മാലിന്യ പ്രശ്നം: മാറേണ്ടത് മനസ്ഥിതി 

 സുന്ദര കേരളം അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നം മാലിന്യമാണ്. നഗരവും ഗ്രാമവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. കാലത്തിന്റെ കുത്തൊഴുക്ക് ഇ-മാലിന്യമെന്ന മാരണം കൂടി പേറേണ്ടിവന്നുവെന്നത് മാത്രമാണ് ആധുനികതയുടെ പുതിയ ലോക ക്രമത്തില്‍ ഉണ്ടായ മാറ്റം. ദൈവത്തിന്റെ സ്വന്തം നാടെന്നും, പ്രകൃതി രമണീയമെന്നും, സുന്ദര ഭൂമിയെന്നും അപരനാമമുളള കേരളത്തിന്റഎ നഗര ഗ്രാമങ്ങളിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന മാലിന്യങ്ങള്‍ ആരോഗ്യ ഭീതി ഉയര്‍ത്തുന്ന പാതയോരങ്ങളാണേറേയും. ശാശ്വത പരിഹാരമായി സ്ഥാപിക്കപ്പെട്ട സംസ്ക്കരണ കേന്ദ്രങ്ങളാക്കട്ടെ തീരാ തലവേദനയായും മാറിയിരിക്കുന്നു. ഞെളിയന്‍ പറമ്പും, ലാലൂരും, വിളപ്പില്‍ ശാലയും സുന്ദര കേരളത്തിന്റെ വികൃത മുഖങ്ങളായി തല ഉയര്‍ത്തി നില്‍ക്കുന്നു. സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് താങ്ങാവുന്നതിലും ഇരട്ടിയാണ് നിക്ഷേപിക്കപ്പെട്ടുന്ന മാലിന്യമെന്നത് അനിശ്ചിതത്വത്തിന് പ്രതിസന്ധിക്കും ഇടയാക്കുന്നത്. നിലവിലെ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ വിശ്വാസ തകര്‍ച്ച പുതിയ സംസ്ക്കരണ പദ്ധതികള്‍ക്ക് മുന്നില്‍ വിലങ്ങു തടി തീര്‍ക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ ഭരണ സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശത്തെ മാലിന്യം എന്തുചെയ്യണമെന്ന് അറിയാത്തവരാണ്. എല്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കീഴില്‍ മാലിന്യ സംസ്ക്കരണ പ്രാന്റുകള്‍ സ്ഥാപിക്കണമെന്ന ഉന്നത നീതിപീഠങ്ങളുടെ തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത വിധം പ്രാദേശിക ഭരണ കൂടങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാവുകയാണ്.
മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുയെന്നതാണ് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് പരിഹാരമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെടുന്നത്. സ്വന്തം വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ കക്കൂസ് മാലിന്യങ്ങള്‍ വരെ മറ്റുളളവന്റെ വീടുപറമ്പിലും പാതയോരത്തും വരെ നിക്ഷേപിക്കുകയെന്ന സംസ്ക്കാരത്തിലേക്ക കേരളത്തിലെ ഉദ്ബുദ്ധ സമൂഹം പൂര്‍ണ്ണമായി മാറിയിടത്താണ് തീരാത്ത മാലിന്യ പ്രശ്നം തുടങ്ങുന്നത്. ആഢംബര കാറുകളിലെത്തി റോഡരികിലെ ഒഴിഞ്ഞ സ്ഥലത്തെ സുന്ദരമായി കെട്ടി പൊതിഞ്ഞ മാലിന്യം തട്ടി പോകുന്ന കാഴ്ച്ച കണ്ടാണ് നഗരം ഉണരുന്നത്. വിവരവും വിദ്യഭ്യാസവും സംസ്ക്കാരവുമുണ്ടെന്ന് മേനി നടിക്കുന്ന നഗരവാസികളില്‍ നിന്ന് വ്യത്യസ്ഥമല്ല ഗ്രാമങ്ങള്‍. പ്രകൃതി രമണീയതയുടെ സുന്ദര കാഴ്ചകളായിരുന്ന കായലും, കനാലുകളും, നീര്‍ചോലകളും ദുര്‍ഗന്ധം വമിക്കുന്ന വിഷലിപ്ത കേന്ദ്രങ്ങളായി മാറിയത് ഗ്രാമീണതയുടെ അതിര് കടക്കലില്‍ നിന്നായിരുന്നു. 
