ജനാധിപത്യത്തിന്റെ കോഴവല്‍ക്കരണം
കാര്യം നടക്കാന്‍ കൈമടക്ക് നല്‍കണമെന്ന രീതിക്ക് ജനാധിപത്യത്തോളം പഴക്കമുണ്ട്. ജനങ്ങള്‍ക്കുവേണ്ടിയെന്നതാണ് ജനാധിപത്യത്തിന്റെ നിര്‍വ്വചനമെങ്കിലും ഇടനിലക്കാരുടേയും പണത്തിന്റേയും സ്വാധീനമില്ലാതെ കാര്യങ്ങള്‍ വിചാരിച്ച സമയത്ത് നേടിയെടുക്കുകയെന്നത് അന്നും ഇന്നും അപ്രാപ്യമാണ്. പഴമക്കാര്‍ പറഞ്ഞ കൈമടക്ക് പിന്നീട് കൈകൂലിയെന്ന് നാമകരണം ചെയ്യപ്പെടുകയും ഒടുവിലത് കോഴയായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. കോഴയിലെത്തിയ കൈമടക്കിന് ലക്ഷങ്ങളുടേയും കോടികളുടേയും മൂല്യമാണ് കണക്കാക്കപ്പെടുന്നത്. ചോദിക്കുന്നത് നല്‍കാന്‍ ആവശ്യക്കാരനും തോന്നിയത് ചോദിക്കാന്‍ നിര്‍വ്വഹണ അധികാരികളും മടിയില്ലാത്തതു കൊണ്ടുതന്നെ ജനാധിപത്യം കോഴവല്‍ക്കരണത്തിന്റെ വഴിയില്‍ പുന:സ്ഥാപിക്കപ്പെടുകയാണ്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് മീറ്റിംഗ് ഹാള്‍ വരെ കോഴപ്പണത്തിന്റെ സ്വാധീനത്തിനൊപ്പം സഞ്ചരിച്ച ഇന്നലകളാണുള്ളത്. സാധാരണക്കാരന് വേണ്ടിയെന്ന തലകെട്ടോടെ നടപ്പാക്കപ്പെട്ട മദ്യനയത്തിന്റെ കാര്യത്തിലും കോഴ ഇടനിലക്കാരന്റെ റോളിലെത്തി. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണ ക്രമത്തില്‍ പണാധിഷ്ഠിത വ്യവസ്ഥയായ കോഴക്കെന്തുകാര്യമെന്നിടത്താണ് ജനാധിപത്യം ആര്‍ക്കുവേണ്ടിയെന്ന പ്രസക്തമായ ചോദ്യം രൂപപ്പെടുന്നത്. ഭരിക്കാനുള്ള മാനദണ്ഡം ജനപിന്തുണയാണെന്നതില്‍ നിന്നുമാറി തല്‍സ്ഥാനത്ത് പണം കുടിയിരുത്തപ്പെട്ടതാണ് ഭരണസിരാകേന്ദ്രങ്ങളില്‍ കോഴയുടെ മണം പരക്കാന്‍ നിമിത്തമായത്. ജനാധിപത്യ വ്യവസ്ഥയില്‍ ഏറ്റവും പണച്ചിലവേറിയ മാമാങ്കമായി തിരഞ്ഞെടുപ്പ് മാറ്റപ്പെട്ടതോടെ മുഴുവന്‍ നിര്‍വ്വഹണ സ്ഥാപനങ്ങളും പണക്കാരന്റെ ചൊല്‍പ്പടിയിലേക്ക് പറിച്ചു നടപ്പെട്ടത് കണ്ടുകഴിഞ്ഞതാണ്. പാര്‍ട്ടി ഫണ്ടെന്ന ഓമനപേരില്‍ കോര്‍പ്പറേറ്റുകളും, കുത്തക മാഫിയകളും വെച്ചു നീട്ടുന്ന പണക്കിഴികളാല്‍ തടിച്ചു കൊഴുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും സാധാരണക്കാരന് വേണ്ടിയുള്ള നയങ്ങളും പരിപാടികളും രൂപീകരിക്കാനാകില്ലെന്നത് സ്വഭാവിക പ്രതിഭാസമാണ്.
