മന്‍മോഹന്‍ കരുത്തനാകുന്നത് ആര്‍ക്കുമുന്നില്‍

         മൂന്നാമൂഴത്തിനില്ലെന്ന പ്രഖ്യാപനത്തോടെ പത്ത് വര്‍ഷത്തെ രാജ്യഭരണത്തിന് പരിസമാപ്തി കുറിച്ച് മന്‍മോഹന്‍ സിംഗ് പടിയിറക്കത്തിന്റെ തയ്യാറെടുപ്പിലാണ്. താന്‍ അത്ര ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ലെന്ന പ്രഖ്യാപനമാണ് വിടവാങ്ങല്‍ പ്രസംഗമായി വിശേഷിപ്പിക്കാവുന്ന ഇക്കഴിഞ്ഞ 3-ാം തിയ്യതിയിലെ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കിയത്. കരുത്തരും ജനപ്രിയരുമായ മുന്‍ഗാമികളെപ്പോലെ താനും കൊളളാവുന്ന ഭരണ കര്‍ത്താവായിരുന്നുവെന്ന് സ്വയം ചിത്രീകരിക്കപ്പെടാനാണ് ഒരു പതിറ്റാണ്ടിനിടെ വിളിച്ചു ചേര്‍ത്ത മൂന്നാമത്തെ വാര്‍ത്ത സമ്മേളനത്തില്‍ മന്‍മോഹന്‍ ശ്രമിച്ചത്. താന്‍ ദുര്‍ബലനല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ആരുടെ മുന്നിലാണ് കരുത്തനായതെന്ന് കൂടി വിശദമാക്കേണ്ടിയിരുന്നു. 
യു പി എ സര്‍ക്കാര്‍ തുടര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ അതിന്റെ ജനകീയതക്ക് ലഭിക്കുന്ന മാര്‍ക്കറ്റിന് അനുസരിച്ച് മാത്രമേ സര്‍ക്കാറിന്റെ തലവനായ മന്‍മോഹന്റെ കരുത്ത് തൂക്കിയെടുക്കാനാകൂ. സാമ്പത്തിക വിദഗ്ദന്‍ എന്ന വിശേഷണത്തിന് ലോകത്തിന്റെ അംഗീകാരവും പ്രശംസയും മന്‍മോഹന്‍ വേണ്ടുവോളം വാരികൂട്ടിയിട്ടുണ്ടാകാമെങ്കിലും ഭരണകര്‍ത്താവെന്ന നിലയിലുളള മികവിന് ബലം ലഭിക്കണമെങ്കില്‍ ജനകീയതയില്‍ ഊന്നിയുളള നയങ്ങള്‍ തന്റെതായി ഉണ്ടായേ മതിയാകൂ. ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിനൊടുവില്‍ രാജ്യത്തിന്റെ ജന ജീവിതത്തെ സംതൃപ്തമാക്കാന്‍ സര്‍ക്കാറിന്റെ കപ്പിത്താന് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് കരുത്തിന് നിശ്ചിക്കുന്ന മാര്‍ക്കിന്റെ മാനദണ്ഡം. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പലതും ചെയ്തു തീര്‍ത്തുവെന്ന നിര്‍വൃതി ജനകീയതക്കും ഭരണകര്‍ത്താവെന്ന നിലയിലുളള കരുത്തിനും അളവുകോലാകില്ല. പൊതു മേഖലയെ സ്വകാര്യ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് തീറെഴുതികൊണ്ട് ബാധ്യതകളില്‍ നിന്ന് അകലം പാലിക്കുന്ന ഭരണകൂടമെന്ന വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ മന്‍മോഹനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള സര്‍ക്കാറിനും വിജയം കാണാനായിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. കുത്തകകള്‍ക്ക് മുന്നില്‍ സ്വതന്ത്ര വ്യവഹാരത്തിന്റെ വഴികള്‍ തുറക്കപ്പെട്ടുകൊണ്ട് സാധാരണക്കാരന്റെ ജീവിതത്തെ കൂടുതല്‍ കുടുസ്സാക്കാന്‍ സഹായകമാകുന്നതായിരുന്നു ബാധ്യതകളെ കയ്യൊഴിഞ്ഞുകൊണ്ടുളള സ്വകാര്യവല്‍ക്കരണം തിരിച്ചു നല്‍കിയ ഏക നേട്ടം.