  വരാനിരിക്കുന്ന ഭാവിക്കും ജീവിക്കുന്ന കാലത്തിനും അനിവാര്യമായ ജല സ്രോതസ്സുകളെ മലിനപ്പെടുത്തുന്ന തരത്തിലേക്ക് മലയാളി മാറിയിരിക്കുന്നു. പുഴകളും കനാലുകളും കുളങ്ങളും ഒട്ടുമിക്ക പ്രദേശങ്ങളുടേയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. കോഴി അവശിഷ്ടങ്ങളും, അറവ് മൃഗങ്ങളുടെ മാലിന്യങ്ങളും പുഴയുടെ ഭാഗമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അര്‍ദ്ധ രാത്രിയില്‍ പാലങ്ങള്‍ക്ക് മുകളില്‍ നിന്ന് പുഴയിലേക്കോ കനാലിലേക്കോ കോഴി അവശിഷ്ടങ്ങള്‍ തട്ടുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ശാസ്ത്രീയമായ അറവുശാലകളുടെ അപര്യാപ്തത അറവ് മൃഗങ്ങളുടെ കശാപ്പ് കേന്ദ്രങ്ങളായി പുഴയോരത്തെ തിരഞ്ഞെടുക്കാന്‍ ഇറച്ചി വില്‍പ്പനക്കാരെ നിര്‍ബന്ധിതമാക്കുന്നു. അറവ് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഒഴുക്കി വിടാന്‍ വറ്റിയ കേന്ദ്രമെന്നതാണ് പുഴയോരത്തേക്ക് കത്തിയുമായെത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് അറവുശാലകള്‍ ഇല്ലാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറെയാണെന്നതും ഇതോടൊപ്പം ചേര്‍ത്ത് വെക്കേണ്ടതാണ്. 
ഉള്‍നാടന്‍ ജലപാത നവീകരണവുമായി ബന്ധപ്പെട്ട കനോലി കനാലിന്റെ പുനരുദ്ധാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴാണ് കൈരളിയുടെ അരഞ്ഞാണം എന്നറിയപ്പെട്ട ഈ കനാല്‍ മലയാളിയുടെ മാലിന്യ തൊട്ടിയാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത് കനാല്‍ ആഴം കൂട്ടുന്നതിനായി ചെളിവാരാന്‍ ഇറങ്ങിയവര്‍ക്ക് ദേഹാസ്വസ്ഥതതയും സാഗ്രമിക ബാധയും അനുഭവപ്പെട്ടു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിറുത്തി വെക്കേണ്ടിവന്നു. കനാലിന്റെ തീരത്ത് താമസമാക്കിയ ഒട്ടുമിക്ക വീടുകളുടേയും കക്കൂസ് മാലിന്യം പുറം തളളപ്പെട്ടത് കനോലി കനാലിലേക്കായിരുന്നു. മാത്രമല്ല കനാല്‍ ഒഴുകി പോകുന്ന പ്രദേശത്തെ മലിന ജലവും ഖരമാലിന്യങ്ങളും നിക്ഷേപിക്കപ്പെട്ടിരുന്നതും കനോലി കനാലിന്റെ നെഞ്ചകത്തായിരുന്നു. ജലപാതകളുടെ കൂട്ടത്തില്‍ ഒരു കാലത്ത് മഹാത്ഭുതമായി നില കൊണ്ട കനോലി കനാല്‍ മാലിന്യത്തിന്റെ അതിക്രമത്തില്‍ രക്തസാക്ഷിത്വം വരിച്ചിരിക്കുകയാണ്. മാത്രമല്ല പകര്‍ച്ച വ്യാധികളുടേയും സാഗ്രമിക രോഗങ്ങളുടേയും മൊത്ത വിതരണക്കാരനെന്ന പരിവേഷവും ഇപ്പോള്‍ ഈ കനാലിന് സ്വന്തമാണ്. 
