മുസ്‌ലിം പെണ്‍കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി ഓട് പൊളിച്ച് വന്നതല്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടെ മുസ്‌ലിം സമൂഹത്തിലെ പെണ്‍കുട്ടികള്‍ സാധ്യമാക്കിയ വിദ്യാഭ്യാസ പുരോഗതി പിന്നോക്കം നില്‍ക്കുന്ന ഏതൊരു സമൂഹത്തിനും മാതൃകാപരമായി ഉള്‍ക്കൊള്ളാവുന്നതാണ്. സ്ത്രീകള്‍ വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒതുങ്ങികൂടേണ്ടവളാണെന്ന പൗരോഹിത്യത്തിന്റെ ജല്‍പ്പനങ്ങളില്‍ തളച്ചിടപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും, വിവര സാങ്കേതിക മേഖലയിലും നിറസാന്നിദ്ധ്യമായി മാറിയത് മുസ്‌ലിം സമൂഹത്തിനകത്ത് നടന്ന സംസ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്ന് ചരിത്ര ബോധമുള്ളവര്‍ക്ക് സമ്മതിച്ചുതരാന്‍ പ്രയാസമുണ്ടാകില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും, പെണ്ണിന്റെ ശബ്ദം വീടിന്റെ ചുമര്‍കെട്ടുകള്‍ക്ക് പുറത്ത് കേള്‍ക്കെരുതെന്നുമുള്ള മതവിധികള്‍ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ ബന്ധനസ്ഥമാക്കുന്നതിന് കാരണമായിരുന്നു. സ്ത്രീ വിദ്യാഭ്യാസ അടിവേരുറക്കപ്പെട്ടതുകൊണ്ടു തന്നെ ഈ സമുദായം പിന്നോക്കത്തില്‍ പിന്നോക്കമായി കാലങ്ങളോളം നിലനിന്നു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കപ്പെട്ടതോടെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്കാണ് ഈ നാട് സാക്ഷ്യം വഹിച്ചത്. മതത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്യ നേടാനുള്ള സ്ത്രീയുടെ അവകാശത്തെ കൊട്ടിയടച്ചവര്‍ക്ക് മുന്നില്‍ മതത്തിന്റെ തന്നെ പ്രമാണങ്ങള്‍ മുന്നില്‍ വെച്ച് നടത്തിയ നവോത്ഥാന മുന്നേറ്റത്തിലൂടെയാണ് വിദ്യാഭ്യാസ രംഗത്തെ ഇപ്പോഴത്തെ പുരോഗതി സാധ്യമാക്കാനായത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് മുതലക്കണ്ണീരൊഴുക്കുന്നവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് മേല്‍പറഞ്ഞ ചരിത്ര വസ്തുതകളത്രയും ആവര്‍ത്തിക്കപ്പെട്ടത്. സകല മുസ്‌ലിം പെണ്‍കുട്ടികളേയും മധുര പതിനാറില്‍ കെട്ടിച്ചുവിടാന്‍ സമുദായ നേതാക്കളും, പണ്ഡിതന്മാരും വട്ടമളഞ്ഞിരുന്ന് തീരുമാനിച്ചിരിക്കുന്നുവെന്ന മട്ടിലാണ് വിവാദം മുന്നോട്ട് പോയത്. വിവാഹ പ്രായം പതിനാറാക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിം സംഘടന പ്രതിനിധികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പറഞ്ഞത് തിരുത്താന്‍ സന്മനസ്സ് കാണിച്ചില്ലെന്ന് മാത്രമല്ല പറഞ്ഞികൊണ്ടിരിക്കുന്നത് തുടരാനാണ് ചാനലുകള്‍ സ്വയം കെട്ടിയുണ്ടാക്കിയ മുസ്‌ലിം വക്താക്കള്‍ തയ്യാറായത്. ഇവര്‍ക്ക് ഓശാന പാടാന്‍ ചില യുവജന, വിദ്യാര്‍ത്ഥി നേതാക്കളും കൂട്ടിനുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളില്‍ മുഖം കാണിക്കാനും, കോളം അനുവദിക്കാനും ചരിത്രത്തേയും, വസ്തുതകളേയും വിസ്മരിച്ചുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആഗ്രഹിച്ചിട്ടുണ്ടാകും.