കോണ്‍ഗ്രസ്സിന് നട്ടെല്ലിന്റെ
 ഫോട്ടോസ്റാറ്റെങ്കിലും വേണം
 യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം മുറ തെറ്റാതെ കേട്ടുകൊണ്ടിരിക്കുന്ന പ്രയോഗമാണ് സാമുദായിക സന്തുലനമെന്നത്. എന്തിനും ഏതിനും ജാതിയും സമുദായവും പറയുന്ന അല്‍പ്പത്തത്തിലേക്ക് കൊച്ചു കേരളം ചുവട് മാറ്റുന്നു എന്നത് യു.ഡി.എഫ് ‘ഭരണത്തിന്റെ ഔട്ട് പുട്ടായി മാറുകയാണ്. ‘ഭരണ നേട്ടങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും ‘ഭൂരി പക്ഷ, ന്യൂന പക്ഷ പ്രാതിനിധ്യം തിരിച്ച് പോസ്റ്മോര്‍ട്ടം ചെയ്യുന്നതിലേക്ക് ഉദ്ബുദ്ധ കേരളം മാറുകയാണോ എന്ന ദുസ്സൂചനകളിലേക്കാണ് നാവിന് കടിഞാണില്ലാത്ത ചില സാമുദായിക നേതാക്കളുടെ പദ പ്രയോഗങ്ങള്‍ ഇരുണ്ട വെളിച്ചം വീശുന്നത്. ഇന്ത്യാ രാജ്യത്ത് ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന സ്വാതന്ത്യ്രം വകവെച്ചു നല്‍കുന്നുണ്ട്. ആരേയും വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്. മാന്യവും, വിശാല വീക്ഷണത്തോടെയും ആണിതെങ്കില്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യവും ഈ നാടിനുണ്ട്. എന്നാല്‍ വകവെച്ചു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ അസഹിഷ്ണതയോടെയും സങ്കുചിതമായും അവതരിപ്പിക്കുമ്പോള്‍ മൌനിയായി കേട്ടിരിക്കുന്നവര്‍ സാമുദായിക ധ്രുവീകരണത്തെ ആശ്രയമായി കൊണ്ടു നടക്കുന്നവരാണെന്ന് മുദ്രവെക്കേണ്ടി വരും.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നായര്‍ സര്‍വ്വീസ് സൊസൈറ്റിയും, അതിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും നടത്തി കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ സാമുദായിക സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്ന തരത്തിലാണ്. മുസ്ളിം ലീഗിനും, ഉമ്മന്‍ ചാണ്ടിക്കുമെതിരെ എന്‍.എസ്.എസ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ സകല പ്രതിപക്ഷ മര്യാദകളുടേയും ലംഘനം പ്രകടമാക്കുന്നതാണ്. കേരളം ഭരിക്കുന്ന ന്യൂനപക്ഷ സര്‍ക്കാറിനെ സന്തുലിത മാക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന പുത്തന്‍ സമദൂര സിദ്ധാന്തമാണ് പടന്നയിലെ ഇടയനില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്. മന്ത്രി സഭയുടെ  പുനസംഘടന മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍ പെട്ടതാണെന്ന അലിഖിത നിയമം നിലനില്‍ക്കുന്നിടത്താണ് ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ വെല്ലുവിളി ഉണ്ടായിരിക്കുന്നത്. മന്ത്രി സഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും സുകുമാരന്‍ നായര്‍ ഉറച്ചു നില്‍ക്കുന്നത് രമേശ് ചെന്നിത്തലക്കുള്ള ഉപമുഖ്യമന്ത്രി സ്ഥാനത്തിലാണ്.
