്നുവെങ്കില്‍ ഏതോ ഒന്ന് നമ്മുടെ മനസ്സില്‍ ഉടക്കി നിന്നിട്ടുണ്ടാകും.അങ്ങിനെയൊന്നായിരുന്നു ബുര്‍ജ് ഖലീഫ. ദുബൈ നഗരത്തെ മുഴുവന്‍ കാഴ്ചയുടെ ചിറകിനടിയിലാക്കിയ സൗദശൃംഖമാണ് ബുര്‍ജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.828 മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ കെട്ടിടം നിലവില്‍ ദുബൈയുടെ അഭിമാനസ്തംഭമാണ്. താഴെ നിലയില്‍ നിന്ന് തല മൂന്ന് വട്ടം ഉയര്‍ത്തുമ്പോള്‍ മാത്രമാണ് വിസ്മയ കെട്ടിടത്തിന്റെ അത്ഭുതത്തുമ്പത്ത് കാഴ്ചയെ പതിപ്പിക്കാനാകുക. ലോകത്തിലെ ഏറ്റവും വിസ്തീര്‍ണമുള്ള ദുബൈ മാളിന്റേയും ഏറ്റവും ഉയരം കൂടിയ വാട്ടര്‍ ഫൗണ്ടയിനിന്റെയും കാഴ്ചയെ വകഞ്ഞാണ് വിസ്മയ കെട്ടിടത്തിലേക്ക് പ്രവേശിക്കുക. 148 നിലകള്‍, ആയിരത്തിനടുത്ത് റസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍,160 സെവന്‍സ്റ്റാര്‍ റൂമുകള്‍,57 ലിഫ്റ്റുകള്‍, 8 എസ്‌കലേറ്ററുകള്‍ എന്നിങ്ങനെയാണ് കെട്ടിടത്തിന്റെ അകത്തളം.124ാം നിലയിലെ നിരീക്ഷണ ഡക്കുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. മഹാനഗരത്തെ മുഴുവന്‍ കാഴച്ചയുടെ ഭാഗമാക്കാന്‍ പര്യാപ്തമാക്കുന്ന തരത്തിലാണ് നിരീക്ഷണ ഡക്ക് സജീകരിച്ചിരിക്കുന്നത്.അംബരചുംബിയെന്ന വിശേഷണത്തിന്റെ സമ്പൂര്‍ണ്ണതയാണ് ബുര്‍ജ് ഖലീഫ. അസാധ്യമെന്ന വാക്ക് ഭരണ കര്‍ത്താവിന്റെ നിഘണ്ടുവിലില്ലെന്ന ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ വാക്കുകളെ വായിച്ചുകൊണ്ടാണ് ബുര്‍ജ് ഖലീഫയിലേക്കുള്ള പ്രവേശം.മനുഷ്യ പ്രയത്‌നത്തിന് അസാധ്യമായതായി ഒന്നുമില്ലെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് മഹാനഗരത്തിലെ ഈ മഹാകെട്ടിടം. 15000 തൊഴിലാളികള്‍ അഞ്ച് വര്‍ഷമെടുത്താണ് ഈ വിസ്മയ നിര്‍മ്മിതി പൂര്‍ത്തീകരിച്ചത്. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ടവറിനായുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ മുഴുകിയിരിക്കുകയാണ് ദുബൈ നഗരം.ഡൗണ്‍ടൗണ്‍ ദുബൈ എന്ന ഖ്യാതിയിലേക്ക് മഹാനഗരത്തെ എത്തിച്ചതും ബുര്‍ജ് ഖലീഫയുടെ പ്രൗഢമായ സാന്നിധ്യമാണ്.

അന്തര്‍ദേശീയ ഉത്സവപ്പറമ്പ
 അന്തര്‍ദേശീയ തലത്തിലുള്ള ഉത്സവപ്പറമ്പെന്ന് ദുബൈ ഗ്ലോബല്‍ വില്ലേജിനെ പര്യായപ്പെടുത്താം. ലോകം ദുബായില്‍ സംഗമിക്കുന്ന വേദിയാണിത്. വിത്യസ്ത സംസ്‌ക്കാരങ്ങള്‍, ജീവിതരീതി, മനുഷ്യക്കോലങ്ങള്‍ ഗ്ലോബല്‍ വില്ലേജെന്ന കുടക്കീഴില്‍ സംഗമിക്കുന്നതിന് ദുബൈ നല്‍കി വരുന്നത് പ്രൗഡമായ വേദിയാണ്.എണ്‍പതിലേറെ രാജ്യങ്ങളുടെ പവലിയനാണ് ഇവിടെയുള്ളത്. ഓരോ രാജ്യത്തിന്റേയും സംസ്‌ക്കാരവും പൈതൃകവും ജീവിതരീതിയും ഉല്‍പന്നങ്ങളും നിറചാര്‍ത്തോടെ തുളുമ്പി നില്‍ക്കുന്നതാണ് ഓരോ പവലിയനുകളും. ഓരോ സ്റ്റാളുകളും വരച്ചുവെക്കുന്നത് ആ രാജ്യത്തെയാണ്.1.72 കോടി സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്താണ് ഗ്ലോബല്‍ വില്ലേജ് ഒരുക്കിയിരിക്കുന്നത്. 20 സീസണ്‍ പിന്നിട്ട ഗ്ലേബല്‍ വില്ലേജില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് അഞ്ച് മില്യണ്‍ സന്ദര്‍ശകരാണ്. വിഭാഗീയതയും വേര്‍തിരിവുമില്ലാതെ മനുഷ്യരും രാജ്യങ്ങളും ഒത്തുചേരുന്ന വേദിയെന്നതാണ് ഗ്ലോബല്‍ വില്ലേജിന്റെ സുപ്രധാനസവിശേഷത.