വിലകയ്യറ്റമെന്ന മഹാമാരിക്ക് മുന്നില്‍ ജനം പകച്ചുനില്‍ക്കുമ്പോള്‍ നിസ്സഹായതയുടെ ആള്‍ രൂപമായി നിര്‍വ്വികാരതയോടെ ചലിക്കുന്ന പ്രധാനമന്ത്രിക്ക് എങ്ങിനെയാണ് താന്‍ ദുര്‍ബലനല്ലെന്ന് സ്വയം വിലയിരുത്തലിലേക്ക് എത്താനാകുന്നത്. സാമ്പത്തിക ചംക്രമണത്തിന്റെ അക്കാദമിക്ക് പരിവേഷം ഭാണ്ഡക്കെട്ടുകളായി കൈവശമുണ്ടെങ്കിലും പ്രജകളുടെ ക്ഷേമത്തിനായി ഇവയെ പ്രയോഗവല്‍ക്കരിക്കാനാകാത്ത നിസ്സഹായനായ ഭരണകര്‍ത്താവെന്ന ഖ്യാതിയാണ് മന്‍മോഹന്‍ സിംഗ് എന്ന എക്കണോമിസ്റ്റിന് മുന്നില്‍ അനുയോജ്യമാകുന്ന വിശേഷണം. പണക്കാരന്‍ കൂടുതല്‍ പണക്കാരനാകുകയും അല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹതയില്ലാതവനായി തീരുകയും ചെയ്യുന്ന ആഗോളവല്‍ക്കരണത്തിന്റെ ഭൂമികയിലേക്ക് രാജ്യത്തിന്റെ വ്യവസ്ഥയെ തളച്ചിട്ടിരിക്കുന്നുവെന്നത് ഭരണകര്‍ത്താവായ മന്‍മോഹനെ ആര്‍ക്കുമുന്നിലാണ് കരുത്തനാക്കുന്നതെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കുന്നു. ഇന്ധന, പാചക വാതക വിലകളിലുളള നിയന്ത്രണം സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ രൂപപ്പെട്ട ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ് രാജ്യത്തിന്റെ ജീവിത ഘടനയെ അടിമേല്‍ മറിക്കുന്നതിനാണ് വഴിയൊരുക്കിയത്. ശരാശരിക്കാരനെന്ന വിഭാഗം തന്നെ ഉന്‍മൂലനം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് സര്‍ക്കാറിന്റെ സാമ്പത്തിക പരീക്ഷണങ്ങള്‍ ഓരോന്നും വഴിവെട്ടുന്നു. സേവന മേഖലയും, പൊതു വ്യവസായ സംരംഭങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയും വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുവരവിനും, സര്‍വാധിപത്യത്തിനും പരവതാനി വിരിച്ചുനല്‍കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ യശസ്സ് ലോകത്തിന്റെ മുന്നില്‍ പ്രകടമാക്കാന്‍ ഇനിയെന്തുണ്ട് മാര്‍ഗ്ഗമെന്നതാണ് ഭരണത്തിന്റെ അവസാന ഘട്ടത്തിലും യു പി എ നേതൃത്വത്തിന്റെ ആലോചന.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എതിര്‍മുന്നണി ഉയര്‍ത്തികാട്ടുന്ന നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു എന്നതുകൊണ്ട് താന്‍ കരുത്തനാണെന്ന് സ്വയം വിചാരിച്ചാല്‍ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ വിചാരങ്ങളോട് സഹതപിക്കുവാനെ നിര്‍വ്വാഹമുളളൂ. എന്തിന് യു പി എ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന ചോദ്യത്തിന് വ്യക്തവും ബോധ്യവുമായ ഉത്തരം നല്‍കാന്‍ സര്‍ക്കാറിന്റെ തലവന് സാധിക്കുമ്പോള്‍ മാത്രമേ മന്‍മോഹനെന്ന പ്രധാനമന്ത്രിക്ക് താന്‍ ദുര്‍ബലനെലെന്ന വാദം സമ്മതിദായകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കാനാകൂ. കോണ്‍ഗ്രസ്സ് അതിന്റെ പാരമ്പര്യ രീതികളെ കയ്യൊഴിഞ്ഞ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പിന് മുന്‍മ്പ് തന്നെ പ്രഖ്യാപിക്കാന്‍ തയ്യാറായിരിക്കുന്നത് മന്‍മോഹന്‍ രാജ്യത്തെ സാധാരണ ജീവിതങ്ങള്‍ക്കു മുന്നില്‍ ഉണ്ടാക്കിയ ഇമേജിന്റെ വ്യാപ്തിയില്‍ നിന്നാണ്. മന്‍മോഹനെ മുന്നില്‍ നിര്‍ത്തി ലോകസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കഴിഞ്ഞ മാസം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ആവര്‍ത്തിക്കപ്പെടുമെന്ന ഉത്തമബോധ്യം കോണ്‍ഗ്രസ്സ് ഹൈകമാന്റിന് തന്നെ ഉണ്ടായതെന്നതാണ് രാഹുല്‍ ഗാന്ധിയെ മുന്‍കൂറായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. മൂന്നാം ഊഴത്തിനില്ലെന്ന് മന്‍മോഹനെ കൊണ്ടുതന്നെ പറയിച്ചതും സാധാരണക്കാരന്റെ അസംതൃപ്തി തിരിച്ചറിഞ്ഞിടത്തു നിന്നാണ്.
        കോണ്‍ഗ്രസ്സ് അതിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബലമാക്കപ്പെട്ട കാലഘട്ടം കൂടിയാണിതെന്ന് പറഞ്ഞാല്‍ അതിശയോക്തമാകില്ല. യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും, അഴിമതികളുടെ കുംഭകോണങ്ങളും കോണ്‍ഗ്രസ്സിനെ ചെറുതല്ലാത്ത വിധമാണ് ക്ഷീണിപ്പിച്ചത്. രാജ്യ തലസ്ഥാനം ഉള്‍കൊളളുന്ന സംസ്ഥാനത്തിന്റെ ഭരണം അതിഭീകരമായ വിധം നഷ്ടമായെന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നാണക്കേടിന്റെ പാരമ്യത സമ്മാനിക്കുന്നതായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഒന്നാമത്തെ ഗുണഭോക്താക്കളായ ഡല്‍ഹിയിലെ ജനത മന്‍മോഹനനേയും കൂട്ടരേയും ഉള്‍കൊണ്ടത് ഏത് വിധമെന്ന് പ്രകടമാക്കുന്നതായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ് ഫലം. കക്ഷി നിലയില്‍ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്‍തണപ്പെട്ടതോടൊപ്പം ജയിച്ചു കയറിയവരുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിക്കാന്‍ പോലുമായില്ല. മാസങ്ങള്‍ മാത്രം പ്രായമുളള ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറിയെന്നതാണ് രണ്ടാമത്തെ പ്രഹരം. തെരഞ്ഞെടുപ്പിലെ പരാജയം എന്നതിലുപരി ആം ആദ്മിയുടെ വിജയമാണ് കോണ്‍ഗ്രസ്സിന്റെ ജനസ്വാധീനത്തിനുമേല്‍ അളവുകോലായി മാറിയത്. യു പി എ സര്‍ക്കാര്‍ എത്രമാത്രം ജനവിരുദ്ധമാണെന്നതിന്റെ പ്രകടിതരൂപമാണ് എ എ പി യുടെ വിജയം വരച്ചുകാണിച്ചത്. അരവിന്ദ് കെജ്‌രിവാളും, സംഘവും സാധ്യമാക്കായി തുല്ല്യതയില്ലാത്ത വിജയം മാനത്ത് ഉദിച്ച് നില്‍ക്കുമ്പോള്‍ ഇതിന് കാരണക്കാരായ യു പി എ സര്‍ക്കാറും, അതിന്റെ തലവനും തങ്ങള്‍ ദുര്‍ബലരല്ലെന്ന് പറഞ്ഞാല്‍ ഇവരിപ്പോഴും മൂഡന്‍മാരുടെ സ്വര്‍ഗ്ഗത്തിലാണെന്ന് പറയാനെ തരമുളളൂ.