ആര് മത്സരിക്കണമെന്നതുമുതല്‍ ആരൊക്കെ ഭരണാധികാരികള്‍ ആകണമെന്നതുവരെ നിശ്ചയിക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ളിടത്ത് ജനാധിപത്യം വായ് മൂടികെട്ടിയവന്റെ നിസ്സഹായതയില്‍ തൂങ്ങിയാടും. ഇത്തരമൊരു ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ജനങ്ങള്‍ക്ക് വേണ്ടിയെന്ന് ഉറക്കെപറയുകയും മറക്കപ്പുറത്തിരുന്ന് ജനവിരുദ്ധതക്കൊപ്പം ചിയേഴ്‌സ് പറയുകയും ചെയ്യുന്ന ഇരട്ടമുഖമുള്ള ഭരണാധികാരികളുടെ എണ്ണം കൂടിവരുന്ന സമകാലിക സ്ഥിതിയും പൊതു രംഗത്തുണ്ട്. വ്യക്തി കേന്ദ്രീകൃത രാഷ്ടീയം ഭരണരംഗത്ത് ചുവടുറപ്പിക്കുന്നതോടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ സംരക്ഷകരായി ഭരണാധികാരികള്‍ മാറുകയായിരുന്നു. പൊതു പ്രവര്‍ത്തനം കൊണ്ട് തങ്ങള്‍ക്കെന്തു കിട്ടുമെന്ന ചിന്ത കമ്മീഷന്‍ വ്യവസ്ഥയിലൂന്നിയ രാഷ്ട്രീയത്തിന് പ്രചാരമു
ണ്ടാക്കി. കോഴയെന്നതിന്റെ വികേന്ദ്രീകൃത രീതിയാണ് പൊതുരംഗത്തെ കമ്മീഷന്‍ സെറ്റില്‍മെന്റുകള്‍. പ്രത്യക്ഷത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരവും ആത്യന്തികമായി കുത്തകകള്‍ക്ക് ഗുണമുണ്ടാക്കുന്ന തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ ശേഷിയുമുള്ളവരാണ് പുതുലോകത്തെ ജനാധിപത്യ ക്രമത്തില്‍ നിലനില്‍പ്പിന് അവകാശമുള്ളവര്‍. നിയമനിര്‍മ്മാണ സഭകളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം നിശ്ചയിക്കപ്പെട്ടത് നിലനില്‍പ്പിന്റെ പ്രവേശനപരീക്ഷ കടന്നെത്തിയ ജനപ്രതിനിധികളായിരുന്നു. സഭയിലെ ചോദ്യങ്ങള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിനു വേണ്ടിയായിരിക്കണമെന്ന മൗലികതകയെ തകിടം മറിക്കുന്നതായിരുന്നു ചോദ്യങ്ങള്‍ക്കായുള്ള ജനപ്രതിനിധികളുടെ കോഴ സല്‍ക്കാരം.

   രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂലധനമാകേണ്ടത് ജനപിന്തുണയാണെന്ന സങ്കല്‍പം പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന നിലയിലാണ്. കരുത്തുകാണിക്കാന്‍ പണമൊഴുക്കിയുള്ള പ്രചരണ രീതികള്‍ മാത്രമെ സാധിക്കൂവെന്ന നിലപാടാണ് മുഴുവന്‍ കക്ഷികള്‍ക്കുമുള്ളത്. മൂലധനശക്തികളെ വെറുപ്പിക്കേണ്ടതില്ലെന്ന പുത്തന്‍ പ്രത്യയ ശാസ്ത്ര നിലപാട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പൊതുവായി അംഗീകരിക്കപ്പെട്ട നയരേഖയുമാണ്. പാവപ്പെട്ടവനുവേണ്ടി മാത്രമായി നിലകൊണ്ടാല്‍ കാലഹരണപ്പെട്ടുപോവുക  പാര്‍ട്ടിയും പ്രത്യയ ശാസ്ത്രവുമായിരിക്കുമെന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലും മനസ്സിലാക്കിവെച്ചിരിക്കുന്ന കാലമാണിത്. കുത്തകള്‍ക്ക് ഇടം നല്‍കി കൊണ്ട് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ എങ്ങിനെ ലഘൂകരിക്കാം എന്ന ചിന്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊതുവായി അംഗീകരിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ്‌വത്കൃത സമൂഹമായി രാജ്യത്തെ ആകമാനം മാറ്റാനുള്ള നയങ്ങള്‍ തയ്യാറാക്കപ്പെട്ടിടത്ത് ശരാശരിക്ക് താഴെയുള്ള സാധാരണക്കാരന്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തേക്ക്  ഭരണാധികാരികള്‍ക്ക് അജണ്ടയാകാറില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ കൈ നിറയെ പണവും, പ്രതീക്ഷയും വെച്ചുനീട്ടുന്ന പൊതു പ്രവര്‍ത്തകര്‍, തെരഞെടുത്താല്‍ വിതരണത്തിനും പ്രചരണത്തിനുമായി പണം നല്‍കിയവര്‍ക്കു മുന്നില്‍ വിനീത വിധേയനാകുന്നു. കുത്തകകളുടെ ബ്രാന്റ് അബാസിഡര്‍മാരായി സ്ഥാനമേല്‍ക്കുന്ന ചടങ്ങായി സത്യ പ്രതിജ്ഞാ വേദിയെ വിശേഷിപ്പിച്ചവരെ തെറ്റുപറയാനാകില്ല. പല ജന പ്രതിനിധികളുടേയും അധികാര ദുരുപയോഗ ചെയ്തികള്‍ ഈ വിശേഷണം ശരിവെക്കുന്നതാണ്.
പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് പ്രവര്‍ത്തകര്‍ നല്‍കുന്ന പണം മാത്രം മതിയെന്ന നിലപാടെടുക്കാന്‍ ആര്‍ജ്ജവമുള്ള ഒരു സംഘടനപോലും ഇന്നില്ലെന്ന് സംശയ ലേശമന്യേ പറയാം. തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റുപാര്‍ട്ടിപരിപാടികള്‍ക്കും കണക്കില്ലാതെ ഒഴുകുന്ന പണം കണ്ടെത്താന്‍ മൊത്തം പ്രവര്‍ത്തകരുടെ പോക്കറ്റില്‍ കയ്യിട്ട് വാരിയാല്‍ പോലും ലഭിക്കില്ലെന്നത് തീര്‍ത്തു പറയാവുന്നതാണ്. സ്വന്തം പാര്‍ട്ടിക്കുവേണ്ടി ജീവിത സമ്പാദ്യവും, പാരമ്പര്യമായി കിട്ടിയ സ്വത്തും എഴുതി നല്‍കിയിരുന്ന പഴയ തലമുറയിലെ പ്രവര്‍ത്തകരില്‍ മരുന്നിനു പോലും ഒന്ന് ഇപ്പോഴോ ഇനിയങ്ങോട്ടോ പിന്‍ഗാമികളായി ഉണ്ടാകില്ല. രാഷ്ട്രീയ പ്രവര്‍ത്തനവും പാര്‍ട്ടി പരിപാലനവും ചിലവേറിയ ഏര്‍പ്പാടായതിനാല്‍ പണം കിട്ടാനിടയുള്ള പടിക്കല്‍ കാത്തുകെട്ടി കിടക്കുന്നവരായി പൊതു പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മാറ്റത്തിന് വിധേയമാക്കപ്പെടുന്നു. പണം നല്‍കുന്ന കൈകള്‍ക്ക് ഉപകാരസ്മരണ കൊണ്ടു നടക്കുന്നതിനാല്‍ നിലപാടുകളും നയങ്ങളും അവര്‍ക്കനുകൂലമാകുന്നുവെന്നത് സ്വാഭാവിക പരിണാമം.