വില്ലേജിലെ വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാണ്. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പവലിയനിലെ നൂറോളം സ്റ്റാളുകളിലായി ഒരുക്കിയിട്ട്. ജയ്പുര്‍ പാലസിന്റെ മാതൃകയിലാണ് ഇന്ത്യന്‍ പവലിയന്‍.വിവിധ രാജ്യങ്ങളിലെ ഭക്ഷണ വിഭവങ്ങളുമായി മുപ്പതോളം റസ്റ്റോറന്റുകള്‍ വില്ലേജിലുണ്ട്. ആറ് മാസത്തേക്കുള്ള താല്‍ക്കാലിക സംവിധാനമാണ് ഓരോ വര്‍ഷത്തേയും ഗ്ലോബല്‍ വില്ലേജ്.ദുബായിയുടെ അന്തര്‍ദേശീയ മാമാങ്കം കൂടിയാണിത്. ഗ്ലോബല്‍ വില്ലേജിലെ സാന്നിധ്യത്തിലൂടെയാണ് ദുബൈ സന്ദര്‍ശനത്തിന്റെ സമ്പൂര്‍ണ്ണത കൈവരിക.

മഹാനഗരത്തിലെ ജൈവകൃഷിയിടം
കണ്ടാല്‍ കുട്ടനാട്ടിലാണെന്ന് തോന്നും; എന്നാല്‍ അത് ദുബായിയിലെ അല്‍അവീര്‍ എന്ന പ്രദേശമാണ്. മഹാനഗരത്തിന്റെ മറ്റൊരു മുഖം. കണ്ണെത്താദൂരത്ത് കൃഷിയിടങ്ങള്‍ക്കൊണ്ടു നിറഞ്ഞ ദുബായ് പട്ടണത്തോട് ചേര്‍ന്ന സ്ഥലം. ആകാശ ചുംബികളായ കെട്ടിടങ്ങള്‍ക്കൊണ്ട് കോണ്‍ക്രീറ്റ് കാടായി മാറിയ മറീന, റാഷിദിയ എന്നിവ മാത്രമല്ല ദുബായിയുടെ മുഖമെന്ന് പറഞ്ഞു തരുന്നതാണ് അല്‍അവീറിലെ അനന്തമായ കൃഷിയിങ്ങള്‍.ഭക്ഷണത്തിനുള്ളതൊക്കെയും സ്വന്തമായി കൃഷി ചെയ്യുന്ന ഇടമാണിത്. ഒട്ടകത്തിന് തിന്നാനുള്ള പുല്ലു മുതല്‍ ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ ജൈവ രീതിയില്‍ കൃഷി ചെയ്യുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ഉള്‍പ്പെടെ ഒട്ടുമിക്ക ശൈഖുമാരുടേയും തറവാട്ടു കൊട്ടാരങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അതിവിശാലമായി കിടക്കുന്ന ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് വിവിധ ഭാഗങ്ങളിലായുള്ളത്. ഇടതൂര്‍ന്ന ഈത്തപ്പഴമരങ്ങള്‍, ചുറ്റുമതില്‍ കെട്ടിത്തിരിച്ച പച്ചക്കറിത്തോട്ടങ്ങള്‍, എണ്ണമറ്റ ആട് പശു ഫാമുകള്‍ എന്നിവയാണ് എവിടെയുമുള്ളത്. ഒറ്റനില കെട്ടിടങ്ങാണ് എല്ലാം.റോഡുകളും ഒറ്റവരിയില്‍. ഒട്ടകങ്ങള്‍ പാതയോരത്ത് മേഞ്ഞ് നടക്കുന്നത് പതിവു കാഴ്ച്ച.ഇവിടെ ഉല്‍പാദിപ്പിക്കുന്നവ മാര്‍ക്കറ്റുകളിലേക്കെത്തില്ല. കൊട്ടാരത്തിലേയും മറ്റും ദൈനംദിന ആവശ്യങ്ങള്‍ക്കാണ് ഇവിടെ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക.കൃഷി ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളും സഹായവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഓരോ വീടിനോട് ചേര്‍ന്നും വിപുലമായ കൃഷിയിടങ്ങള്‍ കാണാം.കൃഷിയിടത്തിന്റെയും ഉല്‍പന്നങ്ങളുടേയും വ്യാപ്തിയും സ്വന്തമായുള്ള ഒട്ടകങ്ങളുടേയും കുതിര കുടേയും ആട് മാടുകളുടേയും എണ്ണവും തന്നെയാണ് ഇപ്പോഴും തറവാടിത്തത്തിന്റെ മാനദണ്ഡമായി കണക്കാക്കാക്കുന്നത്.നഗരത്തിന്റെ പളപളപ്പിലും വികസനത്തിന്റെ കുതിപ്പിലും കൃഷിയെ കയ്യൊഴിയാനോ പച്ചപ്പിനെ മണ്ണിട്ട് മൂടാനോ മഹാനഗരം സന്നദ്ധമല്ലെന്നതാണ് അല്‍അവീര്‍ പറഞ്ഞു തരുന്നത്. കൊട്ടാരങ്ങള്‍ ഏറെയുണ്ടായിട്ടും അതിരുവിട്ട വികസനം ഇങ്ങോട്ടേക്കെത്താത്തത് ഭരണകൂടം വേണ്ടെന്നുവെച്ചതിനാല്‍ തന്നെയാണ്. സ്വദേശികളായ അറബികള്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്.