                        നസ്രാണി മുഖ്യമന്ത്രി നാട് ഭരിക്കുന്നിടത്ത് ഉപമുഖ്യമന്ത്രിയായെങ്കിലും നായര് കിടക്കട്ടെയെന്നതാകാം രമേശ് ചെന്നിത്തലക്ക് വേണ്ടിയുള്ള എന്‍.എസ്.എസ്സിന്റെ അമിതോത്സാഹത്തിന് പിന്നിലെ ചേതോവികാരം. നായര്‍ സമുദായക്കാരന്‍ നാടും ലോകവും അമേരിക്കയും ‘ഭരിക്കണമെന്ന് എന്‍.എസ്.എസ്സുകാരന്‍ സ്വപ്നം കാണുന്നതില്‍ തെറ്റൊന്നും പറയാനാകില്ല. അതിന് സമുദായം തിരിച്ച് ജാതി നോക്കി സകലതിനും ധ്രവീകരണത്തിന്റെ മഞ്ഞക്കണ്ണട അണിയിക്കുന്നത് അരോചകമാണ്. സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിക്കേണ്ട കര്‍ത്തവ്യം സാധാരണയായി പ്രതിപക്ഷത്തിന് വകവെച്ചുനല്‍കുന്നതാണെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രൂക്ഷ വിമര്‍ശനത്തിന്റെ പാറ്റന്റ് എന്‍.എസ്.എസ്സും, സുകുമാരന്‍ നായരും മൊത്തമായി ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും, സര്‍ക്കാറിനുമെതിരെ എന്തും വിളിച്ചു പറയാവുന്നതരത്തിലേക്ക് സാമുദായിക സംഘടനകളെ പരിപോഷിപ്പിച്ചെടുക്കുന്നതില്‍ ഈ ഗവണ്‍മെന്റ് കാണിച്ച കുശാഗ്രത അതുല്ല്യമാണ്.
തെരഞ്ഞെടുപ്പ് ആസന്നമായാല്‍ സാമുദായിക സംഘടനകളെ അവരുടെ ആസ്ഥാന കേന്ദ്രങ്ങളില്‍ പോയി വണങ്ങി നിന്ന് സഹായം തേടുകയും , വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നത് കേരളത്തില്‍ പുതിയ കാര്യമല്ല. ഇടതരും, വലതരും, ഇതില്‍ രണ്ടില്‍ പെടാത്തവരുമൊക്കെ ഇല്ലാത്ത നട്ടെല്ല് വളച്ചാണെങ്കിലും സമുദായ നേതാക്കള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നിന്നു കൊടുക്കാറുണ്ട്. ഇവരുടെ വോട്ടും, ആശിര്‍വാദവും വയറ് നിറയെ വാങ്ങിക്കാറുമുണ്ട്. എന്നാല്‍ ‘ഭരണപരമായ കാര്യങ്ങളിലോ, നയപരമായ തീരുമാനങ്ങളിലോ സാമുദായിക സംഘടനകളുടെ സ്വാധീനമോ, ഇടപെടലുകളോ ഇപ്പോഴത്തേത് പോലെ മുന്‍പെങ്ങും കണ്ടിട്ടില്ല. സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് സാമുദായിക സംഘടനകളെ ഇനിയും വളരാന്‍ അനുവദിച്ചാല്‍ കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥയിലായിരിക്കും പോറലേല്‍പ്പിക്കുക.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭരണത്തിന്റെ തണലില്‍ അനര്‍ഹമായി കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്നതാണ് സാമുദായിക സംഘടനകള്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന തുറുപ്പ് ചീട്ട്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി നേടിയ കാര്യങ്ങള്‍ എന്തെല്ലാമെന്ന മറുചോദ്യത്തിന് അഴകൊഴമ്പന്‍ രീതിയിലെങ്കിലും മറുപടി പറയാന്‍ ഇവര്‍ക്കിന്നും സാധിച്ചിട്ടില്ലെന്നത് വസ്തുതയായി നിലനില്‍ക്കുകയുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് സാമുദായിക സംഘടനകളില്‍ എന്‍.എസ്.എസ് മാത്രം സര്‍ക്കാറില്‍ നിന്ന് നേടിയെടുത്ത ആനുകൂല്യങ്ങളെ സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ തയ്യാറാകണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ആളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് ചേര്‍ത്ത് പറയേണ്ടതാണ്. സകല സമ്മര്‍ദ്ദങ്ങളും പുറത്തെടുത്ത് ആവുന്നതെല്ലാം വാങ്ങിക്കൂട്ടി വയറ് നിറച്ചിരിക്കുന്നവരാണ് അവകാശപ്പെട്ടത് പോലും ലഭിക്കാത്ത ജനവിഭാഗത്തെ ചൂണ്ടി വര്‍ഗീയ ചേരി തിരിവിന് കൊണ്ടു പിടിച്ച ശ്രമം നടത്തുന്നത്.
