പൊതു പ്രവര്‍ത്തനത്തിനും വേണം പെരുമാറ്റച്ചട്ടം

 പൊതു പ്രവര്‍ത്തകന്‍ പൊതുസമൂഹത്തിന്റെ പൊതുസ്വത്താണ്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നതിനാലാണ് ഇവര്‍ക്ക് പൊതുപ്രവര്‍ത്തകനെന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടത്. ഓരോ ഗ്രാമത്തിലേയും ചോട്ടാ നേതാവ് മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പൊതുപ്രവര്‍ത്തകന്‍ എന്ന ഗണത്തിന്റെ ഭാഗമാകുന്നത് ഇവര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നതിനാലാണ്.

മാന്യതയുടെയും സൗമ്യതയുടെയും രൂപഭാവങ്ങളാവണം പൊതുപ്രവര്‍ത്തകന്റെ ആകാര സൗന്ദര്യം. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെ പ്രവര്‍ത്തിക്കാനിറങ്ങുന്നവരായതിനാല്‍ ഇടപഴകലുകളിലും സംസാര രീതികളിലും സഭ്യത നെഞ്ചോട് ചേര്‍ക്കേണ്ടതുമുണ്ട്. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയലേക്ക് പൊതു പ്രവര്‍ത്തകന്റെ നാവ് മാറിയാല്‍ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ പരിസരത്തേക്ക് ചാണകവെള്ളം കോരിയൊഴിക്കുന്ന പ്രതീതിയായിരിക്കും ഉണ്ടാക്കുക.
       സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കത്തിപ്പടര്‍ന്ന സൂര്യനെല്ലി വിവാദം നാവിന് കടിഞ്ഞാണില്ലാത്ത പൊതുപ്രവര്‍ത്തരുടെ കൂട്ടായ്മയുടെ പരിഛേദം പ്രകടമാക്കുന്നതായിരുന്നു. ഒരു കേന്ദ്രമന്ത്രിയും, പാര്‍ലിമെന്റംഗവും, നിയമസഭയിലെ വി ഐ പിയും പൊതുപ്രവര്‍ത്തകന്‍ 'സഭ്യ'മായി എങ്ങിനെ സംസാരിക്കണമെന്ന് വിവാദത്തിന്റെ ഫ്രെയിമിനകത്ത് നിന്ന് വരച്ച് കാണിച്ചു തന്നു. ഇവരുടെ വാക്കുകള്‍ക്ക് നിയമത്തിന്റെ പരിരക്ഷയുണ്ടെന്ന് അക്കമിട്ട് നിരത്താന്‍ ഒരു ന്യായാധിപന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പീഡനത്തിനിരയാക്കപ്പെട്ട് നീതി നിഷേധത്തിന്റെ ഒന്നര പതിറ്റാണ്ട് ജീവിച്ചു തീര്‍ക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിക്കെതിരെ സഭ്യത തൊട്ടുതീണ്ടിയിട്ടില്ലാത്ത വാക്കുകള്‍ കോരിച്ചൊരിഞ്ഞത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന സുന്ദരമുഖങ്ങളാണെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. മൂന്നാംകിട രാഷ്ട്രീയ നേതാവിന്റെ സംസ്‌കാര ശൂന്യതയിലേക്ക് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന പൊതു പ്രവര്‍ത്തകരുടെ നാവ് തരം താഴുന്നത് ദൈന്യതയോടെ കേട്ടിരിക്കാന്‍ നിര്‍ബന്ധിതമാവുകയാണ് പൊതുസമൂഹം. സൂര്യനെല്ലി കേസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി തന്റെ പേരമകളുടെ പ്രായം പോലുമില്ലാത്ത മാധ്യമപ്രവര്‍ത്തകയോടും, സര്‍ക്കാര്‍ ചീഫ് വിപ്പ് അനാഥശാലകളിലെത്തുന്നതവുരുടെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടും നടത്തിയ പരാമര്‍ശങ്ങള്‍ തലകുനിച്ചുകൊണ്ടല്ലാതെ കേട്ടിരിക്കാന്‍ കഴിയാത്തതായിരുന്നു. വേശ്യവൃത്തിയേയും ബലാത്സംഗത്തെയും താരതമ്യം ചെയ്ത് കടലിനക്കരെ നടത്തിയ പാര്‍ലിമെന്റംഗത്തിന്റെ ഗീര്‍വാണ പ്രസംഗം നാല്‍പതിലേറെ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടിയെ വീണ്ടുമൊരു കൂട്ടബലാല്‍സംഗത്തിന് കൂടി ഇരയാക്കുന്ന തരത്തിലായിരുന്നു. ചര്‍ച്ചയും, വാദവും, പ്രതിവാദവും കഴിഞ്ഞ് എല്ലാം കെട്ടടങ്ങിയശേഷം ക്ഷമയെന്ന രണ്ടക്ഷരം ഉരുവിട്ടാല്‍ തീരുന്നതാണ് നിങ്ങളുടെ നാവ് ഉണ്ടാക്കിയ  ആഴത്തിലുള്ള മുറിവെന്ന് കരുതരുത്. സ്ത്രീ സുരക്ഷയും, സ്ത്രീകളുടെ അഭിമാനവും സംബന്ധിച്ച് ചര്‍ച്ചകളും നിയമ നിര്‍മ്മാണവും രാജ്യത്താകമാനം സജീവമായി നില്‍ക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഭരണസ്ഥാനങ്ങളിലിരിക്കുന്നവരുടെ നാവുകള്‍ക്ക് മുന്നില്‍ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന വസ്തുതയാണ് ഇതിലൂടെ പ്രകടമാക്കപ്പെടുന്നത്.