    വിരലിലെണ്ണാവുന്ന ജനപ്രതിനിധികളും, മന്ത്രിമാരുമുള്ള ഈര്‍ക്കിളി പാര്‍ട്ടികള്‍ക്കുപോലും കോടാനുകോടിയുടെ ആസ്ഥി സ്വന്തമായുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പാര്‍ട്ടി ഫണ്ടെന്ന പേരില്‍ ഒഴുകിയെത്തുന്ന സംഭാവനകള്‍ ഒട്ടുമിക്കതും കോഴയുടെ കൂട്ടത്തില്‍ പെടുന്നവയാണ്. മുടക്കുന്ന പണത്തിന്റെ ഇരട്ടി  തിരിച്ചുപിടിക്കുകയെന്ന കച്ചവട തന്ത്രത്തിന്റെ ഭാഗമായാണ് പാര്‍ട്ടിഫണ്ടുളെ ഓരോ കോര്‍പ്പറേറ്റുകളും കാണുന്നത്. ഇത്തരക്കാരുടെ ആവശ്യങ്ങളത്രയും പൊതുജന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമോ, തട്ടിപ്പിന്റെ ഘടനയില്‍ ഉള്‍പ്പെടുന്നതോ ആയിരിക്കും. ഈര്‍ക്കിള്‍ പാര്‍ട്ടിയുടെ കാര്യം തന്നെ ഞെട്ടിക്കുന്നതാണെങ്കില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ കാര്യം  സാധാരണ മനുഷ്യ വിചാരങ്ങള്‍ക്കുമപ്പുറമായിരിക്കും.
പൊതുമേഖലയെ കയ്യൊഴിഞ്ഞുകൊണ്ട് സ്വകാര്യ സംരംഭങ്ങള്‍ക്ക് രാജ്യത്തിന്റെ മണ്ണും ആകാശവും തുറന്നിടുന്ന ഭരണശൈലി മാറിവരുന്ന സര്‍ക്കാരുകള്‍ തുടരുന്നത് ജനാധിപത്യത്തെ വിഴുങ്ങിയ കോര്‍പ്പറേറ്റ് വത്കരണത്തിന്റെ പ്രകടിത ഉദാഹരണങ്ങളാണ്. പാര്‍ട്ടി ഫണ്ട് എന്ന കോഴ, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മതി വരാത്ത വിഭവമായി എന്നും നിലനില്‍ക്കുമെന്നതുകൊണ്ടുതന്നെ വേണ്ടുവോളം നല്‍കാന്‍ കോര്‍പ്പറേറ്റുകളും, കുത്തകമാഫിയകളും സദാസന്നദ്ധമായി രംഗത്തുണ്ടാകും.  അധികാരത്തിന്റെ ഇടനാഴിയിലേക്ക് വഴിയൊരുക്കാന്‍ ഇവര്‍ കയ്യഴച്ച് നല്‍കുന്ന ഓരോ തുള്ളിക്കും കുടം കണക്കെയായിരിക്കും തിരിച്ചു നല്‍കേണ്ടി വരിക. സാധാരണക്കാരന്റെ പിച്ചച്ചട്ടിയിലായിരിക്കും ഇതിനായി കയ്യിടേണ്ടിവരിക. പണക്കാരന്‍ കൂടുതല്‍ പണക്കാരനായും പാവപ്പെട്ടവന്‍ പട്ടിണിക്കോലവുമായി മാറുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ കോഴ വത്കരണം നല്‍കുന്ന അനന്തര ഫലം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്