മെട്രോ വിസ്മയം
കൊച്ചിന്‍ മെട്രോയിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തിരിക്കുന്നതിനിടയിലാണ് ദുബൈ മെട്രോ യാത്ര. ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോകളില്‍ ഒന്നാണിത്.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ മെട്രോ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്.റെഡ്, ഗ്രീന്‍ ലൈനുകളിലായി 49 സ്റ്റേഷനുകളാണുള്ളത്.ദിനേനനാലര ലക്ഷം പേര്‍ യാത്രക്കായി മെട്രോയെ ആശ്രയിക്കുന്നു. 2020ല്‍ നടക്കുന്ന എക്‌സ്‌പോയോടെ മെട്രോ ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി ദൈര്‍ഘ്യത്തിലേക്ക് വിപുലപ്പെടുത്തും.പുതുതായിമൂന്ന് ലൈനുകള്‍ കൂടി പരിഗണനയിലാണ്. അറേബ്യന്‍ പെനിന്‍സുലയിലെ ആദ്യ അര്‍ബന്‍ ട്രെയിന്‍ നെറ്റ് വര്‍ക്ക് കൂടിയാണിത്. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശനനിബന്ധനകളാണുള്ളത്. ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെ മെട്രോയില്‍ വിലക്കാണ്. യാത്ര സ്മാര്‍ട്ടായിരിക്കണമെന്നതാണ് ആകെ തുക. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയാണ് ശിക്ഷ. ഏതെങ്കിലും തരത്തിലുള്ള മാലിന്യം നിലത്തിട്ടാല്‍ 200 ദിര്‍ഹമാണ് പിഴ.അനാവശ്യമായി ഏതെങ്കിലും ബട്ടണമര്‍ത്തിയാല്‍ പിഴ 2000 ദിര്‍ഹമാണ്.മെട്രോയോട് ബന്ധപ്പെടുത്തി ട്രാമും ( റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍) മോണോ റയിലുമുണ്ട്.ദുബായിയിലെ അത്യാഡംബര കേന്ദ്രങ്ങളായ പാം ഐലന്റീലേക്കും മറീനയിലേക്കുമാണ് ട്രാമും മോണോ റയിലും. തിരുവനന്തപുരത്തും കോഴിക്കോടും മോണോ റയിലിനുള്ള പദ്ധതി പരിഗണനയിലാണ്.ദുബൈയുടെ റോഡ് ട്രാഫിക് ലഘുകരിക്കുന്നതില്‍ മെട്രോകള്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.എന്നിരുന്നാലും കാലത്തും വൈകീട്ടും ഷാര്‍ജ റോഡില്‍ കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള ട്രാഫിക് കുരുക്ക് പതിവ് കാഴ്ച്ചയാണ്.

