വികസന തീരമണിയാന്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്നവര്‍
 വികസന മാതൃകയുടെ അപ്പോസ്തലന്‍ എന്ന വിശേഷണത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തനിക്കുമേല്‍ ചാര്‍ത്തപ്പെട്ട കുപ്രസിദ്ധി കഴുകിക്കളയാന്‍ കഠിനമായ പരിശ്രമം തുടങ്ങിയിട്ട് നാളേറെയായി. രാജ്യത്തിന്റെ വികസനം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ഗുജറാത്തിലാണെന്ന പ്രചരണം മോദിയെ മഹാനാക്കാന്‍ സംഘ് ശക്തികള്‍ ഏറ്റെടുത്ത കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ഗുജറാത്തിനെ സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ വികസന മാതൃകയെന്നത് കാവി ഭീകരതക്ക് രാജ്യത്തിന്റെ ഭരണസിരകേന്ദ്രം പിടിച്ചെടുക്കാനുള്ള സുന്ദര സമവാക്യമാണെന്ന് തിരിച്ചറിയാതെ പോകുന്നവര്‍ ചെന്ന് ചാടുന്നത് സംഘപരിവാര്‍ കുഴിച്ചുവെച്ച ഗര്‍ത്തങ്ങളിലാണ്. നരേന്ദ്രമോദിയും, ഗുജറാത്തിലെ വികസന മാതൃകയും ബി.ജെ.പിക്കോ, സംഘ് ശക്തികള്‍ക്കോ യാതൊരു സ്വാധീനവുമില്ലാത്ത കൊച്ചു കേരളവും കൃത്യമായ ഇടവേളകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വികസന മാതൃകയെന്ന ഗര്‍ത്തതത്തില്‍ ഏറ്റവും ഒടുക്കം ചാടിയത് സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണാണ്. വികസനം കാണാന്‍ ആറ•ുള കണ്ണാടിയുമായി പോയ തൊഴില്‍ മന്ത്രിക്ക് പറഞ്ഞുകേട്ടപോലെയൊന്നും കാണാനായില്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ടി വന്നിരിക്കുന്നു.
ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രിയോട് കൂടിക്കാഴ്ച നടത്തുന്നത് തെറ്റോ, വിവാദമാക്കേണ്ട സംഗതിയോ അല്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരുന്നിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാത്രം രാജ്യത്തിന്റെ മതേതര സമൂഹം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിന് പിന്നിലെ ചോതോവികാരം ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വികസനമെന്ന പൊതു ആവശ്യത്തിന് മുന്നില്‍ പോലും തൊട്ടുകൂടാന്‍ കഴിയാത്ത ഭരണാധികാരിയായി നരേന്ദ്രമോദി മാറ്റി നിറുത്തപ്പെടുന്നുവെങ്കില്‍ കര്‍മ്മദോഷമെന്നല്ലാതെ മറ്റൊന്നുകൊണ്ടും അതിനെ വിശേഷിപ്പിക്കാനാകില്ല. മോദിയേയും ഗുജറാത്തിന്റെ വികസനത്തേയും ഗവേഷണ വിഷയമാക്കാന്‍ ഓടി നടക്കുന്നവര്‍ യശ്വന്ത് സിന്‍ഹയെ പോലുള്ള സീനിയര്‍ നേതാക്കളെ റഫറന്‍സ് ഗ്രന്ഥമാക്കുന്നത് നന്നായിരിക്കും. വികസന തേരാളിയെന്ന് സ്വയം അവകാശപ്പെടുന്ന മോദിക്കെതിരെ ശക്തമായ പടനീക്കവും, രൂക്ഷമായ എതിര്‍പ്പും സ്വന്തം പാളയത്തില്‍ നിന്നാണെന്ന് വിസ്മരിക്കാനാകില്ല. അധികാര വടം വലി എന്നതിനപ്പുറത്ത് മോദിയുടെ നയമസമീപനങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പാണ് ബി.ജെ.പി യിലെ മിതവാദി പക്ഷത്തെ പാര്‍ട്ടിക്കകത്ത് യുവതുര്‍ക്കികളാക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാണിക്കാന്‍ പെടാപാട് പെടുന്ന സംഘ് പരിവാര്‍ ശക്തികള്‍ക്കെതിരെ എന്‍.ഡി.എ ഘടക കക്ഷികളുടെ പരസ്യമായ എതിര്‍പ്പ് ഇതിനകം പുറത്ത് വന്നു കഴിഞ്ഞു.
