നിളക്കൊരു ചരമഗീതം 
ഒരു നാടിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ജീവന്റെയും തുടിപ്പായിരുന്ന നിള അകാലചരമത്തിന്റെ കൈവഴികളിലൂടെ ഒഴുകിയടുക്കുന്നു. നിളക്കുള്ള ചരമഗീതം തയ്യാറായിക്കഴിഞ്ഞു. ഒരു മഹാനദിയുടെ ജീവിതത്തിനും മരണത്തിനുമിടയിലെ കാലദൈര്‍ഘ്യം കൂട്ടിനല്‍കാന്‍ ആരുണ്ട് കൈത്താങ്ങായി എന്നത് മാത്രമാണ് നിളയ്ക്ക് മുന്നിലെ കച്ചിത്തുരുമ്പ്. തലമുറകള്‍ക്ക് സാക്ഷിയായി ഒഴുകിയ നിളയെന്ന ഭാരതപ്പുഴ വരും തലമുറയ്ക്കായി കാത്തിരിക്കുമോ എന്നത് പുഴയുടെ ഇപ്പോഴത്തെ അവസ്ഥ പോലെ നേര്‍ത്ത നിശ്ചയം മാത്രം. 
       4400 ചതുരശ്ര കി.മീ കേരളത്തിലും 1768 ചതുരശ്ര കി.മീ തമിഴ് നാട്ടിലുമായി വ്യാപിച്ചു കിടന്നിരുന്ന നിള കൈത്തോടിന് സമാനമായി മെലിഞ്ഞ് ഒട്ടിയിരിക്കുന്നു. ഇതിലൂടെ പുഴ ഒഴുകിയിരുന്നു എന്ന് പറയുന്ന തരത്തില്‍ അതിവേഗത്തിലുള്ള ഗതിമാറ്റമാണ് നിളയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വനനശീകരണം മുതല്‍ അനധികൃത മണലെടുപ്പ് വരെ നീണ്ട് കിടക്കുന്ന മനുഷ്യ ചെയ്തികള്‍ പുഴയുടെ അകാല ചരമത്തിന് ഹേതുവാണ്. നിളയുടെ വൃഷ്ടി പ്രദേശങ്ങളില്‍ തമിഴ്നാട്ടിലുള്ളത്ര കാടുകള്‍ പോലും ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നില്ല. വാളയാര്‍, ധോണി, അകമലവാരം, നെല്ലിയാമ്പതി തുടങ്ങിയ വനമേഖലകളെല്ലാം വെട്ടിവെളുപ്പിക്കപ്പെട്ടു. ആനമലനിരകളിലെ മിക്ക വനങ്ങളും നശീകരണത്തിന് വിധേയമായി. ചേനോത്ത് നായര്‍ റിസര്‍വ്വിലും സൈലന്റ് വാലിയിലുമുള്ള കുറച്ച് കാടുകള്‍ മാത്രമാണ് ഇന്ന് നിളയുടെ ശേഷിച്ച ഉറവകളെ നിലനിര്‍ത്തുന്നത്. അവ കൂടി അപ്രത്യക്ഷമാകുന്നതോടെ ഭാരതപ്പുഴ ചരിത്രത്തിന് വഴിമാറും.
     പുഴക്ക് കുറുകെ അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട അണക്കെട്ടുകളും കോണ്‍ക്രീറ്റ് തടയണകളും നിളയെ യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യബാധിതനാക്കിയിരുന്നു. ഭാരതപ്പുഴയുടെ ഉപപോഷകനദികളുടെ കൂടിച്ചേരലിനെ തടയുന്ന തരത്തിലാണ് മിക്ക ജലസേചന പദ്ധതികളുമുള്ളത്. വാളയാര്‍, കാഞ്ഞിരപ്പുഴ, മലമ്പുഴ, മംഗലം, പോത്തുണ്ടി, മീന്‍കര, ചുള്ളിയാര്‍ അണക്കെട്ടുകളെല്ലാം നിളയുടെ പോഷക നദികളെ തുടക്കത്തില്‍ തന്നെ തടഞ്ഞു നിര്‍ത്തി ഉറവകളെ കൊന്ന് കളയുന്ന രീതിയിലാണ്. മങ്കരയിലേത് ഉള്‍പ്പെടെയുള്ള കോണ്‍ക്രീറ്റ് തടയണ പുഴയുടെ ഒഴുക്കിലെ എക്കാലത്തേക്കുമായി തടയുന്നു. ഏറ്റവുമൊടുവില്‍ തൃത്താലയിലെ വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് കൂടി യാഥാര്‍ത്ഥ്യമായതോടെ തൃത്താലക്ക് താഴേക്ക് നിളയുടെ ഒഴുക്ക് മുക്കാലോളം ഇല്ലാതാവുകയായിരുന്നു. നദീ പ്രവാഹത്തിന്റെ ശക്തി കുറയുമ്പോള്‍ കടലില്‍ നിന്നുള്ള ഉപ്പ് വെള്ളത്തിന്റെ കടന്ന് കയറ്റം ശക്തി പ്രാപിക്കും. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് വരെ ഈ പ്രശ്നം  നിള ദൈന്യതയോടെ നേരിട്ടിരുന്നു.
    പുഴയുടെ മാറിടം പിളര്‍ന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ തുടരുന്ന മണലെടുപ്പ് നിളയ്ക്ക് സമ്മാനിച്ചത് ശവപ്പെട്ടിയാണ്. മുതല്‍മുടക്കില്ലാതെ പണം കൊയ്യാന്‍ സാധിക്കുന്ന ലോകത്തിലെ ഏക ഫാക്ടറിയാണ് ഭാരതപ്പുഴ. പുഴയുടെ നെഞ്ചകത്ത് നിന്ന് വാരിയെടുക്കുന്ന മണലില്‍ നിന്ന് കോടികളാണ് പ്രതിദിനം കൊയ്യുന്നത്. ലോകത്തൊരിടത്തും സംഭവിച്ചിട്ടില്ലാത്തത്ര ഗതിവേഗത്തിലാണ് നിളാ നദിയിലെ മണല്‍ നിക്ഷേപം കൊള്ളയടിക്കപ്പെട്ടത്. മുഴുവന്‍ നിയമവ്യവസ്ഥകളെയും കാറ്റില്‍ പറത്തിയാണ് ഭാരതപ്പുഴയിലെ മണല്‍കൊള്ള തുടരുന്നത്. അറന്നൂറിലേറെ അനധികൃത മണല്‍ കടവുകള്‍ ഭാരതപ്പുഴയോരത്ത് പ്രവര്‍ത്തിക്കുന്നു എന്ന കണക്കുകള്‍ മണല്‍ കൊള്ളയുടെ വ്യാപ്തി വിളിച്ചറിയിക്കുന്നതാണ്. ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനം പ്രകടമാക്കി പുഴയുടെ മാറിടത്തിലേക്കിറക്കുന്ന ലോറികള്‍ നിളയ്ക്ക് സമ്മാനിച്ചത് ചെങ്ങണം പുല്‍ക്കാടുകളായിരുന്നു. മണല്‍ ലോറികള്‍ വികൃതമാക്കിയ പുഴയുടെ പ്രകൃതി സൌന്ദര്യം ഇനി തിരിച്ചു കിട്ടുക പ്രയാസമാണ്. അനധികൃത മണലെടുപ്പ് പുഴയെ വന്‍ ഗര്‍ത്തങ്ങളാക്കി മാറ്റിയപ്പോള്‍ നിലച്ചു പോയത് ജീവന്റെ തുടിപ്പ് നിനിര്‍ത്തിക്കൊണ്ടുള്ള ഒരു സംസ്കാരത്തിന്റെ ഒഴിക്കായിരുന്നു. 