ആര്യവേപ്പില്‍ നിറഞ്ഞ് പാതയോരങ്ങള്‍
പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളൊക്കെയും വളര്‍ന്നിരുന്നെങ്കില്‍ കേരളമാകെ കൊടും കാടായേനെയെന്ന് തമാശയായി പറയാറുണ്ട്. ഹരിതവത്ക്കരണത്തിന്റെ അനിവാര്യത തിരിച്ചറിയുന്നവരാണ് നമ്മളെങ്കിലും അതിന്റെ പരിപാലനം നമ്മളോ സര്‍ക്കാറോ ഏറ്റെടുക്കാറില്ല. മഹാനഗരമെന്ന സമ്പൂര്‍ണ്ണതയിലെത്തുമ്പോഴും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ദുബൈ കാണിക്കുന്ന ജാഗ്രത മാതൃക പരമാണ്.നഗര സൗന്ദര്യവത്ക്കരണത്തിനായി പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനു പുറമെ പാതയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഈന്തമരവും ആര്യവേപ്പും ഖഫ് മരങ്ങളും വ്യാപകമായി കാണാം. ഇവയെല്ലാം നട്ടുപിടിപ്പിച്ച് വളര്‍ത്തിയവയാണ്. മരത്തിന്റെ ചില്ലകള്‍ മനോഹരമായി വെട്ടിയൊതുക്കി സുന്ദരമാക്കി നിലനിറുത്തും. ഓരോ മരത്തിലേക്കും വെള്ളമെത്തിക്കാന്‍ സംവിധാനം, അതിനായി പരിചാരകര്‍.നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ആര്യവേപ്പിന്റെ നിറസാന്നിധ്യം പ്രകടം. ആര്യവേപ്പിന്റെ ഔഷധഗുണമാണ് അവര്‍ക്കിതിന് പ്രേരണ.പച്ചപ്പിനെ ആകര്‍ഷണീയത എന്നതിനൊപ്പം അതിജീവനമായി അവര്‍ കണക്കാക്കുന്നു. കാടുകള്‍ വെട്ടിവെളുപ്പിച്ചും നെല്‍പാടങ്ങള്‍ മണ്ണിട്ട് നികത്തിയും പച്ചപ്പിനെ അരുംകൊലക്കായി വിധിക്കുന്നവര്‍ ഹരിതാഭ അനിവാര്യതയെ തിരിച്ചറിയാത്തവരാണ്. മരുഭൂമിയെ കോണ്‍ക്രീറ്റ് കാടുകളാക്കാന്‍ മത്സരിക്കുമ്പോള്‍ തന്നെ പച്ചപ്പിനെമഹാനഗരം കൂടെ കൂട്ടുന്നുവെന്നതാണ് ശ്രദ്ദേയം.

പൂവും പൂമ്പാറ്റകളുമായി അത്ഭുത പൂന്തോട്ടം
പൂവും പൂമ്പാറ്റകളും നിറഞ്ഞൊരു അത്ഭുതലോകമെന്ന വിശേഷണമാണ് ദുബൈ മിറാക്കിള്‍ ഗാര്‍ഡന് ചേരുക. പൂമരംകൊണ്ട് ഭൂമിയുണ്ടാക്കിയെന്ന് പറഞ്ഞാല്‍ ഏറില്ല. കണ്ണ് എങ്ങോട്ടേക്ക് പായിച്ചാലും പൂക്കള്‍ മാത്രം.നിറഭേദങ്ങളുടെ പൂരക്കാഴ്ച്ച. പൂക്കളോട് കൊഞ്ചിക്കുഴഞ്ഞ് മാത്രമെ ഓരോ ചുവടും മുന്നോട്ടുവെക്കാനാകൂ. 72000 മില്യണ്‍ സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ചെടിച്ചട്ടികളാലുള്ള പൂന്തോട്ടമായി ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ സജീകരിച്ചിരിക്കുന്നത്. 42 ബില്യണ്‍ പൂക്കളാണ് ഇവിടെയുള്ളത്. പൂവുകൊണ്ടുള്ള വിമാനം, കപ്പല്‍, സാക്ഷാല്‍ ബുര്‍ജ് ഖലീഫ വരെ പൂന്തോട്ടത്തിലുണ്ട്. ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ മിറാക്കിള്‍ ഗാര്‍ഡന് സ്വന്തമാണ്.പച്ച പുല്‍ത്തകിടിയില്‍ പൂക്കള്‍ക്കൊപ്പം ചേര്‍ന്നിരുന്ന് മനസ്സിനെപ്രണയിതമാക്കുന്നവര്‍ നിരവധി. ക്രിസ്മസ് ദിനത്തില്‍ മാത്രം ഇവിടെ എത്തിയവര്‍ അര ലക്ഷത്തിലേറെ.മിറാക്കിള്‍ ഗാര്‍ഡനിലെ നിറക്കാഴ്ച്ചകളെ സ്‌നേഹ സുരഭിലമാക്കുന്നത് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനാണ്. പൂമ്പാറ്റകള്‍ക്ക് മാത്രമായി ഇന്‍ഡോര്‍ ഗാര്‍ഡണ്‍ ലോകത്ത് ആദ്യം. അമ്പതോളം ഇനങ്ങളിലായി പതിനയ്യായിരത്തിലേറെ പൂമ്പാറ്റകളാണ് ഇവിടെയുള്ളത്. തലക്ക് ചുറ്റും വട്ടമിട്ടും, സ്‌നേഹസ്പര്‍ശവുമായി മേനിയില്‍ വന്നിരുന്നും പൂമ്പാറ്റകള്‍ അതിന്റെ സുരഭില സാമീപ്യം ആവോളം പകര്‍ന്നു. നിറങ്ങളുടേയും വാസ്തുചാരുതയുടേയും അത്ഭുതമാണ് ഒട്ടുമിക്ക ചിത്രശലഭങ്ങളും.

