കുറ്റവിമുക്തനായ പിണറായിയും 
പ്രതിചേര്‍ക്കപ്പെടുന്ന വി എസും
 നവകേരളയാത്രയുടെ സമാപനചടങ്ങില്‍ ശംഖുമുഖം കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ അറബിക്കടലിനെസാക്ഷിയാക്കി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ ചരിത്ര പ്രസിദ്ധമായ കഥ ലാവ്‌ലിന്‍ കേസിന്റെ വിടുതല്‍ ഹര്‍ജിക്ക് സി ബി ഐ പ്രത്യേക കോടതി അനുകൂലവിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏറെ പ്രസക്തമാവുകയാണ്. കുട്ടിയും ബക്കറ്റും തിരമാലയും കഥാപാത്രങ്ങളായ കഥ വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള കര്‍ക്കശമായ സൂചനകള്‍ നല്‍കുന്നതായിരുന്നു. പാര്‍ട്ടിക്ക് പുറത്തെ കയ്യടിക്കൊത്ത് തോന്നിയപോലെ നടന്നാല്‍ ബക്കറ്റിനകത്താകുന്ന കടല്‍വെള്ളത്തിന്റെ ശൗര്യമില്ലായ്മപോലെ ഒടുങ്ങി തീരുമെന്നതായിരുന്നു കഥയുടെ സാരം. പിണറായി വിജയന്റെ ഭാഷ കടമെടുത്താല്‍ പതിനഞ്ച് വര്‍ഷം നീണ്ട വേട്ടയാടലിന് കോടതിവിധി പര്യവസാനം കുറിച്ചിരിക്കുന്നു. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനിന്ന തിരമാലയെ പോലെ പിണറായി വിജയന്‍ ശൗര്യം ചോരാത്തവനായി മാറുമ്പോള്‍ വി എസ് ബക്കറ്റിനകത്തായ തിരമാല കണക്കെ നിര്‍വികാരതയിലേക്ക് കൂപ്പുകുത്തുകയാണ്.
സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അതിന്റെ ചരിത്രത്തിലില്ലാത്ത വിധം പ്രതിരോധത്തിലേക്ക് പിടിച്ചുവലിച്ച ഒന്നാണ് എസ് എന്‍ സി ലാവ്‌ലിന്‍ കേസ്. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഏഴാമനായി പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടതോടെ പാര്‍ട്ടിക്ക് മൗനം ഭൂഷണമാക്കേണ്ടി വന്നു. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ ലാവ്‌ലിന്‍ കേസിനെഅഴിമതി കേസാക്കാനും പാര്‍ട്ടി സെക്രട്ടറിയെ ഇതോടൊപ്പം ചേര്‍ത്ത് കെട്ടാനും അരയും തലയും മുറുക്കിയതോടെ വിപ്ലവപ്രസ്ഥാനവും അതിന്റെ നായകനും പൊതുസമൂഹത്തിന് മുന്നില്‍ വികൃതമാക്കപ്പെട്ടു. ഒടുവില്‍ കോടതി വിധിയുടെ അകമ്പടിയോടെ അഗ്നിശുദ്ധി വരുത്തി പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ നിന്നുതന്നെ വെട്ടിമാറ്റപ്പെടുമ്പോള്‍, ലാവ്‌ലിന്‍ കേസിനെമുന്നില്‍ വെച്ച് ജനകീയ തേരോട്ടം സാധ്യമാക്കിയ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ വിചാരണക്കോടതിയില്‍ പ്രതിചേര്‍ക്കപ്പെടുന്നുവെന്ന വിരോധാഭാസമാണ് പ്രകടമാവുന്നത്. പിണറായി വിജയനെന്ന സംസ്ഥാനരാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവിന്റെ വിജയമാണ് കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒപ്പം വി എസ് എന്ന ജനകീയ നേതാവിന്റെ പരാജയവും.
       ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പ് തുടക്കമിട്ട ലാവ്‌ലിന്‍ കേസിന്റെ പശ്ചാത്തലത്തിലാണ് വി എസ് എന്ന ജനകീയ നേതാവും വി എസ് പക്ഷമെന്ന പാര്‍ട്ടിക്കകത്തെ ഗ്രൂപ്പും രൂപപ്പെടുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരുകാലത്ത് വി എസ്സിന്റെ വലംകയ്യായി നിലകൊണ്ട പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി രംഗപ്രവേശം ചെയ്യുന്നതോടെയാണ് വി എസ് പക്ഷമെന്ന വിഭാഗീയതയുടെ മുളപൊട്ടുന്നത്. പാര്‍ട്ടിക്കകത്തെ ചേരിക്ക് വിഭാഗീയതയുടെ ഊര്‍ജം കൈവന്നതോടെ പിണറായിക്കെതിരെ ഉഗ്രവിഷമുള്ള ആയുധമായി ലാവ്‌ലിന്‍ ഇടപാടിലെ സി എ ജി വെളിപ്പെടുത്തലുകള്‍ ഉപയോഗിക്കപ്പെട്ടു.  കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് പിണറായി വിജയന്‍ നയിച്ച നവകേരളയാത്രയുടെ പൊലിമ മുഴുവന്‍ ലാവ്‌ലിനും വി എസ്സും ചേര്‍ന്ന് തല്ലിക്കെടുത്തി. പാര്‍ട്ടി പി ബി തിരിച്ചും മറിച്ചും പഠനം നടത്തിയശേഷം ലാവ്‌ലിന്‍ കേസ് അഴിമതിക്കേസ്സല്ലെന്ന് വിധിയെഴുതി. എന്നാല്‍ പുട്ടിന് തേങ്ങയിടുന്നപോലെ ലാവ്‌ലിന്‍ അഴിമതിക്കേസ് തന്നെയെന്ന്  വി എസ് മലയാളിയെ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തി. ഏറ്റവും ഒടുവില്‍ ആഴ്ചകള്‍ക്ക് മുന്‍പും ഇതാവര്‍ത്തിക്കപ്പെട്ടു. എല്ലാറ്റിനും പര്യവസാനം കുറിച്ച് പിണറായി പ്രതിയല്ലെന്ന് കോടതി വിധിക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടിക്കും പിണറായിക്കും ദീര്‍ഘനിശ്വാസമാകുന്ന കോടതിവിധി സംസ്ഥാനവിഷയത്തില്‍ വലിയ ചലനങ്ങള്‍ക്ക് വഴി തുറക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വി എസ്സിന്റെ കാര്യത്തിലുള്ള തീര്‍പ്പ് തന്നെയായിരിക്കും രാഷ്ട്രീയ ചലനങ്ങള്‍ക്കുള്ള വഴിമരുന്നാകുക. സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വി എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിന് മുന്നില്‍ ചോദ്യചിഹ്നമുയരും. ലാവ്‌ലിന്‍ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കമ്മീഷന്റെ വിധി പ്രഖ്യാപനത്തിന് വേഗതയും വ്യക്തതയും ഉണ്ടാകും. കേരളം കണ്ട ഏറ്റവും മികച്ച  വൈദ്യുതി  മന്ത്രിയെന്ന ഖ്യാതിയുള്ള പിണറായി വിജയന്റെ പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പുനരാഗമനവും കോടതി വിധിയിലുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളിലൊന്നാണ്. വി എസ്സിന് മുന്നില്‍ വെട്ടിമാറ്റല്‍ ഭീഷണി അരിവാളായി തുങ്ങിയാടുമ്പോള്‍ പിണറായി അധികാര രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് പച്ചപ്പരവതാനി കാത്തുകഴിയുകയാണ്. ഏറെ വൈകാതെ എം എല്‍ എ സ്ഥാനവും ഒപ്പം പ്രതിപക്ഷനേതാവെന്ന പദവിയും മാസങ്ങള്‍ക്കകം മുഖ്യമന്ത്രി പദവും പിണറായിയെ കാത്തിരിക്കുന്നുവെന്ന് പറയുന്നതിനെവിടുവായത്തമായി തള്ളേണ്ടതില്ല. വി എസ് പാര്‍ട്ടിക്ക് മുന്നിലും സര്‍ക്കാര്‍ ഘടകകക്ഷികള്‍ക്കിടയിലും തൂങ്ങിയാടുമ്പോള്‍ കോടതിവിധിയിലൂടെ ശക്തരില്‍ അതിശക്തനായി മാറിയ പിണറായി വിജയന് മേല്‍പറഞ്ഞവയൊക്കെ ആകുക എന്നത് മാസ്മരികതയിലൂടെ മാത്രം സംഭവിക്കാവുന്ന ഒന്നായി കാണേണ്ടതല്ല.