  മാലിന്യ സംസ്ക്കരണത്തിന്റെ വഴികള്‍ അടഞ്ഞിടത് ആതുരാലയങ്ങളുമുണ്ടെന്ന ദു:ഖകരമായ സ്ഥിതിയും ഉത്ബുദ്ധ കേരളത്തിന് സ്വന്തമാണ്. സംസ്ഥാനത്തെ പകുതിയിലേറെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്വന്തമായി മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഇല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍സിനേറ്ററുകള്‍ സ്ഥാപിച്ച ആശുപത്രികളിലാകട്ടെ ഇതുകൊണ്ടുളള പ്രയോജനം ലഭിക്കുന്നില്ല. ആശുപത്രി മാലിന്യങ്ങളുടെ വന്‍ ശേഖരമില്ലാത്ത ആതുരാലയങ്ങള്‍ മഷിയിട്ട് നോക്കിയാല്‍ കാണാനാകില്ല. ആശുപത്രിക്കകത്ത് രോഗിയോടൊപ്പം നില്‍ക്കുന്നവരും, പുറത്ത് നാട്ടുകാരും മാലിന്യ സഞ്ചികള്‍ നിക്ഷേപിക്കാന്‍ മത്സരിക്കുമ്പോള്‍ ആരോഗ്യ കേരളമെന്നത് മുദ്രാവാക്യത്തിനപ്പുറത്തേക്കെത്തുക സ്വപ്നം മാത്രം. 
സ്വന്തം വീട്ടുവളപ്പില്‍ സംസ്ക്കരിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ പോലും പുറത്തേക്ക് തട്ടി പൊതുമാലിന്യമായി വികസിപ്പിക്കുന്നതില്‍ മലയാളികള്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. പൂര്‍ണ്ണമായും പ്ളാസ്റിക് നിരോധിച്ച പ്രദേശങ്ങളില്‍ പോലും മാലിന്യത്തിന്റെ അളവില്‍ കുറവില്ലെന്നതാണ് വസ്തുത. മണ്ണിനോട് വേഗത്തില്‍ അലിഞ്ഞുചേരുന്ന ചീഞ്ഞളിഞ്ഞ പഴ വര്‍ഗ്ഗങ്ങള്‍ മുതല്‍ വിസര്‍ജ്ജ്യങ്ങള്‍ വരെ വീടുകളില്‍ നിന്ന് പാതയോരത്തേക്ക് തളളുന്ന മാലിന്യ പൊതികളില്‍ ഉള്‍പ്പെടും. മാലിന്യമുണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ച് കൃത്യമായ ബോധമുളള സമൂഹത്തില്‍ നിന്നുതന്നെയാണ് ഇത്തരത്തിലുളള നിരുത്തരവാദപരമായ പ്രവണതകള്‍ ഉണ്ടാകുന്നത്. പൊതു സ്ഥലങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കതിരെ കടുത്ത പിഴയും ശിക്ഷയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുകൊണ്ട് എവിടത്തെയെങ്കിലും മാലിന്യ നിക്ഷേപങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
   കല്ല്യാണങ്ങള്‍ ഓഡിറ്റോറിയങ്ങളിലേക്ക് വഴിമാറിയതോടെ ഉണ്ടായ വലിയ സാമൂഹ്യമാറ്റമെന്നത് കല്ല്യാണപ്പിറ്റേന്ന് റോഡരികില്‍ കുമിഞ്ഞ് കൂടപ്പെട്ട കൂറ്റന്‍ പ്ളാസ്റിക് സഞ്ചിയില്‍ കെട്ടിയ ഭക്ഷണാവശിഷ്ടങ്ങള്‍ സ്ഥിരം കാഴ്ച്ചയായന്നതാണ്. കൃത്യമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഇല്ലാത്ത കല്ല്യാണ മണ്ഡപങ്ങള്‍ പൊതു സമൂഹത്തിനുണ്ടാക്കുന്ന ദുരിതം ചെറുതല്ല. നാട്ടുകാരെ മുഴുവന്‍ വിളിച്ച് കൂട്ടി കെങ്കേമമായി നടത്തുന്ന കല്ല്യാണ സദ്യകളുടെ അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ തന്നെ പേറേടിവരുന്ന സ്ഥിതിയാണുളളത്. കൂണ്‍ പോലെ മുളളച്ച് പൊതുന്ന കല്ല്യാണ മണ്ഡപങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍ക്കുന്നതിന് മുമ്പ് മാലിന്യ സംസ്ക്കരണത്തിന് എന്ത് സംവിധാനമൊരിക്കിയെന്ന് ചോദിക്കാനുളള ആര്‍ജ്ജവം കൂടി അധികൃതര്‍ കാണിക്കേണ്ടതുണ്ട്.
