നവോത്ഥാനത്തിന്റെ അടിവേരുകള്‍
കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചു പോകുന്നവര്‍ക്ക് അതിന്റെ ഉറവിടമായി കണ്ടെത്താനാകുക മലബാറും, മലപ്പുറവുമാണെന്നതില്‍ അധികപേര്‍ക്കും സംശയമുണ്ടാകില്ല. മുസ്ലിം സമുദായത്തിനകത്ത് നടന്ന ഭാഗികമായ ചില പരിഷ്‌കരണങ്ങള്‍ എന്നതിനപ്പുറത്ത് ഒരു സമുദായമെന്ന നിലയിലുള്ള സാമൂഹികവും വ്യക്തിപരവുമായ മുന്നേറ്റങ്ങള്‍ക്ക് മുളയിട്ടത് മലപ്പുറത്തിന്റെ മണ്‍തരികളില്‍ നിന്നാണെന്ന് കണ്ടെത്താനാകും. സാമ്രാജ്യത്വ വിരുദ്ധതയെന്ന പൊതുതാല്‍പര്യത്തെ മുന്‍നിറുത്തി കൊണ്ട് സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ മുതല്‍ മതത്തിനകത്തെ പരിഷ്‌കരണം വരെ നീണ്ടു കിടക്കുന്നതാണ് മുസ്ലിം സമുദായത്തിനകത്തെ നവോത്ഥാന പ്രക്രിയകള്‍ ഓരോന്നും.  നവോത്ഥാന മുന്നേറ്റങ്ങളെ വിശാലതയുടെ കോണില്‍ നിന്ന് നോക്കി കാണേണ്ടതിന് പകരം സങ്കുചിതമായ താല്‍പര്യങ്ങളിലേക്ക് ചുരുക്കപ്പെട്ടുവെന്ന വസ്തുതയെ മുന്‍നിറുത്തികൊണ്ടു മാത്രമേ മലപ്പുറത്തിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെ നോക്കികാണാനാകൂ.
ജാതീയ ഉച്ചനീചത്വങ്ങളും, പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക്  നിശബ്ദമായ വെടിമരുന്നായാണ് ഇസ്ലാം കടന്നുവരുന്നത്. ഇസ്ലാമിന്റെ ആഗമന കാലത്ത് കേരളീയ സാമൂഹ്യ ജീവിതം എത്രമാത്രം പ്രാകൃതമായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീനില്‍  രേഖപ്പെടുത്തപ്പെട്ട ചില വരികള്‍ മാത്രം മതി. ശവം മറവുചെയ്യാന്‍ പോലുമറിയാത്ത സമൂഹം തങ്ങളില്‍ നിന്ന് മരിച്ചുപോയവരെ കാക്കകള്‍ക്കും, കുറുക്കന്മാര്‍ക്കും എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നാണ് സൈനുദ്ദീന്‍ മഖ്ദൂം രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളൊക്കെയും പി.കെ ബാലകൃഷ്ണന്‍ തന്റെ ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന കൃതിയിലും പരാമര്‍ശിക്കുന്നുണ്ട്. ഇത്തരമൊരു സമൂഹത്തിലേക്ക് കച്ചവടക്കാരായി കടന്നുവന്ന ആദ്യകാല മുസ്ലിംങ്ങള്‍ തങ്ങളുടെ ജീവിതത്തിലൂടെയും ഇടപാടുകളിലൂടെയും ഇസ്ലാമിന്റെ സമഭാവനയും, മാനവികതയും ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കേരളീയ സമൂഹത്തില്‍ നിന്ന് വിശിഷ്യ കീഴാള വിഭാഗത്തില്‍ നിന്ന് ഇസ്ലാമിലേക്ക് വ്യാപകമായ തോതില്‍ ഒഴുക്കുണ്ടായി. ഇത് ഹൈന്ദവ സമൂഹത്തിനകത്ത് ജാതിവ്യവസ്ഥക്കെതിരായ ചില നീക്കങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. കച്ചവടക്കാരായെത്തിയ ആദ്യകാല മുസ്ലിംങ്ങളുടെ ഇടപെടലുകളാണ് കേരളീയ സമൂഹത്തില്‍ പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ആദ്യ അനുരണനങ്ങള്‍ സൃഷ്ടിച്ചതെന്ന് മേല്‍ സൂചിപ്പിക്കപ്പെട്ടതിലൂടെ അംഗീകരിക്കേണ്ടിവരും.