റോഡിനെ തോടാക്കിയ മനുഷ്യ നിര്‍മ്മിതി
മനുഷ്യനിര്‍മ്മിതിയുടെ മഹാവിസ്മയമാണ് ദുബൈ വാട്ടര്‍ കനാല്‍.മഹാനഗരത്തിന് മധ്യത്തിലൂടെ കൃത്രിമമായി നിര്‍മ്മിച്ച കനാലാണിത്.ദുബായിയിലെ രാജപാതയായ ശൈഖ് സായിദ് റോഡിന്റെ ഭാഗമായാണ് കനാല്‍ ഒഴുകുന്നത്. 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കനാല്‍. കടലില്‍ നിന്ന് വെള്ളം കൃത്രിമമായി ഒഴുക്കിയാണ് കനാലിനെ സജ്ജമാക്കിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാര ബോട്ടുകള്‍ മാത്രമണ് സര്‍വ്വീസ് നടത്തുന്നത്. ആറ് മീറ്റര്‍ വരെ ആഴമുള്ള കനാല്‍ ചരക്ക് ഗതാഗതത്തിനും യാത്രക്കുമായി അതിവേഗം സജ്ജമാക്കും. കനാലിന് മുകളിലായി ശൈഖ് സായിദ് റോഡില്‍ ഒരുക്കിയിരിക്കുന്ന ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിതിയിലെ നാഴികക്കല്ലാണ്.16 വരികളിലായാണ് ഓവര്‍ ബ്രിഡ്ജ്.ഇവിടെ നിന്ന് കനാലിലേക്ക് സജീകരിച്ചിട്ടള്ള വാട്ടര്‍ ഫ്‌ളോ നയനമനോഹരമാണ്. നിറഭേദങ്ങളോടെയാണ് വെള്ളം ഒഴുകുക. ബോട്ടുകള്‍ ഈ ഭാഗത്തെത്തുമ്പോള്‍ വെള്ളത്തിന്റെ വീഴ്ച്ചയില്‍ ഗതി മാറ്റമുണ്ടാകും. മൂന്ന് മില്യന്‍ ക്യുബിക് മീറ്റര്‍ മണ്ണ് ഡ്രെഡ്ജ് ചെയ്ത് നിര്‍മ്മിച്ച കനാലിന്റെ മൊത്തം ചിലവ് 2.7 ബില്ലന്‍ ദിര്‍ഹമാണ്. ദേ രയേയും ബര്‍ ദുബായിയേയും ബന്ധിപ്പിക്കുന്ന കനാല്‍ കാണാന്‍ ദിനേന എത്തുന്നത് നിരവധി പേരാണ്.
പ്രകൃതിദത്തമായി കനാലിനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്നിട്ടും വളരുന്ന നഗരത്തില്‍ ജലപാതക്കുള്ള അനിവാര്യ സാധ്യത തിരിച്ചറിഞ്ഞാണ് ദുബൈ ഭരണകൂടം വാട്ടര്‍ കനാല്‍ യാഥാര്‍ത്ഥ്യമാക്കിയത്.ദുബൈ വാട്ടര്‍ കനാലിന്റെ വിസ്മയങ്ങളിലേക്ക് കാഴ്ച്ചയെ പായിക്കുമ്പോള്‍ ദൈന്യതയായി മുന്നില്‍ വന്നത് കാനാലി കനാലിന്റെ ദുരവസ്ഥയായിരുന്നു. ജലസേചനത്തിന് പ്രകൃതിദത്തമായ സൗകര്യങ്ങളും, ഗതാഗതത്തിനായി അനിവാര്യമായ സാഹചര്യവും നിലനിന്നിട്ടും തകര്‍ച്ചയുടെ ആഴക്കയത്തിലേക്ക് കനോലി കനാലിനെ തള്ളിവിടുന്നത് എത്രമാത്രം നിരുത്തരവാദപരമാണെന്ന് പറഞ്ഞു തരുന്നതാണ് ദുബൈ വാട്ടര്‍ കനാലിന്റെ കാഴ്ച്ച.

