മുജാഹിദ് സമ്മേളനം
ചങ്ങരംകുളത്ത് നിന്ന് അഴിഞ്ഞിലത്തെത്തിയപ്പോള്‍
 മലപ്പുറം ജില്ലയിലെ അതിര്‍ത്തി പ്രദേശമായ രാമനാട്ടുകര അഴിഞ്ഞിലത്ത് നാല് ദിവസങ്ങളിലായി നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയിരിക്കുകയാണ്. 2008 ല്‍ മലപ്പുറം ജില്ലയിലെ മറ്റൊരു അതിര്‍ത്തി പ്രദേശമായ ചങ്ങരംകുളത്ത് നടന്ന മുജാഹിദ് സമ്മേളനത്തില്‍ നിന്ന് അഴിഞ്ഞിലത്തേക്ക് ഓടിയെത്തുമ്പോള്‍ മുജാഹിദ് പിളര്‍പ്പിന് ഒരു പതിറ്റാണ്ടിന്റെ ആയുസ് രേഖപ്പെടുത്തുക കൂടിയായിരുന്നു. സമ്മേളനങ്ങള്‍ക്കിടയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ദൈര്‍ഘ്യം തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലേക്ക് എത്താനുള്ള ഹ്രസ്വ ദൂരം മാത്രമായിരുന്നുവെന്നത് ബന്ധനസ്ഥനാക്കപ്പെട്ട ഒരു സംഘടനയുടെ ദൈന്യ മുഖം പ്രകടമാകുന്നതായിരുന്നു. സമ്മേളനം നാല് നാള്‍ പിന്നിട്ടപ്പോള്‍ മുജാഹിദ് സംസ്ഥാന സമ്മേളനം ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് അഴിഞ്ഞിലത്തെ സലഫി നഗര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. പ്രസ്ഥാനത്തിന്റെ ആദര്‍ശ നിലപാടുകള്‍ക്ക് വിരുദ്ധമായി അതിഥിയായി സ്വീകരിച്ച് ആനയിച്ചുകൊണ്ടുവന്ന പണ്ഡിതനില്‍ നിന്ന് സംശയനിവാരണമായി മറുപടി ഉണ്ടായത് മുതല്‍ കയ്യടിയും, കൂക്കിവിളിയും, ഉന്തും തള്ളും, സ്വന്തം പണ്ഡിതനെതിരായ ഖണ്ഡനവും വരെ സമ്മേളനത്തെ ഐതിഹാസികമാക്കുന്നതരത്തില്‍ ചരിത്രത്തില്‍ ഇടം നേടി. സമ്മേളന നഗരിക്ക് അടുത്തല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബുക്ക്സ്റാള്‍ അടിച്ചു തകര്‍ക്കപ്പെട്ടുവെന്ന അപൂര്‍വതയും അഴിഞലം സമ്മേളനത്തിന് സ്വന്തമാണ്. ജിന്ന് വിഭാഗം നടത്തുന്ന സ്റാള്‍ ആണെന്നതാണ് അക്ഷര വൈരത്തിന്റെ നവോത്ഥാനം പ്രവര്‍ത്തിയിലൂടെ പ്രകടമാകാന്‍ ആ സല്‍കര്‍മത്തിന് ഇറങ്ങിയവരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. മുന്‍പ് ഐ.എസ്.എമ്മിന്റെ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം മുടക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ 40 എന്ന അക്കത്തോട് കാണിച്ച വൈരം ചരിത്രത്തിന്റെ തനിയാവര്‍ത്തനമെന്നോണം ഇവിടെ പുനരാവര്‍ത്തിക്കുകയായിരുന്നു.
മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പ് ഒരു പതിറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ നടന്ന അഴിഞ്ഞിലം സമ്മേളനം ആസന്നമായ മറ്റൊരു പിളര്‍പ്പിന് കൂടി വഴിമരുന്നിട്ടാണ് സമാപിച്ചിരിക്കുന്നത്. ചങ്ങരംകുളം സമ്മേളനത്തിന് ശേഷം സംഘടനയിലുണ്ടായ ആദര്‍ശപരമായ ഭിന്നതകള്‍ എല്ലാ അതിരുകളും ലംഘിച്ച് പുറത്തു വരുന്നതിന് സലഫി നഗര്‍ സാക്ഷ്യം വഹിച്ചു. ആദര്‍ശ വ്യതിയാനമെന്ന കെട്ടുകഥ മെനഞ്ഞുണ്ടാക്കി മുജാഹിദ് പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്തിയവര്‍ ആദര്‍ശത്തിന്റെ കാര്യത്തില്‍ തന്നെ തമ്മിലടിക്കേണ്ടി വന്നു എന്നത് നീതിയെ പുള്‍കുന്ന ചരിത്രത്തിന്റെ തിരിച്ചടിയായി മാത്രമേ കാണാനാകൂ.സച്ചരിതരായ പണ്ഡിത•ാര്‍ക്കും കര്‍മ നിരതരായ ഒരു യുവജന പ്രസ്ഥാനത്തിനുമെതിരെ ആദര്‍ശ വ്യതിയാന ആരോപണവുമായി നാടുചുറ്റിയവര്‍ സംഘടനയുടെ ചവിറ്റുകൊട്ടയില്‍ പോലും ഇടം നേടിയില്ലെന്ന നേര്‍ കാഴ്ചക്കും അഴിഞ്ഞിലം സമ്മേളനം മൂക സാക്ഷിയായി. എറണാംകുളത്തും  ചങ്ങരംകുളത്തും നടന്ന സംസ്ഥാന സമ്മേളന വേദികളില്‍ കടിഞ്ഞാണില്ലാത്ത കുതുരകളെ പോലെ വിരാചിച്ചവര്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സമ്മേളനം വീക്ഷിക്കേണ്ട ദുര്‍ ഗതിയിലേക്ക് അവരുടെ ചെയ്തികള്‍ അവരെ എത്തിച്ചു.
