സ്ത്രീ സുരക്ഷ: വിവാദങ്ങളുടെ മറുപുറം

 ദല്‍ഹിയില്‍ ബസ്സിനകത്ത് കൂട്ടമാനഭംഗത്തിനിരയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ദാരുണ അന്ത്യത്തോടെ പുതിയ ലോകക്രമത്തില്‍ സ്ത്രീ സുരക്ഷിതയാണോ എന്ന തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സ്ത്രീകള്‍ക്കെതിരായ തുല്യതയില്ലാത്ത അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ ഇഴകീറിയുള്ള പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നത് ഗുണകരമായ സൂചനകളാണ് നല്‍കുന്നത്.
സ്ത്രീകളുടെ വസ്ത്രധാരണ രീതിയും പൊതുസമൂഹവുമായുള്ള ഇടപെടലുകളും, ബലാത്സംഗത്തിനെതിരായ ശിക്ഷാനടപടികളും വരെ സ്ത്രീ സുരക്ഷയുടെ ഭാഗമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടു. വ്യത്യസ്ത കോണുകളില്‍ നിന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുകയും വിവാദങ്ങള്‍ ഉയര്‍ത്തുകയുമുണ്ടായി.
ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനകളാണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്ന പ്രധാന ഇനം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഭാരതത്തിലല്ല ഇന്ത്യയിലാണ് നടക്കുന്നതെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ ആദ്യ പ്രതികരണം. ഇതിലൂടെ അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് രാജ്യത്തിന്റെ നഗരങ്ങളെ കീഴടക്കിയ ആധുനികവും പാശ്ചാത്യവുമായ സംസ്‌കാരങ്ങളാണ് അതിക്രമങ്ങള്‍ക്ക് പ്രചോദനം എന്നതായിരുന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ നടന്ന പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും പട്ടിക വിശദീകരിക്കപ്പെട്ടപ്പോള്‍ ആര്‍ എസ് എസ് മേധാവിക്ക് ചുവടു മാറ്റേണ്ടി വന്നു. സ്ത്രീകള്‍ വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒതുങ്ങി കൂടേണ്ടവളും, ഭര്‍ത്താവിന് വെച്ചു വിളമ്പിയും, പരിചരിച്ചും കഴിയേണ്ടവളുമാണെന്നതായിരുന്നു രണ്ടാമത്തെ കമന്റ്. ആര്‍ എസ് എസ് ആചാര്യന്റെ പ്രസ്താവന ബി ജെ പിയുടെ തലപ്പത്തുള്ള സ്ത്രീ രത്‌നങ്ങളുടെ നെറ്റിയിലാണ് ആദ്യം ചുളിവ് വീഴ്ത്തിയത്. തിരിച്ചും മറിച്ചും പ്രസ്താവനയെ വിശദീകരിക്കാന്‍ പെണ്‍പുലികള്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്ന് ഇത് സംബന്ധിച്ച യാതൊരു തിരുത്തും വന്നില്ല.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണം നടക്കേണ്ടതുണ്ടെന്നായിരുന്നു ചര്‍ച്ചകളില്‍ ഉയര്‍ന്ന രണ്ടാമത്തെ ഇനം. ഈജിപ്തിലെയും ടുണീഷ്യയിലെയും മുല്ലപ്പൂ വിപ്ലവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ദല്‍ഹിയിലെ അതിപ്രധാന സുരക്ഷ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ നിയമനിര്‍മാണമെന്ന ആവശ്യത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ കൊടിയുടെയോ പിന്‍ബലമില്ലാതെ ദിവസങ്ങളോളം രാജ്യത്തിന്റെ തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തിയ ജനക്കൂട്ടം സത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന കൃത്യതയോടെയുള്ള സന്ദേശം നല്‍കുന്നതായിരുന്നു. ബലാല്‍സംഗത്തിന് വധശിക്ഷയും ലൈംഗികാതിക്രമങ്ങള്‍ക്ക് ലൈംഗികശേഷി ഇല്ലാതാക്കലും വരെ ശിക്ഷായായി നിര്‍ദേശിക്കപ്പെട്ടു. വധശിക്ഷ നല്‍കണമെന്നതിനായിരുന്നു ചര്‍ച്ചകളില്‍ കൂടുതല്‍ പിന്‍ബലം ലഭിച്ചത്. സ്ത്രീകളുടെ വസ്ത്ര ധാരണ രീതി അതിക്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതായി ഉയര്‍ന്ന വാദങ്ങള്‍ ചര്‍ച്ചകളെ പല ഘട്ടത്തിലും ചൂടുള്ളതാക്കി. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ധരിക്കേണ്ട വസ്ത്രം ഏത് രൂപത്തിലായിരിക്കണമെന്നത് സംബന്ധിച്ച് പെരുമാറ്റച്ചട്ടം നിയമത്തിന്റെ ഭാഗമായുണ്ടാകണമെന്ന വാദം വരെ ചര്‍ച്ചകളില്‍ ഉയര്‍ന്നു. 