പഴയ ജീവിതങ്ങള്‍ ഇപ്പോഴുമുണ്ട്
ആഡംബരത്തിന്റെ വര്‍ണ്ണപ്പകിട്ടില്‍ അഭിരമിക്കുന്ന അറേബ്യന്‍ ജനതയുടെ പൂര്‍വ്വ ജീവിതം എങ്ങിനെയായിരുന്നുവെന്നത് വരച്ചു കണിക്കുന്നതാണ് അബൂദാബി കോര്‍ണിഷ് എന്റിലെ ഹെറിറ്റേജ് വില്ലേജ്.അടിസ്ഥാനനിലവാരത്തിലും താഴെ ജീവിച്ചിരുന്ന സമൂഹം കണ്ണഞ്ചിപ്പിക്കുന്ന വികസന പ ളപളപ്പിലേക്കെത്തിയത് ആകസ്മികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമായതല്ല. പുല്ലുമേഞ്ഞ കുടിലുകളിലും,ചാക്ക് കെട്ടിമറച്ച ടെന്റുകളിലും,കല്‍ചീളുകള്‍ അട്ടിയിട്ട കൊച്ചു വീടുകളിലും താമസിച്ചവരായിരുന്നു ഞങ്ങളെന്ന് പറഞ്ഞു തരുന്നതായിരുന്നു ഹെറിറ്റേജ് വില്ലേജിലെ മാതൃകകള്‍. വിവിധ തരം വീടുകള്‍, അക്കാലത്തെ കിണറുകള്‍, സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന ഒട്ടകം, കുതിര, ആയുധങ്ങള്‍, വസ്ത്രങ്ങള്‍ അടക്കം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിത വ്യവസ്ഥയെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.ദുബൈ ക്രീക്ക് പാര്‍ക്കിലും അറേബ്യന്‍ പൂര്‍വ്വ ജീവിതത്തെ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. വികസനത്തിന്റെ അത്യുന്നതിയില്‍ വിരാചിക്കുമ്പോഴും വന്ന വഴിയെ മറക്കാതെ,പോയ കാലത്തെ ഓര്‍ക്കുകയും നിലനിറുത്തുകയും ചെയ്യുന്ന ജനതക്ക് മുന്നോട്ടുള്ള വഴി കരുത്തുറ്റതാക്കും.

വൃത്തിയില്‍ വിട്ടുവീഴ്ചയില്ല
മുഹമ്മദ് മുസാഫിര്‍.ബംഗ്ലാദേശ് സ്വദേശിയാണ്.കഴിഞ്ഞ ഇരുപത് വര്‍ഷമായി ദുബൈയുടെ കടല്‍ തീരത്ത് മാലിന്യം പെറുക്കാന്‍ ഇദ്ദേഹമുണ്ട്. ശുചിത്വ കാര്യത്തില്‍ ഈ മഹാനഗരം കാണിക്കുന്ന അതിസൂക്ഷ്മതയുടെ പിന്നണിക്കാരാണ് ഇദ്ദേഹത്തെ പോലുള്ളവര്‍.മാലിന്യങ്ങള്‍ കൈകൊണ്ട് പെറുക്കുന്നതിന് പകരം സ്റ്റീല്‍ പ്ലക്കിംഗ് സ്റ്റിക്കാണ് ഇവര്‍ ഉപയോഗിക്കുന്നത്. സ്റ്റിക്കും മാലിന്യം ശേഖരിക്കുവാനുള്ള കവറുമായി മുസാഫിറിനെ പോലെയുള്ള നിരവധി പേരെ കടല്‍ തീരത്ത് കാണാനാകും.നഗരത്തിന്റെ സൗന്ദര്യത്തില്‍ കടല്‍ തീരങ്ങള്‍ അവിഭാജ്യ ഘടകമാണെന്ന് ഇവര്‍ തിരിച്ചറിയുന്നു.പല നഗരങ്ങളോടു ചേര്‍ന്നും കൃത്രിമമായി രൂപപ്പെടുത്തിയ ചെറുകടലുകള്‍ കാണാനാകും. ഇവിടങ്ങളില്‍ ഓരോ വൈകുന്നേരങ്ങളിലും എത്തുന്നത് നിരവധി പേര്‍.എന്നിരുന്നാലും തീരം ശുചിയായി തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന എന്തും നിമിഷനേരം കൊണ്ട് കവറിലാക്കാന്‍ വലിയ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തീരത്തേയും നഗരത്തേയും സദാശുചിത്വ പൂര്‍ണ്ണമാക്കുന്നതില്‍ ഭരണകൂടം കാണിക്കുനജാഗ്രത എടുത്തു പറയേണ്ടതാണ്.പുലര്‍ച്ചെ മുതല്‍ രാത്രി ഏറെ വൈകും വരെ പാതയോരങ്ങളിലും കടല്‍ തീരങ്ങളിലും ഓറഞ്ച് നിറത്തിലുള്ള യൂണിഫോം ധരിച്ച് തലതാഴ്ത്തി കയ്യില്‍ സ്റ്റീല്‍ സ്റ്റിക്കും കവറുമായി യന്ത്രങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നവര്‍ മഹാനഗരത്തിലെ സ്ഥിരം കാഴച്ചകളില്‍ ഒന്നാണ്. നഗരശുചീകരണത്തില്‍ ഇവിടത്തുകാരും ഇവിടെ വരുന്നവരും കാണിക്കുന്ന പരിഗണന പിന്തുടരപ്പെടേണ്ടതാണ്.

