ഫുട്‌ബോള്‍ ഭ്രാന്താകുമ്പോള്‍
ലോകജനത അതിരുകളില്ലാതെ നെഞ്ചോട് ചേര്‍ത്ത വിനോദങ്ങളില്‍ മുന്‍ നിരക്കാരന്‍ ഫുട്‌ബോള്‍ ആണെന്നതില്‍ എതിരഭിപ്രായത്തിന് ഇടയില്ല. സ്വന്തം നാട്ടില്‍ ഫുട്‌ബോളിന് മികച്ച ടീമോ, കളിക്കാരോ ഇല്ലെങ്കിലും നന്നായി കളിക്കുന്ന മറുനാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇഷ്ടക്കാരായി കൂടെ കൂട്ടുന്നതിനും ഫുട്‌ബോള്‍ ഫാന്‍സുകാര്‍ മടികാണിക്കാറില്ലെന്നതാണ് ഈ ഗെയിമിനെ മറ്റു വിനോദങ്ങളില്‍ നിന്ന് വേറിട്ടതാക്കിയത്. ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം മൈല്ലുകള്‍ക്കിപ്പുറം തനിമവിടാതെ പൊന്നാനി മരക്കടവില്‍ പെയ്തിറങ്ങുന്നത് ഫുട്‌ബോള്‍ സാധ്യമാക്കിയ ആവേശത്തിന്റെ ഭ്രാന്തില്‍ നിന്നാണ്. ലോക ഫുട്‌ബോളിന്റെ ഏഴയലത്ത് പോലും സ്വന്തം രാജ്യക്കാര്‍ ഇല്ലെന്നിരിക്കെ ലോക ഫുട്‌ബോളിന് വേണ്ടി ഇവിടത്തുകാര്‍ ചത്തുമരിക്കുന്നതിന് പിന്നിലെ ഭ്രാന്തിന്റെ ഗുട്ടന്‍സ് എന്തെന്നത് കാണാതെ പോകേണ്ടതല്ല.
    കഴിഞ്ഞ ഒരു മാസത്തിലേറെയായി നമ്മുടെയൊക്കെ നാട്ടിലെ ചെറുപ്പക്കാരുടെ മനസ്സും, ചിന്തയും ലോകകപ്പ് എന്ന ആവേശത്തിന് പിന്നാലെയാണ.് ഇഷ്ടടീമിനോടുളള ആരാധന വികൃതമായ ഭ്രാന്തായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. പതിനായിരങ്ങള്‍ മുടക്കിയുളള ഫ്‌ളക്‌സ് ബോര്‍ഡുകളാണ് പാതയോരത്ത് മീറ്ററുകള്‍ വ്യത്യാസത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. മറുനാട്ടുകാരന്റെ കൊടിയുടെ നിറം സ്വന്തം മുഖത്ത് ആലേഖനം ചെയ്തും, ലോക കപ്പിന്റെ മാതൃകയില്‍ തലമുടി ആകൃതിമാറ്റംവരുത്തിയും യുവത ആവേശ തിമര്‍പ്പിലാണ്. സ്വന്തം രാജ്യത്തിന്റെ കൊടി ഇന്നേവരെ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഇവര്‍ ബ്രട്ടീഷുകാരന്റെ പതാക മാറോട്ട് ചേര്‍ത്ത് ആനന്ദ നൃത്തം ചവിട്ടുന്നു. സ്വന്തം വാഹനത്തിന്റെ പെയിന്റ് അന്യനാട്ടുകാരന്റെ കൊടിയുടെ നിറത്തിനനുസരിച്ച് രൂപമാറ്റം വരുത്തുന്നു. ലോക കപ്പ് ആരംഭിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച ഫുട്‌ബോള്‍ ആവേശം ഓരോ പ്രദേശത്തും ചോര്‍ത്തിക്കളഞ്ഞത് ലക്ഷങ്ങളാണ്.
    സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളും, തീര പ്രദേശങ്ങളുമാണ് ഫുട്‌ബോള്‍ ആവേശത്തെ നെഞ്ചേറ്റികൊണ്ട് ലോക കപ്പിനെ സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ലോക കപ്പ് ആവേശത്തിനായി പൊട്ടിച്ചിരിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ലക്ഷക്കണക്കിന് രൂപയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഓരോ പ്രദേശത്തും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇതിന് രാപകല്‍ വിത്യാസമില്ലാതെ പണിയെടുക്കാന്‍ യുവാക്കളുടെ നിരതന്നെയുണ്ട്. പണവും അധ്വാനവും മുടക്കിയുളള ഫുട്‌ബോള്‍ ആവേശം കത്തികയറുമ്പോള്‍, പൊന്നാനി തീരദേശത്ത് പതിനൊന്നുകാരനായ ഒരാണ്‍കുട്ടിയുടെ ജീവന്‍ നിലനിറുത്താനുളള കാമ്പയിന് ചില സുമനസ്സുകള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. വൃക്കസംബന്ധമായ ശാരീരിക പ്രശ്‌നമായതിനാല്‍ വന്‍ സാമ്പത്തിക ശേഖരമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ദേശാന്തരങ്ങള്‍ക്കപ്പുറത്ത് നടക്കുന്ന ലോക ഫുട്‌ബോള്‍ മേളക്ക് വേണ്ടി ഇവിടെയൊഴുക്കിയ പണവും അധ്വാനവും ഉണ്ടായിരുന്നെങ്കില്‍ ഒരു ജീവന്റെ ഭാവി ആശാവഹമാകുമായിരുന്നെന്ന് സഹായ സമിതി പ്രവര്‍ത്തകര്‍ നെടുവീര്‍പ്പോടെ പങ്കുവെക്കുന്നു. നമ്മുടെ ചുറ്റുപാടുകളില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ എത്രയോ ആണെങ്കിലും അവര്‍ക്കുമുന്നില്‍ തുറക്കപ്പെടാത്ത കണ്ണുകള്‍, ആഷോഘങ്ങള്‍ക്കും ആരവങ്ങള്‍ക്കും വേണ്ടി മുഴുവന്‍ സമയവും നീക്കിവെക്കുന്നത് മനോനില തെറ്റിയ ആവേശത്തിന്റെ ഭ്രാന്തില്‍ നിന്നാണ്. മറുനാടിന്റെ ടീമിനും, കളിക്കാര്‍ക്കും വേണ്ടി ചിലവിട്ട ആവേശം നമ്മുടെ അയല്‍പക്കത്തെ പതിനൊന്നുകാരന് വേണ്ടി കൂടി ചിലവിടാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ ഇപ്പോഴത്തെ ഫുട്‌ബോള്‍ ഭ്രാന്ത് വിവേകമുളള ആവേശമായി മാറുകയുളളൂ.

             എന്തിനേയും ആഘോഷത്തിന്റെ വഴിയില്‍ കാണാന്‍ പാകപ്പെട്ട തലമുറ ലോകകപ്പ് ഫുട്‌ബോളിനെ ഈ നിലയില്‍ അടിച്ചുപൊളിയുടെ കൂത്തരങ്ങാക്കിയതില്‍ തെറ്റ് പറയാനാകില്ല. ആഘോഷങ്ങള്‍ കമ്പോളവത്കരിക്കപ്പെട്ട പുതിയ കാലത്ത് ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരം ആഗോള വിപണിയെ സംബന്ധിച്ച് മികച്ചൊരു ഉല്‍പന്നമാണ്. ബ്രസീല്‍, അര്‍ജന്റീന ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ ജേഴ്‌സിയും, തൊപ്പിയും പതാകയും കേരളത്തിന്റെ നാട്ടില്‍ പ്രദേശങ്ങളില്‍ പോലും മികച്ച കച്ചവടച്ചരകാകുന്നത് കമ്പോളവത്കരിക്കപ്പെട്ട ആഘോഷങ്ങളില്‍ നിന്നാണ്. വിപണി ഉണരണമെങ്കില്‍ വിനേദങ്ങള്‍ ഭ്രാന്തന്‍ ആവേശമായി മാറണം. ആഘോഷങ്ങള്‍ അതിരുകള്‍ ഭേദിക്കപ്പെടുകയും വേണം. യൂറോപ്പുകാര്‍ക്കിടയില്‍ മാത്രമുണ്ടായിരുന്ന വാലന്റൈന്‍സ് ദിനം നമ്മുടെ ഗ്രാമങ്ങളിലേക്കെത്തിയത് വിപണിഭേദിച്ച അതിരുകളില്‍ നിന്നായിരുന്നു.
    ഫുട്‌ബോള്‍ രാജ്യാന്തര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ ശ്രദ്ധേയമായ സ്ഥാനം വഹിച്ച കായിക ഇനമാണെന്നതിനാല്‍ യാതൊരു തര്‍ക്കവുമില്ല. ലോക രാജ്യങ്ങളില്‍ വലിയൊരു ശതമാനം ഫുട്‌ബോള്‍ സമ്മാനിച്ച ആവേശവും, ഊര്‍ജ്ജവും കൈമുതലാക്കി മുന്നോട്ടുപോകുന്നവരുമാണ്. ഫുട്‌ബോളിനെ വിവേകത്തോടെ സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നതാണ് ഇതിന് കാരണം. ഫുട്‌ബോള്‍ ആവേശവും, അടിച്ചുപൊളിയും മാത്രമാകുമ്പോള്‍ സമയം കൊല്ലിയെന്നതിനപ്പുറത്തേക്ക് ഇത് യാതൊന്നും തിരിച്ചു നല്‍കില്ല. ലോക കപ്പുമായി ബന്ധപ്പെട്ട് നമ്മുടെ ചുറ്റുപാടുകളില്‍ നടക്കുന്ന പേക്കൂത്തുകള്‍ ധന നഷ്ടവും, സമയ നഷ്ടവും ഉണ്ടാക്കിത്തരുന്ന ഏര്‍പ്പാട് മാത്രമാകുന്നതും അതുകൊണ്ടുതന്നെ.
