റംസാനും പൊന്നാനിയും

  ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും ആത്മനൊമ്പരവുമായി പുണ്യങ്ങളുടെ പൂക്കാലം വന്നെത്തിയിരിക്കുന്നു. ഇച്ഛകളെ നിയന്ത്രിച്ചും, വിശ്വാസ അനുഷ്ഠാനങ്ങള്‍ക്ക് നവചൈതന്യം നല്‍കിയും ഒരു മാസക്കാലം ആത്മവിശുദ്ധിയുടെ വഴിയിലായിരിക്കും വിശ്വാസി സമൂഹം. കഴിഞ്ഞ പതിനൊന്ന് മാസത്തെ ദിനചര്യകളില്‍ നിന്നുളള സമ്പൂര്‍ണ്ണ മാറ്റമാണ് വിശുദ്ധ റമദാനിന്റെ രാപകലുകള്‍. പകല്‍ പൂര്‍ണ്ണമായും അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചുളള വ്രതം, രാത്രിയില്‍ ദീര്‍ഘ നേരം നമസ്‌കാരം, പാതിരാവില്‍ അത്താഴം, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാത്രി (ലൈലത്തുല്‍ ഖദ്ര്‍), സമൂഹ നോമ്പുതുറ, ഫിത്വര്‍ സക്കാത്ത് ഇങ്ങിനെപോകുന്നു റമദാനിന്റെ വിശേഷങ്ങള്‍.
    മലബാറിന്റെ മക്കയായ പൊന്നാനിക്ക് വിശുദ്ധ റമദാനിന്‍ സ്വന്തമായി ഏറെ വിശേഷങ്ങളുണ്ട്. റമദാനിന്റെ രാപകലുകളില്‍ ആരാധാനാ കര്‍മ്മങ്ങളിലും, വിശ്വാസ അനുഷ്ഠാനങ്ങളിലും മുഴുകുമ്പോഴും കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന ഈ വിശേഷങ്ങള്‍ ഒരു പക്ഷെ പൊന്നാനിക്ക് മാത്രമായുളളതായിരുന്നു. പലരും കാലത്തിനൊപ്പം ഓര്‍മ്മയിലേക്ക് മാഞ്ഞെങ്കിലും പഴമ വിടാതെ നിലനിറുത്തി പോരുന്നവ ഇന്നുമുണ്ട്.
    റംസാന്‍ പിറവി അറിയിച്ചുകൊണ്ടുളള കതിന വെടി പുണ്യമാസത്തിലെ പൊന്നാനിയുടെ റംസാന്‍ വിശേഷതകളിലൊന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് വരെ റംസാനിന്റെ തുടക്കവും, ഒടുക്കവും അറിഞ്ഞിരുന്നത് വലിയ ജാറത്തില്‍ നിന്ന് മുഴങ്ങിയ കതിന വെടിയുടെ ശബ്ദം കേട്ടായിരുന്നു. വിവരസാങ്കേതിക വിദ്യ പുരോഗമിച്ചിട്ടില്ലാത്ത അക്കാലത്ത് റംസാനിന്റെയും, പെരുന്നാളിന്റെയും മാസപ്പിറവി മാലോകര അറിയിക്കാന്‍ ആശ്രയിച്ചിരുന്ന മാര്‍ഗ്ഗവും കതിന വെടിയായിരുന്നു. കതിന പൊട്ടിക്കാന്‍ ആളെ കിട്ടാനില്ലാതായതോടെ ഈ പാരമ്പര്യ രീതി പൊന്നാനിക്ക് അന്യമായി. വലിയ ജാറത്തില്‍ വെച്ച് കതിന പൊട്ടിയിരുന്നത് പിന്നീട് ജുമാഅത്ത് പളളി കമ്മിറ്റി ഏറ്റെടുത്തു.