    മുസ്ളിം ലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് തലപൊക്കിയ സാമുദായിക സന്തുലന ഭീഷണി വകുപ്പ് വിഭജനത്തിലൂടെ സര്‍ക്കാര്‍ എറിഞ്ഞ് കൊടുത്ത അപ്പക്കഷണങ്ങള്‍ക്ക് മുന്നില്‍ പത്തി താഴ്ത്തിയിരുന്നു. മലബാറിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായ ഈ ഘട്ടത്തില്‍ സാമുദായിക സന്തുലന വാദത്തിന്റെ അപ്പോസ്തല•ാര്‍ വീണ്ടും പത്തി വിടര്‍ത്തിയിരിക്കുകയാണ്. അഞ്ചാം മന്ത്രി വിവാദത്തില്‍ കക്ഷി ചേര്‍ന്നപ്പോള്‍ സ്വന്തം സമുദായക്കാര്‍ക്ക് ആഭ്യന്തരം ഉള്‍പ്പെടെയുള്ള ഗ്ളാമര്‍ വകുപ്പുകള്‍ നേടികൊടുക്കാനായെങ്കില്‍ സ്ക്കൂള്‍ വിവാദത്തിന്റെ പര്യവസാനത്തോടെ പെരുന്നയുടെ പൊന്നാമനയായ രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദവി അണിയിച്ചു കൊടുത്തിട്ടേ സുകുമാരന്‍ നായര്‍ വായടക്കൂ. അത് വരെ ഉമ്മന്‍ ചാണ്ടിക്ക് എതിരായ തെറിവിളിയും, മുസ്ളിം ലീഗിനെതിരായ ചീത്തവിളിയും തുടരുക തന്നെ ചെയ്യും.
മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് പറയുമ്പോഴും സുകുമാരന്‍ നായര്‍ ഇതില്‍ നിന്ന് പിന്‍ മാറാന്‍ തയ്യാറല്ല. മന്ത്രിയാകാനും, ഉപമുഖ്യമന്ത്രിയാകാനും ഇല്ലെന്ന രമേശ് ചെന്നിത്തല പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ സുകുമാരന്‍ നായരോട് വായടക്കാന്‍ പറയാനുള്ള ആര്‍ജ്ജവം കെ.പി.സി.സി പ്രസിഡന്റും, കോണ്‍ഗ്രസ്സ് നേതൃത്വവും കാണിക്കേണ്ടതുണ്ട്. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുള്ള ഭീഷണി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോഴും മൌനിയായ കേട്ടിരിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ് മാറുന്നുവെങ്കില്‍ പല്ല് കൊഴിഞ്ഞ, എല്ല് തകര്‍ന്ന ഈ സിംഹത്തിന് മുന്നില്‍ രണ്ട് തുള്ളി കണ്ണീര്‍ പൊഴിക്കാനെ നിര്‍വ്വാഹമുള്ളൂ.
