മദ്യനിരോധനം: ഹിത പരിശോധനക്ക് തയ്യാറുണ്ടോ?
   മദ്യ നിരോധനമെന്നത് എല്ലാ സര്‍ക്കാറുകളുടെ കാലത്തും സജീവ ചര്‍ച്ചയാകാറുളള വിഷയമാണ്. വാദ കോലാഹലങ്ങള്‍ക്കും, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മദ്യവും, മദ്യശാലകളും വര്‍ദ്ധിത വീര്യത്തോടെ പുനസ്ഥാപിക്കപ്പെടുന്ന ഇന്നലെകളാണ് ഇതുവരെ കഴിഞ്ഞുപോയിട്ടുളളത്. വരാനുളള നാളെയും ഇതില്‍ നിന്ന് വ്യത്യസ്തമാകാന്‍ തരമില്ല. മദ്യവരുമാനം വേണ്ടെന്നുവെക്കാന്‍ തയ്യാറാണെന്ന് ഭരണാധികാരികള്‍ പറയുമ്പോള്‍ തന്നെ ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഓശാന പാടുന്നവരായി ഇവര്‍ മാറുന്നുവെന്ന ഇരട്ടത്താപ്പ് സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുഭൂമികയില്‍ പ്രകടമാണ്. മദ്യമെന്ന പൊതു തിന്മക്കെതിരെ പോരാടേണ്ട പൊതു പ്രവര്‍ത്തകന്‍ മദ്യരാജാക്കന്മാരുടെ വക്താക്കളായി അവതരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതിയിലാണ് മദ്യനിരോധനമെന്ന വിപ്ലവ ആശയം ഇരുകാലില്‍ നില്‍ക്കാനാകാതെ ആടി ഉലയുന്നത്. ബാര്‍ മുതലാളിമാര്‍ വെളളവും വളവും നല്‍കി വളര്‍ത്തിയെടുത്തവര്‍ നന്ദിയുളള കുഞ്ഞാടുകളായി അവതരിക്കപ്പെടുന്നിടത്ത് മദ്യം സര്‍വ്വ വ്യാപിയായി നിലകൊളളുക തന്നെ ചെയ്യുക.
ജനാധിപത്യത്തില്‍ ജനവും ജനാഭിലാഷവുമാണ് മുഖ്യമെന്ന് പറയുമ്പോള്‍ ഇതിന് എന്ത് വിലയാണ് കല്‍പ്പിക്കപ്പെടുന്നതെന്ന് തിരിച്ചറിയാന്‍  മദ്യത്തിന്റെ കാര്യത്തിലുളള സര്‍ക്കാര്‍ താല്‍പര്യം പരിശോധിച്ചാല്‍ മതിയാകും. മദ്യമെന്ന ഉല്‍പന്നത്തിന്റെ വിപണനകാര്യത്തില്‍ പൊതുജന താല്‍പര്യം എന്ത് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷമാണ് ജനഹിതമാകുന്നത്. എങ്കില്‍ മദ്യത്തെ അനുകൂലിക്കുന്നവരാണോ, എതിര്‍ക്കുന്നവരാണോ കൂടുതലെന്ന പരിശോധനക്ക് വിധേയമാക്കപ്പെടുന്നിടത്തു നിന്നായിരിക്കണം ഇതു സംബന്ധിച്ച സര്‍ക്കാര്‍ നയം രൂപീകരിക്കപ്പെടേണ്ടത്. മദ്യവുമായി ബന്ധപ്പെട്ടൊരു ഹിത പരിശോധനക്ക് തയ്യാറായാല്‍ ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ക്കുകയും, സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്നതിനെ അനുകൂലിക്കുകയും ചെയ്യുമെന്നതില്‍ രണ്ടാമതൊരു അഭിപ്രായത്തിന് തരമില്ല. എങ്കില്‍ നാടും, ജനവും ആഗ്രഹിക്കുന്നതിനൊത്ത് തീരുമാനമെടുക്കാനല്ലെ ജന നായകര്‍ തുനിയേണ്ടത്.എന്നാല്‍ അത്തരമൊരു നീക്കത്തിന് മനസ്സുകൊണ്ട് ആഗ്രഹിക്കാന്‍ പോലും നമ്മുടെ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ലെന്നത് സങ്കടകരവും ഔര്‍ഭാഗ്യകരവുമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചിലവുകളും, അധികാരത്തിന്റെ വഴികളിലേക്കുളള ചാക്കിട്ട് പിടുത്തവും, പണം കൊണ്ടുളള അഭ്യാസങ്ങളും സാധ്യമാകണമെങ്കില്‍ മദ്യത്തിന്റേയും, മദ്യ മുതലാളിമാരുടെയും ഉളളുതുറന്ന സഹകരണം ഇല്ലാതെ ആകില്ലെന്നിടത്താണ് പുതിയ കാലത്തെ രാഷ്ട്രീയ പരിസരം എത്തി നില്‍ക്കുന്നത്.
