മിണ്ടിപ്പോകരുത്; സാംസ്കാരിക കേരളമെന്ന്
മിണ്ടിപ്പോകരുത്; സാംസ്കാരിക കേരളമെന്ന്

സകല മേഖലകളിലും ജീര്‍ണ്ണതകള്‍ പിടിമുറുക്കിയ സമൂഹമായി കേരളം മാറിയിരിക്കുന്നു. അസാംസ്കാരിക പ്രവണതകളെ നിസാരവത്കരിക്കുകയും സമൂഹ ഗതിക്കനുസരിച്ച് ജീര്‍ണ്ണതകള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന സ്ഥിതി വര്‍ധിച്ചു വരികയാണ്. സാധാരണ പൗരന് മുതല്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെ നെറികേടുകളുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മരപ്പൊത്തിലൊളിപ്പിച്ച പതിനാലുകാരന് പ്രകടമാക്കിയ സാമൂഹ്യ ജീര്‍ണ്ണതയുടെ നേര് ചിത്രം വീണ്ടുമൊരു ഓര്മ്മപ്പെടുത്തലാകേണ്ടതുണ്ട്. ശരാശരിക്ക് താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഈ പതിനൊന്നുകാരനെങ്കില് മറ്റേയറ്റത്ത് വന്നു നില്‍ക്കുന്നത് മുന്‍ മന്ത്രി കൂടിയായ ജനപ്രതിനിധിയാണ്. മകന് വേണ്ടി വിവാഹാലോചന നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പിതാവായ ജനപ്രതിനിധി. അച്ഛനും മകനും ഒരേ യുവതിയെ ലൈംഗികമായി ഉപയോഗിച്ചതായുള്ള വെളിപ്പെടുത്തലുകള്‍. ആരോപണം ബോധ്യപ്പെടുത്താന്‍ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച വിസിഡികള്‍. ഇടതടവില്ലാതെ പ്രേക്ഷകരിലെത്തിക്കാന്‍ വാര്‍ത്താ ചാനലുകള്‍. നീലചിത്രം കണ്ട നിര്‍വൃതിയില്‍ പ്രേക്ഷക ലോകം. ഫുള്സ്റ്റോപ്പിടാതെ കോമയില്‍ തുടരുന്ന വെളിപ്പെടുത്തലുകള്‍, സാംസ്കാരിക കേരളത്തിന്റെ പുതിയമുഖം ചമയങ്ങളില്ലാതെ പ്രകടമാക്കുന്നു.
വസ്ത്രധാരണം മുതല്‍ പരസ്പരമുള്ള ഇടപഴകലുകളില്‍ വരെ മലയാളിക്ക് പ്രത്യേകമായൊരു തനിമയുണ്ടായിരുന്നു. നാണം എന്നത് മുഖമുദ്രയായിരുന്നു. സമൂഹം ചീത്ത സ്വഭാവമായി വിശേഷിപ്പിച്ചതൊക്കെയും മറക്കപ്പുറത്ത് നിന്ന് മാത്രം ചെയ്യാനുള്ള മനസ്സേ മലയാളിക്കുണ്ടായിരുന്നുള്ളു. ബന്ധങ്ങള്‍ വിലപ്പെട്ടതും പവിത്രവുമായിരുന്നു. ദുശ്ശീലങ്ങളെ മഹാപാപങ്ങളായി കണക്കാക്കപ്പെട്ടു. ജീവിതത്തിലും പെരുമാറ്റത്തിലും അടുക്കും ചിട്ടയുമുള്ളവരായതിനാല് മലയാളിയുടെ സംസ്കാരത്തെ അനുകരണീയമായി ഇതരസമൂഹങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെയും ചോര്‍ന്ന് പോയതോടെ നാട്യങ്ങളുടെ പ്രതീകങ്ങളായി കേരളീയ സമൂഹവും നിലം പതിച്ചു. സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും സമൂഹ്യമായ നിലനില്‍പ്പിനും മറ്റുള്ളവരുടെ മേല്‍ മെക്കിട്ടുകയറാന്‍ മലയാളി ശീലമാക്കിയതോടെ പരസ്പരമുള്ള സ്നേഹവും ബഹുമാനവും കാപട്യങ്ങള്‍ക്ക് വഴിമാറി. ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള ഉപഭോഗ സംസ്കാരം സ്വകാര്യതകളെ പോലും കച്ചവട ചരക്കാക്കി. പവിത്രതയോടെ കണ്ടിരുന്ന കുടുംബജീവിതം റിയാലിറ്റിഷോകളായി രൂപാന്തരപ്പെട്ടു. ചാനല്‍ റേറ്റിംഗ് ഉയര്‍ത്താന്‍ വ്യത്യസ്തതകള്‍ തേടി ഇറങ്ങിയപ്പോള്‍ വിനോദ പരിപാടികള്‍ അശ്ലീലതകളില്‍ മുങ്ങിക്കുളിച്ചു. കുടുംബമായിരുന്ന് വാര്‍ത്താ ചാനലുകള്‍ പോലും കാണാന്‍ കഴിയാത്ത വിധം ഉത്തരവാദപ്പെട്ടവരുടെ അവിഹിതബന്ധങ്ങള്‍ വെളിപ്പെടുത്തലുകളായി പുറത്തുവന്നത് കേരളവും സംസ്കാരികതയും തമ്മിലുള്ള നൂല്‍ബന്ധം അറുത്ത് മാറ്റുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ തലമുറയുടെ പ്രാതിനിധ്യം ഗണ്യമായി വര്‍ധിക്കുന്നുണ്ടെങ്കിലും ധാര്‍മ്മിക ബോധവും സഹജീവി സ്നേഹവും ഇവരില്‍ തൊട്ടുതീണ്ടുന്നില്ലെന്നത് സമകാലീന സംഭവങ്ങള്‍ വെളിവാക്കുന്നു. കാമുകനെ രക്ഷിക്കാന്‍ സഹപാഠികളുടെ നഗ്നചിത്രങ്ങള്‍ ഹിഡന്‍ ക്യാമറയില്‍ പകര്‍ത്തിയ എം ബി എ വിദ്യാര്‍ഥിനി പുതിയ തലമുറയുടെ പ്രതീകമാണ്. ജൂനിയറായെത്തുന്ന സഹപാഠികള്‍ക്ക് നേരെ മൃഗീയമായ അതിക്രമങ്ങളായി റാഗിംഗ് രൂപാന്തരപ്പെട്ടത് സാംസ്കാരികതയുടെ അപചയത്തില്‍ നിന്നായിരുന്നു. മാതാപിതാക്കളേയും കൂടപ്പിറപ്പുകളേയും അധികപ്പറ്റായി കാണാന്‍ ശീലമാക്കിയ തലമുറക്ക് മുന്നില്‍ വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുകളും പുതിയ സംസ്കാരം സൃഷ്ടിച്ചിരിക്കുന്നു. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന പിതൃശൂന്യ തലമുറകള്‍ കേരളത്തിന്റെ സാംസ്കാരിക പിതൃത്വത്തെയാണ് ചോദ്യം ചെയ്യുന്നത്.
അച്ഛന്റെ കുഞ്ഞിനെ പ്രസവിക്കുന്ന പെണ്മക്കള് വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. പേരമക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന മുത്തച്ഛന്മാരും സഹപാഠികളാല്‍ ഗര്ഭംധരിക്കേണ്ടി വന്ന കൗമാരപ്രായക്കാരും ഏറി വരികയാണ്. സ്വന്തം വീടുകളില്‍ കുടുംബബന്ധത്തില്‍ പെട്ടവരാല്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കേരളം മുന്നിലാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആത്മീയതയുടെ പേരില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെയും കാണാതെ പോയിക്കൂട. മതപാഠശാലകളില്‍ നിന്ന് പുറത്ത് വരുന്ന പ്രകൃതിവിരുദ്ധ പീഡനങ്ങളുടെ തുടര്‍ക്കഥകള്‍ രോഗശയ്യയിലായ സാംസ്ക്കാരികതയുടെ ഗുരുതരാവസ്ഥ പ്രകടമാക്കുന്നതാണ്.

സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട പൊതുപ്രവര്‍ത്തകര്‍ സാംസ്കാരിക ജീര്‍ണ്ണതക്ക് കുടപിടിക്കുന്നവരായി മാറുന്ന സ്ഥിതി സജീവമാവുകയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ജനപ്രതിനിധികളുടെ പേരില്‍ ലൈംഗികാരോപണങ്ങള്‍ വര്‍ധിച്ചു വരുന്നു. കേട്ടാല്‍ അറക്കുന്ന അവിഹിത ബന്ധങ്ങളുടെ പരമ്പര നാട് ഭരിക്കുന്നവരുടെ പേരില്‍ കുന്നുകൂടുന്നു. ആദരണീയമായ നിയമസഭ മന്ദിരത്തില്‍ നിന്ന് പോലും രേഖപ്പെടുത്തപ്പെടാനാകാത്ത പദപ്രയോഗങ്ങള്‍ ഉയരുന്നു. നിയമസഭ സ്പീക്കര്‍ക്ക് അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യേണ്ട ഗതികേടുണ്ടാകുന്നു. നാട് നീളെ കാണുമെന്നും കേള്‍ക്കുമെന്നും ബോധ്യമുണ്ടായിട്ടും ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ അസഭ്യങ്ങള്‍ വിളിച്ചു പറയുന്ന തരത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തരംതാഴുന്നു. സ്ഥാനമാനങ്ങള്‍ നിലനിറുത്താന്‍ ഇന്നലെവരെ പറഞ്ഞതിനെ വെള്ളംചേര്‍ക്കാതെ വിഴുങ്ങാനും കൊള്ളരുതായ്മകളെ ഉളുപ്പില്ലാതെ ന്യായീകരിക്കാനും കഴിയുന്നവരായി രാഷ്ട്രീയ നേതൃത്വം അധ:പതിക്കുന്നു. കുടുംബരാഷ്ട്രീയത്തിന്റെ അകപ്പൊരുള്‍ തുറന്നിട്ട് നിറഞ്ഞാടിയ ഒരച്ഛന്റെയും മകന്റെയും നിലപാടുകളിലെ മറിമായങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചുകൊണ്ടാണ് സാംസ്കാരികതയുടെ ശേഷിപ്പ് ഉള്ളിലുള്ളവര്‍ കേട്ടിരുന്നത്. രണ്ട് മുന്‍ മന്ത്രിമാരുടെ ചെയ്തികള്‍ മറയില്ലാതെ പുറത്ത് വന്നപ്പോള്‍ തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണോ രാഷ്ട്രീയം എന്ന് സംശയിച്ചവരും കുറവല്ല.
സകലമേഖലകളിലും സാംസ്കാരികതയുടെ ശോഷണം അനുഭവപ്പെടുമ്പോള്‍ സാംസ്കാരിക നായകരെന്നവകാശപ്പെടുന്നവരുടെ മൗനം കാണാതെ പോകേണ്ടതല്ല. അവിഹിത ബന്ധങ്ങളുടെ തുടര്‍ക്കഥകള്‍ സംസ്ഥാനത്തിന്റെ പൊതുമണ്ഡലത്തെ വരിഞ്ഞ് മുറുക്കുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കുവാനോ, ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാനോ സാംസ്കാരികമെന്ന ബോര്‍ഡ് വെച്ചിരിക്കുന്നവരുടെ ഭാഗത്ത് നിന്ന് യാതൊരു അനക്കവും ഉണ്ടാകുന്നില്ല. ഞാനും എന്റെ രചനകളും, അതിന്റെ റോയല്‍റ്റിയും പിന്നാലെ വരുന്ന പുരസ്കാരങ്ങളുമെന്നതിലേക്ക് സാംസ്കാരിക നായകര്‍ ചുരുങ്ങുന്നുവെന്ന ശുഭകരമല്ലാത്ത ലക്ഷണങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. അതല്ല ഇത്തരം അവിഹിതങ്ങള്ക്കെതിരെ പ്രതികരിക്കാന്‍ തങ്ങള്‍ അശക്തരാണെന്ന തിരിച്ചറിവാണോ മൗനത്തിന്റെ പ്രേരണയെന്നും അറിയില്ല.
കേരളം സാധ്യമാക്കിയ സാംസ്കാരിക ഔന്നിത്യമെന്നത് കാലം തെറ്റിപ്പെയ്ത മഴയില്‍ കിളിര്‍ത്ത ഒന്നല്ല. കാലങ്ങള്‍ നീണ്ട പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ സാധ്യമാക്കിയ നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി രൂപപ്പെട്ടതായിരുന്നു അത്. വിവിധ സമുദായങ്ങള്‍ക്കിടയിലുണ്ടായ സാമൂഹ്യ പരിഷ്കരണങ്ങള്‍ മൂല്യവത്തായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ പര്യാപ്തമാക്കി. ധാര്‍മ്മികതയിലൂന്നിയ സദാചാര ബോധം വ്യക്തികളില്‍ പരിവര്‍ത്തനം സാധ്യമാക്കിയപ്പോള്‍ കേരള മോഡല്‍ എന്ന സാംസ്കാരിക തനിമ രൂപപ്പെടുകയായിരുന്നു. പാശ്ചാത്യ അധിനിവേശ ബോധത്തിലൂന്നിയ അതിഭൗതികത മലയാളിയുടെ ജീവിതരീതിയെ കീഴ്പ്പെടുത്തിയതോടെ ഇന്നലെകളില്‍ സാധ്യമാക്കിയ സകലമുന്നേറ്റങ്ങളും സാംസ്കാരിക അപചയമായി മാറുകയാണുണ്ടായത്.