അധികാരത്തിലേറി ആറ് മാസം പിന്നിട്ടത് മുതല്‍ കോണ്‍ഗ്രസ്സിനെതിരെ വിശിഷ്യ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉറഞ്ഞു തുള്ളുന്ന സാമുദായിക സംഘടനകളെ നിറുത്തേണ്ടിടത്ത് നിറുത്താന്‍ നേതൃത്വത്തിനാകുന്നില്ലെന്നത് സാമുദായിക രാഷ്ട്രീയത്തിന്റെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സ് സാമുദായിക വത്കരിക്കപ്പെട്ടിരിക്കുന്നുവെന്നതിന് ഇപ്പോഴത്ത മന്ത്രിസഭയെക്കാള്‍ പ്രകടമായ തെളിവിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് സമുദായം തിരിച്ച മന്ത്രിമാരുടെ കണക്ക് പുറത്ത് വിടുന്നതില്‍ കോണ്‍ഗ്രസ്സ് കാണിച്ച അമിത താല്‍പര്യവും വകുപ്പ് വിഭജനത്തിലുണ്ടാക്കിയ മാറ്റത്തിരുത്തലുകളും സാമുദായിക സംഘടനകളുടെ കോട്ടകൊത്തളങ്ങളില്‍ കോണ്‍ഗ്രസ്സ് തളച്ചിടപ്പെട്ടതിന്റെ ദയനീയത വ്യക്തമാക്കുന്നതാണ്. ജാതി, മത, സമുദായ സംഘടനകള്‍ക്ക് കീഴൊതുങ്ങി സ്വന്തം അസ്ഥിത്വം മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പോലും ഇടം നേടാത്തവിധം കോണ്‍ഗ്രസ്സ് നാമാവശേഷമായിപ്പോയത് രാജ്യത്തിന്റെ ഇന്നലെകളില്‍ തെളിമയോടെ നില്‍ക്കുന്ന അനുഭവങ്ങളാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം ഇടത് മുന്നണി സംസ്ഥാനം ഭരിച്ചപ്പോള്‍ മന്ത്രിസഭയില്‍ ഒരുതരത്തിലുള്ള സാമുദായിക പ്രാതിനിധ്യവും മാനദണ്ഡമാക്കപ്പെട്ടിരുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് പേരിന് മാത്രമായിരുന്നു മന്ത്രിസഭയിലെ അംഗബലം. അന്ന് ഒരൊറ്റ ന്യൂനപക്ഷ സംഘടനകളും സാമുദായിക സന്തുലനം തകര്‍ന്നടിഞ്ഞുവെന്ന് പരാതിപ്പെട്ടില്ല.  അത്തരമൊരു ആക്ഷേപം ഉന്നയിച്ചാല്‍ വിലപ്പോകില്ലെന്ന ബോധ്യം ന്യൂനപക്ഷ സംഘടനകള്‍ക്കുമുണ്ടായിരുന്നു. മുസ്ളിം സംഘടനകളുടെ ഓഫീസുകളിലും, ക്രൈസ്തവ വിഭാഗങ്ങളുടെ സെമിനാരികളിലും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചും, വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ ഇടത് സര്‍ക്കാര്‍ ജയിച്ച് അധികാരത്തിലെത്തിയത്. എന്നാല്‍ മന്ത്രിസഭയിലെ അംഗബലത്തിന്റെ കുറവ് ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്ത് ഭൂരിപക്ഷ സമുദായ ഭരണമാണ് നടക്കുന്നതെന്ന് ആക്ഷേപമുന്നയിക്കാന്‍ മുസ്ളിം, ക്രൈസ്തവ സംഘടനകള്‍ തയ്യാറായിരുന്നില്ല. യു.ഡി.എഫ് ഭരണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വീതം വെപ്പ് നടന്നിട്ടും എച്ചില്‍ പാത്രത്തില്‍ കയ്യിട്ടുവാരുന്നവന്റെ മനസ്ഥിതിയോടെയാണ് സാമുദായിക സംഘടനകള്‍ സര്‍ക്കാരിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇവരോട് മാ നിഷാദ എന്ന് പറയാനുള്ള നട്ടെല്ല് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനില്ലാതെ പോയെന്നത് നൂറ്റാണ്ടിന്റെ ദുര്യോഗമായി കണക്കാക്കാം.
