ഗാസയുടെ വിലാപം;ലോകത്തിന്റെയും
ലോകത്തിന്റെ കണ്ണുനീരാണ് പലസ്തീന്‍, ഗാസ വിലാപവും. പച്ചക്കരളുളളവരെ പതിറ്റാണ്ടിലേറെയായി കരയിക്കുകയാണ് ഈ പശ്ചിമേഷ്യന്‍ രാജ്യം. പിറന്ന മണ്ണില്‍ സ്വതബോധത്തോടെ അന്തിയുറങ്ങാന്‍ ഇവര്‍ നടത്തുന്ന പോരാട്ടം പ്രചോദനമാണെങ്കിലും, ഇതിലൂടെ ഇവര്‍ക്കു നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത ദുരന്തങ്ങള്‍ ഹൃദയങ്ങളെ തകര്‍ക്കുന്നതാണ്. പിഞ്ചുമക്കള്‍ ഉള്‍പ്പെടെയുളള സിവിലിയന്മാരാണ് മുഴുവന്‍ അക്രമങ്ങളുടെയും ഇരകളായി മാറുന്നുവെന്നതാണ് പലസ്തീനെ തീരാത്ത കണ്ണുനീരാക്കിമാറ്റുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 1713 പിഞ്ചോമനകളാണ് മിസൈല്‍ ആക്രമണത്തിലും വെടിവെപ്പിലുമായി ഞെട്ടറ്റുവീണത്.
    പലസ്തീനെതിരായ അക്രമണമെന്നത് ഗാസയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ ഈ സുന്ദര മുനമ്പ് ദുരന്ത കാഴ്ച്ചകളുടെ കാന്‍വാസായി മാറ്റപ്പെട്ടിരിക്കുന്നു. തെമ്മാടി രാഷ്ട്രമെന്ന വിശേഷണത്തിന് ഇസ്രയേല്‍ അല്ലാതെ മറ്റൊരു നാടുമില്ലെന്നതും ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ് ഇവര്‍ നടത്തുന്ന ഓരോ അക്രമങ്ങളിലൂടെയും. കുഞ്ഞുമക്കളെ കൊന്നൊടുക്കുന്ന കിരാത രീതിയാണ് പോര്‍മുഖത്ത് ഇസ്രയേലിന്റെ വജ്രായുധം. പലസ്തീന്‍ക്കാരുടെ പോരാട്ട മനസ്സിനെ ദുര്‍ബലമാക്കാനുളള ഈ ജൂത നീക്കം വിലപ്പോകുന്നില്ലെന്നതാണ് ഓരോ അക്രമണത്തിന് മുന്നിലേയും ചെറുത്ത് നില്‍പ്പ് പ്രകടമാക്കുന്നത്.
    അറബ് വംശജകര്‍ക്ക് ഭൂരിപക്ഷമുളള പലസ്തീനിന്റെ മണ്ണിലേക്ക് 1881-ല്‍ ക്ഷണിക്കാത്ത അതിഥികളായി കടന്നുവന്ന ജൂത വംശജര്‍ 1948-ല്‍ ഇസ്രയേല്‍ എന്ന രാജ്യം സ്വമേധയാ പ്രഖ്യാപിച്ചത് മുതലാണ് പശ്ചിമേഷ്യയിലെ പോരാട്ട ഭൂമിയായി പലസ്തീന്‍ മാറുന്നത്. പിറന്ന മണ്ണില്‍ നിന്ന് അതിഥികളായി എത്തിയവരാല്‍ ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയാണ് പലസ്തീനികള്‍ക്ക് നേരിടേണ്ടിവന്നത്. സാമ്രജ്യത്വ ശക്തികളുടെ പിന്തുണയും സഹായവും ഇസ്രയേലിന്റെ കാട്ടാളത്വത്തിന് കൂട്ടുണ്ടായിരുന്നു. നിരന്തര ആക്രമണങ്ങള്‍ പലസ്തീനെന്ന രാജ്യത്തെ യുദ്ധഭൂമിയാക്കി. മിസൈല്‍ ആക്രമണം നേരിടാത്ത ഒരൊറ്റ വീടുപോലും ഈ കൊച്ചു രാജ്യത്ത് ഇല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു കുടുംബത്തിലെ ഒരാളെങ്കിലും ജൂത ആക്രമണത്തിന് വിധേയമായി മരണത്തിന് വഴിമാറുകയോ പരുക്കിന് സാക്ഷിയാവുകയോ ചെയ്തിട്ടുണ്ട്. ആക്രണം നടത്താന്‍ കാരണങ്ങള്‍ അന്വേഷിക്കുന്ന ഇസ്രയേല്‍ കെട്ടിച്ചമച്ച കഥകളാണ് ഇതിനായി കണ്ടെത്താറുളളത്. ഹമാസും പലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുളള ഫത്തഹും യോജിച്ചതിലുളള പ്രകോപനമാണ് ഏറ്റവുമൊടുവിലത്തെ അക്രമണങ്ങള്‍ക്ക് ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്നതാണ് വസ്തുത.