ഗുജറാത്ത് മോഡല്‍ വികസനമെന്ന വിശേഷണത്തോടെ തന്റെ മുഖത്തെ സുന്ദരമാക്കാന്‍ നരേന്ദ്രമോദി നെട്ടോട്ടമോടുമ്പോള്‍ വഴിവിളക്കുകളായി മതേതര കക്ഷികളില്‍പെട്ടവര്‍ നിന്നുകൊടുക്കുന്നത് കാവിഭീകരതയ്ക്ക് അധികാര സിരാകേന്ദ്രത്തിലേക്ക് നടന്നു കയറാന്‍ പരവതാനി വിരിക്കുന്നതിന് തുല്യമാണ്. ഗുജറാത്തില്‍ ബി.ജെ.പിക്കാരും മോദിക്ക് പഠിക്കുന്നവരും പറഞ്ഞ് പ്രചരിപ്പിക്കുന്നത് പോലെ വികസനവും, അവ വന്നെത്തിയത് നരേന്ദ്രമോദിയെന്ന വികസന നായകന്റെ കരവിരുതിലാണെന്നും വാദത്തിന് വേണ്ടി അംഗീകരിക്കാം. ഈ വികസനങ്ങളുടെ അടിത്തറ മാന്തി നോക്കിയാല്‍ വംശഹത്യയെന്ന കല്ലുകള്‍ പടുത്തുവെച്ചതായി കാണാനാകും. മുസ് ലിം ജനവിഭാഗത്തിന്റെ വംശീയ ഉ•ൂലനത്തിന് ചെല്ലും ചെലവും കൊടുത്ത് അരും കൊലകളുടെ പരമ്പരകള്‍ സാധ്യമാക്കിയ ശേഷം പുടുത്തുയര്‍ത്തപ്പെട്ട കോര്‍പ്പറേറ്റ് വികസനം എങ്ങിനെയാണ് മതേതര സമൂഹത്തില്‍ മാതൃകയാവുകയെന്നത് മോദിക്ക് വേണ്ടി ജയ് വിളിക്കുന്നവര്‍ ബോധ്യപ്പെടുത്തി തരേണ്ടതുണ്ട്. ലോകം മുഴുവന്‍ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ട വംശഹത്യക്ക്് ശേഷമാണ് ഗുജറാത്തില്‍ ഇപ്പോള്‍ പറഞ്ഞു പ്രചരിപ്പിക്കപ്പെടുന്ന വികസന വിപ്ളവം സാധ്യമായതെന്ന് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഗുജറാത്തില്‍ കോര്‍പ്പറേറ്റുകള്‍ തഴച്ചു വളരുകയും വികസിച്ച് കൊഴുക്കുകയും ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. വികസനം ഗുജറാത്തിലെ ശരാശരിക്കാരന്റെ ജിവിതത്തിലേക്ക് പോലും എത്തി നോക്കിയിട്ടില്ലെന്നതാണ് അവിടെ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. പോഷകാഹാര കുറവും പട്ടിണിയും മൂലം മരിച്ചു വീഴുന്ന ഗുജറാത്ത് വികസന സൂചികയില്‍ പതിനൊന്നാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. അവകാശപ്പെടുന്ന വികസനത്തിനനുസരിച്ച് സാമൂഹ്യ വികസന സൂചിക ഉയരുന്നില്ലെന്നാണ് യൂണിസെഫ് റിപ്പോര്‍ട്ട്. അഞ്ച് വയസസിന് താഴെ പ്രായമുള്ള പകുതി കുട്ടികളും ആവശ്യമായ തൂക്കമില്ലാത്തവരാണ്. നാലില്‍ മൂന്ന് കുട്ടികളും പകുതി സ്ത്രീകളും വിളര്‍ച്ച ബാധിച്ചവര്‍. ഈ കുറവ് പരിഹരിക്കാന്‍ ആസൂത്രിത ശ്രമം വേണമെന്ന് യൂണിസെഫ് തുടര്‍ച്ചയായ നിര്‍ദ്ദേശം നല്‍കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
പട്ടിണി കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒറീസ, ബീഹാര്‍ എന്നിവക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം. ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് ഏറ്റവും മോശമായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ഗുജറാത്ത്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ദേശീയ അടിസ്ഥാനത്തില്‍ 22.67 ശതമാനം ദളിത് വിഭാഗത്തിലുള്ളവരാണ്. ഗുജറാത്തില്‍ ഇത് 7.83 ശതമാനം മാത്രമാണ്. വിദേശ നിക്ഷേപം ഗുജറാത്തിലേക്ക് കുലം കുത്തിയൊഴുകുന്നുവെന്നായിരുന്നു വാദം. എന്നാല്‍ 2010 വരെയുള്ള പത്ത് വര്‍ഷത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നേടിയത്. മഹാരാഷ്ട്ര 1.75 ലക്ഷം കോടി വിദേശ നിക്ഷേപം നേടിയെടുത്തപ്പോള്‍ ഗുജറാത്തിലേക്കെത്തിയത് 28000 കോടി മാത്രം.