     സി പി എം എന്ന കേഡര്‍ സംഘടനാ സംവിധാനത്തിനകത്ത് ഉള്‍പാര്‍ട്ടി പോരിന്റെ കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങിയത് ലാവ്‌ലിനെന്ന അന്തരീക്ഷത്തില്‍ നിന്നായിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ മുഖം നോക്കേണ്ടതില്ലെന്ന നിലപാട് ലാവ്‌ലിന്റെ കാര്യത്തില്‍ വി എസ് പ്രത്യേകമായി സ്വീകരിച്ചതോടെ പൊതുജനമധ്യത്തില്‍ പാര്‍ട്ടി ഒറ്റപ്പെടുകയും വി എസ്സിന്റെ യശസ്സ് വാനോളം ഉയരുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും പാഠമായി കൊണ്ടു നടക്കുന്ന അച്ചടക്കം വി എസ് നഗ്നമായി ലംഘിക്കപ്പെട്ട ഘട്ടങ്ങളിലൊക്കെ നേതൃത്വത്തെ നടപടികളില്‍ നിന്ന് പിന്നോട്ട് വലിച്ചത് പാര്‍ട്ടി സെക്രട്ടറിക്ക് മേല്‍ ചാര്‍ത്തപ്പെട്ട സംശയത്തിന്റെ നിഴലായിരുന്നു. ലാവ്‌ലിന്‍ ഉയര്‍ത്തിക്കാട്ടി തനിക്കെതിരായ നടപടികളെ ശീതീകരണിയില്‍ നിലനിറുത്താന്‍ വി എസ്സിനും സാധിച്ചിരുന്നു. ഒടുവില്‍ ലാവ്‌ലിനെന്ന വേട്ടയാടല്‍ കോട്ടയുടെ വാതില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഇനി പ്രതിക്രിയയുടെയും വെട്ടിനിരത്തലിന്റെയും നാളുകളാണ്. വേട്ടയാടിയവരില്‍ മഞ്ഞപ്പത്രങ്ങള്‍ മുതല്‍ മഹാനേതാക്കള്‍ വരെ നീളുന്നുവെന്നത് ഇരതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഉന്മൂലനത്തിന് വാളോങ്ങിയവന് മുന്നില്‍ ക്ഷമയുടെ  വിശാലത പ്രകടമാക്കാന്‍ കമ്യൂണിസ്റ്റുകാരന് കഴിയില്ലെന്നതിനാല്‍ മഹാനേതാക്കള്‍ക്കിനി തിരിച്ചടികളുടെ കാലമാണെന്ന് പറയാതെ പറയുകയായിരുന്നു പിണറായി തന്റെ വേട്ടയാടല്‍ സമാപനപ്രഖ്യാപനത്തിലൂടെ. മഹാനേതാക്കളില്‍ ഒന്നാമന്‍ പുറത്തുള്ളവനല്ലെന്നും വരികള്‍ക്കിടയിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ലാവ്‌ലിനെന്ന പീഡനകാലത്തെ കരുത്തോടെ അതിജയിക്കാനായതിന് അഞ്ച് കാരണങ്ങളാണ് പിണറായി വിജയന്‍ നിരത്തുന്നത്. പാര്‍ട്ടിയെന്ന കേന്ദ്ര ബിന്ദുവില്‍ ഊന്നിയുള്ളതാണ് ഇവയൊക്കെയും. പാര്‍ട്ടിയെ  ധിക്കരിച്ചാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്. അപ്പുറത്ത് തലകുനിച്ചുകൊണ്ടായിരുന്നു വി എസ് കോടതിവിധിയെ സ്വാഗതം ചെയ്തത്. തന്റെ എല്ലാ പോരാട്ടങ്ങളേയും പോലെ ലക്ഷ്യത്തിലെത്തിക്കാനാകാതെ ലാവ്‌ലിനും പര്യവസാനമായിരിക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടായിരുന്നു വി എസ്സിന്റെ പ്രതികരണം. വി എസ് ഏറ്റെടുത്ത് കൊണ്ടുനടന്ന കേസുകളില്‍ രാഷ്ട്രീയ എതിരാളികളായിരുന്നു പ്രതിയോഗികളെങ്കില്‍ ലാവ്‌ലിനില്‍ സ്വന്തം പാര്‍ട്ടിയും നേതാവുമായിരുന്നു എതിര്‍പക്ഷത്ത്. തന്റെ വാദഗതികളെയെല്ലാം തള്ളിക്കൊണ്ട് പാര്‍ട്ടി നിലപാടിനെശരിവെക്കുന്ന തരത്തിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ഇക്കാലമത്രയും ആവര്‍ത്തിക്കപ്പെട്ട നിലപാടിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലും മുള്‍മുനയിലുമാക്കിയതിന് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വി എസ്സിന് പ്രായശ്ചിത്തം ചെയ്യേണ്ടതായുണ്ട്.  പാര്‍ട്ടിയോടും പാര്‍ട്ടി സെക്രട്ടറിയോടും മാപ്പിരക്കാന്‍ മാത്രമുള്ള ഹൃദയവിശാലത വി എസ്സിന് ഉണ്ടാകില്ലെന്നത് കൊണ്ടുതന്നെ സ്വന്തം ആലയില്‍ തീര്‍ത്ത വെട്ടിനിരത്തലിന്റെ സിദ്ധാന്തം തന്നെയായിരിക്കും. വി എസ്സിന് മുന്നില്‍ പ്രതിക്രിയയായി പ്രയോഗവത്കരിക്കുക.
      കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാക്കളുടെ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് പിണറായി വിജയനെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. കമ്യൂണിസ്റ്റ് ദാര്‍ശനികതയെ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയില്‍ കൊണ്ടുവരാന്‍ ശേഷിയുള്ള നേതാവ് കൂടിയാണദ്ദേഹം. പാര്‍ട്ടിക്കകത്തെ വിഭാഗീയതയെ തുടച്ചുനീക്കി സംഘടനാപരമായി പാര്‍ട്ടിയെ കരുത്തുറ്റതാക്കുന്നതില്‍ പിണറായിയെന്ന നേതാവിന്റെ നേതൃഗുണം മേല്‍ത്തട്ട് മുതല്‍ താഴെ തലംവരെയുള്ള ഓരോ പ്രവര്‍ത്തകരും അനുഭവിച്ചതറിഞ്ഞതാണ്. കേന്ദ്രനേതൃത്വം നിര്‍ദേശിക്കപ്പെട്ട പാര്‍ട്ടി സെക്രട്ടറിയുടെ കാലാവധി പൂര്‍ത്തിയാക്കപ്പെട്ട സാഹചര്യത്തില്‍ സംഘടനനേതൃനിരയില്‍ നിന്നുള്ള പറിച്ചുനടല്‍ പിണറായി വിജയനെകാത്തിരിക്കുകയാണ്. ലാവ്‌ലിന്‍ കേസിലെ കോടതി ഉത്തരവ് എ കെ ജി സെന്ററില്‍ നിന്ന് തൊട്ടടുത്ത നിയമസഭാ മന്ദിരത്തിലേക്കുള്ള ദൂരം പിണറായിക്കു മുന്നില്‍ വെട്ടിക്കുറയ്ക്കപ്പെടുമെന്നതും തര്‍ക്കരഹിതമാണ്. ലാവ്‌ലിനിലെ വിടുതല്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ഇത്രയും കൊണ്ടു തീര്‍ന്നേക്കില്ല.

Comments

  1. ബക്കറ്റിലെ തിരമാലകളില് വി എസ് ഒലിച്ചു പോകും എന്നാണോ?

    ReplyDelete
  2. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനിന്ന തിരമാലയെ പോലെ പിണറായി വിജയന്‍ ശൗര്യം ചോരാത്തവനായി മാറുമ്പോള്‍ വി എസ് ബക്കറ്റിനകത്തായ തിരമാല കണക്കെ നിര്‍വികാരതയിലേക്ക് കൂപ്പുകുത്തുകയാണ്.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്