മധ്യകേരളത്തിന്റെ നാട്ടുവഴികളാണ് മുസ്ലിം മുന്നേറ്റത്തിലൂന്നിയ ആദ്യകാല സമൂഹ പരിഷ്‌കരണത്തിനും, നവോത്ഥാനത്തിനും വേദിയായതെങ്കിലും പിന്നീടതിന്റെ ഉറവ മലബാറിന്റെയും മലപ്പുറത്തിന്റെയും ഭൂമികയിലേക്ക് പറിച്ചുനടപ്പെട്ടു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് ശക്തമായ രാസത്വരകമായി മാറിയ സംഭവങ്ങളാണ് 15ഉം 16ഉം നൂറ്റാണ്ടുകളില്‍ നടന്ന പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായ ചെറുത്തു നില്‍പ്പുകള്‍. ഈ ചെറുത്തു നില്‍പ്പുകളുടെ ആശയ മണ്ഡലം രൂപപ്പെടുത്തിയതും പ്രോയോഗികമായി നേതൃത്വം നല്‍കിയതും മുസ്ലിംങ്ങളാണ്. പൊന്നാനി പ്രവര്‍ത്തന മണ്ഡലമാക്കി നിലകൊണ്ടിരുന്ന മഖ്ദൂം പണ്ഡിതന്മാരാണ് മുന്നേറ്റ നിരയില്‍ ഉണ്ടായിരുന്നത്. ഒപ്പം മരയ്ക്കാരുമാരും അനിഷേധ്യപങ്ക് വഹിച്ചു. കച്ചവടം മറയാക്കി കടന്നുവന്ന പോര്‍ച്ചുഗീസുകാരുടെ ഉള്ളിലിരുപ്പ് തുറന്നുകാട്ടി ഇവരെ പ്രതിരോധിക്കാനുള്ള ചെറുത്തു നില്‍പ്പിന്റെ രസതന്ത്രമാണ് മഖ്ദൂമുമാര്‍ വിശ്വാസികള്‍ക്കിടയില്‍ അവതരിപ്പിച്ചത്. പോര്‍ച്ചുഗീസ് അധിനിവേശം ഉണ്ടാക്കുന്ന സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ പ്രത്യാഘാതങ്ങളെ തുറന്നുകാട്ടി വിശുദ്ധയുദ്ധത്തിനുള്ള പ്രഖ്യാപനമാണ് പണ്ഡിതന്മാരില്‍ നിന്നുണ്ടായത്. സാമൂഹ്യമായ മുന്നേറ്റത്തിന്റെയും ചെറുത്തു നി ല്‍പ്പിന്റെയും വഴിയായിരുന്നു മഖ്ദൂമുമാര്‍ പ്രകടമാക്കിയിരുന്നത് എന്നതുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ വഴിയടയാളമായി ഇത് രേഖപ്പെടുത്തപ്പെടേണ്ടതാണ്. 
പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് സമാന്തരമായോ, മുന്നോടിയായോ മുസ്ലിം സമുദായത്തിനകത്ത് സാമൂഹികവും, വൈജ്ഞാനികവുമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും മഖ്ദൂം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. പള്ളി ദര്‍സ്സ് സമ്പ്രദായത്തിലൂടെ താല്‍പര്യമുള്ള ആര്‍ക്കും വിജ്ഞാനം നേടാന്‍കഴിയും വിധം അറിവിനെ ജനാധിപത്യവത്കരിക്കുകയാണ് മഖ്ദൂമുമാര്‍ ചെയ്തത്. അറിവ് നേടാനുള്ള അധികാരം ബ്രാഹ്മണ ഇല്ലങ്ങളിലും, ക്ഷേത്രങ്ങളിലും മാത്രമായി തളച്ചിടപ്പെട്ടിരുന്നതില്‍ നിന്ന് മാറി പൊതുവേദികള്‍ തുറക്കപ്പെട്ടത് മുസ്ലിം സമുദായത്തിനകത്തും പുറത്തും മാറ്റത്തിന്റെ മാറ്റൊലികള്‍ സൃഷ്ടിച്ചു. പൊന്നാനി വലിയജമാഅത്ത് പള്ളിയില്‍ വിളക്കത്തിരിക്കല്‍ എന്ന പേരിലാണ് അറിവിന്റെ ജനകീയവത്കരണത്തിന് മഖ്ദൂമുമാര്‍ തുടക്കമിട്ടത്.
പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ തുടര്‍ച്ചയെന്നോണം ഉണ്ടായ ബ്രിട്ടീഷ് കൊളോണിയന്‍ വത്കരണത്തിനെതിരെയും മുസ്ലിം സമുദായത്തില്‍ നിന്നുള്ള മുന്നേറ്റം തുടര്‍ന്നു. മമ്പുറം തങ്ങന്മാരുടെയും, വെളിയങ്കോട് ഉമര്‍ഖാസിയുടെയും ഭാഗത്തുനിന്നുണ്ടായ ആശയപിന്തുണയുള്ള ചെറുത്തു നില്‍പ്പുകള്‍ സാമൂഹിക നവോത്ഥാനത്തിന്റെ ചേരുവകള്‍ ചേര്‍ത്തതായിരുന്നു. മതപരമായ വിജ്ഞാനവും, സാമൂഹികമായ സ്വത്വബോധവും മുസ്ലിം സമുദായത്തിനകത്ത് കുത്തിനിറച്ചുകൊണ്ടാണ് കൊളോണിയന്‍ അധിനിവേശത്തിനെതിരായ ചെറുത്തു നില്‍പ്പിന്റെ പോര്‍ട്ടങ്ങള്‍ സൃഷ്ടിച്ചെടുത്തത്. നാടിനും, സംസ്‌കാരത്തിനുമെതിരായ കടന്നു കയറ്റത്തിനു നേരെയുള്ള പോരാട്ടം എന്നതോടൊപ്പം ജാതിവ്യവസ്ഥക്കെതിരായ അണിചേരല്‍ കൂടി ഇക്കാലഘട്ടത്തിലെ സമരങ്ങളിലോരൊന്നിലും പ്രതിഫലിച്ചു. പൊതുശത്രുവിനെതിരെ ഒരുമിച്ചു നി ല്‍ക്കാന്‍ മുസ്ലിം പണ്ഡിതന്മാരില്‍ നിന്നുള്ള ആഹ്വാനം ഹൈന്ദവസമൂഹത്തിനിടയില്‍ രൂക്ഷമായി നിലനിന്നിരുന്ന ജാതി വ്യവസ്ഥക്കെതിരായ തിരുത്തലുകള്‍ക്ക് വിത്തിട്ടു. 
പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ അക്കാലഘട്ടത്തിലെ മുസ്ലിം സാമൂഹികതക്ക് വിശാലമായ സ്വീകാര്യത നേടിത്തന്നിരുന്നുവെങ്കിലും, ഈ സമയങ്ങളിലെടുത്ത നിലപാടുകള്‍ പലതും പില്‍ക്കാലത്തെ മുസ്ലിം സമുദായത്തിന്റെ പിന്നോട്ടടിക്ക് വഴിവെച്ചുവെന്നത് ചേര്‍ത്ത് പറയേണ്ടതാണ്. വൈദേശിക അധിനിവേശത്തിനും, ജാതീയതയുടെ അപ്രമാധിത്വത്തിനുമെതിരായ അന്ധമായ വിദ്വോഷം ഇംഗ്ലീഷ്, മലയാളം പഠനത്തേയും, ഉന്നത വിദ്യാഭ്യാസത്തേയും എതിര്‍ക്കാന്‍ അക്കാലത്തെ മുസ്ലിം പണ്ഡിതന്മാരെ പ്രേരിപ്പിച്ചിരുന്നു. വക്രതയില്ലാത്ത ഉദ്ദേശ്യശുദ്ധിയോടെയാണ് ഇംഗ്ലീഷ്, മലയാളം ഭാഷ പഠനത്തെ അന്നവര്‍ വിലക്കിയതെങ്കിലും ഇത് പില്‍ക്കാലത്തും തുടര്‍ന്നത് മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് നിമിത്തമായി. മഖ്ദൂം മുതല്‍ ഉമര്‍ഖാസി വരെയുള്ളവര്‍ അനുവര്‍ത്തിച്ച ഭാഷ പഠന വിരോധം മുസ്ലിങ്ങള്‍ക്കിടയിലെ യാഥാസ്ഥികത്വത്തിന്റെ വളര്‍ച്ചയെ ഉന്നതിയിലെത്തിച്ചു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാധ്യമാക്കിയ നവോത്ഥാനത്തിന്റെ കുളിര്‍മ്മ പിന്നീട് അന്ധകാരത്തിന്റെ വഴിയിലേക്ക് താഴ്ന്ന് പോകുന്നതിനാണ് പഠനവിരോധത്തിലൂടെയുള്ള യാഥാസ്ഥികത്വം വഴി വെച്ചത്. 