    അത്താഴമറിയിപ്പ് സംഘങ്ങളാണ് കാലത്തോടൊപ്പം ഓര്‍മ്മയിലേക്ക് മാഞ്ഞ പൊന്നാനിയുടെ മറ്റൊരു റംസാന്‍ വിശേഷം. വ്രതമെടുക്കുന്നതിന് പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണത്തിനായി വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നവരായിരുന്നു അത്താഴമറിയിപ്പ് സംഘങ്ങള്‍. അഞ്ച് മുതല്‍ പത്ത് വരെ ആളുകളടങ്ങുന്ന സംഘം വീടുകള്‍ തോറും കയറിയിറങ്ങി അത്താഴമറിയിക്കും. അറബനമുട്ടിയും പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍ ആലപിച്ചുമാണ് ഇവരെത്തുക. മുപ്പത് ദിവസം അത്താഴത്തിന് വിളിച്ചുണര്‍ത്തിയതിന് വീട്ടുകാര്‍ പെരുന്നാള്‍ കൈനീട്ടമായി സംഘങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും. ഇതുകൊണ്ടാണിവര്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്.
    റംസാനില്‍ മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒന്നാണ് മുത്താഴ വെടി. ഇന്നും പൊന്നാനിയിലെ വീടുകളില്‍ നിന്ന് മുത്താഴ വെടിയുടെ മുഴക്കം കേള്‍ക്കാം. രാത്രിയിലെ ദീര്‍ഘനേര നമസ്‌കാരത്തിന് (തറാവീഹ്) ശേഷം അത്താഴം കഴിക്കുന്നതുവരെയുളള സമയം തളളി നീക്കാന്‍ കുട്ടികളാണ് മുത്താഴ വെടി പൊട്ടിക്കുക. പഴയ കാലത്തെ പീരങ്കിയുടെ മാതൃകയിലാണ് മുത്താഴക്കുറ്റി നിര്‍മ്മിക്കുന്നത്. മുള പ്രത്യേക രീതിയില്‍ മുറിച്ച ശേഷം കയറുകൊണ്ട് വരിഞ്ഞു കെട്ടുകയും, മുളയുടെ അറ്റത്തായി ഉണ്ടാക്കിയ ദ്വാരത്തില്‍ വായു നിറച്ച് തീ കാണിക്കുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാകുകയും ചെയ്യുന്നതാണ് മുത്താഴ വെടി. പഴയ കാലത്തെ പോലെ സജീവതയില്ലെങ്കിലും ഒറ്റപ്പെട്ട വീടുകളില്‍ നിന്ന് മുത്താഴ വെടിയുടെ മുഴക്കം കേള്‍ക്കാം.
          സ്വീകരണ മുറികളില്‍ നിറപ്പകിട്ടോടെ പ്രകാശിക്കുന്ന പാനൂസകള്‍ റംസാനിലെ നിറം മങ്ങാത്ത കൗതുകമായി ഇന്നുമുണ്ട്. ഈര്‍ന്നെടുത്ത മുളകൊണ്ട് വിവിധ ജീവികളുടെയും, വാഹനങ്ങളുടെയും കെട്ടിയുണ്ടാക്കിയ മാതൃകകള്‍ വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് പൊതിഞ്ഞ് ഇതിനകത്ത് ബഹുവര്‍ണ്ണങ്ങളിലുളള ലൈറ്റുകള്‍ ഘടിപ്പിച്ചാല്‍ പാനൂസകളായി രൂപാന്തരപ്പെടും. വിമാനം, ബസ്സ്, കാര്‍, മത്സ്യം, നക്ഷത്രം തുടങ്ങിയ ആകൃതിയിലാണ് പാനൂസകള്‍ നിര്‍മ്മിക്കുക. റംസാനിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പാനൂസകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് വീട്ടുകാര്‍ ഓര്‍ഡര്‍ നല്‍കും. കല്ലന്‍ പാനൂസകളാണ് ഏറെ ആകര്‍ഷകം. ഭീമന്‍ ആകൃതിയിലുളള പാനൂസകളാണിവ. പഴയ തറവാട് വീടുകളിലാണ് ഇവ കണ്ടുവന്നിരുന്നത്. പഴയ തലമുറയില്‍പ്പെട്ട രണ്ടോ മൂന്നോ ആളുകളാണ് പാനൂസ് നിര്‍മ്മാതാക്കളായി ഇപ്പോള്‍ പൊന്നാനിയിലുളളത്.