എട്ടടിയോളം മണല്‍ വിരിപ്പുണ്ടായിരുന്ന ഭാരതപ്പുഴയില്‍ ഇന്നതിന്റെ നാലിലൊന്നു പോലും കാണാനാവില്ല. ഒഴുകുന്ന പുഴയുടെ രണ്ടോ മൂന്നോ ഇരട്ടി ജലം ഒഴുകാതെ കിടക്കുന്ന മണല്‍ വിരിപ്പുകളുണ്ടായിരുന്നു. മണല്‍പാളിയില്‍ ജലം ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പുഴയിലും പുഴയോട് ചേര്‍ന്ന് ചുറ്റുപാടുകളിലും ജലവിതാനം ഉയര്‍ന്ന് നില്‍ക്കും. വയലുകളിലും കുളങ്ങളിലും ചതുപ്പുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്ന് നിന്നത് ഇതിനാലായിരുന്നു.
പുഴ പറമ്പാക്കുന്ന വിദ്യയും, നഗരമാലിന്യങ്ങളുടെ സംസ്കരണ കേന്ദ്രമാകുന്നതിലെ മത്സരവും നിളയോരത്ത് സാര്‍വ്വത്രികമാണ്. ഭാരതപ്പുഴയോരത്ത് ഇന്ന് നടക്കുന്ന ഒരേയൊരു സാംസ്കാരിക പ്രവര്‍ത്തനം മനുഷ്യന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ടതാണെന്നത് ശയ്യാവലംബിയായ ഒരു പുഴയുടെ ചിത്രം പ്രകടമാക്കുന്നതാണ്. 

Comments

  1. "കിളിനാദം ഗതകാലം കനവിൽ
    നുണയും മൊട്ടക്കുന്നുകൾ കാണാം.
    കുത്തി പായാൻ മോഹിക്കും പുഴ
    വറ്റി വരണ്ടു കിടപ്പതു കാണാം.
    പുഴ വറ്റി വരണ്ടു കിടപ്പതു കാണാം
    വിളയില്ലാ, തവളപ്പാടില്ലാ
    കൂറ്റൻ കുഴികൾ; കുപ്പത്തറകൾ
    മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
    കണ്ണടകൾ വേണം, കണ്ണടകൾ വേണം!"

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്