മതപഠന രംഗത്തും, ഭൗതികവിദ്യാഭ്യാസ മേഖലയിലും നാമാവശേഷമായ മുസ്ലിം സമുദായത്തിനകത്തെ യാഥാസ്ഥിതിക  ഉള്ളടക്കത്തെ തിരിച്ചറിഞ്ഞ് അതിനെതിരെ രംഗത്തുവന്നതാണ് ഇസ്ലാഹി പ്രസ്ഥാനം. മക്തി തങ്ങളില്‍ രൂപം കൊണ്ട് ഹമദാനി തങ്ങളിലൂടെയും, വക്കം മൗലവിയിലൂടെയും സഞ്ചരിച്ച് കെ.എം മൗലവിയിലൂടെ പൂര്‍ണ്ണതയിലെത്തി ഇസ്ലാഹി ആശയങ്ങള്‍ മുസ്ലിം സമുദായത്തെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വിളക്കുമാടമായി നിലകൊണ്ടു. 
ഇരുപതാം നൂറ്റാണ്ട് കേരള മുസ്ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. പത്തൊമ്പാതം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതിന്റെ പൂര്‍വ്വാര്‍ദ്ധത്തിലുമായി ജിവിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ മഹാരഥന്മാര്‍ നടത്തിയ ത്യാഗനിര്‍ഭരമായ മുന്നേറ്റങ്ങളാണ് മുസ്ലിം സമുദായത്തില്‍ ഇന്ന് കാണുന്ന മുഴുവന്‍ പുരോഗതിക്കും കാരണമെന്ന് പറഞ്ഞാല്‍ അതിശയോക്തമാകില്ല. കേരള മുസ്ലിം ഐക്യസംഘത്തിലൂടെ പിറവിയെടുത്ത സംഘടിത മുസ്ലിം നവോത്ഥാനത്തിന്റെ അലയൊലികള്‍ സംസ്ഥാനത്തൊട്ടുക്ക് മാറ്റത്തിന്റെ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. പാശ്ചാത്യലോകത്തെയും പൗരസ്ത്യദേശങ്ങളേയും ഒരു പോലെ ഇരുത്തി ചിന്തിപ്പിച്ച മുഹമ്മദ് അബ്ദുവിന്റെയും, റശീദ് റിദ്വായുടെയും ആശയങ്ങള്‍ കേരളത്തിലെ സമ്പൂര്‍ണ്ണ മുസ്ലിം നവോത്ഥാനത്തിന് കരുത്ത് പകര്‍ന്നു.
മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രം കൊടുങ്ങല്ലൂരും ഐക്യസംഘവുമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന്റെ സംഘടിതമായ മുന്നേറ്റങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും പകര്‍ന്നത് മലപ്പുറത്തെ ചില ഉള്‍നാടന്‍ പ്രദേശങ്ങളായിരുന്നുവെന്ന് സമ്മതിക്കാതിരിക്കാനാവില്ല. അരീക്കോടും, ഒതായിയും, വളവന്നൂരും, രണ്ടത്താണിയും, തിരൂരങ്ങാടിയുമൊക്കെ സമ്പൂര്‍ണ്ണ നവോത്ഥാനത്തിന് കരുത്തായ ഇടങ്ങളായിരുന്നു. പ്രദേശികമായി ഈ പ്രദേശങ്ങള്‍ സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ മുസ്‌ലിം പൊതു സമൂഹത്തിന്റെ നവോത്ഥാനത്തിനും പരിവര്‍ത്തനത്തിനും ഊര്‍ജ്ജം പകര്‍ന്നു. 