    സൗഹൃദ കൂട്ടായ്മകള്‍ ഒരുക്കിയുളള മുത്താഴ കമ്മിറ്റികളാണ് മറ്റൊരു റംസാന്‍ വിശേഷം. നോമ്പുതുറ വിഭവങ്ങള്‍ തറാവീഹ് നമസ്‌കാര ശേഷം കഴിക്കുന്ന രീതിക്കാണ് മുത്താഴമെന്ന് പറഞ്ഞിരുന്നത്. ചങ്ങാതിമാര്‍ ഒത്തുകൂടി ഓരോ ദിവസവും ഓരോ വീടുകളില്‍ നിന്ന് മുത്താഴം കഴിക്കുന്ന രീതി പൊന്നാനി ടൗണില്‍ ഇപ്പോഴും തുടര്‍ന്നു വരുന്നു. പത്ത് മുതല്‍ ഇരുപത് വരെ ആളുകള്‍ ചേര്‍ന്ന് ഇതിനായി കമ്മിറ്റി രൂപീകരിക്കും. മുത്താഴത്തിന് പോകുന്ന വീടുകളുടെ ക്രമം നിശ്ചയിക്കാന്‍ നറുക്കെടുക്കുകയും ഓരോ ദിവസം അതാത് വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും. നോമ്പ് തുറ വിഭവങ്ങളോടൊപ്പം പാനീയമായുണ്ടാകുന്ന തരിക്കഞ്ഞിയാണ് മുത്താഴത്തിലെ പ്രധാന ഇനം. പാല്‍, റവ, സേമിയ, അണ്ടിപ്പരിപ്പ്, നെയ്യ് എന്നിവ ചേര്‍ത്താണ് തരിക്കഞ്ഞി പാകം ചെയ്യുക.
 നോമ്പ് തുറ വിഭവങ്ങളില്‍ പൊന്നാനിക്കൊപ്പം നില്‍ക്കാന്‍  കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളും, തലശ്ശേരിയും മാത്രമേ ഉണ്ടാകൂ. മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ എന്നതുകൊണ്ടുതന്നെ നോമ്പിന്റെ ആദ്യ പത്ത് പുതിയാപ്ല സല്‍ക്കാരങ്ങളുടേതാണ്. പുതിയാപ്ലയെ നോമ്പ് തുറക്കാന്‍ വിളിച്ചും, പുതിയാപ്ലയുടെ വീട്ടിലേക്ക് നോമ്പ് തുറ വിഭവങ്ങള്‍ കൊണ്ടു പോയും ആദ്യ പത്ത് നോമ്പുകള്‍ വിഭവ സമൃദ്ധമായിരിക്കും. അതിഥി സല്‍ക്കാരങ്ങളോടുളള പ്രിയവും, മര്യാദയുമാണ് പലപ്പോഴും ഇതിലൂടെ പ്രകടമാകുന്നത്. മുട്ടമാല, മുട്ടസുര്‍ക്ക, ചിരട്ടമാല, കിട്ത, ഇറച്ചി പത്തിരി, പഴം നിറച്ചത്, കട്ട്‌ലറ്റ് എന്നിവ പുതിയാപ്ല നോമ്പ് തുറയിലെ പ്രധാന വിഭവങ്ങളില്‍ ഇടം പിടിക്കും. നോമ്പ് തുറക്കാന്‍ മുപ്പത് ദിവസവും ജീരക കഞ്ഞിയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഔഷധ ഗുണമുളള ജീരക കഞ്ഞി പൊന്നാനിക്കാരുടെ ഇഷ്ട വിഭവം കൂടിയാണ്. ക്ഷീണത്തിനും, ദഹനത്തിനും ഔഷധമാണീ കഞ്ഞി. ഇതോടൊപ്പം പച്ചപ്പഴം ഉടച്ചതും, മുളകിട്ട മീന്‍കറിയും റംസാനിലെ നോമ്പുതുറ വിഭവങ്ങളില്‍ ഉള്‍പ്പെടും.