ന്യായാധിപന്മാരെ ശുംഭന്മാരെന്ന് വിളിച്ചതിന് എം.വി ജയരാജനെന്ന പൊതു പ്രവര്‍ത്തകന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ന്യായാധിപന്മാരെ അപമാനിക്കരുതെന്നാണ് ഇതിലൂടെ പ്രകടമാക്കപ്പെട്ടത്. എന്നാല്‍ ഒരു ഇരയെക്കുറിച്ച് മുന്‍ ന്യായാധിപന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപമാനത്തിന്റെ വകുപ്പില്‍പെടുമോയെന്നത് നീതിപീഠം തന്നെ പരിശോധിക്കപ്പെടേണ്ടതായിരുന്നു. ഒളിക്യാമറക്ക് മുന്നില്‍ ഇരയോടുള്ള ധിക്കാരപൂര്‍ണ്ണമായ മനോഭാവം പ്രകടമാക്കിയ ന്യായാധിപന്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കപ്പെട്ടുവെന്നത് സൂര്യനെല്ലി പെണ്‍കുട്ടിക്കും, കുടുംബത്തിനും ആശ്വാസം നല്‍കുന്നതാകും. കേസിനെ സംബന്ധിച്ച ഉന്നത നീതിപീഠത്തിന്റെ വിലയിരുത്തലുകളെ പരിഹസിക്കുകയും, ഇരയെ കൂടുതല്‍ അപമാനിക്കുകയും ചെയ്ത പരാമര്‍ശങ്ങള്‍ നടത്തിയ ഈ ന്യായാധിപന്‍ തന്റെ നിലപാടുകളെ ന്യായീകരിക്കുന്നതിനും മാധ്യമ പ്രവര്‍ത്തനത്തിലെ ഒളി ക്യാമറ രീതികളെ കടന്നാക്രമിക്കുവാനുമാണ് തുടര്‍ന്നങ്ങോട്ട് സമയം കണ്ടെത്തിയത്. ഇത്തരക്കാരുടെ പോയ്മുഖങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒളിക്യാമറയാണ് ആയുധമെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്നതാണ് ന്യായാധിപനെതിരായ ജനകീയ പ്രതിഷേധങ്ങള്‍ പ്രകടമാക്കിയത്. 
