എന്തുകൊണ്ട് ഖലീഫ 
ഉമറിന്റെ ഭരണം
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഖലീഫ ഉമറിന്റെ മാതൃകയിലുള്ള ഭരണം ആഗ്രഹിച്ച നിരവധി പ്രമുഖരില്‍ പ്രധാനിയാണ് രാഷ്ട്രപിതാവ് മഹാത്മഗാന്ധി. രാജ്യത്തിന്റെ ഭരണകാര്യത്തില്‍ സ്വീകരിക്കപ്പെടേണ്ടത് ഖലീഫ ഉമറിന്റെ രീതിയാകണമെന്ന് പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞവര്‍ ഏറെയുണ്ട്. പുതിയ കാലത്തെ ഭരണാധികാരികളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് തന്റെ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച ഭരണാധികാരി. ജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാറിന്റെ തലവന്‍ എന്ന നിലയില്‍ ഖലീഫ ഉമറിന്റെ ഭരണ മാതൃകയാണ് താന്‍ ഡല്‍ഹിയില്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു കെജ്‌രിവാളിന്റെ അഭിപ്രായ പ്രകടനം.
ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഖലീഫയായി പതിനാല് നൂറ്റാണ്ട് മുന്‍പ് ഭരണം നടത്തിയ ഉമര്‍ ഇബ്‌നു ഖത്താബ് ആധുനിക ഭരണക്രമത്തില്‍ സജീവ ചര്‍ച്ചയാകുന്നത് എന്തുകൊണ്ടെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. ആറ് വര്‍ഷത്തില്‍ താഴെ മാത്രം ഭരണം നടത്തിയ ഖലീഫ ഉമര്‍ ലോകത്തിന് മാതൃകയായ ഭരണാധികാരികളുടെ കൂട്ടത്തില്‍ ഇന്നും ഒന്നാമതാണ്. അനീതിയും, അഴിമതിയും സര്‍വ്വമേഖലയേയും പിടിമുറുക്കിയ ആധുനിക വ്യവസ്ഥക്കു മുന്നില്‍ ബദലിനെ തേടുന്നവരാണ് ഖലീഫ ഉമറിന്റെ ഭരണം ആഗ്രഹിക്കുന്നത്. സമൂഹത്തിലെ അവസാനത്തെയാള്‍ക്കും ഭരണ നേട്ടം തുല്യമായി ലഭിക്കുകയും നീതിയുടെ മുഴുവന്‍ ഗുണങ്ങളും പ്രജകള്‍ക്കാകമാനം അനുഭവിക്കാന്‍ കഴിയുകയും ചെയ്യുന്ന സമൂഹസൃഷ്ടിയാണ് ഖലീഫ ഉമറിന് മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നതിലൂടെ ലോകം സ്വപ്‌നം കാണുന്നത്.
അധികാരം ഭരണാധികാരികളെ അഹങ്കാരികളും താന്തോന്നികളുമാക്കുന്ന സാഹചര്യമാണ് എന്നുമുണ്ടായിട്ടുള്ളത്. ഭരണീയര്‍ ചവിട്ടി മെതിക്കപ്പെടേണ്ടവരും അധികാരിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഓച്ചാനിച്ചു നില്‍ക്കേണ്ടവരുമാണെന്നത് ഇന്നും തുടരുന്നതാണ്. എക്കാലത്തേയും ഭരണകര്‍ത്താക്കളുടെ പൊതു സ്വാഭാവത്തില്‍ നിന്ന് വ്യത്യസ്തമായി ഖലീഫ ഉമര്‍ ഭരണാധികാരിയെന്ന ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കര്‍ക്കശക്കാരനായ മനുഷ്യനില്‍ നിന്ന് സൗമ്യതയുടെ മൂര്‍ത്തി ഭാവത്തിലേക്ക് മാറ്റപ്പെട്ടുവെന്നതാണ് ചരിത്ര സാക്ഷ്യം. ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ ഗൗരവമോര്‍ത്ത് പല രാത്രികളിലും ഖലീഫ ഒറ്റക്കിരുന്ന് കരയുമായിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണാം. ധീരനും പോരാളിയുമായിരുന്ന ഉമര്‍ അധികാരലബ്ദിയോടെ ചെറിയ കുട്ടിയുടെ മനസ്ഥിതിയിലേക്ക് മാറ്റപ്പെടുകയായിരുന്നു.
