കൊന്നൊടുക്കുന്നതോ രാഷ്ട്രീയം

അടിക്കാനും, തിരിച്ചടിക്കാനും കെല്‍പ്പുളളവരൊക്കെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകള്‍ നടത്തിയിട്ടുണ്ടെന്നത് അവരുടെ തന്നെ സത്യസാക്ഷ്യമാണ്. സ്വന്തമായി രക്തസാക്ഷിയില്ലാത്ത പാര്‍ട്ടികള്‍ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ ഇടം പിടിക്കാത്തവരുമാണ്. ശാശ്വത സമാധാനത്തിന് വേണ്ടിയുളള സമാധാനലംഘനമെന്നതാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിസ്ഥാനസിദ്ധാന്തം. പാര്‍ട്ടികളുടെ വലിപ്പത്തിനനുസരിച്ച് വേട്ടക്കാരുടേയും, ഇരകളുടേയും എണ്ണത്തില്‍ വിത്യാസ മുണ്ടാകാമെങ്കിലും കൊലപാതക രാഷ്ട്രീയമെന്ന കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണെന്ന് തന്നെ പറയാം. പട്ടിക തയ്യാറാക്കി കൊന്നു തളളിയവര്‍, അഹിംസയുടെ മാര്‍ഗ്ഗം വഴിയില്‍ ഉപേക്ഷിച്ചവര്‍, ആത്മ സംയംമനത്തിന്റേയും, മാനവ ശാന്തിയുടെയും വക്താക്കള്‍ വരെ കൊലപാതക രാഷ്ട്രീയത്തിന്റെ ഗുണദോശങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്.
    സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചര്‍ച്ചകളും വാദകോലാഹങ്ങളും രാഷ്ട്രീയത്തിന്റെ മൃഗീയ ഭാവങ്ങള്‍ക്ക് തടയിടാന്‍ സഹായകമായെങ്കിലെന്ന് ആഗ്രഹിച്ചവരായിരുന്നു ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍. എന്നാല്‍ അക്കണ്ട പുകിലുകളൊന്നും കൊലക്കത്തി രാഷ്ട്രീയത്തിന് അതിരിടാന്‍ പോന്നതല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന കൊലപാതകങ്ങള്‍ ഓരോന്നും. ആളെ കൊന്ന് ആദര്‍ശത്തെ തകര്‍ക്കാമെന്ന വിശ്വാസം തങ്ങള്‍ക്കില്ലെന്ന് ആണയിടുമ്പോഴും പാര്‍ട്ടിയുടെ പേരില്‍ തന്നെയാണ് ഇവര്‍ കൊന്ന് തളളിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയോ, തങ്ങളുടെ സുഖമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന തരത്തില്‍ ആശയ പ്രചരണം സജീവമായി ഏറ്റെടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കഠാരകൊണ്ടും വടിവാളുകൊണ്ടും മറുപടി പറയുന്ന രീതി കാടത്തവും, അപരിഷ്‌കൃതവുമാണെന്ന തിരിച്ചറിവിലേക്ക് പ്രവര്‍ത്തകരെ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ നേതൃത്വങ്ങള്‍ പരാജയപ്പെടുകയാണ്. കാസര്‍ക്കോടും, കണ്ണൂരും, കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ കരളുറപ്പും, കൈകരുത്തും, മൂര്‍ച്ചയുളള ആയുധങ്ങളും കൈമുതലായുണ്ടാകണമെന്നത് ഇന്നും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ നില നില്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അത്യന്തികമായി സാമൂഹ്യ പ്രവര്‍ത്തനമാണെന്നത് കൊണ്ടുതന്നെ വൈകാരിതക്കുളള സ്ഥാനം നിഷേധിക്കപ്പെടേണ്ടതായിരുന്നു. എതിരഭിപ്രായങ്ങളെ സംഗീതം പോലെ ശ്രവിക്കുവാനുളള മനസ്ഥിതി അന്യം നിന്നിടത്താണ് അസഹിഷ്ണതയുടെ ഉഗ്രശബ്ദങ്ങള്‍ നാടിനെവരിഞ്ഞു മുറിക്കിയത്. രാഷ്ട്രീയ ഉദ്ബുദ്ധത പരസ്പരമുളള അകള്‍ച്ചയിലേക്കും, വെട്ടിയും തല്ലിയും വെടിവെച്ചും കൊല്ലുന്നതിലേക്കും പരിവര്‍ത്തിക്കപ്പെടുന്നു എന്നു മാത്രമല്ല; രാഷ്ട്രീയ കൊലപാതകങ്ങള്‍ ന്യായീകരണ വിധേയവും, കൊലപാതകികള്‍ വീരപൗരുഷം ചാര്‍ത്തപ്പെടുന്നവരുമായി മാറുന്നുവെന്ന അത്യന്തം ഗുരുതരമായ സാഹചര്യം കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൊലപാതകം രാഷ്ട്രീയത്തിന്റെ പേരിലാണെങ്കില്‍ അത് മാനുഷികമായ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കപ്പെടേണ്ടതല്ലെന്ന ചിന്തയിലേക്ക് അതാത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറിയിട്ടുണ്ടെന്ന ദൈന്യതയും നിലനില്‍ക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയായാല്‍ ഇത് ആദ്യ രാഷ്ട്രീയ കൊലപാതകമാണോ എന്ന് ചോദിക്കുന്നതിലേക്ക് നേതൃത്വവും എത്തിയിട്ടുണ്ട്.