നരേന്ദ്രമോദി അധികാരത്തിലേറിയ 2001-2002 ല്‍ ഗുജറാത്തിലെ കടം 45301 കോടിയായിരുന്നെങ്കില്‍ 2012 മാര്‍ച്ച് 31 ന് ഇത് 1,38,978 കോടിയായി ഉയര്‍ന്നു. ഗുജറാത്തിലെ ആറ് കോടി ജനങ്ങളില്‍ ഓരോരുത്തരും 23163 രൂപയുടെ കടഭാരം പേറുന്നു. പ്രതിശീര്‍ഷ കടത്തിന്റെ നിരക്കിലും മുന്നില്‍ ഗുജറാത്താണ്. പലിശ അടച്ചുതീര്‍ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ദിവസം ചെലവിടുന്നത് 345 കോടി രൂപ. മൂന്ന് വര്‍ഷം പിന്നിടുമ്പോഴേക്ക് പലിശ ഇനത്തില്‍ ദിനം പ്രതി അടക്കേണ്ടത് 2,07,695 കോടി രൂപയായി കുതിച്ചുയരുമെന്നാണ് സര്‍ക്കാര്‍ കണക്ക്.
നഗരങ്ങളിലെ സമ്പന്നരില്‍ മാത്രം ഒതുങ്ങുന്നതാണ് ഗുജറാത്ത് മോഡല്‍ വികസനം. കോര്‍പ്പറേറ്റുകള്‍ക്ക് ചുളുവിലയ്ക്കാണ് ഭൂമിയും പ്രകൃതി വിഭവങ്ങളും കൈമാറ്റം ചെയ്യുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ മിനിമം വേതനമോ, തൊഴിലാളികള്‍ക്കുള്ള നിയമാനുസൃത ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് വര്‍ഷമായി നിയമനമില്ല. കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 3000 മുതല്‍ 5000 രൂപ വരെയാണ് ശമ്പളം. കര്‍ഷക ആത്മഹത്യയില്‍ വിദര്‍ഭയോട് മത്സരിക്കുകയാണ് ഗുജറാത്തിലെ സൌരാഷ്ട്ര മേഖല.
വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ പ്രചരിപ്പിക്കാനിറങ്ങുന്നവര്‍ അടിസ്ഥാന വര്‍ഗ്ഗത്തിലേക്ക് ഇനിയും എത്തി നോക്കിയിട്ടില്ലാത്ത വികസനത്തിന്റെ ഈ നേര്‍ ചിത്രം കൂടി പൊതു സമൂഹത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഗുജറാത്തിലെ വികസനത്തെക്കുറിച്ച് മോദി അവതരിപ്പിക്കുന്ന വാദ മുഖങ്ങള്‍ വിചിത്രവും അത്ഭുതകരവുമായി മാത്രമെ അവിടെനിന്നുള്ള സാധാരണക്കാര്‍ ഉള്‍ക്കൊള്ളാറുള്ളു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പോഷകാഹാരകുറവിനെ മുഖ്യമന്ത്രി നരേന്ദ്രമോദി ന്യായീകരിച്ച രീതി ഇതിനുദാഹരണമാണ്. പെണ്‍കുട്ടികള്‍ ശരീരസൌന്ദര്യ സംരക്ഷണത്തിനായി തടി കുറക്കാന്‍ ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് വിളര്‍ച്ചക്ക് കാരണമെന്നായിരുന്നു മോദിയുടെ പ്രതികരണം. 