വസ്ത്രധാരണ രീതിയെ ചോദ്യം ചെയ്യുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന പതിവ് പ്രതികരണവും സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യുന്ന ഈ ഘട്ടത്തിലും സ്ത്രീ പക്ഷവാദികളില്‍ നിന്നുണ്ടായി. ഏറ്റവും കുറഞ്ഞ തുണിയില്‍ നെയ്‌തെടുക്കുന്ന വസ്ത്രം ധരിക്കാന്‍ ആവേശം കാണിക്കുന്ന പുതു തലമുറയുടെ ഫാഷന്‍ ഭ്രമം കയ്യേറ്റങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ലെന്നത് ശ്രദ്ധേയമായിരുന്നു. പുരുഷനെ ആകര്‍ഷിക്കുന്ന തരത്തില്‍ ശരീര ഭാഗങ്ങള്‍ പുറത്ത് കാണിക്കാന്‍ മത്സരിച്ച് വസ്ത്രം ധരിക്കുന്നത് സാമൂഹ്യ ഘടനയ്ക്കുതന്നെ വെല്ലുവിളിയാവുന്നുവെന്ന സന്ദേശം കൂടി സ്ത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നു നിന്നു. 
ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ട് വീരമൃത്യു വരിച്ച പെണ്‍കുട്ടി രാജ്യത്തെ ആദ്യത്തെ ബലാത്സംഗ ഇരയല്ല എന്നത് വസ്തുതയാണ്. കാടത്തത്തിനും മൃഗീയതയ്ക്കുമപ്പുറത്ത് പൈശാചികതയുടെ ഉഗ്രചെയ്തികളാല്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങള്‍ പിച്ചിച്ചീന്തിയ ഒട്ടനവധി സ്ത്രീത്വങ്ങള്‍ ചര്‍ച്ചയാവാതെ കടന്നുപോയിട്ടുണ്ട്. ദല്‍ഹി പെണ്‍കുട്ടിയുടെ കാര്യത്തിലുണ്ടായ ചര്‍ച്ചയെ പഴയ കാര്യങ്ങളുയര്‍ത്തി നിര്‍വീര്യമാക്കുന്നതിനേക്കാള്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശാസ്ത്രീയവും, അനിവാര്യവുമായ മാറ്റത്തിന് വഴിതുറക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. 
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങളില്‍ സൗദി അറേബ്യയില്‍ നടന്നുവരുന്ന ശിക്ഷാ നടപടികളും, പര്‍ദ്ദയും ശ്രദ്ധേയ സ്ഥാനം നേടി എന്നത് എടുത്തു പറയേണ്ടതാണ്. 
ഇസ്‌ലാമിക നിയമപ്രകാരം ശിക്ഷ വിധിക്കുന്ന സൗദി അറേബ്യയില്‍ വ്യഭിചാരമുള്‍പ്പെടെ ബലാത്സംഗത്തിന് പൊതുജനമധ്യത്തില്‍ എറിഞ്ഞു കൊല്ലുക എന്നതാണ് ശിക്ഷ. ഇത് വിവാഹിതരുടെ കാര്യത്തില്‍. കുറ്റക്കാര്‍ അവിവാഹിതരാണെങ്കില്‍ ആളുകള്‍ കൂടുന്നിടത്ത് ചാട്ടവാറുകൊണ്ട് നൂറ് അടിയാണ് ശിക്ഷ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോകത്ത് ഏറ്റവും കുറവ് സൗദിയിലായതിനാല്‍ അവിടത്തെ ശിക്ഷാവിധി മാതൃകാപരമെന്നായിരുന്നു ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പൊതുജന നിര്‍ദേശങ്ങളിലൊന്ന്. ഇസ്‌ലാമിക നിയമങ്ങളനുസരിച്ച് സൗദിയില്‍ നടപ്പാക്കുന്ന ശിക്ഷാവിധികള്‍ കാടത്തവും അപരിഷ്‌കൃതവുമാണെന്ന് പ്രചരിപ്പിച്ചിരുന്നവരില്‍ നിന്നു തന്നെ മാതൃകാപരമെന്ന അഭിപ്രായമുണ്ടായതാണ് ശ്രദ്ധേയമായ വസ്തുത. 
