വി എസ്സിന്റെ വെടിയും, പി സി യുടെ വെട്ടും - ചില രാഷ്ട്രീയ വിചാരം


 പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും, ചീഫ് വിപ്പ് പി സി ജോര്‍ജ്ജും സ്വന്തം പാര്‍ടിക്കും, മുന്നണിക്കും തലവേദനയാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും സ്വന്തക്കാര്‍ക്ക് അനഭിമതരാണെങ്കിലും പൊതുജനത്തിന് ഏറെ വേണ്ടപ്പെട്ടവരാണെന്ന വിരോധാഭാസം പറയാതെ വയ്യ. പാര്‍ടിയേയും മുന്നണിയേയും തുടര്‍ച്ചായായി ആക്ഷേപിച്ചും, മുള്‍മുനയില്‍ നിറുത്തിയും ഇരുവരും ജൈത്രയാത്ര തുടരുമ്പോഴും രണ്ടുപേരേയും നിയന്ത്രിക്കാന്‍ നേതൃത്വത്തിനാകാത്തതെന്തെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയരുകയാണ്. എല്ലാ പാര്‍ടിയും, മുന്നണിയും ജനങ്ങള്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കപ്പെട്ടതാണ്. ഇവയുടെ നേതൃത്വമെന്നത് ജനങ്ങളുടെ നേതൃത്വവുമാണ്. പൊതുജനത്തിന് വേണ്ടിയുളള പാര്‍ടിയേയും, മുന്നണിയേയും വിട്ട് ഇവയെ പ്രതിരോധത്തിലാക്കുന്ന വ്യക്തികള്‍ക്ക് ജനകീയത കൈവരുന്നുവെങ്കില്‍ തിരുത്തലുകള്‍ സാധ്യമാകേണ്ടത് പാര്‍ടികള്‍ക്കും മുന്നണികള്‍ക്കുമകത്താണെന്ന വിചാരം നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ടതുണ്ട്.
സ്വന്തം പാര്‍ടിക്കകത്തെ നയവ്യതിയാനങ്ങള്‍ക്കും, രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമെതിരെ വി എസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കുമുന്നില്‍ നേതൃത്വത്തിന് പ്രതിരോധം തീര്‍ക്കാനാകുന്നില്ലെന്നത് മറച്ചുവെക്കേണ്ടതില്ല. വി എസ് പക്ഷമെന്നത് അലിഞ്ഞ് ഇല്ലാതായിട്ടും അച്ചടക നടപടി വി എസ്സിനുമുന്നില്‍ അകലം പാലിക്കുന്നത് ജനകീയതയെന്ന പരിച മുന്നിലുളളത് കൊണ്ടുമാത്രമാണ്. പാര്‍ടിയാണ് പൂര്‍ണ്ണ ശരിയെന്ന് പറയാന്‍ നേതൃത്വത്തിന് നെഞ്ചുറപ്പ് സാധ്യമാകാതിരിക്കുന്നിടത്തോളം പാര്‍ടി കമ്മിറ്റികളുടെ പിന്തുണയില്ലെങ്കിലും വി എസ് അജയ്യനായി നിലനില്‍ക്കും. വാര്‍ധക്യത്തിന്റെ മൂര്‍ത്തതയിലേക്ക് കാലെടുത്ത് വെച്ച് തൊണ്ണൂറ് വയസ്സ് പിന്നിടുന്ന ഘട്ടത്തിലും പാര്‍ടിനേതൃത്വത്തിനെതിരായ തന്റെ നിലപാടുകള്‍ വി എസ് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ലാവ്‌ലിന്‍, ടി പി വധം, കൂടം കുളം എന്നീ വിഷയങ്ങളില്‍ പഴയ നിലപാടുകള്‍ ആവര്‍ത്തിച്ച വി എസ് പാര്‍ടിയെ വീണ്ടും പ്രതിരോധത്തിലേക്കെത്തിച്ചിരിക്കുന്നു. ഈ വിഷയങ്ങളില്‍ ജനകീയ നിലപാട് തനിക്കൊപ്പമാണെന്ന ബോധ്യമാണ് പ്രത്യേകമായ യാതൊരു സാഹചര്യവും ഇല്ലാതിരുന്നിട്ടും വീണ്ടുമൊരു തുറന്നു പറച്ചിലിന് വി എസ്സിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അതല്ല പാര്‍ട്ടി കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് തനിക്കെതിരാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധമെന്ന നിലയിലാണോ ഇപ്പോഴത്തെ പരസ്യ പ്രസ്താവന പുറത്ത് വന്നിരിക്കുന്നതെന്നും കരുതുന്നവരുണ്ട്. തനിക്കെതിരായ പാര്‍ടി നടപടി ജനപക്ഷത്ത് നിന്നതിന്റെ ഭാഗമായാണെന്ന് വരുത്തി തീര്‍ത്ത് രക്തസാക്ഷി പരിവേഷം സ്വയം എടുത്തണിയാനുളള തന്ത്രത്തിന്റെ ഭാഗമാണിതെന്നും കരുതാതെ വയ്യ.
