ചങ്ങലക്കെട്ടില്‍ നിന്ന് ജീവിതത്തിന്റെ മധുരത്തിലേക്ക്

    ഇതൊരു കഥയല്ല; കേട്ടുകേള്‍വിയുമല്ല. കണ്‍മുന്നിലുണ്ടായ വിപ്ലവമാണ്. ചങ്ങലക്കെട്ടില്‍ തളച്ചിടപ്പെട്ട മുഴുഭ്രാന്തില്‍ നിന്ന് ജീവിതത്തിന്റെ മധുരത്തിലേക്ക് നടന്നുകയറിയ ഒരു മനുഷ്യന്റെ നേരനുഭവം. ചരിത്രം വഴിമാറും ചിലര്‍ വരുമ്പോഴെന്ന പോലെയായിരുന്നു അയാള്‍ക്ക് പൊന്നാനി പാലിയേറ്റീവ് ക്ലിനിക്കിലെ ഡോക്ടറും വളണ്ടിയര്‍മാരും പുതുപൊന്നാനി തീരത്തെ തന്റെ വീട്ടിലെത്തിയപ്പോള്‍. ജനാലിലെ ഇരുമ്പഴിയിലും കട്ടിലിന്റെ കാലിലും ബന്ധിച്ച ചങ്ങലയില്‍ നിന്ന് സാധാരണ മനുഷ്യനിലേക്കുള്ള ദൂരത്തെകുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ തനിക്കുണ്ടായ മാറ്റത്തെ അവിശ്വസനീയമെന്നും വിസ്മയകരമെന്നും പറയാനെ അയാള്‍ക്കാവൂ. എന്നാല്‍ രണ്ട് വര്‍ഷം മുമ്പത്തെ ഒരു പകല്‍ വീട്ടിലേക്കെത്തിയ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കിത് വിസ്മയമല്ല. കൂട്ടായ്മയിലൂടെയുള്ള ചികിത്സയുടേയും പരിചരണത്തിന്റേയും അനന്തഫലമാണ്.
മാനസിക രോഗി തന്റെ പിരിമുറുക്കത്തില്‍ നിന്ന് പൂര്‍ണ്ണ മോചിതനായി സാധാരണ മനുഷ്യനിലേക്കെത്തിയാലും സമൂഹം പഴയ അവസ്ഥയിലെ കാണാന്‍ തയ്യാറാകൂ എന്നതിനാല്‍ പേരും വിലാസവും പരസ്യപ്പെടുത്താതെ ഇയാളുടെ ജീവിതത്തിലേക്കൊന്ന് തിരിച്ചു നടക്കാം. കടലോരത്തെ ഏറെ ദൂരെയല്ലാത്ത ചെറിയൊരു വീട്ടിലായിരുന്നു 28 കാരനായ ഇയാളുടെ താമസം. രണ്ട് വര്‍ഷം മുമ്പ് വരെ ഈ വീടിനുമുന്നിലൂടെ പോകുന്നവര്‍ക്ക് അട്ടഹാസവും ആക്രോശവും ഉച്ചത്തിലുള്ള കരച്ചിലും പതിവായി കേള്‍ക്കാമായിരുന്നു. പുറത്തേക്കുള്ള മുറിയില്‍ ഇരുകാലുകളും ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു ഇയാള്‍. വിശപ്പ് തുടങ്ങിയാല്‍ അലറി വിളിക്കും. ആ സമയം ജനാലയിലൂടെ ഭക്ഷണം അകത്തേക്ക് നല്‍കും. മലമൂത്ര വിസര്‍ജനം ഉള്‍പ്പടെയുള്ളവ മുറിക്കകത്തായതിനാല്‍ അയല്‍ക്കാര്‍പോലും ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ജനാലിലൂടെ പൈപ്പിട്ടാണ് ഇയാളെ കുളിപ്പിക്കുകയും മുറിവൃത്തിയാക്കുകയും ചെയ്തിരുന്നത്. ഇയാള്‍ക്കാവശ്യമുള്ള വസ്ത്രവും മറ്റും ജനാല്‍ വഴി എറിഞ്ഞു കൊടുക്കുകയായിരുന്നു. ചുറ്റുപാടുള്ള മുഴുവന്‍  ആത്മീയ കേന്ദ്രങ്ങളിലും ഇയാളെ ചികിത്സക്കായി കൊണ്ടുപോയി, ഈ ഇനത്തില്‍ വലിയ തുകയാണ് വീട്ടുകാര്‍ക്ക് ചിലവായത്. അസുഖം മാറില്ലെന്ന് ഉറപ്പിച്ച വീട്ടുകാര്‍ ചങ്ങലയില്‍ ബന്ധനസ്ഥനാക്കി മുറിയിലിട്ടടച്ചു.
ഈ സമയത്താണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ സംഘടനയായ എം ഹാറ്റിന്റെ ഡയറക്ടറും, പൊന്നാനി പാലിയേറ്റീവ് ക്ലിനിക്കിലെ ഡോക്ടറുമായ മനോജ്കുമാറും സംഘവും ഈ വീട്ടിലേക്ക് കയറി വരുന്നത്. രോഗിയെകുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ആരാഞ്ഞ ഡോക്ടര്‍ അടച്ചിട്ട മുറിയിലേക്ക് കയറിചെന്നു. ചങ്ങലയോട് ചേര്‍ന്ന അയാളെ ചെറു പുഞ്ചിരിയോടെ ഡോക്ടര്‍ അടുത്തിരുത്തി. കൃത്യമായി മരുന്ന് കഴിച്ചാല്‍ എല്ലാവരേയും പോലെ പുറത്തിറങ്ങാമെന്ന് ഡോക്ടര്‍ സ്‌നേഹവാത്സല്യത്തോടെ ഉറപ്പു നല്‍കി. കൂടെയുണ്ടായിരുന്ന വളണ്ടിയര്‍മാരെ ഡോക്ടര്‍ ഇയാള്‍ക്കും വീട്ടുകാര്‍ക്കും പരിചയപ്പെടുത്തി.