ഡോള്‍ഫിന്‍ വിസ്മയം
ഡോള്‍ഫിന്‍ മഹാഅത്ഭുതമാണ്. മനുഷ്യനോട് ഇണക്കം പ്രാപിക്കുന്ന മറ്റൊരു ജീവി എന്നതാണ് പ്രധാനപ്രത്യേകത.46 ഇനം ഡോള്‍ഫിനുകള്‍ ലോകത്തുണ്ട്. എല്ലാം മനുഷ്യനോട് വേഗത്തില്‍ ഇണങ്ങുകയും സഹൃദയമായി ഇടപെടുകയും ചെയ്യുന്നവയാണ്. മെയ്‌വഴക്കവും അനുസരണയുമാണ് സവിശേഷത. ദുബൈ ക്രീക്ക് പാര്‍ക്കിലെ ഡോള്‍ഫിന്‍ ഷോ അത്ഭുത പ്രകടനങ്ങളുടെ മേളയാണ്. പരിശീലകര്‍ പറയുന്ന പോലെ അനുസരണയുള്ള കുട്ടിയായി ഡോള്‍ഫിന്‍ കാഴച്ചക്കാര്‍ക്കായി ചെയ്തു കൂട്ടുന്നതൊക്കെയും വിസ്മയിപ്പിക്കുന്നത്. വളയങ്ങളിലൂടെയുള്ള ചാട്ടവും, പന്തുമായുള്ള നൃത്തവും, ഉയര്‍ന്നു ചാടിയുള്ള അഭിവാദ്യമര്‍പ്പിക്കലും കാണേണ്ടതാണ്. അവ പുറപ്പെടുവിക്കുന്ന ശബ്ദത്തിന് സംഗീതത്തിന്റെ ഈണമാണ്. വെള്ളത്തില്‍ നിന്ന് പുറത്തേക്ക് എത്ര ഭാരമുള്ളതിനേയും പുറന്തള്ളുവാനുള്ള കരുത്ത് ഇതിന്റെ സവിശേഷതകളില്‍ ഒന്നാണ്. പരസ്പരം ഇവര്‍ കാണിക്കുന്ന സ്‌നേഹപ്രകടനങ്ങള്‍ ഹൃദ്യമാണ്.ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഡോള്‍ഫിന്‍ ഷോ കാഴ്ച്ചക്ക് പകര്‍ന്നത് നവ്യാനുഭവം

പച്ചമനുഷ്യര്‍ക്കായൊരു ഇടം
യു എ ഇ യിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നാണ് ഉമ്മുല്‍ ഖുവയിന്‍. വികസനത്തിന്റെ പളപളപ്പ് ഇനിയും എത്തി നോക്കിയിട്ടില്ലാത്ത എമിറേറ്റാണിത്.ദുബൈ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറഎന്നീ എമിറേറ്റുകളിലൂടെ യാത്ര ചെയ്ത് ഉമ്മുല്‍ഖുവൈനിലെത്തിയാല്‍ ആധുനികതയുടെ വേലിയേറ്റം തൊട്ടു തീണ്ടാത്ത ജനവിഭാഗത്തെ കാണാം. ഷാര്‍ജയില്‍ നിന്ന് ഏതാണ്ട് നൂറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തും. കണ്ണെത്താ ദൂരത്തിലുള്ള മരുഭൂമിയാണ് റോഡിന്റെ ഇരുവശവും. വിരലിലെണ്ണാവുന്ന കെട്ടിടങ്ങള്‍ മാത്രമാണ് പ്രധാന ടൗണിലുള്ളത്.മത്സ്യ ബന്ധനമാണ് ഇവിടത്തുകാരുടെ പ്രധാന തൊഴില്‍. കടലിനോട് ചേര്‍ന്ന ഭാഗത്തേക്ക് പോകുമ്പോള്‍ ഇവിടത്തെ കാഴച്ചകള്‍ നമ്മുടെ തീരദേശത്തിന് സമാനമാണ്.തകര്‍ന്നു തുടങ്ങിയ കെട്ടിടങ്ങള്‍, ചെറിയ കടകള്‍, പ്രായമായവര്‍ക്കു ചുറ്റും സൊറ പറഞ്ഞിരിക്കുന്ന മധ്യവയസ്‌ക്കര്‍, തിരക്കൊഴിയാത്ത ചായമക്കാനികള്‍, പീടികത്തിണ്ണയില്‍ മൊബൈല്‍ ഫോണില്‍ കണ്ണും നട്ടിരിക്കുന്ന യുവാക്കള്‍...ഇങ്ങിനെ തുടരുന്നു കാഴ്ച്ചകള്‍. മത്സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു. സംരക്ഷണ വേലികള്‍ തുരുമ്പെടുത്ത നിലയിലാണ്. മാലിന്യം പാതയോരത്ത് കൂട്ടിയിടപ്പെട്ടിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ അടുക്കും ചിട്ടയും പ്രകടമല്ല. സിനിമ പോസ്റ്ററുകള്‍ പതിഞ്ഞ ചുമരുകളാണ് ഒട്ടുമിക്കതും. ഇരണ്ട വെളിച്ചത്തിലാണ് തെരുവുവിളക്കുകളൊക്കെയും പ്രകാശിക്കുന്നത്.