മുസ്‌ലിം ഐക്യസംഘത്തിന്റെയും ജംഇയ്യത്തുല്‍ ഉലമയുടെയും നിരന്തര പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി പ്രാദേശിക സംഘങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടു. ഇവയുടെ പ്രവര്‍ത്തനഫലമായി വമ്പിച്ച മുന്നേറ്റമാണ് ഈ പ്രദേശങ്ങളിലൊക്കെയും മുസ്‌ലിം സമൂഹത്തിനിടയില്‍ സാധ്യമായത്. ആദ്യകാല പ്രാദേശിക സംഘങ്ങളില്‍ ഭൂരിപക്ഷവും മലപ്പുറം ജില്ലയിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍, നിലമ്പൂര്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍, വളവന്നൂര്‍ അന്‍സാറുള്ള സംഘം, തൃപ്പനച്ചി ജംഇയ്യത്തുല്‍ മുസ്വ്‌ലിഹീന്‍ സംഘം തുടങ്ങിയ ആദ്യകാല പ്രാദേശിക സംഘങ്ങളില്‍ ചിലതുമാത്രമാണ്. വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂന്നിയ നവോത്ഥാനത്തിനായിരുന്നു ഈ സംഘങ്ങളൊക്കെയും ഊന്നല്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെതായ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും ഈ പ്രദേശങ്ങളിലാണ് ഉയര്‍ന്നുവന്നത്. പരസ്പരം അറിഞ്ഞും, ആലോചിച്ചും തുടങ്ങിയവയായിരുന്നില്ല ആദ്യകാല പ്രാദേശിക സംഘങ്ങള്‍ ഒന്നും തന്നെ. അതതു പ്രദേശങ്ങളിലെ ചിലരുടെ മുന്‍കയ്യില്‍ തുടങ്ങിയവയായിരുന്നു എല്ലാം. ഇപ്പറഞ്ഞ പ്രദേശങ്ങളാണ് പില്‍ക്കാലത്ത് മതപരവും ഭൗതികവുമായ രംഗങ്ങളില്‍ ആദ്യം പുരോഗതിയിലെത്തിയെന്നത് അടിവരയിടേണ്ടതാണ്.
പ്രാദേശിക സംഘങ്ങള്‍ കൃത്യമായി നടപ്പിലാക്കിപോന്ന ഖുര്‍ആന്‍ ക്ലാസുകളാണ് മാറ്റത്തിന്റെ കാഹളം മുഴക്കപ്പെട്ടത്. മതപഠനത്തോടൊപ്പം ഭൗതികവിദ്യാഭ്യാസത്തിന് താല്‍പര്യവും പ്രേരണയും ഖുര്‍ആന്‍ ക്ലാസുകളില്‍ നിന്ന് പുറത്തുവന്നു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ക്ലാസുകളിലെത്തുന്നവരെ ബോധ്യപ്പെടുത്തി. പ്രാദേശിക സംഘങ്ങള്‍ ഉയര്‍ത്തിയ വേറിട്ട ആശയങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പ്രചരിച്ചു. വിശുദ്ധ ഖുര്‍ആന്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള സംസ്‌കരണത്തിന്റെ രീതിശാസ്ത്രം മലയാളക്കരയില്‍ ഇതിനു മുന്‍പ് കേട്ട് ശീലമില്ലാത്തതുകൊണ്ടുതന്നെ തങ്ങളുടെ നാട്ടിലേക്കും ഇതെത്തിക്കണമെന്ന ആഗ്രഹം ഓരോ പ്രദേശത്തെയും നവോത്ഥാന മനസ്സുകളില്‍ മുളപൊട്ടി. ഇതുപ്രകാരം നിസ്വാര്‍ത്ഥമായ പണ്ഡിതന്മാര്‍ നാടു നീളെ നടത്തിയ പ്രഭാഷണങ്ങളാണ് (വഅദുകള്‍) മുസ്‌ലിം സമുദായത്തെ അതിശയിപ്പിക്കുന്ന പരിവര്‍ത്തനത്തിലേക്ക് എത്തിച്ചത്.