    ...................  

            എങ്കിലും, ഗാസ നിന്നെയോര്‍ത്ത് ഞങ്ങള്‍ കണ്ണീര്‍ പൊഴിക്കുകയാണ്. അറുതില്ലാതെ നേരിടുന്ന ദുരിതങ്ങളെ ഓര്‍ത്ത്; തുല്ല്യതയില്ലാത്ത നഷ്ടങ്ങളെ കണ്ടുകൊണ്ട്. നെഞ്ചുതുളച്ചുകയറിയ വെടിയുണ്ടകളും മിസൈലുകള്‍ ചിതറിത്തെറിപ്പിച്ച ശരീര ഭാഗങ്ങളുമായി ചലനമറ്റുകിടക്കുന്ന നിങ്ങളുടെ പിഞ്ചോമനകള്‍ക്ക് ഞങ്ങളുടെ മക്കളുടെ മുഖച്ഛായ ആയാണ് തോന്നുന്നത്. കളിക്കോപ്പുകള്‍ പരതി കളിച്ചുല്ലസ്സിക്കേണ്ട പ്രായത്തില്‍ വെടിയൊച്ചകളേയും, അക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുളള നെട്ടോട്ടങ്ങളേയും സ്വീകരിക്കേണ്ടിവന്നവരായിരുന്നു അവര്‍. കൗതുകം തുളുമ്പുന്ന മുഖവും സുന്ദരമേനിയുമായിരുന്നു ഓരോ പിഞ്ചോമനകള്‍ക്കും. മുന്നറിയിപ്പോ, അകടസൂചനയോ ഇല്ലാതെ പാഞ്ഞെത്തിയ ഒരു മിസൈല്‍ മൂന്നിനും, അഞ്ചിനുമിടയില്‍ പ്രായമുളള 17 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ആക്രമണത്തില്‍ ശരീരം വികൃതമാക്കപ്പെട്ട് ജീവന്‍ ഞെട്ടറ്റെങ്കിലും അവരുടെ മുഖത്ത് നിന്ന് പുഞ്ചിരി കൊഴിഞ്ഞുപോയിരുന്നില്ല. വെടിയുണ്ടകള്‍ കണക്കെയുളള മിസൈല്‍ അവശിഷ്ടങ്ങള്‍ നെഞ്ചിലേക്ക് തുളച്ചുകയറിയ രണ്ടര വയസ്സുക്കാരന്‍ മുഹമ്മദ് അസദും, തലയോട്ടി പാതി തകര്‍ന്ന നാലു വയസ്സുളള സൈഫുല്ല തംജീദും, ഇരുകാലും ഒരു കയ്യും ചിതറി തെറിച്ച മൂന്നര വയസ്സുകാരന്‍ മുഹമ്മദ് യാസിറും ഞങ്ങളുടെ കണ്ണുകളെ കരയിച്ചു. രക്തത്തില്‍ കുളിച്ച മക്കള്‍ക്കുമുന്നില്‍ അന്ത്യചുമ്പനമര്‍പ്പിക്കുന്ന മാതാപിതാക്കളായ നിങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. മക്കളുടെ ശരീരത്തില്‍ ഉറുമ്പൊന്ന് കടിക്കുകയോ കൊതുകുകള്‍ വട്ടമിടുകയോ ചെയ്യുന്നത് പരിഭ്രാന്തിയോടെ കാണുന്ന രക്ഷിതാക്കളാണ് ഞങ്ങള്‍. എന്നാല്‍ സ്വന്തം മക്കള്‍ അറും കൊലയ്ക്ക് വിധേയമാക്കപ്പെട്ടിട്ടും വികാരങ്ങള്‍ അതിരുവിടാതെ ദു:ഖം കടിച്ചമര്‍ത്തി നാടിനു വേണ്ടിയുള്ള പ്രതിരോധത്തില്‍ മനുഷ്യമതില്‍ തീര്‍ക്കാന്‍ വീണ്ടും ഇറങ്ങി പുറപ്പെടുകയാണ് നിങ്ങള്‍. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള നിങ്ങളുടെ അത്യാവേശത്തെ ഓര്‍ത്ത് അഭിമാനിക്കുവാനും, നിങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും മാത്രമെ ഞങ്ങള്‍ക്കിപ്പോള്‍ തരമുള്ളൂ.