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ കുറക്കണമെന്ന് നവോത്ഥാന ശ്രേണിയിലുള്ള ഒരു മുസ്‌ലിം സംഘടനയും നിലപാടെടുത്തിട്ടില്ല. ഇവരിത് വ്യക്തമാക്കിയിട്ടുമുണ്ട്. ബിരുദ പഠനത്തിനുള്ള സമയത്തിന് ശേഷമേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാവൂവെന്ന നിലപാട് മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് മുസ്‌ലിം സംഘടനകളിലെ ഒട്ടു മിക്കവരും. ആഗ്രഹവും, നിലപാടും ഇതാണെങ്കിലും പ്രത്യേകമായ സാഹചര്യങ്ങളില്‍ പതിനെട്ട് വയസ്സിന് മുന്‍പ് വിവാഹിതരായവരുടെ കാര്യത്തില്‍ സാങ്കേതികത്വത്തിന്റെ കുരുക്കുകള്‍ ചുറ്റിപ്പിണയാതെ ഭരണഘടന അനുവദിച്ച ആനുകൂല്യങ്ങളുടെ വഴിയില്‍ നിയമ പരിരക്ഷ തേടിപ്പോകുന്നതിനെയാണ് ഗുരുതരമായ സാമൂഹ്യവിരുദ്ധതയായി ഉയര്‍ത്തിക്കാണിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തിയത്. സമുദായ നേതാക്കളേയും, പണ്ഡിതന്മാരെയും അടച്ചാക്ഷേപിക്കാനും, പരിഹാസ്യരാക്കാനുമാണ് വിവാദത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ അണി നിരന്നവര്‍ ശ്രമിച്ചത്. വിവാദ യോഗത്തിന്റെ പൊതുവികാരം മറച്ചുവെച്ചുകൊണ്ട് വൈകാരിക വശം മാത്രം അടര്‍ത്തിയെടുത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ സ്വീകരിച്ചത്. മുസ്‌ലിം പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും സാമൂഹ്യമുന്നേറ്റങ്ങളില്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന മതസംഘടനകളിലെ നേതൃത്വത്തെ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിറുത്തി ചാനലുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിഷയങ്ങളെ വിശദീകരിക്കപ്പെടുന്നവരെ പ്രതിഷ്ഠിക്കപ്പെടുന്നതിലൂടെ അര്‍ധ സത്യങ്ങളും, അസത്യങ്ങളും മാത്രം പ്രചരിപ്പിക്കപ്പെടാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചത്.
     മുസ്‌ലിം സ്ത്രീകളില്‍ സാധ്യമാക്കിയ വിദ്യാഭ്യാസ മുന്നേറ്റത്തെ തകര്‍ത്തെറിയുന്ന തരത്തിലാണ് വിവാഹ പ്രായം സംബന്ധിച്ച് മുസ്‌ലിം സംഘടനകള്‍ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം. വിവാഹ പ്രായം സംബന്ധിച്ച് എന്ത് തീരുമാനമാണെടുത്തതെന്ന വസ്തുതകളിലേക്കെത്തുമ്പോള്‍ വിവാദം നിഴലിന് നേരെയുള്ള വെടിവെപ്പ് മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടും. വസ്തുതപരമല്ലാത്ത ഒന്ന് പലതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായി പ്രചരിക്കപ്പെടുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് വിവാഹ പ്രായ വിവാദത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ ചില കേന്ദ്രങ്ങള്‍ പരീക്ഷിച്ചത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് ആശങ്കപ്പെടുകയും, മുസ്‌ലിം സംഘടനകള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുന്നവര്‍ സ്വന്തം സമുദായത്തിന് വേണ്ടി തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ശൈശവ വിവാഹമുള്‍പ്പെടെ മുസ്‌ലിം സമുദായത്തിനകത്തെ അനാചാരങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നയിച്ച് കേരളീയ മുസ്‌ലിം ജനവിഭാഗത്തെ പരിഷ്‌കരണത്തിന്റെ വഴിയില്‍ നടത്തിയവരാണ് ഇവിടത്തെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍. പതിനാറ് വയിസ്സിലെ സാര്‍വ്വത്രിക വിവാഹത്തിന് അനുമതി