ഏതെങ്കിലും വ്യക്തികളുടെയോ, സ്ഥാപനത്തിന്റെയും ധനശേഖരണാര്‍ത്ഥമോ, കര്‍മ്മശാസ്ത്ര ചര്‍ച്ചകളിലേക്ക് വേണ്ടി മാത്രമോ സംഘടിപ്പിക്കപ്പെട്ടിരുന്ന വഅദുകള്‍ മാത്രമായിരുന്നു അരനൂറ്റാണ്ട് മുന്‍പത്തെ മലയാളി സമൂഹം കേട്ടിരുന്നത്. ഇതില്‍ നിന്ന് വിത്യസ്തമായി ഖുര്‍ആന്‍ ഉദ്ദരിച്ചുകൊണ്ടുള്ള കാര്യലാഭങ്ങള്‍ക്ക് അധീനപ്പെടാത്ത പ്രഭാഷണങ്ങള്‍ ഓരോ പ്രദേശത്തേയും വല്ലാതെ ആകര്‍ഷിച്ചു. ഇത് യാഥാസ്ഥികരെ വല്ലാതെ ചൊടിപ്പിച്ചു. ഖുര്‍ആന്‍ പ്രഭാഷണങ്ങളെ എതിര്‍ത്തും സദസ്സുകള്‍ അലങ്കോലപ്പെടുത്തിയും, കൂകിവിളിച്ചും അവര്‍ എതിര്‍പ്പ് തുടര്‍ന്നു. പ്രസംഗിക്കുന്ന പണ്ഡിതന്മാരെ കല്ലെറിഞ്ഞു. കഴുത്തില്‍ പടക്കമാല ചാര്‍ത്തി. പ്രസംഗം കേട്ടവരെ ഉപദ്രവിച്ചു. നാട്ടില്‍ നിന്നും ബഹിഷ്‌കരിച്ചു. പ്രലോഭനങ്ങളും അതിക്രമങ്ങളും തുടര്‍ന്നെങ്കിലും നിഷ്‌കാമ കര്‍മയോഗികളായ പണ്ഡിതന്മാര്‍ പ്രഭാഷണ രംഗത്തുനിന്ന് പിന്മാറിയില്ല. മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിച്ചുകൊണ്ട് അവര്‍ മുന്നേറി. എല്ലാ എതിര്‍പ്പുകളും അതിജീവിച്ച് ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇസ്‌ലാഹി ആദര്‍ശം തെളിമയോടെ എത്തി. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്കൊപ്പം ആളുകള്‍ കൂടി വന്നു. ഓരോ മഹല്ലിലും ആളുകള്‍ ഒത്തുകൂടി പ്രാദേശികമായി കൂട്ടായ്മകളും പ്രവര്‍ത്തനങ്ങളും തുടങ്ങി.
ഇസ്‌ലാഹി പ്രഭാഷണങ്ങള്‍ക്കെതിരായി യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എതിര്‍ വഅദുകള്‍ നടത്തി. വാദപ്രതിവാദത്തിനു വെല്ലുവിളിച്ചു. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇസ്‌ലാഹി പണ്ഡിതന്മാര്‍ വാദപ്രതിവാദത്തിനു തയ്യാറായി. പൊതുവേദിയില്‍ വെച്ച് തുറന്ന സംവാദങ്ങള്‍ നടന്നു. ഇതിലൂടെ അനേകായിരങ്ങള്‍ ഇസ്‌ലാഹി ആദര്‍ശവും, തൗഹീദിന്റെ വെളിച്ചവും ഉള്‍ക്കൊണ്ടു. 1933 ല്‍ നാദാപുരത്ത് നടന്ന ലിഖിതമായ വാദപ്രതിവാദമാണ് കേരളത്തില്‍ നടന്ന ആദ്യത്തേത്. താനാളൂര്‍, കൊട്ടപ്പുറം, എടത്തറ എന്നിവിടങ്ങളില്‍ തുടര്‍ന്നുള്ള കാലയളവില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നു. കൊട്ടപ്പുറം വാദപ്രതിവാദം ഇസ്‌ലാഹി വനോത്ഥാന ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ഏടുകളില്‍ ഒന്നാണ്. മരണത്തെ പോലും തൃണവത്ഗണിച്ച് ജനങ്ങള്‍ക്ക് സത്യം എത്തിക്കാന്‍ തയ്യാറായി ഈ രംഗത്ത് ജ്വലിച്ചു നിന്നവരില്‍ മലപ്പുറത്തിന്റെ സാന്നിദ്ധ്യം വളരെ വലുതാണ്. വി.ടി.അബ്ദുല്ല ഹാജി, പറപ്പൂര്‍ അബ്ദുറഹിമാന്‍ മൗലവി, പി.വി മുഹമ്മദ് മൗലവി, എ.അലവി മൗലവി, എ.കെ അബ്ദുല്ലത്തീഫ് മൗലവി, കെ.ഉമര്‍ മൗലവി, എന്‍.വി അബ്ദുസ്സലാം മൗലവി, പി.സെയ്തു മൗലവി, എം.ടി അബ്ദുറഹിമാന്‍ മൗലവി എന്നിവര്‍ വലിയ പട്ടികയിലെ ചില പേരുകള്‍ മാത്രം. ഇവരുടെ പിന്‍ തുടര്‍ച്ചക്കാരായി വന്ന കഴിഞ്ഞ തലമുറയിലെ പണ്ഡിതന്മാരും, നേതാക്കളും അനുഭവിച്ച ത്യാഗങ്ങളും വിസ്മരിക്കേണ്ടതല്ല.