    പിറന്ന മണ്ണിനു വേണ്ടിയുളള പോരാട്ടത്തിനൊപ്പം വളരാന്‍ ഗാസയിലെ കുഞ്ഞുമനസ്സുകള്‍ക്കാകുന്നുവെന്നത് അവരുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നേരിട്ട ദുരനുഭവങ്ങളില്‍ നിന്നായിരുന്നു. പ്രിയപ്പെട്ടവര്‍ സയണ്ണിസ്റ്റ് ഭീകരതയുടെ ഇരകളായി ചലനമറ്റ് കിടക്കുന്നതു കണ്ടാണ് ഓരോ കുഞ്ഞുമനസ്സും വളര്‍ച്ചാഘട്ടം പിന്നിട്ടത്. ഉഗ്ര സ്‌ഫോടനങ്ങളും, യന്ത്രത്തോക്കുകളുമായി റോന്തു ചുറ്റുന്ന ഇസ്രയേല്‍ പട്ടാളവും, അത്യാധുനിക ടാങ്കുകളും അവരുടെ കണ്ണിലെ സ്ഥിരം കാഴ്ച്ചകളായിരുന്നു. മരണത്തെ അവര്‍ക്ക് ഭയമില്ലാതായത് ജിവിക്കാന്‍ ആഗ്രഹിമില്ലാത്തതുകൊണ്ടല്ല. പിറന്ന നാട്ടില്‍ അടിമകയാകുന്നതിനേക്കാള്‍ നല്ലത് വീരമൃത്യുവാണെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു. തങ്ങളുടെ വീടുകളെ ലക്ഷ്യമാക്കി വരുന്ന ഉഗ്രശേഷിയുളള ടാങ്കിനുനേരെ കരിങ്കല്‍ ചീള് എറിഞ്ഞുകൊണ്ട് പ്രതിഷേധിക്കുന്ന അഞ്ചുവയസ്സുകാരന്റെ ചിത്രം പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെ അകകാമ്പ് വെളിവാക്കുന്നതാണ്. നിറതോക്കുകളുമായി മുന്നിലെത്തിയ ഇസ്രയേലി പട്ടാളക്കാരന്റെ മുന്നില്‍ ഷര്‍ട്ടുയര്‍ത്തി എല്ലിന്‍ കൂട് കാണുന്ന നെഞ്ച് കാണിച്ച് വെടിവെക്കാന്‍ ആക്രോഷിക്കുന്ന പത്തു വയസ്സുകാരന്‍ നിലക്കാത്ത നഷ്ടങ്ങളൊന്നും തങ്ങളുടെ പോരാട്ട വീര്യത്തെ ചോര്‍ത്തില്ലെന്ന് അടിവരയിടുകയായിരുന്നു.
    ...................

 അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പറവകള്‍ എങ്ങോട്ടേക്ക് പറക്കുമെന്ന ഡാര്‍വിഷിന്റെ കാവ്യവാക്യങ്ങള്‍ പലസ്തീന്‍ ജനതക്കുമുന്നില്‍ ഏറ്റവും അനിയോജ്യമായിരിക്കുന്ന ഘട്ടമാണിത്. മുറിവ് അന്വേഷിക്കുന്ന രക്ത തുളളിയാണ് ഗാസയെന്ന് ഡാര്‍വിഷ് പറഞ്ഞത് എത്രമാത്രം ശരിയെന്നത് അവിടെനിന്നുളള കരളലിയിക്കുന്ന ഓരോ ദൃശ്യങ്ങളും വ്യക്തമാക്കുന്നു. ഗാസയിലെ ഓറഞ്ചുകള്‍ ചീഞ്ഞുപോകുന്നത് വാങ്ങാന്‍ ആളില്ലാത്തതിനാലല്ല. പറിക്കാന്‍ കഴിയാത്തതിനാലാണെന്നത് ആ ജനതയുടെ ദുരിത മുഖം വരച്ചു കാണിക്കുന്നതാണ്. അതിക്രമങ്ങള്‍ക്കുമേല്‍ അതിക്രമവും, ദുരിതങ്ങള്‍ക്കുമേല്‍ ദുരിതവും വര്‍ഷിക്കാന്‍ മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന ചോദ്യം പലസ്തീനുകാര്‍ പലപ്പോഴായി സ്വത്തത്തോട് തന്നെ ചോദിച്ചിട്ടുണ്ട്. 1850-കള്‍ക്കിപ്പുറം ലോകത്ത് അനാഥത്വം പേറി നടന്ന യഹൂദ വംശജര്‍ക്ക് പാര്‍ക്കാന്‍ തങ്ങളുടെ രാജ്യത്ത് ഇടം നല്‍കിയതാണോ തങ്ങള്‍ അസ്ഥിത്വം നഷ്ടപ്പെട്ടവരാകാന്‍ കാരണമായതെന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇവര്‍ ലോകത്തോട് ചോദിക്കുന്നത്. 1881-മുതല്‍ സംഘടിത കുടിയേറ്റത്തിലൂടെ ജൂത വംശജര്‍ പലസ്തീനികളോട് കാട്ടിയ നെറികേടിന് ലോക നേതാക്കളും സാമ്രാജ്യത്വവും മൗനികളായി ഓശാന പാടുന്നതിനാണ് പിന്നീടങ്ങോട്ട് സാക്ഷ്യം വഹിച്ചത്. ഒന്നാം ലോക മഹായുദ്ധത്തില്‍ തങ്ങള്‍ക്കു ചെയ്തുതന്നെ സഹായത്തിന് സാമ്രാജ്യത്വ ശക്തികള്‍ പലസ്തീന്‍ എന്ന രാജ്യം യഹൂദര്‍ക്ക് പകുത്തുനല്‍കുകയും ഇസ്രയേല്‍ എന്ന ഭൂമികക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ഇത് ഏറെ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ ഗാസയും, വെസ്റ്റ് ബാങ്കും ചേര്‍ത്ത് പലസ്തീനികള്‍ക്കായി പുതിയ രാജ്യം രൂപം നല്‍കാമെന്നതായിരുന്നു ലോക നേതൃത്വത്തിന്റെ വാഗ്ദാനം. എന്നാലിത് നടന്നില്ലെന്നുമാത്രമല്ല പലസ്തീനികളെ ഭിന്നിപ്പിച്ച് ഗാസയും, വെസ്റ്റ് ബാങ്കും ഇസ്രയേല്‍ അധീനതയിലേക്ക് ചേര്‍ക്കാനുളള കുതന്ത്രങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സമീപനമാണ് സാമ്രജ്യത്വ ശക്തികളില്‍ നിന്നുണ്ടായത്. ഹമാസിനേയും ഫത്തഹിനേയും ഭിന്നിപ്പിച്ചതോടെ തങ്ങളുടെ അധിനിവേശ പ്രക്രിയക്ക് വഴികള്‍ തെളിഞ്ഞെന്നാണ് ഇസ്രയേലികള്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഇവര്‍ ഒന്നിക്കാനുളള സാഹചര്യങ്ങള്‍ തെളിഞ്ഞതോടെ യഹൂദ പക്ഷം പ്രക്ഷുബ്ധമായതാണ് പുതിയ അക്രമണങ്ങള്‍ക്ക് വഴി തുറക്കാന്‍ ഇടയാക്കിയത്. അക്രമണം ആരംഭിക്കാന്‍ കാരണമായി ഇസ്രയേല്‍ പറയുന്ന മൂന്ന് ജൂത കുട്ടികളുടെ തിരോധാനവും, തുടര്‍ന്നുളള കൊലപാതകവും മൊസാദ് (ഇസ്രയേല്‍ ചാര സംഘടന) തയ്യാറാക്കിയ തിരക്കഥയുടെ പരിണിത ഫലമാണെന്ന് സംശയിക്കുന്നവരാണ് ഏറെയും. മൊസാദ് നടപ്പാക്കിയ ഇത്തരം ആസൂത്രണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് ഇസ്രയേലിന്റെ ആക്രമണ വിശദീകരണം വിശ്വസിക്കാനാകില്ല.
    ............................