ലോകത്തിന്റെ വലിയൊരു ഭാഗം തന്റെ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നിട്ടും ലാളിത്യത്തെ മുറുകെ പിടിക്കുന്നതില്‍ ഖലീഫ ഉമര്‍ കാര്‍ക്കശ്യം കാണിച്ചു. ആഡംബരത്തിന്റെ പരമോന്നതിയില്‍ അധികാരകാലം ചിലവിടുന്ന ഭരണാധികാരികള്‍ക്കു മുന്നില്‍ ഖലീഫ ഉമര്‍ വിത്യസ്തനാകുന്നത് കഷ്ണം വെച്ചതും, തുന്നിചേര്‍ത്തതുമായ കുപ്പായങ്ങള്‍ ധരിച്ചായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങള്‍ ദിനേന നാലും അഞ്ചും മാറ്റിയുടുക്കുന്നവരാണ് ഇന്നത്തെ ഭരണാധികാരികള്‍. വിരലിലെണ്ണാവുന്ന വസ്ത്രങ്ങള്‍കൊണ്ട് ജീവിത കാലം കഴിച്ചുകൂട്ടിയ ജനനായകനായിരുന്നു ഉമര്‍.
രാജ്യത്തെ ദുരിതങ്ങള്‍ക്കും പ്രജകളുടെ കഷ്ടതകള്‍ക്കും കണ്ണുകൊടുക്കാതെ സുഖനിദ്ര പുല്‍കിയവരായിരുന്ന എക്കാലത്തേയും ഭരണകര്‍ത്താക്കള്‍. അധികാരം മനസ്സമാധാനത്തോടയുള്ള ഉറക്കത്തിന്റെ കാലമായിരുന്നു അവര്‍ക്ക്. എന്നാല്‍ ഖലീഫ ഉമറിന് അധികാരം ഉറക്കം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. പ്രജകളുടെ ക്ഷേമമന്വേഷിക്കാന്‍ പാതിരാത്രികളില്‍ വേഷം മാറി ഇറങ്ങിയിരുന്ന ഖലീഫ ഒട്ടുമിക്ക രാത്രികളേയും പകലാക്കിമാറ്റിയിരുന്നു. വേഷം മാറിയുള്ള സഞ്ചാരത്തിനിടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയാല്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ സ്വന്തം ചുമലിലേറ്റി വീടുകളിലെത്തിച്ചു നല്‍കിയിരുന്ന ഖലീഫ ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു.