കുറിച്ചു നല്‍കിയ ഗുളിക അന്നുമുതല്‍ തന്നെ കൊടുത്തു തുടങ്ങി. വളണ്ടിയര്‍മാരുടെ മേല്‍നോട്ടവും വീട്ടുകാരുടെ സഹകരണവും കൃത്യമായി ലഭിച്ചു. ആദ്യ രണ്ടുമാസം പിന്നിട്ടപ്പോഴേക്ക് ശ്രദ്ദേയമായ മാറ്റങ്ങള്‍ ഇയാളില്‍ കണ്ടു തുടങ്ങി. ഇത് അകന്നു നിന്നിരുന്ന അയല്‍ക്കാരെയും ബന്ധുക്കളേയും അടുപ്പിച്ചു. ഇയാളുടെ പരിചരണങ്ങളില്‍ ഇവര്‍ കൂടി പങ്കാളികളായി. ആറുമാസം പിന്നിടുമ്പോള്‍ ചങ്ങലയില്‍ നിന്ന് പൂര്‍ണ്ണ മോചിനതനായി. ശാന്തി പാലിയേറ്റീവ് ക്ലിനിക്കില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതോടെ സാധാരണ മനുഷ്യനിലേക്കുള്ള ഇയാളുടെ സഞ്ചാരം അതിവേഗത്തിലായി.
     അട്ടഹാസവും അലറിക്കരച്ചിലും കേട്ടിരുന്ന തീരത്തെ ആ വീട് ഇന്നിപ്പോള്‍ മറ്റുവീടുകളെ പോലെ ശാന്തമാണ്. പുറത്തെ മുറിയില്‍ നിന്ന് ഒച്ചയുണ്ടാക്കിയിരുന്നയാള്‍ ഇപ്പോള്‍ സൗമ്യനാണ്. നല്ലൊരു ഭര്‍ത്താവും, അധ്വാനശീലനുമാണ്. ഈ മാറ്റത്തെ വിപ്ലവമെന്നു വിളിക്കാമെങ്കില്‍ കമ്മ്യൂണിറ്റി സൈക്യാട്രിയാണ് ഇതിന് ഊര്‍ജ്ജവും കരുത്തും പകരുന്ന ഘടകം. പൊന്നാനി തീരത്തെ ഈ യുവാവ് ചങ്ങലയുടെ ബന്ധനത്തില്‍ നിന്ന് ജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക് കടന്നു വന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണ്.
മാറാരോഗങ്ങള്‍കൊണ്ട് ദുരിത മനുഭവിക്കുന്നവര്‍ക്കിടയില്‍ സാന്ത്വന പരിചരണവുമായി വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച പാലിയേറ്റീവ് കെയറുകള്‍ കേന്ദ്രീകരിച്ചാണ് കമ്മ്യൂണിറ്റി സൈക്യാട്രിയും നടപ്പാക്കുന്നത്. കുടുംബത്തിന്റേയും സമൂഹത്തിന്റേയും സഹകരണത്തോടെയുള്ള മാനസിക രോഗ പരിചരണ രീതിയാണിത്. നിര്‍ദ്ധന രോഗികള്‍ക്കിടയിലാണ് ഇത് നടപ്പാക്കുന്നത്. മരുന്നുകള്‍ ഉള്‍പ്പെടേയുള്ളവ പാലിയേറ്റീവ് കെയറുകള്‍ മുഖേന സൗജന്യമായി നല്‍കും. രോഗികള്‍ക്ക് കൃത്യമായി മരുന്ന് നല്‍കുന്നതിലും പരിചരണത്തിനും വളണ്ടിയര്‍മാരുടെ മേല്‍നോട്ടമുണ്ടാകും. രോഗ മുക്തി പ്രകടമാക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പാലിയേറ്റീവ് കെയറുകള്‍ മുഖേന പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. സ്വയം തൊഴില്‍ സംരംഭങ്ങളാണ് പരിശീലിപ്പിക്കുക. മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവര്‍ക്ക് പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ നിരീക്ഷണത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.
ഒറ്റപ്പെടലിന്റെ ഇരുട്ടറകളില്‍ നിന്ന് ജീവിതത്തിന്റെ പ്രകാശത്തിലേക്ക് വഴിനടത്താന്‍ കമ്മ്യൂണിറ്റി സൈക്യാട്രിക്കാകുമെന്നതിന് ഒട്ടനവധി ജീവിതങ്ങള്‍ സാക്ഷിയാണ്. ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനം സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള മാനസിക രോഗ ചികിത്സയിലൂടെയാകട്ടെ.

Comments

  1. ഒരുപാട് സന്തോഷം തോന്നുന്നു നദീർ ഈ പോസ്റ്റ്‌ വായിച്ചിട്ട്....

    ReplyDelete
    Replies
    1. ദേശാന്തരങ്ങൾക്കപ്പുറത്തുനിന്നുള്ള പ്രശംസക്ക് നന്ദി.തുടക്കത്തിൽ പറഞ്ഞ പോലെ ഇതൊരു കഥയല്ല;കേട്ടുകേൾവിയുമല്ല.

      Delete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്