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ഫേഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ വനിത വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് നരേന്ദ്രമോദി ഗുജറാത്തിലെ സ്ത്രീകളുടെ ക്ഷേമ ഐശ്വര്യങ്ങളെ പറ്റി പറഞ്ഞ കാര്യങ്ങള്‍ അവിടത്തെ സാധാരണ സ്ത്രീകളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മോദിയുടെ പ്രസംഗത്തെക്കുറിച്ച് അഹമ്മദാബാദ് വിമന്‍സ് ആക്ഷന്‍ ഗ്രൂപ്പ് അദ്ധ്യക്ഷ ഇള പഥക് പ്രതികരിച്ചത് മോദി പറഞ്ഞത് ഗുജറാത്തിലെ സ്ത്രീകളെ പറ്റി തന്നെയാണോ എന്ന ചോദ്യത്തോടെയായിരുന്നു. മാത്രമല്ല ഗുജറാത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ നിജസ്ഥിതി വിവരിച്ച് ഇള പഥക് ഫിക്കി അംഗങ്ങള്‍ക്കായി തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിന്റെ യഥാര്‍ത്ഥ മുഖം നിങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന മുഖവുരയോടെയായിരുന്നു തുറന്ന കത്ത് . പെണ്‍ ഭ്രൂണഹത്യയും സ്ത്രീകളില്‍ കാണപ്പെടുന്ന വിളര്‍ച്ചയും, സൌജന്യ സ്ത്രീ വിദ്യാഭ്യാസം നിറുത്തലാക്കാനുള്ള ശ്രമങ്ങളും കത്തില്‍ അക്കമിട്ട് നിരത്തുന്നു. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കികൊണ്ടുള്ള ബില്ലിന് ഗുജറാത്തില്‍ ഇനിയും അംഗീകാരമായിട്ടില്ല. ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍ മടക്കിയതാണ് കാലതാമസത്തിന് കാരണമെന്നാണ് മോദിയുടെ വിശദീകരണം. എന്നാല്‍ നിര്‍ബന്ധ വോട്ടും സ്ത്രീ സംവരണവും കൂട്ടിക്കുഴച്ചതാണ് ബില്ല് മടക്കാനുള്ള യഥാര്‍ത്ഥ കാരണമെന്നത് മോദി ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും ഇള പഥക് വിശദീകരിക്കുന്നു.
      ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പഠിപ്പിച്ച രാഷ്ട്രപിതാവ് മാഹാത്മജിയുടെ നാട്ടില്‍ വികസനം നഗരങ്ങള്‍ക്കപ്പുറത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നതാണ് കണക്കുകളും വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന തുല്ല്യതയില്ലാത്ത ക്രൂരകൃത്യങ്ങളില്‍ വികൃതമാക്കപ്പെട്ട് തന്റെ മുഖം വെളിപ്പിച്ചെടുക്കുകയെന്നതിന്റെ ഭാഗമായുള്ള ഇവന്റ് മാനേജ്മെന്റ് പരിപാടി മാത്രമാണ് ഗുജറാത്ത് മോഡല്‍ വികസനമെന്ന പ്രചരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയരാഷ്ട്രീയത്തിന്റെ മേച്ചില്‍ പുറങ്ങളിലേക്കും അതിലൂടെ പ്രധാനമന്ത്രി പദത്തിലേക്കും ഉപവിഷ്ടനാകാനുള്ള തന്ത്രം കൂടി ഇതിന് പിന്നിലുണ്ട്. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി അമേരിക്കയില്‍ നിന്നുള്ള പഠന സംഘത്തെ ഗുജറാത്തിലേക്ക് കൊണ്ടു വന്ന് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ മോദി കാണിച്ച അല്‍പ്പത്തം തന്റെ മുഖച്ഛായ നന്നാക്കാന്‍ ഏതറ്റം വരെയും പോകുമെന്നതിന് പ്രകടമായ തെളിവാണ്. ഭരണകൂട ഭീകരതയുടെ മറവില്‍ നടന്ന വംശഹത്യയുടെ പേരില്‍ അമേരിക്ക വെറുക്കപ്പെട്ടവനായി പ്രഖ്യാപിക്കുകയും വിസ നിഷേധിക്കുകയും ചെയ്ത മോദിയേയും, മോദിയുടെ ഭരണകൂടം ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന വികസന മാതൃകയേയും നെഞ്ചേറ്റാന്‍ ഉദ്ബുദ്ധമെന്നവകാശപ്പെടുന്ന കേരളീയ പൊതുസമൂഹത്തില്‍ നിന്ന് അധികമല്ലെങ്കിലും ചിലരെങ്കിലും ഉണ്ടാകുന്നുവെന്നത് പരിതാപകരം തന്നെ.