പര്‍ദ്ദയുടെ കാര്യവും ഇങ്ങനെ തന്നെ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ സ്ത്രീ പ്രതിരോധമെന്നോണം പര്‍ദ്ദ ഉപയോഗിക്കുന്നവരായി മാറണമെന്ന് ഹൈദരാബാദിലെ ഹൈന്ദവ സന്യാസിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല സ്ത്രീകള്‍ ഇറുകിയതും ജീന്‍സ്  ഉള്‍പ്പെടെയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരെയും മംഗലാപുരത്ത് ശ്രീരാമസേനക്കാര്‍ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. ബാറുകളിലും കാബറ നൃത്തശാലകളിലുമെത്തുന്ന യുവതികളെ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു ശ്രീരാമസേനയുടെ രംഗപ്രവേശം. മാഹിയിലെ ഒരു സ്‌കൂളില്‍ പര്‍ദ്ദ മാതൃകയില്‍ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമെടുത്തതും കഴിഞ്ഞ ദിവസമായിരുന്നു. (ഈ സ്‌കൂള്‍ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ളതല്ല) 
വസ്ത്രമെന്നതുകൊണ്ട് അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്ന സുരക്ഷിതത്വമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചയില്‍ പര്‍ദ്ദ കടന്നുവരാനുണ്ടായ പ്രധാന കാരണം. ഇസ്‌ലാമിക വസ്ത്രധാരണ രീതിക്ക് സാങ്കേതികമായി ഉപയോഗിക്കുന്ന പദമല്ല പര്‍ദ്ദയെന്നത്. അവരുടെ ശിരോവസ്ത്രം മാറിടത്തിലൂടെ ഇറക്കിയിടട്ടെ എന്നതാണ് സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച ഖുര്‍ആനിന്റെ കല്‍പ്പന. മുന്‍ കയ്യും മുഖവും ഒഴികെയുള്ളത് മറക്കണമെന്നതാണ് ഇതിന്റെ വിശദീകരണമെന്നോണമുള്ള പ്രവാചകാധ്യാപനം. ഇതിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന വസ്ത്രധാരണ രീതിയാണ് പര്‍ദ്ദയെന്നതിനാലാണ് ഇതിന് ഇസ്‌ലാമിക മാനം കൈവരുന്നത്. 
സ്ത്രീകള്‍ സുരക്ഷിതരാകാന്‍ മാന്യമായ വസ്ത്രധാരണം അനിവാര്യമാണെന്നാണ് ഇസ്‌ലാമിക വീക്ഷണം. വസ്ത്രധാരണത്തിലെ പൂര്‍ണതയും ശിക്ഷാനിയമങ്ങളിലെ കാഠിന്യവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ വലിയൊരളവോളം കുറയ്ക്കാനാകുമെങ്കിലും ധാര്‍മിക ബോധത്തിന്റെ ഉള്‍ക്കരുത്ത് ആര്‍ജിച്ചെടുക്കുമ്പോള്‍ മാത്രമേ സ്ത്രീ പൊതു സമൂഹത്തില്‍ പൂര്‍ണ്ണ സുരക്ഷിതരാകൂ. പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും, പേരമകളെ ലൈംഗികമായി ഉപോയഗിച്ച മുത്തച്ഛനും, മോര്‍ച്ചറിയില്‍ സൂക്ഷിച്ച വൃദ്ധയുടെ മൃതുദേഹത്തില്‍ കാമവെറി തീര്‍ത്ത ആശുപത്രി ജീവനക്കാരനും പൊതുനിരത്തിലെ കാപാലികരായിരുന്നില്ല. ബന്ധങ്ങള്‍ വിസ്മരിക്കപ്പെടുകയും മൂല്യങ്ങള്‍ ചവിട്ടിമെതിക്കുകയും ചെയ്യുന്നിടത്ത് അരാചകത്വമാണ് മേല്‍ക്കൈ നേടുക. മകളും സഹോദരിയും മാതാവും മൃതദേഹവുമൊക്കെ കാമവെറിയുടെ ഇരകളായി മാറുന്നത് ഇങ്ങനെയാണ്.

Comments

  1. താലിബാനും, ആര്‍, എസ് എസും ഒരേ തൂവല്‍ പക്ഷിക്കള്‍ ആണന്ന് ഈ സംഭവത്തോടെ വെളിച്ചത്ത് വന്നു, നദീര്‍ ഒറ്റ കണ്ണുകൊണ്ട് എഴുതിയ ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇന്ത്യന്‍ ഭരണഘടനാ ഇന്ത്യന്‍ പൌരനു നല്‍കുന്ന അവകാശങ്ങളെ നിരാകരിക്കുക എന്നാല്‍ മറ്റൊരു താലിബാനിസം എന്നേ പറയാനാവൂ, ഇവിടെ എന്ത് വസ്ത്രം ധരിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കട്ടെ, മതമോ സംഘടനകളോ അവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവധിക്കരുത്, വ്യക്തി സ്വാതന്ത്രം അതാണ്‌ പരമ പ്രധാനം, സ്ത്രീയെ സ്വസംരക്ഷനത്ത്തിനു സജമാക്കുക, അവര്‍ സ്വയം മുന്നൂട്റ്റ് വരണം ഞങ്ങള്‍ സംരക്ഷിതരല്ല എന്ന ബോധം അവരില്‍ നിന്നും പാടെ ഇല്ലാതാക്കണം.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്