         മദ്യം നിരോധിച്ചാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന കുടുംബങ്ങളുടെ ദയനീയാവസ്ഥ വരച്ചു കാണിക്കാന്‍ അമിതോത്സാഹം കാണിക്കുന്നവര്‍ മദ്യം മൂലം ദുരിതമനുഭവിക്കുന്ന എണ്ണിയാലൊതുങ്ങാത്ത കുടുംബങ്ങളുടെ ദൈന്യത ബോധപൂര്‍വ്വം കാണാതെ പോകുന്നു. മദ്യമുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും, മദ്യ വരുമാനം വേണ്ടെന്ന് ആണയിടുകയും ചെയ്യുന്നവര്‍ നിരോധന കാര്യത്തില്‍ പിന്നാക്കം പോകുന്നത് മറ്റാരേയോ തൃപ്തിപ്പെടുത്താനാണെന്നതില്‍ സംശയിക്കേണ്ടതില്ല. മദ്യ നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്ന ഫോര്‍മുലയോടു പോലും ഇവര്‍ക്കു താല്‍പര്യമില്ല.
മദ്യം നിരോധിക്കാതിരിക്കണമെങ്കില്‍ കാരണം ബോധ്യപ്പിക്കണമെന്ന വിജ്ഞാപന മിറക്കിയാല്‍ കുറച്ചുപേരുടെ തൊഴില്‍ നഷ്ടമാകുമെന്ന കാരണമല്ലാതെ മറ്റൊന്നും പൊതു സമൂഹത്തിന് മുന്നിയവെക്കാനുണ്ടാകില്ല. ബിവറേജസ് കോര്‍പ്പറേഷനും, ബാറുകളും ഉള്‍പ്പെടെ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമായിരിക്കും മദ്യം വിറ്റും വിളമ്പിയും ജീവിക്കുന്നവരായുണ്ടാവുക. മദ്യം കൊണ്ടുളള ദോഷം അനുഭവിക്കുന്നവര്‍ ലക്ഷക്കണക്കിന് കുടുംബങ്ങളും, പൊതു സമൂഹവുമായിരിക്കും. മദ്യം നിഷിദ്ധമാക്കാന്‍ വിശുദ്ധ ഖുര്‍ ആന്‍ വിശദീകരിച്ച കാര്യങ്ങള്‍ ആധുനിക സമൂഹത്തില്‍ ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. മദ്യത്തെ കുറിച്ച് ചോദിച്ചാല്‍പ്രവാചകനോട് പറയാനായി ഖുര്‍ ആന്‍ വിശദീകരിക്കുന്നു. അതില്‍ ഗുണവുമുണ്ട് ദോഷവുമുണ്ട്. ദോഷമാണ് ഗുണഭോക്താക്കള്‍ കൂടുതലായുളളത്. അതുകൊണ്ട് മദ്യം വര്‍ജ്ജിക്കുകയെന്നതാണ് ഖുര്‍ ആനിന്റെ അധ്യാപനം.