സംഘപരിവാറിന്റെ ആശീര്‍വാദത്തോടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തുന്നികാത്തിരിക്കുന്ന നരേന്ദ്ര മോഡിയെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്ന് മതേതര ചിന്തയുളള മുഴുവന്‍ ഇന്ത്യക്കാരും ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്തണമെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് കൂടെയുണ്ടാകണമെന്ന ബോധ്യവും ഇവര്‍ ഉള്‍കൊളളുന്നുണ്ട്. ബി ജെ പി യെ തടഞ്ഞുനിര്‍ത്തി കോണ്‍ഗ്രസ്സിനെ രാജ്യത്തിന്റെ ഭരണ നേതൃത്വം എന്തിന് വീണ്ടും ഏല്‍പ്പിക്കണമെന്ന ചോദ്യത്തിന് മുന്നിലേക്ക് യു പി എ നേതൃത്വം ക്രിയാത്മകമായി ഉയരാത്തത് മതേതര വോട്ടുകള്‍ക്ക് മുന്നില്‍ ബദലിന്റെ സാധ്യതകള്‍ തുറന്നുവെക്കുന്നു. ഇത് ആത്യന്തികമായി നരേന്ദ്ര മോഡിക്കും കൂട്ടുകാര്‍ക്കുമാണ് ഗുണം ചെയ്യുകയെന്ന് സംഘപരിവാര്‍ തിരിച്ചറിയുന്നു. അഴിമതിയില്‍ മുങ്ങികുളിച്ചും, ജനവിരുദ്ധ നിപാടുകള്‍ ആവര്‍ത്തിച്ചും യു പി എ സര്‍ക്കാര്‍ കാലം കഴിക്കുമ്പോള്‍ മേലനങ്ങാതെ മീന്‍ പിടിക്കാമെന്ന ഉത്തമബോധ്യമാണ് നരേന്ദ്ര മോഡിയെ ആത്മവിശ്വസത്തോടെ മുന്നോട്ട് നയിക്കുന്നത്.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മജിയുടെ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഉള്‍കൊളളാന്‍ കോണ്‍ഗ്രസ്സിന് കഴിയേണ്ടതുണ്ട്. മെട്രോ പൊളിറ്റന്‍ സിറ്റികളുടെ പളപളപ്പിനെ ആധാരമാക്കി രാജ്യത്തിന്റെ പ്രൗഢിയെ വാഴ്ത്തുന്നതിലേക്ക് കോണ്‍ഗ്രസ്സ് നേതൃത്വം സ്വപ്‌ന ജീവികളായാല്‍ ഇന്ത്യയെന്ന മഹാസംസ്‌കൃതിയുടെ മതേതര പാമ്പര്യത്തിനും, പൈതൃകത്തിനും ശവക്കല്ലറയൊരുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വഴി തുറന്ന് നല്‍കുന്നതിന് തുല്ല്യമാകും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ തൊളിലുറപ്പ് പദ്ധതി യു പി എ സര്‍ക്കാറിന് മുന്നില്‍ ചാലുകീറിയെങ്കില്‍ ഇത്തവണ മറ്റേതെങ്കിലും ഗിമ്മിക്കുകൊണ്ട് കടമ്പകടന്നു കളയാമെന്നത് വ്യാമോഹമാകാനേ ഇടയുളളൂ. ഇല്ലാത്ത കരുത്തിനെ പെരുപ്പിക്കുന്നത് ദുര്‍ബലന്റെ ലക്ഷണമാണെന്ന് കോണ്‍ഗ്രസ്സ് തിരിച്ചറിയേണ്ടതുണ്ട്. ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് തിരുത്തലുകള്‍ക്ക് തയ്യാറാകുന്നിടത്താണ് കരുത്ത് പ്രകടമാക്കുകയെന്ന് തിരുത്തിവായിക്കാന്‍ കോണ്‍ഗ്രസ്സിനും യു പി എ നേതൃത്വത്തിനും ആകട്ടെയെന്ന് പ്രത്യാശിക്കാം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്