    സ്വന്തം അധ്വാനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ പുതിയ തലമുറ പരാജയപ്പെടുന്നതിന് പ്രധാന കാരണം അടിച്ചുപൊളിയില്‍ ഊന്നിയുളള വിപണിയുടെ രസതന്ത്രമാണ്. ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്നുവെന്ന മുദ്രാവാക്യം പോലും വിപണിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായുളളതാണ്. ദേശാന്തരങ്ങള്‍ക്കപ്പുറത്തിരുന്ന് മത്സരം തത്സമയം വീക്ഷിക്കുന്നതോടൊപ്പം ബ്രസീലിലെ ഗ്യാലറിയില്‍ കാണികള്‍ അണിയുന്നതും, ഉപയോഗിക്കുന്നതുമൊക്കെ നമ്മുടെ ഗ്രാമങ്ങളില്‍ വാങ്ങിക്കാനാകുന്ന തരത്തില്‍ വിപണിയും ചലിക്കുകയാണ്. ആഗോളവത്കരണമെന്ന് താത്വികമായി പറയുന്ന പ്രതിഭാസമാണ് ബ്രസീലില്‍ നടക്കുന്ന ലോക കപ്പിനെ നമ്മുടെ നാടുകളില്‍ ആവേശ തളളിച്ചയുളളതാക്കി മാറ്റിയത്.
    ലോക കപ്പ് ആവേശം കഴിഞ്ഞ കാലങ്ങളിലൊന്നുമില്ലാത്ത തരത്തിലാണ് ഇത്തവണ കാണപ്പെട്ടത്. കളികാണുന്നതിലായിരുന്നു മുന്‍കാലങ്ങളില്‍ ആവേശമുണ്ടായിരുന്നത്. ക്ലബ്ബുകളില്‍ സൗകര്യമൊരുക്കലും, ബിഗ് സ്‌ക്രീനുകള്‍ സംഘടിപ്പിക്കലുമൊക്കെയായിരുന്നു ആവേശ പ്രകടനങ്ങള്‍. ഏറിവന്നാല്‍ ഏതെങ്കിലും പ്രദേശങ്ങളില്‍ വിളംബര ജാഥ സംഘടിപ്പിക്കുമായിരുന്നു. ഇതില്‍ നിന്നൊക്കെമാറി ആഴ്ച്ചകള്‍ നീണ്ടുനിന്ന പ്രചരണ പരിപാടികളാണ് ഇത്തവണ ഓരോ പ്രദേശങ്ങളിലും നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തെ വെല്ലുന്ന തരത്തിലാണ് പലയിടങ്ങളിലും ഇത് കാണപ്പെട്ടത്. ആവേശം പണച്ചിലവിന് വഴിമാറിയപ്പോള്‍ കാഴ്ച്ചകള്‍ വര്‍ണ്ണാഭവും, ശ്രദ്ധേയവുമായി മാറി. ടീമുകള്‍ക്കുവേണ്ടിയുളള പ്രചരണത്തില്‍ മത്സരം കനത്തപ്പോള്‍ പണം തടസ്സമാകാതെയായി. ആവേശപ്രകടനം നയിച്ചത് ഫ്‌ളക്‌സ് ആയതിനാല്‍ ലോക കപ്പിന് ശേഷം പ്ലാസ്റ്റിക്കിന്റെ ദുരിതം പേറേണ്ടി വന്നിരിക്കുന്നത് സാധാരണക്കാരും പ്രകൃതിയുമാണ്. മത്സരം കഴിഞ്ഞാല്‍ അതികപ്പറ്റായി മാറുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നാടിനും, നഗരത്തിനും ദുരിതമായി അവശേഷിക്കും. വിപണി സ്‌പോണ്‍സര്‍ ചെയ്യുന്ന ആഘോഷങ്ങളുടെ പരിണിത ഫലം പേറേണ്ടിവരുന്നത് എന്നും പ്രകൃതി മാത്രമായിരിക്കും.
    യുവാക്കളുടെ അധ്വാനവും, ശേഷിയും, സമ്പാദ്യവും ഇത്തരത്തില്‍ ഒലിച്ചു പോകുന്നത് അതീവ ഗൗരവമുളള സമൂഹ്യ പ്രശ്‌നമായി കാണേണ്ടതാണ്. വിപണിക്കൊത്ത് ചലിക്കുന്ന പാവകളായി യുവത്വം മാറാതിരിക്കാന്‍ ക്രിയാത്മകമായ ചിന്തകളും, ഇടപെടലുകളും കൂടിയെതീരൂ.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്