പുതിയ കാലത്ത് മദ്യ നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ ഉല്‍പ്പെടെയുളള ഗുണഫലങ്ങളായി നിരത്തപ്പെടുന്ന കാര്യങ്ങളേക്കാള്‍ എത്രയോ ഏറെയാണ് അതിന്റെ ദോഷങ്ങള്‍ എന്ന് തിരിച്ചറിയാത്ത വരല്ല ഉത്തരവാദപ്പെട്ട ഭരണാധികാരികളും, ഉദ്യോഗസ്ഥ പ്രഭുക്കളും.ഒരു തലമുറയെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന തരത്തില്‍ മദ്യം സര്‍വ്വ വ്യാപിയായി മാറുമ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന ഭാവത്തില്‍ മൗനികളായി നില്‍ക്കുന്ന ഭരണകൂടം കാലത്തിനോടാണ് അതിക്രമം പ്രവര്‍ത്തിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി മദ്യ മുതലാളിമാര്‍ക്ക് പരവതാനി വിരിക്കുന്ന ഭരണ വര്‍ഗ്ഗം പതിനായിരകണക്കിന് കുടുംബങ്ങളിലെ അമ്മമാരുടേയും, മക്കളുടേയും കണ്ണുനീരും പട്ടിണിയുമാണ് കാണാതെ പോകുന്നത്. പെരുകുന്ന അതിക്രമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടിനെ പൈശാചികതയുടെ ഭൂമികയാക്കി മാറ്റിയതിന് പിന്നില്‍ മദ്യമാണെന്ന് തിരിച്ചറിയാത്തവരല്ല ഇവിടെയുളളവര്‍. അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി തുടരുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളില്‍ അല്‍പ്പം പോലും കുറവുവരുന്നില്ലെന്നത് ഇതിന് പ്രേരണയാകുന്ന ഘടകത്തിനെതിരെ കൂച്ചുവിലങ്ങുകള്‍ ഒരുങ്ങുന്നില്ലെന്നതിനാലാണ് സകലതിന്മകളുടേയും മാതാവ് എന്ന വിശേഷണമുളള മദ്യത്തിന് ഭരണകൂടം നല്‍കുന്ന പരിരക്ഷയും സ്വാതന്ത്ര്യവും തലമുറയെ നശിപ്പിക്കാനുളള തീരെഴുതി നല്‍കലായി മാറുകയാണ്. പുതിയ പേരിലും, ഘടനയിലും മദ്യത്തിലേക്ക് യുവത്വത്തെ അടുപ്പിക്കുവാനുളള വഴികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പുറത്തുവരുമ്പോള്‍ ഭരണകൂടങ്ങള്‍ക്ക് പ്രതിബന്ധത സമൂഹത്തോടല്ല മറിച്ച് മദ്യത്തോടും, മദ്യരാജാക്കന്മാരോടുമാണെന്നത് പ്രകടമാവുകയാണ്. 
മദ്യം നന്മയോ, ഗുണമോ ആണെന്ന് പറയുമ്പോള്‍ ആരുമില്ലെന്നിരിക്കെ ഘട്ടം ഘട്ടമായോ സമ്പൂര്‍ണ്ണമായോ മദ്യ നിരോധനം നടപ്പാക്കുന്നതിനോട് ഭരണകൂടം മുഖം തിരിഞ്ഞു നില്‍ക്കുന്നത് എന്തിനെന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. മദ്യവും, കളളും നിരോധിക്കുന്നത് ചെത്ത് തൊഴിലാളികളെന്ന അംഗീകൃത വിഭാഗത്തെ വഴിയാധാരമാക്കുമെന്ന ആശങ്കക്ക് പരിഹാരമായി നീര ഉല്‍പന്നങ്ങളുടെ സാധ്യതകള്‍ മുന്നിലുണ്ട്. നീരയുടെ ഉല്‍പാദനവും, വിപണനവും മദ്യ നിരോധനത്തിലൂടെയുണ്ടാകുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ പര്യാപ്തമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങിനെയെങ്കില്‍ ഒരൊറ്റ മത വിഭാഗങ്ങളും, ജാതി സംഘടനകളും എതിര്‍പ്പുമായി രംഗത്തുവരാനിടയില്ലാത്ത വിപ്ലവകരമായ മുന്നേറ്റമായിരിക്കും മദ്യ നിരോധനം. മദ്യ മുതലാളിമാരുടേയും, ബാറുടമകളുടേയും നഷ്ടങ്ങള്‍ പരിഹരിക്കുന്നിടത്ത് മാത്രമെ സര്‍ക്കാറിന് പ്രയാസം നേരിടൂ. ഒരു സാമൂഹ്യ തിന്മക്കെതിരെ നടപടി കൈകൊളളുമ്പോള്‍ ചില നഷ്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കേണ്ടി വരുമെന്ന സ്വാഭാവികത മാത്രമെ ഇക്കാര്യത്തിലും കരുതേണ്ടതുളളൂ. എന്നാല്‍ മദ്യ മുതലാളികള്‍ ഭരണകര്‍ത്താക്കളുടെ ഗോഡ് ഫാദറും പ്രമോട്ടര്‍മാരുമാകുന്നിടത്ത് മദ്യ നിരോധനം മരീചികയാകാനെ ഇടയുളളൂ.

Comments

  1. ‘മദ്യ വിഷ’യത്തിൽ ഇരട്ടത്താപ്പ് നയം സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുഭൂമികയില്‍ പ്രകടമാണ്. നന്നായ് എഴുതിയിരിക്കുന്നു.. അഭിനന്ദനങ്ങൾ..

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്