  ജനിച്ച നാട്ടില്‍ അസ്ഥിത്വത്തിനുവേണ്ടി പോരാടുന്ന പലസ്തീനികളെ ഭീകരവാദികളും തീവ്രവാദികളുമാക്കാന്‍ ആവേശം കാണിക്കുന്നവര്‍ ഇസ്രയേലിന്റെ തുല്ല്യതയില്ലാത്ത ക്രൂരതകളെ കാണാതെ പോവുകയാണ്. പിഞ്ചുകുഞ്ഞുങ്ങളോടു പോലും അതിക്രമം തുടരുന്ന തെമ്മാടിക്കൂട്ടങ്ങളോട് മാനിഷാദ എന്നു പറയാന്‍ ആര്‍ജവമുളള ലോക നേതാക്കള്‍ ഇല്ലാതെ പോയെന്നത് കാലത്തിന്റെ ദൗര്‍ഭാഗ്യമായി വിലയിരുത്താം. അത്യാധുനികവും, ഉഗ്രശേഷിയുളളതുമായ ഇസ്രയേല്‍ സായുധ സേനക്കുനേരെ കരിങ്കല്‍ ചീളുകള്‍ ആയുധമാക്കി പോരാട്ടത്തിനിറങ്ങുന്നവര്‍ ആഗോള ഭീകരതയുടെ പ്രതിരൂപങ്ങളായി ചിത്രീകരിക്കപ്പെടുന്നത് നൂറ്റാണ്ടിന്റെ തമാശയായി കേട്ടുതളളാം. എങ്കിലും ഗാസയിലെ ജനതക്കുവേണ്ടി നമ്മുടെ രാഷ്ട്ര നേതാക്കള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നത് ആശങ്കയായി അവശേഷിക്കുകയാണ്.
    യഹൂദ വംശത്തിന് പുറത്തുളളവരെ മനുഷ്യരായി പോലും കാണാത്ത ജനവിഭാഗത്തിന്റെ കൂട്ടമാണ് ഇസ്രയേല്‍ എന്നുളളതുകൊണ്ടുതന്നെ മൃഗീയതയെ വെല്ലുന്ന ക്രൂരത ഗാസയിലും, വെസ്റ്റ് ബാങ്കിലും ഇനിയും ആവര്‍ത്തിക്കപ്പെടും. പലസ്തീന്‍ അറബികളെ വംശീയമായി ഇല്ലാതാക്കുക എന്ന അജണ്ടയാണ് സയണിസ്റ്റ് തന്ത്രമായി ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. പട്ടിണിക്കിട്ട് കൊല്ലുകയെന്ന രണ്ടാമത്തെ അജണ്ടയും ഇക്കാര്യത്തില്‍ ഇവര്‍ പ്രയോഗിക്കും. പലസ്തീന്‍, സിറിയ, ഈജിപ്തിലെ ഒരു ഭാഗം, സൗദി അറേബ്യയിലെ മക്ക എന്നിവയാണ് ജൂത രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഇവര്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുമെന്നതില്‍ തര്‍ക്കമില്ല. ഈ രാജ്യങ്ങളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളൊക്കെയും മൊസാദിന്റെ ഇടപെടലിന്റെ ഭാഗമാണെന്നത് സംശയിക്കാതെവയ്യ.
    ഒരു ജനതയെ ഒന്നടങ്കം വംശഹത്യയുടെ വഴിയിലേക്ക് പിച്ചി ചീന്തുമ്പോള്‍ ലോക നേതൃത്വം മൗനികളാണെങ്കിലും മനുഷ്യത്വമുളള സമൂഹം മുഴുവന്‍ പലസ്തീനിനും ഗാസക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരമുഷ്‌ക്കിനും, ആയുധ ബലത്തിനും ഇച്ഛാശക്തിയുളള പ്രതിരോധത്തെ ഭേദിക്കാനാകില്ല എന്നതുകൊണ്ടുതന്നെ പലസ്തീന്‍ പോരാളികള്‍ അടിയറവിന്റെ അവാസനശ്വാസം സ്വീകരിക്കില്ല. മരണത്തെ ഭയമില്ലാത്ത, നഷ്ടങ്ങളെ കുറിച്ച് ആശങ്കപ്പെടാത്ത ആ ജനതകള്‍ക്കുമേല്‍ തെമ്മാടി രാഷ്ട്രത്തിന് വിജയക്കൊടി നാട്ടാന്‍ കഴിയില്ല. ഇസ്രയേലിന്റെ ചെയ്തികളെ ഉളളു തുറന്ന് വിമര്‍ശിക്കാന്‍ രാഷ്ട്രനേതാക്കള്‍ക്ക് നട്ടെല്ലിന്റെ ഫോട്ടോസ്റ്റാറ്റെങ്കിലും ഉണ്ടാകട്ടെയെന്ന് പ്രാത്യാശിക്കാം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്