ഇനിയും മാറാതെ ദേര
പഴയ ദുബായിയുടെ മാറാത്ത മുഖമാണ് ദേര ദുബായ്.നാല് പതിറ്റാണ്ടിലേറെയായി പ്രവാസത്തിന്റെ ഭാഗമായ നിരവധി പേര്‍ ഇവിടെ കച്ചവടക്കാരായി ഇപ്പോഴുമുണ്ട്. മറച്ചുകെട്ടിയ ചെറിയ കൂടാരങ്ങളാണ് ഇവിടത്തെ കച്ചവട സ്ഥാപനങ്ങള്‍. കടയുടമകളൊക്കെയും നരബാധിച്ച മലയാളികള്‍. ഫുജൈറയിലെ ഖോര്‍ഫുക്കാന തുറമുഖം വഴി കപ്പല്‍മാര്‍ഗ്ഗം ദുബായിലെത്തിയവരാണ് ഇവരിലേറെയും. ഓലമൊടഞ്ഞ കൊട്ടകള്‍, ചട്ടികള്‍, ഇറച്ചി ചുടുന്ന പാത്രങ്ങള്‍, വിവിധയിനം അച്ചാറുകള്‍, മീന്‍ ഉപ്പിലിട്ടത്, മീന്‍ ജ്യൂസ്, മോര് വരട്ടിയത് എന്നിവയാണ് പ്രധാന കച്ചവട ഉല്‍പ്പന്നങ്ങള്‍.കഴിഞ്ഞ തലമുറയിലെ അറബികള്‍ സ്ഥിരമായി ഉപയോഗിച്ചു വരുന്നവയാണിവ. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരില്‍ ഭൂരിഭാഗവും പഴയ തലമുറയിലെ അറബികള്‍ തന്നെ. പഴയ കാലത്ത് അറബികള്‍ കച്ചവടം ചെയ്തിരുന്ന കടകളായിരുന്നു ഇവ. മലയാളികള്‍ ഇവിടെ സഹായികളായിരുന്നു. പിന്നീടി വര്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ ദാനമായി നല്‍കിയതാണ്. പുതിയ തലമുറയിലെ അറബികള്‍ക്ക് പൂര്‍വ്വികര്‍ സ്ഥിരമായെത്തിയിരുന്ന ഈ കടകള്‍ അന്യമാണ്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുക്കിലും മൂലയിലും ഉയര്‍ന്നതോടെ പരമ്പരാഗത കച്ചവടക്കാര്‍ രംഗമൊഴിയേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ്. ദേരയിലെ പഴയ മാര്‍ക്കറ്റ് പൊളിച്ചുമാറ്റി ഹംറിയയിലെ പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. പുതിയ മാര്‍ക്കറ്റില്‍ ഇപ്പോഴത്തേതിന്റെ മുന്നോ നാലോ ഇരട്ടി നല്‍കേണ്ടി വരുമെന്നതിനാല്‍ കച്ചവടവുമായി മുന്നോട്ടു പോകാനാകില്ലെന്ന് 35 വര്‍ഷമായി ഈ രംഗത്തുള്ള കണ്ണൂര്‍ സ്വദേശി അബ്ദുല്ല ഹാജി പറയുന്നു.ദേരയിലെ മാര്‍ക്കറ്റ് മാറ്റുന്നതോടെ പഴയ കച്ചവടക്കാര്‍ക്ക് ദുബായിയോട് സലാം പറയേണ്ടി വരും.

മരുഭൂമിയിലും തടാകമൊഴുകും
മരുഭൂമിയിലെ വെള്ളത്തിന്റെ സാന്നിധ്യമെന്നത് മരുപ്പച്ചയെന്ന തോന്നലാണെന്ന് കേട്ടവരും അറിഞ്ഞവരുമാണ് ഒട്ടുമിക്കവരും. കൊടും മരുഭൂമിയില്‍ തടാകമൊരുക്കി അതിശയങ്ങളില്‍ മറ്റൊരു കയ്യൊപ്പ് ചാര്‍ത്തുകയാണ് അല്‍ ഖുദ്‌റ.ദുബൈ മഹാനഗരത്തോട് ചേര്‍ന്ന പത്ത് ഹെക്ടര്‍ മരുഭൂമിയിലാണ് കൃത്രിമ തടാകമൊരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ വിവിധ ഭാഗങ്ങളിലായാണ് തടാകം. നീന്തിത്തുടിക്കുന്ന അരയന്നങ്ങളും താറാവുകളും ഹൃദ്യമായ കാഴ്ച്ചയാണ്. വിവിധ ഇനം അരയന്നങ്ങള്‍ കൊഞ്ചിയും കുഴഞ്ഞും തടാകത്തിനരികിലൂടെ കടന്നുപോകുന്നത് സന്ദര്‍ശകരായെത്തുന്നവര്‍ക്ക് നവ്യാനുഭവമായിരുന്നു.നൂറില്‍പരം ഇനത്തില്‍പ്പെട്ട പക്ഷികള്‍ക്ക് ഇവിടെ ആവാസവ്യവസ്ഥ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് മരങ്ങളാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. തടാകങ്ങള്‍ ഓരോന്നും വ്യത്യസ്ത വലിപ്പത്തിലാണ്. വലിയ തടാകങ്ങളില്‍ ഒഴുക്ക് കൃത്രിമമായുണ്ടാക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്