മദ്യത്തിന് ലഭിച്ച അതിരുകടന്ന സ്വീകാര്യത മലയാളിയുടെ സാംസ്കാരിക ബോധത്തെ മയക്കി കിടത്തുന്നതില്‍ മുന്നില്‍ നിന്നു. സകല തിന്മകളുടെയും മാതാവാണ് മദ്യമെന്ന ആപ്ത വാക്യം കേരളത്തിന്റെ സാംസ്കാരിക അപചയത്തിന് മുന്നില്‍ നിരന്ന് നില്‍ക്കുകയാണ്. അര്‍ധ ബോധത്തില്‍ അസ്ഥിത്വം നഷ്ടപ്പെട്ട തലമുറയെ പഴയ സാംസ്കാരിക തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മറ്റൊരു പരിഷ്കരണ മുന്നേറ്റത്തിന് പുറപ്പെട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എന്താണു താങ്കള്‍ ഉദ്ദേശിക്കുന്ന കേരളീയ സാംസ്കാരികത ?
ReplyDeleteവസ്ത്രധാരണം മുതല്‍ പരസ്പരമുള്ള ഇടപഴകലുകളില്‍ വരെ മലയാളിക്ക് പ്രത്യേകമായൊരു തനിമയുണ്ടായിരുന്നു. നാണം എന്നത് മുഖമുദ്രയായിരുന്നു. സമൂഹം ചീത്ത സ്വഭാവമായി വിശേഷിപ്പിച്ചതൊക്കെയും മറക്കപ്പുറത്ത് നിന്ന് മാത്രം ചെയ്യാനുള്ള മനസ്സേ മലയാളിക്കുണ്ടായിരുന്നുള്ളു. ബന്ധങ്ങള്‍ വിലപ്പെട്ടതും പവിത്രവുമായിരുന്നു. ദുശ്ശീലങ്ങളെ മഹാപാപങ്ങളായി കണക്കാക്കപ്പെട്ടു. ജീവിതത്തിലും പെരുമാറ്റത്തിലും അടുക്കും ചിട്ടയുമുള്ളവരായതിനാല് മലയാളിയുടെ സംസ്കാരത്തെ അനുകരണീയമായി ഇതരസമൂഹങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെയും ചോര്‍ന്ന് പോയതോടെ നാട്യങ്ങളുടെ പ്രതീകങ്ങളായി കേരളീയ സമൂഹവും നിലം പതിച്ചു.
ReplyDeleteMuslim vastramaaya mafta innu 'podu sweekaryada illaattad'ennu paranju maatti nirttappedunnu
Deleteനമ്മുടെ സംസ്ക്കാരം എന്നത് മാറ് മറക്കാത്ത സ്ത്രീ സമൂഹമായിരിന്നു , സ്ത്രീ സ്വതന്ത്ര ന അര്‍ഹ എന്ന ചിന്താ രീതിയായിരിന്നു , ഇതൊക്കെ തിരികെ വരണം എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത് .
ReplyDeleteനമ്മുടെ സംസ്കാരത്തിൽ ഹിന്ദു, മുസ്ലിം , ക്രിസ്ത്യൻ വേര് തിരുവുകൾ ഉണ്ടായിരുന്നില്ല , എന്നാൽ ഇന്ന് സ്കൂളിലെ യൂണിഫോമിൽ ഭാരതത്തിന്റെ സാംസ്കാരിക ചിഹ്നത്തെ ബാഡ്ജായി ഉപയോഗിച്ചപ്പോൾ , കളങ്കമില്ലാത്ത കുട്ടികളുടെ മനസ്സില്‍ വർഗ്ഗീയ ചേരിതിരിവ് നടത്തിയപ്പോൾ നദീർ എവിടെയായിരുന്നു , ഇതാ ഞാൻ മറ്റൊരിടത്ത് പറഞ്ഞത് നദീർ ഒറ്റ കണ്ണുള്ള പക്ഷപാതി ആണന്ന് , താങ്കല്ക്കൊരിക്കലും ഇത് പോലെയുള്ള ലേഖനങ്ങൾ പൊതു സമൂഹ നന്മ ലക്ഷ്യം എഴുതാനുള്ള അര്‍ഹതയില്ല , താങ്കള്‍ക്ക് താങ്കളുടെ സമുദായ നവീകരണ പ്രവർത്തനങ്ങളുമായി മാത്രം മുന്നോട്ട് പോവുക അല്ലെങ്കിൽ നമ്മുടെ സമൂഹത്തിലെ എല്ലാ ജീർണ്ണതകളേയും മതം , ജാതി എന്നീ വേർത്തിരുവുകൾ ഇല്ലാതെ വിമര്‍ശിക്കുക .
kerala is being against god's own country
ReplyDelete