ഞെളിയന്‍ പറമ്പിലും, ലാലൂരും, വിളപ്പില്‍ ശാലയിലും ഉണ്ടായ ജനകീയ പ്രക്ഷോഭങ്ങള്‍ കേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വികേന്ദ്രീകൃത മാലിന്യ സംസ്ക്കര പ്ളാന്റുകളെ കുറിച്ചുളള ആലോചനകള്‍ ഉയരണം. ഓരോ വീട്ടിലും ബയോഗ്യാസ് പ്ളാന്റ് എന്നത് മാലിന്യ പ്രശ്നത്തിലുളള ഏറ്റവും അനുയോജ്യമായ പരിഹാര മാര്‍ഗ്ഗമാണന്നെതില്‍ തകര്‍ക്കമില്ല. ദ്വിമുഖ സാധ്യതകളാണ് ഇതിലൂടെ വീട്ടുകാര്‍ക്ക് ഉണ്ടാവുക. മാലിന്യ സംസ്ക്കരണത്തോടൊപ്പം പാചക വാതകത്തിന്റെ ലഭ്യതയും ഉറപ്പ് വരുത്താനാകും. മണ്ണിനോട് അലിഞ്ഞുചേരാത്ത പ്ളാസ്റിക്ക് സഞ്ചികളുടെ നിരോധനം ഓരോ പ്രദേശത്തും ഉറപ്പ് വരുത്താനായാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാകും. മാലിന്യ സംസ്ക്കരണം വ്യക്തിപരമായ ബാധ്യതയാണെന്ന ബോധം ഉണ്ടാകുന്നിടത് മാത്രമാണ് കേരളം നേരിടുന്ന ചീഞ്ഞളിഞ്ഞ പ്രശ്നത്തിന് ശാശ്വത പിരഹാരമാകൂ. 
ഓരോ ദിവസവും പൊതു സ്ഥലങ്ങളിലേക്ക് പുറം തളളപ്പെടുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കപ്പെടുകയെന്നത് ഭരണകൂടങ്ങളെ സംബന്ധിച്ച് അപ്രായോഗികമായ കാര്യമാണ്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കുന്നയെന്നത് മാത്രമാണ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. ഇതിനുളള സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവരും, ഇത്തരമൊരു രീതിയിലേക്ക് മാറാന്‍ ഓരോ വീടുകളും തയ്യാറാകേണ്ടതുണ്ട്. മാറാരോഗത്തിന്റെ പിടിയിലേക്കമരുന്ന ഈ നാടിനെ ആരോഗ്യ ദൃഢഗാത്രമാക്കാന്‍ നമ്മുടെ മനസ്ഥിതിയിലെ മാറ്റം അനിവാര്യമാണ്. 


Comments

  1. "മാറാരോഗത്തിന്റെ പിടിയിലേക്കമരുന്ന ഈ നാടിനെ ആരോഗ്യ ദൃഢഗാത്രമാക്കാന്‍ നമ്മുടെ മനസ്ഥിതിയിലെ മാറ്റം അനിവാര്യമാണ്."

    കുറേപ്പെരുടെയെങ്കിലും കണ്ണുതുറപ്പിക്കാന്‍ ഈ നല്ല ലേഖനത്തിനു കഴിഞ്ഞിരുന്നെകില്‍ !

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്