    റംസാനിലെ മുഴുവന്‍ ദിവസങ്ങളിലും അര്‍ദ്ധരാത്രിവരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥലം പൊന്നാനി ജെ എം റോഡ് അല്ലാതെ മറ്റൊന്നുണ്ടാകാന്‍ തരമില്ല. അര്‍ദ്ധ രാത്രി ഒരു മണി വരെ ഇവിടത്തെ ഒരു കടകളും അടക്കില്ല. അങ്ങാടിയില്‍ ധാരളം ആളുകളും ഉണ്ടാകും. പുലര്‍ച്ചെ നാല് മണിവരെ തുറന്നിരിക്കുന്ന കടകളുമുണ്ട്. നോമ്പ് അവസാനപത്തിലേക്ക് എത്തുന്നതോടെ ജെ എം റോഡ് പുറമെ നിന്നെത്തുന്ന വ്യാപാരികളെ കൊണ്ട് നിറയും. പെരുന്നാള്‍ രാവില്‍ വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരിക്കും ജെ എം റോഡിലുണ്ടാവുക. കോഴിക്കോട് മിഠായി തെരുവിന്റെ വകഭേദമായി റംസാനിലെ അവസാനപത്തില്‍ ജെ എം റോഡ് മാറും.
    മുസ്ലീം സമൂഹം ഏറെ പ്രാധാന്യത്തോടെ കാണുന്ന അര്‍ദ്ധ രാത്രിയിലെ ദീര്‍ഘനേരെ നമസ്‌കാരം (ഖിയാമുല്ലൈല്‍) സംഘമായി നിര്‍വ്വഹിക്കപ്പെടുന്ന പളളികളില്‍ ചിലത് പൊന്നാനിയിലാണെന്നതും റംസാനിലെ സവിശേഷതയാണ്. മുക്കാടിയിലെ മസ്ജിദുല്‍ ഉമ്മുമറിയം, ടൗണിലെ മസ്ജിദുല്‍ മുജാഹിദീന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായു ഖിയാമുല്ലൈല്‍ നടക്കുന്നത്. അര്‍ദ്ധരാത്രി രണ്ട് മണി മുതല്‍ പലുര്‍ച്ചെ നാലരമണി വരെ നീണ്ടു നില്‍ക്കുന്ന നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് വിശ്വാസികളാണെത്തുക. ക്ഷീണമകറ്റാന്‍ നമസ്‌കാരത്തിന്റെ ഇടവേളകളില്‍ വിതരണം ചെയ്യുന്ന കഹ്‌വയും, ഈത്തപ്പഴവും ഖിയാമുല്ലൈലിനെത്തുന്നവര്‍ക്ക് സ്വാദിഷ്ടമായ വിഭാവമാണ്.
    ഇത്തവണത്തെ നോമ്പ് പെരുന്നാളിനും സംയുക്ത ഈദ്ഗാഹ് തന്നെയാണൊരുങ്ങുന്നത്. പെരുന്നാളിന് മഴ മാറി നിന്നാല്‍ റംസാനിന് പര്യവസാനം കുറിച്ചുകൊണ്ടുളള സംയുക്ത ഈദ്ഗാഹിന് പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ സാക്ഷ്യം വഹിക്കും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്