    പൊതു പ്രവര്‍ത്തകന്‍ ധരിക്കുന്ന തൂവെള്ള വസ്ത്രം സഭ്യതയുടെയും, മാന്യതയുടെയും അതിലുപരി ലാളിത്യത്തിന്റെയും പ്രതിരൂപത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ധാര്‍ഷ്ട്യത്തിന്റെയും, ധിക്കാരത്തിന്റെയും വഴിയായി രാഷ്ട്രീയം രൂപാന്തരപ്പെട്ടിടത്താണ് പൊതു സമൂഹം ചവിട്ടിമെതിക്കപ്പെടാന്‍ തുടങ്ങിയത്. വിമര്‍ശനങ്ങളേയും എതിര്‍പ്പുകളേയും, സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളേണ്ടതിന് പകരം തെറിവിളികളും, കുത്തുവാക്കുകളും , ദ്വയാര്‍ത്ഥ പ്രയോഗങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളായി മാറുന്ന സ്ഥിതിയുണ്ടായി. രാഷ്ട്രീയ വിരോധം കടന്നാക്രമണത്തിനുള്ള വഴികളായപ്പോള്‍ പിതാവിനേക്കാള്‍ പ്രായമുള്ള നേതാവിനെ കാമവെറിയനെന്ന് പൊതു യോഗത്തില്‍ അഭിസംബോധന ചെയ്ത മന്ത്രിയേയും പൊതുപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ കാണാനായി. സമൂഹവുമായി ഇടപഴകി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാവിന്റെ കുടുംബകാര്യവും, അടുക്കള കാര്യവുമൊക്കെ ചര്‍ച്ചയാവുകയും, വാര്‍ത്തയാവുകയും ചെയ്യുന്ന പരിതസ്ഥിതിയില്‍ വാക്കും, നോക്കും, പ്രവൃത്തിയും സംശുദ്ധതയോടെ ആകാന്‍ ശ്രമിക്കേണ്ടതുണ്ട്. മക്കള്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സജീവമായ ഇടം ലഭിച്ചതുമുതല്‍ കുടുംബത്തിലെ സൗന്ദര്യപ്പിണക്കങ്ങള്‍ പോലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും, മാധ്യമവിശകലനങ്ങല്‍ക്കും വിഷയമാക്കപ്പെട്ടു. ബാലകൃഷ്ണപ്പിള്ളയും, ഗണേഷ്‌കുമാറും തമ്മിലുള്ള പോര് രാഷ്ട്രീയം എന്നതിലുപരി പല ഘട്ടങ്ങളിലും അച്ഛനും മകനും തമ്മിലുള്ളതായിരുന്നു. മകനെ അഭിസംബോധന ചെയ്യാന്‍ അച്ഛന് അവകാശമുള്ള വാക്കുകള്‍ വീടിനകത്തായിരുന്നുവെങ്കില്‍ കുടുംബകാര്യമെന്ന നിലയില്‍ ചെവി പൊത്താതെ തന്നെ ഉള്‍കൊള്ളാമായിരുന്നു. എന്നാല്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും പൊതുവേദികളിലും പിതാവും മകനും തമ്മിലുള്ള സ്‌നേഹോഷ്മളത പ്രകടമാക്കപ്പെട്ടപ്പോള്‍ ചക്കളത്തിപ്പോരായി ഇത് രൂപാന്തരപ്പെടുകയായിരുന്നു.
തങ്ങളുടെ നയനിലപാടുകള്‍ക്കെതിരെയും, സമീപനരീതികള്‍ക്ക് വ്യത്യസ്തമായും നിലകൊള്ളുന്നവര്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന പ്രവണതയും പൊതു പ്രവര്‍ത്തന രീതിയായി മാറിയിട്ടുണ്ട്. നികൃഷ്ടജീവിയും, വെറുക്കപ്പെട്ടവും, ഡാങ്കേയോടുള്ള ഉപമയുമെല്ലാം വ്യക്തിഹത്യയുടെ ഭാഗമായി കടന്നുവന്ന അപരനാമങ്ങളാണ്. അഴിമതിക്കും, അനീതിക്കും, വിവേചനത്തിനുമെതിരായ പോരാട്ടമെന്ന പ്രതിച്ഛായ ഉയര്‍ത്തി വ്യക്തിവിരോധം തീര്‍ക്കാന്‍ ഇടം കണ്ടെത്തുന്ന പൊതു പ്രവര്‍ത്തന രീതി ഉത്ബുദ്ധ സമൂഹത്തിന് ഭൂഷണമല്ല. മലയാളി തങ്ങളുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വലിയൊരു ഇടവും സമയവും നീക്കിവെക്കപ്പെട്ട സി.പി.എമ്മിലെ വിഭാഗീയത പലപ്പോഴും വ്യക്തി കേന്ദ്രീകൃത ആക്ഷേപങ്ങളിലേക്ക് വഴിമാറപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരെ കുറ്റും പറയാനാകില്ല. വി.എസ് അച്യുതാനന്ദനും, പിണറായി വിജയനുമിടയിലെ വ്യക്തി വൈരാഗ്യം സി.പി.എം വിഭാഗീയതക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ആര്‍ക്ക് ആരോടാണ് വൈരാഗ്യമെന്നത് തല്‍ക്കാലം മാറ്റി വെക്കാം. സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുകൊണ്ടുള്ള പല പദപ്രയോഗങ്ങളും വിഭാഗീയതയുടെ ഭാഗമായി പ്രയോഗിക്കപ്പെട്ടു. ഓഫീസിനകത്ത് ഒളി ക്യാമറകള്‍ സ്ഥാപിച്ചുകൊണ്ടുവരെ പാര്‍ട്ടിക്കകത്തെ പ്രതിയോഗികളെ കുടുക്കാന്‍ തന്ത്രങ്ങള്‍ പയറ്റി. പ്രത്യയശാസ്ത്ര അടിത്തറയുള്ളത് കൊണ്ടാകാം തെറിവിളികള്‍ പലപ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളായും, പിന്നില്‍ നിന്നുള്ള കഠാര പ്രയോഗവുമായാണ് അവതരിപ്പിക്കപ്പെട്ടത്.