    അകാരണമായി മനുഷ്യ ജീവന്‍ അപഹരിക്കുന്നത് ലോകത്തെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നത് പോലെയാണെന്നാണ് വിശുദ്ധവാക്യം. അധാര്‍മികതയുടെയോ, സദാചാര ലംഘനത്തിന്റേയോ, കൊടിയ കുറ്റകൃത്യങ്ങളുടെയോ ഭാഗമായല്ല രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കാറുളളത്. മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനായെന്നതുമാത്രമാണ് അയാള്‍ക്കെതിരെ വധശിക്ഷ നിശ്ചയിക്കാന്‍ കാരണമായ കുറ്റം. കൊന്നതിന് പകരം കൊന്നു എന്നാണെങ്കില്‍ ആദ്യകൊലക്ക് നിമിത്തമായ ഘടകം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായെന്നത് തന്നെയാണ്. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറും, എസ്.ഡി.പി.ഐക്കാരനായ ഫസലും, എസ്.എഫ്.ഐ ജില്ലാ നേതാവ് അനിഷ് രാജും, ആര്‍ എസ് എസ് പ്രവര്‍ത്തകനായ കതിരൂരിലെ മനോജും, കുറച്ചുകാലം പിന്നിലേക്ക് പോയാല്‍ ഇടുക്കിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബിയുമൊക്കെ കൊല ചെയ്യപ്പെട്ടത് മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനായെന്നതുകൊണ്ട് തന്നെയാണ്. മാതാപിതാക്കള്‍ക്കു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ കെ.വി സുധീഷിനെവെട്ടി നുറുക്കാനും, പിഞ്ചുകുട്ടികള്‍ക്ക് മുന്നില്‍ ക്‌ളാസ് മുറിയില്‍ വെച്ച് ബി.ജെ.പി നേതാവ് ജയകൃഷ്ണന്‍ മാസ്‌ററെ വെട്ടിക്കൊല്ലാനും പ്രേരകമായ രാഷ്ട്രീയത്തിന്റെ ഭിപത്സ മുഖം പിച്ചി ചീന്തേണ്ടതായുണ്ട്.
    ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കപ്പെടുന്ന വേര്‍പാടിന്റേയും നഷ്ടങ്ങളുടേയും നേര്‍ ചിത്രങ്ങള്‍ കാണാതെപോകുന്നതും തിരിച്ചറിയാതിരിക്കുന്നതുമാണ് കൊലക്കത്തി രാഷ്ട്രീയം വേരറുക്കപ്പെടാതിരിക്കാന്‍ കാരണമാകുന്നത്. എല്ലാ കൊലപാതകങ്ങളേയും പോലെ ഓരോ ജീവനുകള്‍ അപഹരിക്കപ്പെടുമ്പോഴും അമ്മക്ക് മക്കളേയും, ഭാര്യക്ക് ഭര്‍ത്താവിനേയും, മക്കള്‍ക്ക് അച്ഛനെയുമാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നഷ്ടമാകുന്നത്. കൊടിയുടെ നിറവും, പാര്‍ട്ടിയുടെ വലിപ്പവും വിത്യസ്തമാണെങ്കിലും നഷ്ടപ്പെടുന്ന ജീവനുകള്‍ ഉണ്ടാക്കുന്ന വേര്‍പാടിന്റേയും വിരഹത്തിന്റേയും ആഴം ഒരു പോലെയാണ്. ജനത്തിന് മുന്നിലെ സങ്കീര്‍ണ്ണതകളെ തട്ടിമാറ്റാന്‍ പൊതുപ്രവര്‍ത്തകനെന്ന കുപ്പായമിട്ടിറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, നേതാക്കളും പാര്‍ട്ടി വളര്‍ത്താന്‍ ആളെ കൊല്ലുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാന്‍ ഓരോ അമ്മയുടേയും, ഭാര്യ യുടേയും, മക്കളുടേയും പൊട്ടിക്കരച്ചില്‍ സഹായകമാകേണ്ടതായിരുന്നു. എന്നാല്‍ ഈ കണ്ണുനീരുകള്‍ക്കു മുന്നിലും അലിയാത്ത മനസ്സുമായി നടക്കുന്നവരാണ് രാഷ്ട്രീയ നേതൃത്വമെങ്കില്‍ കേരളം രാഷ്ട്രീയ ക്വട്ടേഷന് തീറെഴുതപ്പെട്ടുകഴിഞ്ഞെന്നു കരുതാം.
    ആശയ സംഘട്ടനങ്ങളുടെ സജീവത ഉദ്ബുദ്ധ സമൂഹത്തിന്റെ കരുത്താണ്. എന്നാലത് കായിക ശേഷിയുടെ കരുത്ത് അളക്കുന്നതിലേക്ക് എത്തുമ്പോള്‍ കാടത്തത്തിന്റേയും മൃഗീയതയുടേയും ഭാഗമായി പരിണമിക്കുന്നു. പട്ടിക തയ്യാറാക്കിയും, അല്ലാതെയും കൊന്നു തളളുന്നവര്‍ ന്യായീകരണമായി പറയാറുളള വാദം പാര്‍ട്ടിക്ക് വേണ്ടിയാണിതെന്നതാണ്. പ്രതിയോഗികളെ വകവരുത്തിയാല്‍ തീരുന്നതാണ് എതിര്‍പക്ഷത്തെ ശബ്ദമെങ്കില്‍ കേരളത്തില്‍ നിന്ന് ഒന്നാമതായി സി.പി.എമ്മും, രണ്ടാമതായി ബി,ജെ.പിയും, തുടര്‍ന്ന് കോണ്‍ഗ്രസ്സും, മുസ്ലിംലീഗും ഒലിച്ചുപോകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല വേര്‍പാടുകളെ കരുത്തും ആവേശവുമായി മാറ്റുന്ന സ്ഥിതിയാണുണ്ടായത്. രക്തസാക്ഷിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കാനുളള അതിജീവനഔഷധമായി ഉപയോഗിക്കപ്പെടുത്തുന്നുവെന്നത് വിസ്മരിക്കാനാകാത്ത വസ്തുതയാണ്. പാര്‍ട്ടിക്കുവേണ്ടി കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണെന്ന വിഷേശണത്തിന് അര്‍ഹനാണെന്ന് സമ്മതിക്കാം. എന്നാല്‍ കൊന്നവന്‍ കൊലചെയ്യപ്പെട്ടാല്‍ അയാള്‍ അയാളുടെ പാര്‍ട്ടിക്ക് രക്തസാക്ഷിയാകുന്നുവെങ്കില്‍ പരസ്പരം കൊല്ലുകയെന്നതാണ് ഈ വിശേഷ പദവി സ്വായത്തമാക്കാനുളള ക്വാളിഫിക്കേഷന്‍ എന്ന് കരുതേണ്ടി വരും. അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ട് പോയവനാണ് കവിയുടെ വിശദീകരണത്തില്‍ രക്തസാക്ഷി.
    രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വസ്തുത ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രധാനമായ വെളിപ്പെടുത്തലാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കത്തിയും വടിവാളും വീശി എതിര്‍ പാര്‍ട്ടിക്കാരനെഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന ഇന്നലെകളില്‍ നിന്ന് മനുഷ്യത്വ രഹിതമായ ദാരുണ കൊലപാതകങ്ങളുടെ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുന്നതിലേക്ക് വഴിമാറിയതിന് പിന്നില്‍ രാഷ്ട്രീയ ക്വട്ടേഷനുകളുടെ ആധിപത്യമാണ് പ്രകടമാക്കുന്നത്. ക്വട്ടേഷന്‍ നല്‍കി രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന ആദ്യ സംഭവമാണ് ചന്ദ്രശേഖരന്‍ വധമെന്ന് പറയാനാവില്ല. കുത്തിയും, തല്ലിയും, വെടിവെച്ചും കൊല്ലുന്നിടത്ത് നിന്ന് ഭീകരമായ കൊലപാതകങ്ങളിലേക്കുളള മാറ്റം ക്വട്ടേഷന്‍ സംഘങ്ങളുടെ കയ്യൊപ്പോടെയാണ്. അവര്‍ ഏറ്റെടുക്കുന്ന 'കൂലിപ്പണി' വൃത്തിയോടെയും വെടിപ്പോടെയും ചെയ്യുകയെന്നത് മാത്രമാണ് ക്വട്ടേഷന്‍ എടുക്കുന്നവരുടെ ഉത്തരവാദിത്വം. നിഷ്പ്രയാസം കൊല്ലുകയും, സമയമെടുത്ത് വികൃതമാക്കുകയും ചെയ്യുകയെന്ന പോളിസി രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിവു രീതിയായിരിക്കുന്നു. കത്തിയും, ബോംബും, തോക്കും, വാളും, ക്വട്ടേഷന്‍ സംഘങ്ങളും ഇല്ലാത്തവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം പോലും സാധ്യമല്ലാത്ത രീതിയില്‍ രാഷ്ട്രീയത്തെ വാര്‍ത്തെടുത്തവരാണ് ഇവിടത്തെ എല്ലാ പ്രബല കക്ഷികളും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്