നല്‍കിയാലുണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ ബോധ്യവും വിവേകവും ഈ സംഘടനകള്‍ക്കുണ്ട്. മുസ്‌ലിം സമുദായത്തെ അന്ധകാരത്തിലേക്ക് തിരിച്ചു നടത്താന്‍ ഏത് കോണില്‍ നിന്ന് ശ്രമമുണ്ടായാലും അതിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഇച്ഛാശക്തിയും ഇവിടത്തെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. ശാരീരികവും, മാനസികവുമായി പക്വത വരുന്നതിന് മുന്‍പ് പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിച്ചിരുന്ന രീതി ഇതര സമുദായങ്ങളെ പോലെ മുസ്‌ലിങ്ങള്‍ക്കിടയിലും നിലനിന്നിരുന്നെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഇത് വലിയൊരളവോളം ഉന്മൂലനം ചെയ്യപ്പെട്ടത്. 18 വയസ്സിന് മുന്‍പ് കല്ല്യാണം കഴിപ്പിക്കുന്ന രീതി മുസ്‌ലിംസമുദായത്തിനകത്ത് മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മഞ്ഞ കണ്ണട ധാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ ഉദ്ബുദ്ധ സമൂഹം തിരിച്ചറിയാതെ പോകരുത്. നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചതിന് ഒരു മന്ത്രിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട, അധികം പഴക്കമില്ലാത്ത ചരിത്രം കേരളത്തിനുണ്ട്. ആ മന്ത്രി മുസ്‌ലിമോ, മുസ്‌ലിം ലീഗുകാരനോ ആയിരുന്നില്ല.
    പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നത് സ്ത്രീ വിദ്യാഭ്യാസത്തെ തളര്‍ത്തുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ടുതന്നെ സമൂഹ ഘടനയില്‍ മാറ്റം ആഗ്രഹിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളൊന്നും ഇതിനെ അനുകൂലിക്കില്ല. പത്താം ക്ലാസിലും, പ്ലസ് ടു വിനും പഠിക്കുന്ന പെണ്‍കുട്ടികള്‍ വിവാഹിതരായി പോകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാറിയിട്ടുണ്ടെന്ന് സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും. എന്നാല്‍ പ്രണയക്കുരുക്കില്‍പ്പെട്ട് ജീവിതം മുള്‍മുനയിലാകുന്ന പെണ്‍കുട്ടികളുടെ എണ്ണം സ്‌കൂളുകളില്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു. കാമുകനൊപ്പം ചാടിപോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ നിന്ന് മുക്തമാക്കാനും, ബോധവത്കരിക്കാനുമായി ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് ഓരോ ദിവസവും ചിലവിടേണ്ടി വരുന്ന സമയം വളരെ വലുതാണ്. പ്രണയ പരിവേഷത്താല്‍ ചാടിപ്പോകുന്ന പെണ്‍കുട്ടികളില്‍ അധികവും പത്താംക്ലാസിനും, പ്ലസ് ടുവിനും ഇടയില്‍ പ്രായമുള്ളവരാണ്. പ്രണയത്തിന് കണ്ണും മൂക്കും ഇല്ലാത്തത് കൊണ്ടുതന്നെ ചാടിപ്പോകുന്ന പെണ്‍കുട്ടികളില്‍ എല്ലാ മത വിഭാഗക്കാരുമുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ മനോഭാവത്തില്‍ പക്വത വളര്‍ത്താന്‍ ആവശ്യമായ ഇടപെടലുകള്‍ക്ക് പദ്ധതി തയ്യാറാക്കി മുന്നോട്ടിറങ്ങാനെങ്കിലും ചാനലുകള്‍ക്ക് മുന്നില്‍ വിടുവായിത്തം പറയുന്നവര്‍ തയ്യാറാകേണ്ടതുണ്ട്. സമൂഹത്തിനും, സമുദായത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കലും വിമര്‍ശിക്കലും മാത്രമാണ് ഇവര്‍ സാമൂഹ്യ ഉത്തരവാദിത്തമായി കാണുന്നതെങ്കില്‍ ഇവരോട് നല്ല നമസ്‌കാരം പറയാനേ തരമുള്ളു.
പൗരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ക്കും, മതത്തിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയ അനാചാരങ്ങള്‍ക്കും ദീര്‍ഘകാലം വഴിപ്പെടേണ്ടി വന്ന ഒരു സമുദായമെന്ന നിലയില്‍ കേരളീയ മുസ്‌ലിം സമൂഹത്തിനിടയില്‍ പരിപൂര്‍ണ്ണമായ സാമൂഹ്യമാറ്റം സാധ്യമാകണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതലായി ഇരകളാക്കപ്പെട്ട അറബികല്ല്യാണവും, മൈസൂര്‍ കല്ല്യാണവും തുടച്ച് നീക്കപ്പെടുന്ന തരത്തില്‍ സമൂഹം കയ്യൊഴിയപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിനിടയില്‍ നിന്നു തന്നെയുണ്ടായ ഇടപെടലുകളാണ് ഈ മാറ്റത്തിന് കാരണമായത്. ഇതില്‍ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്ക് രേഖപ്പെടുത്തപ്പെട്ടതാണ്. വലിയൊരു സാമൂഹ്യ മാറ്റത്തിനിടെ ഒറ്റപ്പെട്ട തരത്തിലുണ്ടാകുന്ന അവിവേകങ്ങളെ പെരുപ്പിച്ച് കാണിച്ച് ഒരു സമുദായത്തെ മുഴുവന്‍ അവഹേളിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് ദുരുദ്ദേശ്യപരം തന്നെയാണ്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം വെട്ടിക്കുറക്കാന്‍ നീക്കം നടക്കുന്നുവെന്നതിനെ കയ്‌മെയ് മറന്ന് പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയ മാധ്യമങ്ങള്‍ക്കും, വിശദീകരണങ്ങള്‍ക്ക് മേല്‍ വിശദീകരണവുമായി ചാനല്‍ സ്റ്റുഡിയോകളില്‍ സ്ഥിരതാമസമാക്കിയ സാമൂഹ്യ സ്‌നേഹികള്‍ക്കും മുന്നില്‍ ജാതകം എന്നതിന്റെ പേരില്‍ മുപ്പതും, നാല്‍പ്പതും വയസ്സായി വിവാഹം നടക്കാത്ത സ്ത്രീകളുടെ കാര്യത്തില്‍ ശബ്ദിക്കാന്‍ തയ്യാറാകാത്തതെന്ത് എന്ന ചോദ്യം ചര്‍ച്ചകള്‍ക്കായി  അവശേഷിപ്പിക്കുന്നു.




Comments

  1. 'ചില പ്രത്യേക സാഹചര്യങ്ങളിൽ' 16 നു താഴെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കേണ്ടി വരുമ്പോളുള്ള പ്രയാസങ്ങൾ ഉണ്ടാകുന്നതിലാണ് മത നേതാക്കളുടെ 'പ്രത്യേക' ശ്രദ്ധ ഇപ്പോൾ പതിഞ്ഞിരിക്കുന്നത് . ഇതേ നേതാക്കൾ തന്നെ മുൻകയ്യെടുത്തതിന്റെ ഫലമായി പഠിക്കാൻ എത്തിപ്പെട്ട പെണ്‍കുട്ടികളുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയും ഇവർ കാണിക്കാതിരിക്കുന്നതിന്റെ ഗുട്ടൻസ് ആണ് തീരെ മനസിലാകാത്തത് . ഡിഗ്രി കഴിയുന്നതോടെത്തന്നെ മൂത്ത് നരച്ചു എന്ന കാഴ്ചപ്പാടോടെ വിവാഹ കമ്പോളത്തിൽ നിന്നും പിന്തള്ള പ്പെടുന്ന പെണ്കുട്ടികള്ക്ക് വേണ്ടി ചിന്തിക്കാൻ ഒരു നേതാക്കളും ഉണ്ടായില്ല എന്നത് കാലഘട്ടത്തിന്റെ ദുര്യോഗ മായി കാണാം . യഥാർതത്തിൽ മിനിമം പ്രായം 18 എന്നുള്ളത് തന്നെ പെണ്‍കുട്ടികൾക്ക്‌ ആശ്വാസമാണ് . ഡിഗ്രി കഴിയുമ്പോഴേക്ക് 'മൂത്തു നരച്ചു ' എന്ന് കേള്ക്കേണ്ടി വരുന്നത് തന്നെ 15-ലും 16-ലും നടക്കുന്ന കല്യാണങ്ങൾ കൊണ്ടാണ് .

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്