ഭരണത്തിന്റെ തണലില്‍ കുടുംബത്തേയും ബന്ധങ്ങളേയും സുസ്ഥിരമാക്കുന്ന രീതിയാണ് ഭരണാധികാരികള്‍ സ്വീകരിച്ചുവരാറുള്ളത്. എന്നാല്‍ ഖലീഫ ഉമര്‍ യോഗ്യരായ കുടുംബങ്ങളെ പോലും പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കാറില്ല. രാത്രി സഞ്ചാരത്തിലൊരിക്കല്‍ പ്രസവ വേദനകൊണ്ട് പ്രയാസപ്പെട്ട സ്ത്രീയുടെ പ്രസവമെടുക്കാന്‍ ഖലീഫ സ്വന്തം ഭാര്യയെ നിയോഗിച്ചു. അടിയന്തിരമായി ഭക്ഷണമെത്തിക്കേണ്ട വീടുകളിലേക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കാനുള്ള ചുമതലയും ഖലീഫ ഭാര്യക്കായിരുന്നു നല്‍കിയിരുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ പോലും ഭരണാധികാരിയെ ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ലാത്ത കാലഘട്ടമാണിത്. എന്നാല്‍ വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായ ഖലീഫ ഉമറിനെ തന്റെ ഭരണത്തിനു കീഴിലെ ഏതൊരു സാധാരണക്കാരനും ചോദ്യം ചെയ്യാനും തിരുത്തുവാനുമുള്ള അനുമതി നല്‍കിയിരുന്നു. ഖജനാവില്‍ നിന്ന് വിതരണം ചെയ്ത തുണി ഉപയോഗിച്ചുള്ള വസ്ത്രത്തേക്കാള്‍ വലിയ വസ്ത്രം ധരിച്ച് പൊതുവേദിയിലെത്തിയ ഖലീഫയെ സാധാരണക്കാരിയായ സ്ത്രീ വസ്ത്രത്തിന് കൂടുതല്‍ തുണി ഉപയോഗിച്ചതിനെ ചോദ്യം ചെയ്തു. വിമര്‍ശനം ഉള്‍കൊണ്ട ഖലീഫ തന്റെ മകനുലഭിച്ച തുണി കൂടി ഉപയോഗിച്ചാണ് വസ്ത്രം തയ്യാറാക്കിയതെന്ന് വിനയാന്വതനായി മറുപടി നല്‍കി.
ദൈവഭയവും, ഏറ്റെടുത്ത ഉത്തരവാദിത്വത്തോടുള്ള കടമയുമാണ് ഖലീഫ ഉമറെന്ന ഭരണകര്‍ത്താവിനെ കാരുണ്യത്തിന്റേയും, വിനയത്തിന്റേയും നിറകുടമാക്കിയത്. യൂഫ്രട്ടീസ് തീരത്ത് ഒരാട് വിശന്നു ചത്താല്‍ അതിന് താന്‍ ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്ന ദൈവഭയമായിരുന്നു ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ ഖലീഫയെ പരിവര്‍ത്തിതനാക്കിയത്. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവും, കപടയില്ലാത്ത സഹജീവി സ്‌നേഹവും ഖലീഫയെ ഇതര ഭരണാധികാരികളില്‍ നിന്ന് വിത്യസ്തനാക്കി.
ഭരണകര്‍ത്താക്കളില്‍ ജനങ്ങളെ മറക്കുകയും സ്വജനപക്ഷപാതത്തിന്റെ പണിയാളുകളുമായി മാറുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ഖലീഫ ഉമറുമാര്‍ പുനരുജ്ജീവിക്കേണ്ടത് സ്വപ്‌നവും ആഗ്രഹവുമായി മാറുകയാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് വിശ്വസിച്ച മഹാത്മാഗാന്ധിക്ക് ഗ്രാമങ്ങളെ അറിയുന്ന ഭരണം സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് ഖലീഫ ഉമറിന്റെ ഭരണം സ്വപ്‌നം കാണാന്‍ പ്രേരണയായത്. പണക്കാര്‍ അതിസമ്പന്നരാവുകയും,  പാവപ്പെട്ടവന്‍ പട്ടിണിക്കോലങ്ങളാവുകയും ചെയ്യുന്ന ഭരണ നയങ്ങളാണ് ലോകത്താകമാനം  നടപ്പാക്കപ്പെടുന്നത്. നീതിയും നിയമവും  പരസ്യമായി വ്യഭിചരിക്കപ്പെടുകയും അഴിമതിയുടെ ആണിക്കല്ലില്‍ ഭരണം കെട്ടിയുണ്ടാക്കുകയും ചെയ്യുന്ന പുതിയ കാലം അടിമുടി മാറ്റത്തെയാണ് ആഗ്രഹിക്കുന്നത്. തങ്ങളോടൊപ്പം ജീവിക്കുകയും തങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഭരണകര്‍ത്താവിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ജന സേവനം പുണ്യവും നന്മയുമായി കണക്കാക്കിയതാണ് ഖലീഫ ഉമറെന്ന ഭരണകര്‍ത്താവില്‍ കാലങ്ങളെ അതിജയിക്കാന്‍ ഹേതുവായത്.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്