ക്രിമിനല്‍ വര്‍ഗ്ഗീയതയില്‍ നിന്ന് മാറി വികസന വര്‍ഗ്ഗീയതയെന്ന പുതു മുദ്രാവാക്യമാണ് നരേന്ദ്രമോദി ന്യൂഡല്‍ഹിയിലേക്കുള്ള ചുവടുമാറ്റത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുക്കുന്നത്. സംഘ് പരിവാര്‍ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലേക്ക് മോദി ഉയര്‍ത്തി കാണിക്കപ്പെടുമ്പോള്‍ തന്നെ ബി.ജെ.പിക്കകത്ത് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ മറുചേരി ശക്തി പ്രാപിക്കുന്നുണ്ട്. കോര്‍പ്പറേറ്റ്വത്കൃത ഹൈന്ദവ തീവ്രതയെ മോദി പ്രതിനിധാനം ചെയ്യുമ്പോള്‍ പരമ്പരാഗത തീവ്രഹൈന്ദവതയെയാണ് അദ്വാനി ഉയര്‍ത്തിക്കാട്ടുന്നത്. ബാബരി മസ്ജിദും, രാമജ•ഭൂമിയും വീണ്ടും ചര്‍ച്ചക്കിട്ടുകൊണ്ടുള്ള അദ്വാനിയുടെ പ്രസ്താവനകള്‍ ഇത് വ്യക്തമാക്കുന്നു. തീവ്രഹൈന്ദവത എന്നതിനോടൊപ്പം വികസന മോഡല്‍ എന്നത് കൂടി ചേര്‍ത്ത് വെച്ചുകൊണ്ട് പുതിയ പരീക്ഷണത്തിനാണ് മോദിയും സംഘവും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഗുജറാത്തിന്റെ ഖജനാവ് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുത്ത് വികസനത്തിന്റെ പുതിയ പ്രത്യയശാസ്ത്രം രചിച്ച മോദി ഇതേ നയത്തിന്റെ ദേശീയ മോഡലുമായാണ് രാജ്യ തലസ്ഥാനത്തേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. 





Comments

  1. മോഡി പ്രധാനമന്ത്രി ആവാൻ ഒരു സാധ്യതയും കാണുന്നില്ല , വിറളി പിടിച്ചോടുന്ന പശുവിന്റെ പിന്നാലെ ഓടിയാലല്ലേ കിതപ്പും തളർച്ചയും ഉണ്ടാവുക , ഓടാതെ അതിനെ കണ്ടാൽ ബുദ്ധിപരമായി മാറി നില്ക്കുക ... മോഡിക്ക് മുൻപ് എത്രകാലമായി അദ്വാനി ഓടാൻ തുടങ്ങിയിട്ട് , ഇപ്പോഴും മുന്തിരിക്ക് പുളിപ്പ് തന്നെയാണ് , മോഡിയെ മുസ്ലിങ്ങളും മറ്റും ഭയപ്പെടുന്നത് തന്നെയാണ് സംഘപരിവാറിന്റെ വിജയം , എന്തിനാണ് നിങ്ങൾ അയാളെ ഭയപ്പെടുന്നത് ? അതൊരു സാദാ മുഖ്യമന്ത്രി , നിങ്ങൾ ചെയ്യേണ്ടത് അതി ശക്തമായ പ്രവർത്തനത്തിലൂടെ അയാളുടെ ആഗ്രഹങ്ങളുടെ അടിവേര് അറുക്കുക .. മോഡി എന്താണന്നും , മറ്റു സംസ്ഥാനങ്ങളുടെ വളർച്ചയും മറ്റും വിശദമാക്കുന്ന ഡോക്കുമെന്റരി തയ്യാറാക്കുക ( ഹിന്ദിയിൽ ആയാൽ ബഹുത്ത് അഛാ ) എന്നിട്ട് അങ്ങട് സോഷ്യൽ നെറ്റ് വർക്കിലൂടെ കസറുക

    ReplyDelete
  2. നിങ്ങൾ പറഞ്ഞ പണി എടുക്കേണ്ടത് മതേതര മനസ്സുള്ള മുഴുവൻ പേരുടെയും ബാധ്യതയാണ്. ഇന്ത്യൻ മതേതരത്തത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമായിരിക്കും മോഡി പ്രധാന മന്ത്രിയാകുന്നത്. അതാണ് പേടി പെടുത്തുന്നത്.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്