                                     കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും എന്‍.എസ്.എസുകാരോ, എസ്.എന്‍.ഡി.പികാരോ ആണെന്ന മൂഢധാരണയില്‍ നിന്ന് രൂപപ്പെട്ട ഹിന്ദു ലീഗെന്ന ആശയം ഗര്‍ഭത്തില്‍ തന്നെ അലസിയത് സംസ്ഥാനത്തിന്റെ മതേതരപാരമ്പര്യത്തിന്റെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും തെളിക്കുന്നിടത്തേക്ക് വാലും ചുരുട്ടിപ്പോകുന്നവരല്ല കേരളത്തിലെ ഉദ്ബുദ്ധ ഹൈന്ദവ സമൂഹമെന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിനുണ്ടാകേണ്ടതുണ്ട്. സാമുദായിക സംഘടനകള്‍ കണ്ണുരുട്ടുകയും മീശ പിരിക്കുകയും ചെയ്യുമ്പോഴേക്കും ഒലിച്ച് പോകുന്ന വീര്യം കൈമുതലാക്കി നേതൃ നിരയിലും, ഭരണ രംഗത്തും വിരാജിക്കുന്നവര്‍ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ പിറവിയെടുത്തവരാണെന്ന് കരുതാനേ നിര്‍വ്വാഹമുള്ളൂ. സാമുദായിക സംഘടന നേതൃത്വം കോണ്‍ഗ്രസ്സിനു മേല്‍ ഉണ്ടാക്കിയിരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വായടപ്പന്‍ മറുപടികളുമായി രംഗത്തു വന്നിരുന്നെങ്കിലും ഈയിടെയായി അതും വംശ നാശത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാളത്തെ നേതാക്കളും, ഭരണകര്‍ത്താക്കളുമാകേണ്ട തങ്ങള്‍ക്ക് സാമുദായിക നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകള്‍ കൂടിയേതീരുവെന്ന ദിവ്യബോധനമായിരിക്കാം മൌനം ഭൂഷണമാക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സാമുദായിക സംഘടനകള്‍ക്ക് യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ലെന്നത് കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണ്. എന്‍.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനം സ്ഥിതി ചെയ്യുന്ന പെരുന്ന ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തില്‍ സ്ഥിരമായി ജയിക്കുന്ന കക്ഷി ഏതെന്നത് ഇവരുടെ പിന്തുണയും എതിര്‍പ്പും തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതിന് നിര്‍ണ്ണായക ഘടകമല്ലെന്നതിന് പ്രകടമായ ഉദാഹരണമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് എസ്.എന്‍.ഡി.പി പരസ്യമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിലെ നാല് യുവരക്തങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയത് ഇതോടൊപ്പം ചേര്‍ത്ത് വെക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം സാമുദായിക സംഘടനകള്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന വെല്ലുവിളി ഇനിയും സ്വയം ആവര്‍ത്തിക്കുന്നതിന് മുമ്പ് ഏതൊക്കെ മണ്ഡലങ്ങളില്‍ ആരെയൊക്കെ തോല്‍പ്പിക്കാനാകുമെന്നെങ്കിലും പട്ടിക നിരത്തി പരസ്യപ്പെടുത്താന്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും തയ്യാറാകണം. അല്ലാതെ വോട്ടെണ്ണിക്കഴിഞ്ഞ ശേഷം ഞങ്ങള്‍ വോട്ട് ചെയ്തതുകൊണ്ട് ജയിച്ചുവെന്നും, വോട്ട് ചെയ്യാത്തതിനാല്‍ തോറ്റുവെന്നുമുള്ള അല്‍പ്പത്തം നിറഞ്ഞ പ്രസ്താവനകളില്‍ നിന്ന് അഭിമാനബോധമുണ്ടെങ്കില്‍ പിന്തിരിയണം.