കോണ്‍ഗ്രസ്സ് ഒരു ബഹുജന പ്രസ്ഥാനമായതുകൊണ്ടുതന്നെ ഇക്കാര്യങ്ങളില്‍ പച്ചയായ ആവിഷ്‌കരണമാണ് പ്രകടമാക്കിയിരുന്നത്. നടുറോഡിലെ മുണ്ടുരിയല്‍ മുതല്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ കവച്ചുവെക്കുന്ന തെറിവിളികള്‍ വരെ ശീലമാക്കിയതാണ് ഗ്രൂപ്പിന് വേണ്ടിയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തരുടെ പൊതു പ്രവര്‍ത്തനം. എല്ലാം നേരോടെ നിര്‍ഭയം നിരന്തരമായി സ്വീകരണ മുറികളിലെത്തിക്കുന്ന ചാനല്‍ പ്രവര്‍ത്തകര്‍ കുടുംബമായിരുന്ന് വാര്‍ത്താ ചാനലുകള്‍ കാണുന്നതിന് പോലും നിയന്ത്രണമേര്‍പ്പെടുത്തുന്നു. പറയുന്നതെല്ലാം വെടിപ്പോടെ പ്രേക്ഷകലോകത്തിന് മുന്നിലെത്തിക്കാന്‍ മത്സരിക്കുന്ന ചാനല്‍ പ്രവര്‍ത്തകര്‍ മുന്നിലുണ്ടെന്ന പൂര്‍ണ്ണ ബോധ്യത്തോടെ തന്നെയാണ് പൊതുപ്രവര്‍ത്തന ലാബലിലെ കോപ്രായങ്ങള്‍ക്കായി ഇവര്‍ തുനിഞ്ഞിറങ്ങുന്നത്. ചാനലുകാരേയും, ഫോട്ടോഗ്രാഫര്‍മാരെയും വിളിച്ചുവരുത്തി മിടുക്കനായ ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ മുഖത്തേക്ക് കരിഓയില്‍ ഒഴിച്ച തോന്നിവാസം പൊതു പ്രവര്‍ത്തന രംഗത്തെ പെരുമാറ്റ ചട്ടത്തിന്റെ അനിവാര്യതയെയാണ് പ്രകടമാക്കുന്നത്.
കാണുന്നതും കേള്‍ക്കുന്നതും അലോസരമാകുന്നത് പൊതു പ്രവര്‍ത്തനത്തിന്റെ ശൈലിയായി ഏറ്റെടുക്കുന്നവര്‍ പൊതു സമൂഹത്തിന് മുന്നില്‍ വിചരാണ ചെയ്യപ്പെടുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സമൂഹ മനസാക്ഷിക്കെതിരെ നിലപാടെടുക്കുകയും വായില്‍ തോന്നിയത് വിളിച്ച് പറയുകയും ചെയ്യുന്നവര്‍ തല്‍ക്കാലിക കയ്യടികളെ പുല്‍കുന്നവരാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുമെന്നത് ആത്മാഭിമാനമായി കരുതുന്നവര്‍ കാര്യങ്ങള്‍ മാത്രം പറയാനായിരിക്കണം സന്നദ്ധമാകേണ്ടത്. മറ്റുള്ളവന്റെ അഭിമാന ബോധത്തിന് അള്ള് വെച്ച് ആത്മാഭിമാനം പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പുതിയ രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍പ്പിന്റെ പരീക്ഷ പാസായവരാകാം. എന്നാലവരെ സംശുദ്ധ  പൊതു പ്രവര്‍ത്തനത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കുന്നതിനുള്ള പിറവിയായെ കണക്കാക്കാനാകു.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്