ഭാഷയില്‍ സ്വായത്തമാക്കിയ പ്രാവീണ്യതയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ത്രീ പുരുഷ സാന്നിദ്ധ്യവും മത പ്രബോധന രംഗത്തെ മുന്നേറ്റത്തോടൊപ്പം സമരസപ്പെട്ടുനിന്നത് മുസ്‌ലിം നവോത്ഥാനത്തിന് ആക്കംകൂട്ടി. നവോത്ഥാന മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്ന ഘട്ടത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് മീഡിയമായി നിലനിന്നിരുന്നത് അറബി മലയാളമായിരുന്നു. സാഹിത്യ രചനകളില്‍ മുസ്‌ലിം സമുദായത്തിനകത്തെ  പ്രതിഭാധനര്‍ സാധ്യമാക്കിയ പല സംഭാവനകളും ചരിത്രത്തിന്റെ ഭാഗമാകാതെ പോയതിന് പിന്നില്‍ അറബി മലയാളത്തിന്റെ പരിമിതികള്‍ കാരണമായിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യരും, പി.ഉബൈദും ഭാഷയുടെ പരിമിതികളെ മറികടന്ന് മുഖ്യധാരയില്‍ ഇടം നേടിയ ചിലര്‍ മാത്രമാണ്. അറബി മലയാളം പൊതുധാരയുടെ ഭാഗമല്ലാത്തതുകൊണ്ടുതന്നെ പാഠ്യരംഗത്ത് ഇതിനെ മീഡിയമായി സ്വീകരിക്കാനാകില്ലെന്ന ചിന്ത ഒരു വിഭാഗം പണ്ഡിതന്മാര്‍ തുടക്കം മുതല്‍ തന്നെ സ്വീകരിച്ചു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മദ്രസ്സകളില്‍ പഠിപ്പിക്കപ്പെട്ട പാഠപുസ്തകങ്ങള്‍ ആദ്യം മുതലേ മലയാളം പിന്‍തുടര്‍ന്നത് ഇതിന്റെ ഭാഗമായിരുന്നു. കേരളീയ സമൂഹത്തില്‍ മുസ്‌ലിം സമൂഹമുണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവായി അറബിമലയാളത്തെ കാണുന്നവരുണ്ടെങ്കിലും അത്യന്തികമായി സമുദായത്തെ പാര്‍ശ്വവത്കരിക്കുന്നതിന് മാത്രമാണ് ഈ മീഡിയം വഴിവെച്ചതെന്ന വിലയിരുത്തലായിരുന്നു നവോത്ഥാന സംരംഭങ്ങള്‍ക്കൊക്കെയും ഉണ്ടായിരുന്നത്. മുസ്‌ലിം നവോത്ഥാനത്തിന്റെ തുടക്കക്കാരനെന്ന വിശേഷണമുള്ള മക്കിതങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ അറബി മലയാളത്തിനെതിരായ മുന്നേറ്റം ഉണ്ടാകുന്നത് ഈയൊരു ചിന്തയില്‍ നിന്നായിരുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്