     മുസ്ളിംങ്ങളുടെ പാര്‍ട്ടിയായി മുസ്ളിം ലീഗും, ക്രിസ്ത്യാനികള്‍ക്കായി കേരള കോണ്‍ഗ്രസ്സും ഉണ്ടെന്നിരിക്കെ ഹിന്ദുക്കള്‍ക്കായി ഹിന്ദുലീഗ് ആകാമെന്ന കണ്ടെത്തലാണ് നാളിതുവരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ച സാമുദായിക സംഘടനാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ന്യൂനപക്ഷങ്ങള്‍ ഭരണത്തിന്റെ മറവില്‍ പലതും നേടിയെടുത്തുവെന്ന് പറയുന്നവര്‍ മുസ്ളിം ലീഗിന്റെ കേന്ദ്രമായ മലപ്പുറത്തും, കേരള കോണ്‍ഗ്രസ്സിന്റെ തട്ടകമായ കോട്ടയത്തും ഭൂതക്കണ്ണാടിയുമായി പരിശോധനക്ക് പോകണം. മുസ്ളിം ലീഗ് ഭരണത്തിന്റെ ഭാഗമായിട്ടും മുസ്ളിം സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കുന്നതില്‍ പിന്നാക്കമാണെന്ന ആക്ഷേപമാണ് സമുദായത്തിനകത്ത് നിന്നുള്ളത്. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പറയുന്നതുപോലെ ഭരണത്തിന്റെ മറവില്‍ മുസ്ളിം സമുദായം ഏതാണ്ടൊക്കെ നേടിയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മലപ്പുറം മെട്രോപൊളിറ്റന്‍ ജില്ലയെങ്കിലും ആകേണ്ടതായിരുന്നു. മുസ്ളിം ഭൂരിപക്ഷം പ്രദേശങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ യാതൊരു വികസനവും എത്തിനോക്കിയിട്ടില്ലെന്നതാണ് അനുഭവ സാക്ഷ്യം. എങ്കില്‍ നേടിയെടുത്തുവെന്ന് പറയുന്ന കാര്യങ്ങളൊക്കെ ആവിയായി പോയിട്ടുണ്ടാകുമെന്ന് വേണം കരുതാന്‍.
സ്വസമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമുദായ സംഘടനകള്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ളത് നേടിയെടുക്കാന്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ശ്രമങ്ങള്‍ നടത്തുന്നതിനെ ആരും എതിര്‍ക്കില്ല. ഇതര സമുദായക്കാരെ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ വിഭാഗീയതയുടെ നിറം നല്‍കി വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുമ്പോള്‍ സാധ്യമാവുക സാമുദായിക ധ്രുവീകരണമാണ്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങള്‍ ഒരേസമയം വിത്യസ്ത കോണുകളില്‍ നിന്നുണ്ടായാല്‍ പോലും അത് ആരോഗ്യകരമായേ പര്യവസാനിക്കൂ.

Comments

  1. കോണ്ഗ്രസ് സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം മെച്ചമാണെങ്കിലും, സാമുദായിക ശക്തികളുടെ ദുസ്സ്വാധീനതില്‍നിന്നും കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പൂര്‍ണാര്‍ഥത്തില്‍ മുക്തമാണെന്ന് തറപ്പിച്ചു പറയാന്‍ സാധ്യമല്ല. സാമുദായിക രാഷ്ട്രീയത്തിന്റെ വര്‍ധിച്ചു വരുന്ന "വിലപേശല്‍ നയത്തില്‍" പിണറായിയും ടീമും വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. പ്രതിലോമ ശക്തികളെ ചുമലില്‍ പേറി നടന്നത്തിന്റെ തിക്ത ഫലം ആ പാര്‍ട്ടി ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. സാമാന്യ ജനങ്ങളുടെ ഹൃദയത്തില്‍ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തിക രാഷ്ട്രീയതിന്നുണ്ടായിരുന്ന സ്ഥാനതിന്നും, പ്രതീക്ഷകള്‍ക്കും പ്രസ്തുത നിലപാട് മങ്ങലേല്‍പ്പിച്ചു.

    ഉത്തരം താങ്ങി പല്ലികളായ ഇത്തരം സാമുദായിക അല്പന്മാരെ നിര്തെണ്ടിടത് നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ആര്‍ജവം കാണിക്കേണ്ടതുണ്ട്.

    ReplyDelete
  2. thats correct...but our polititians not understand that.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്