      എന്തായാലും വി എസ് ഉയര്‍ത്തുന്ന പോരാട്ടത്തിന്റെ രാഷ്ട്രീയമെന്നത് ജനപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് വി എസ്സിനെ അതിജയിക്കാന്‍ പല ഘട്ടത്തിലും പാര്‍ട്ടിക്ക് കഴിയാതെ പോകുന്നത്. ഇതേ സാഹചര്യം തന്നെയാണ് യു എഡി എഫ് അവരുടെ ചീഫ് വിപ്പിന്റെ കാര്യത്തിലും നേരിടുന്നത്. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ഏറെ പ്രതീക്ഷയോടെ അധികാരമേറ്റ യു ഡി എഫ് സര്‍ക്കാര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് മാത്രമല്ല പരസ്പര കടിപിടിക്കായി ഭരണത്തിന്റെ ഏറിയ സമയവും ചെലവഴിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന തരത്തില്‍ ചക്കളത്തിപ്പോരിനാണ് ഭരണസിരാകേന്ദ്രം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ ധാര്‍മ്മികത കുത്തിയൊലിച്ച് പോവുകയും നെറികേടുകളും, കൊളളരുതായ്മകളും വാര്‍ത്തയായി പുറത്തുവരികയും ചെയ്തു. കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോര് ഇവയ്ക്ക് വളമായി നിലകൊണ്ടപ്പോള്‍ പരിഷ്‌കരണ ദൗത്യമെന്ന കുപ്പായ മെടുത്തണിഞ്ഞാണ് ചീഫ് വിപ്പ് ആദ്യഘട്ടത്തില്‍ രംഗ പ്രവേശനം ചെയ്തത്. പി സി ജോര്‍ജ്ജിന്റെ ഇടപെടലുകള്‍ക്കെതിരെ വിലങ്ങ് നിന്നവര്‍ക്കുമുന്നില്‍ കടുത്ത വാക്ക് ശരമാണ് തിരിച്ചടിയായി കിട്ടിയത്. പി സി യുടെ പരിഷ്‌കരണം കാലക്രമേണ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരായ തുറന്നയുദ്ധമായി മാറപ്പെട്ടു. ചീഫ് വിപ്പെന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ടുതന്നെ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കും, നേതൃത്വത്തിനുമെതിരെ ജോര്‍ജ്ജ് ആഞ്ഞടിച്ചു. നൂറ് രൂപ കിട്ടിയാല്‍ എന്‍പത് രൂപയും സ്വന്തം പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസ്സ് മന്ത്രിമാരെന്ന് ആക്ഷേപിച്ചു. കെ പി സി സി നേതൃത്വത്തില്‍ അണ്ടനും, അടകോടനുമാണ് കയറിയിരിക്കുന്നതെന്ന് പരിഹാസമുയര്‍ത്തി. മുന്നണി മര്യാദയെന്ന പൊതുധാരണ കാറ്റില്‍ പറത്തി പി സി ജോര്‍ജ്ജ് സ്വതന്ത്രനായി വ്യവഹരിക്കുമ്പോഴും നിയന്ത്രിക്കലെന്നത് വാക്കില്‍ മാത്രം ഒതുങ്ങി. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വന്തം ചീഫ് വീപ്പിന്റെ ആക്രമണത്തിന് തുല്ല്യതയില്ലാതെ ഇരയായപ്പോള്‍ മൗനിയായി കേട്ടിരിക്കാനെ പോലീസ് മന്ത്രിക്ക് തരമുണ്ടായിരുന്നുളളൂ. ജോര്‍ജ്ജിന്റെ ആക്ഷേപങ്ങള്‍ക്കെല്ലാം കൂടി ഒറ്റ മറുപടിയെന്ന് തിരുവഞ്ചൂര്‍ വീമ്പ് പറഞ്ഞിരുന്നെങ്കിലും ആ മറുപടി ഇതേവരെ ആരും കേട്ടതായി അറിവില്ല. സ്വന്തം നേതാക്കന്മാരെ ചൂണ്ടുവിരലില്‍ വിറപ്പിക്കുന്നത് കണ്ട് ക്ഷമയറ്റ യുവകേസരികള്‍ വിപ്ലവ വീര്യം പ്രകടമാക്കിയെങ്കിലും സംസ്ഥാന അധ്യക്ഷനെ നോക്കി ജോര്‍ജ്ജൊന്ന് കണ്ണുരുട്ടിയപ്പോഴേക്ക് എല്ലാ പ്രതിഷേധങ്ങളും കെട്ടിപ്പൂട്ടി ചീഫ് വിപ്പിന്റെ കാല്‍ കീഴില്‍ കൊണ്ടുവെച്ച് തൊഴുത് നിന്നു. പി സി ജോര്‍ജ്ജെന്ന വ്യക്തിക്ക് മുന്നില്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള കോണ്‍ഗ്രസ്സ് പാര്‍ടിയുടെ നേതൃനിര നിശബ്ദമാകുന്നതിന്റെ കാരണമെന്തെന്നതാണ് ഇക്കാര്യത്തിലെ രാഷ്ട്രീയത്തെ വ്യതിരക്തമാക്കുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ തമാശയായി പറയുന്ന പോലെ ജോര്‍ജ്ജിന്റെ വീര്‍ത്തിരിക്കുന്ന വയറിനകത്തെ രഹസ്യങ്ങളുടെ ഭാണ്ഡകെട്ടാണ് പ്രതിഷേധങ്ങളെ നിശബ്ദമാക്കുന്നതിനു പിന്നിലെ ഗുട്ടന്‍സെന്ന് കരുതുന്നതിലും തെറ്റ് പറയാനാകില്ല.
   രാഷ്ട്രീയ പാര്‍ട്ടികളും, മുന്നണികളും സുതാര്യതയിലൂന്നിയുളള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വി എസ് അച്ചുതാനന്ദനേയും പി സി ജോര്‍ജ്ജിനേയും പോലുളള വ്യക്തികള്‍ക്ക് ജനപക്ഷത്ത് ഇടം ലഭിക്കുന്നുവെന്നതാണ് ഈ ഒറ്റയാള്‍ പോരാട്ടങ്ങള്‍ തുറന്നുതരുന്ന രാഷ്ട്രീയ വിചാരം. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ജനം ആഗ്രഹിക്കുന്നത് അവര്‍ക്ക് ലഭിക്കാതിരിക്കുകയും, ജനപക്ഷ നിലപാടെന്നത് താല്‍പര്യങ്ങളില്‍ ഊന്നിയുളള നയങ്ങളായി രൂപപ്പെടുകയും ചെയ്യുന്നിടത്ത് ബദലുകള്‍ തേടുകയെന്നത് സ്വഭാവിക പ്രവണതയാണ്. ഇത്തരമൊരു ബദലിനെയാണ് വി എസ്സിലൂടെ ജനം ശ്രവിച്ചത്. തൊണ്ണൂറ് പിന്നിട്ട ഒരു വയോധികന്‍ ബദലിന് കരുത്തുളള ഊര്‍ജ്ജമായി മാറുന്നത് ജനപക്ഷ രാഷ്ട്രീയം ആഗ്രഹിക്കുന്ന മനസ്സുകളുടെ തേട്ടത്തില്‍ നിന്നാണ്. വി എസ് അച്ചുതാനന്ദന്‍ കറകളഞ്ഞൊരു കമ്മ്യൂണിസ്റ്റാണെന്ന ഉത്തമ ബോധ്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ജനകീയ പിന്തുണ ലഭിക്കുന്നത്. സി പി എം തനിമയുളള ജനകീയ പ്രസ്ഥാനമാവണമെങ്കില്‍ വി എസ് ഉയര്‍ത്തുന്ന നിലപാടുകളോട് സമരസരപ്പെടുന്ന നയങ്ങളിലേക്ക് മാറണമെന്ന സന്ദേശവും പാര്‍ടിയേക്കാള്‍ സമ്മതനായി വി എസ്സിനെ നെഞ്ചേറ്റുന്നതിന് പിന്നിലുണ്ടാകാം. സമുദ്രമെന്ന പൊതുജനത്തിന്റെ മാര്‍തട്ടില്‍ നില്‍ക്കുമ്പോള്‍ മാത്രമേ പാര്‍ടിയെന്ന തിരമാലകള്‍ക്ക് തീരത്തേക്ക് ആഞ്ഞടിക്കുവാനുളള ശേഷിയുണ്ടാകുവെന്ന പാഠവും വി എസ് ഉയര്‍ത്തുന്ന ഒറ്റയാള്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു.
രാഷ്ട്രീയ പാര്‍ടികള്‍ താല്‍പര്യങ്ങളുടെ കൂടാരങ്ങളാണെന്ന തോന്നല്‍ ജനമനസ്സുകളില്‍ ശക്തിപ്പെടുന്ന കാലഘട്ടം കൂടിയാണിത്. പാര്‍ട്ടികള്‍ക്കകത്ത് നിന്നുയരുന്ന വിമത ശബ്ദങ്ങള്‍ക്ക് പിന്തുണയേറുന്നത് ഇതുകൊണ്ടാണ്. വി എസ് അച്ചുതാനന്ദനും, പി സി ജോര്‍ജ്ജും പാര്‍ടിയിലും, മുന്നണിയിലും ഒറ്റപ്പെട്ടെങ്കിലും ജനകീയ പിന്തുണ ഇവര്‍ക്കിടയില്‍ ഏറിവരികയാണ്. ഇവരെ നിയന്ത്രിക്കാനും, വിലക്കാനും ജനകീയ അടിത്തറ ഉളളിടത്തോളം നേതൃത്വങ്ങള്‍ക്ക് സാധിക്കില്ല. പാര്‍ടിയിലും, ഭരണത്തിലും ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ നേടാനുളളതെല്ലാം നേടിക്കഴിഞ്ഞ വി എസ്സിനെ സംബന്ധിച്ച് നവതിയുടെ നിറവില്‍ നടത്തുന്ന പോരാട്ടങ്ങളൊരോന്നും സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുളളതാണെന്ന് കരുതാന്‍ തരമില്ല. പാര്‍ടിക്കകത്തായാലും, പുറത്തായാലും വി എസ് ഏറ്റെടുത്ത് നടത്തുന്ന സമര പോരാട്ടങ്ങള്‍ ഒരു ഡസനോളം വരുന്നതാണ്. ഏതൊരു വിഷയത്തിലും നിലപാടെടുക്കുമ്പോള്‍ പാര്‍ട്ടിക്കെന്ത് നേട്ടമെന്നത് മുഖ്യ അജണ്ടയായി സ്വീകരിക്കുന്ന പുതിയ കാലഘട്ടത്തിലെ ഇവന്റ് മാനേജ്‌മെന്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ജനകീയ പക്ഷത്ത് നിന്നുകൊണ്ട് പ്രശ്‌നങ്ങളെ എപ്രകാരം പാര്‍ട്ടിക്കനുകൂലമായി മാറ്റാമെന്ന നിലപാടാണ് വി എസ് ഉയര്‍ത്തുന്ന പ്രത്യയശാസ്ത്ര രീതി. ഈ രീതിക്കാണ് സ്വീകാര്യതയെന്ന് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമുണ്ടാക്കിയ നേട്ടത്തിലൂടെ പ്രകടമായതാണ്.




Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്