ജിന്ന് അഭൌതികമായി മനുഷ്യനെ സഹായിക്കും, ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും, ഇത് അടിച്ചിറക്കാം, ജിന്ന് ചികിത്സക്കായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാം തുടങ്ങി ഗുരുതരവും അതിലുപരി പതിറ്റാണ്ടുകളുടെ പരിശ്രമത്തിനൊടുവില്‍ സാധ്യമാക്കിയ നവോത്ഥാനത്തെ തകര്‍ത്തെറിയുന്നതുമായ വാദമാണ് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അരയും തലയും മുറുക്കി അന്നിറങ്ങിത്തിരിച്ചവരുടെ ഭാഗത്തു നിന്നുണ്ടായത്. ആദര്‍ശ പ്രസ്ഥാന മെന്ന നിലയില്‍ സംഘടന മുന്നോട്ട് വെച്ച ആദര്‍ശ ധാരയുടെ കടക്കല്‍ കത്തിവെക്കുന്ന തരത്തിലുള്ള ഈ വാദങ്ങള്‍ എതിരാളികള്‍ക്കും, പൊതു സമൂഹത്തിനും മുന്നില്‍ മുജാഹിദ് പ്രസ്ഥാനത്തെ ഇളിഭ്യമാക്കി. സംഘടനയെ വെല്ലുവിളിക്കുന്ന തരത്തില്‍ ഈ വാദങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ പാലുകൊടുത്ത കൈ കൊണ്ടു തന്നെ കഴുത്തില്‍ കത്തിവെക്കാന്‍ നേതൃത്വത്തെ നിര്‍ബന്ധിതമാക്കി. കെ.കെ. സക്കറിയ സ്വലാഹിക്കും, മുജാഹിദ് ബാലുശ്ശേരിക്കും പുറത്തേക്കുളഅള വഴി തുറക്കപ്പെട്ടപ്പോള്‍ എല്ലാം അവസാനിച്ചു വെന്ന് കരുതിയ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്ന തരത്തിലായിരുന്ന ഇവരുടെ പിന്നില്‍ അണി നിരന്ന പണ്ഡിത•ാരുടെയും, പ്രഭാഷകരുടേയും നേതൃത്വത്തിന്റേയും നീണ്ട നിര.
അഴിഞ്ഞിലം സമ്മേളനത്തിന്റെ പ്രോഗ്രാം തയ്യാറാക്കാന്‍ ചങ്ങരംകുളം സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസുമായിരുന്നപ്പോഴാണ് സംഘടനകളുടെ നാവുകളൊക്കെ ജിന്ന് ബാധിച്ചവരാണെന്ന ഞെട്ടലിലേക്ക് നേതൃത്വമെത്തിയത്. അത്തരം പേരുകളൊക്കെ വെട്ടിമാറ്റി സംശുദ്ധ ആദര്‍ശത്തിന്റെ വക്താക്കളെ അണി നിരത്തി പരിശുദ്ധ നെയ്യില്‍ ഒരുക്കിയ ശുദ്ധമായ പ്രോഗ്രാമുമായാണ് സമ്മേളനത്തിന് തിരശ്ശീല ഉയര്‍ന്നത്. ചങ്ങരംകുളം സമ്മേളനത്തില്‍ വേദിയിലുണ്ടായിരുന്ന 56 മൂര്‍ച്ചയുള്ള നാവുകളെ അരിഞ്ഞു വീഴ്ത്തിയായിരുന്നു സലഫി നഗറിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ടത്. സംഘടനയില്‍ മുളപൊട്ടിയ ആദര്‍ശരാഹിത്യത്തിന്റെ ശുദ്ധീകരണമാണിതെന്നതായിരുന്നു സമ്മേളനത്തെ കുറിച്ചുള്ള അവകാശ വാദം. എന്നാല്‍ തുടക്കം തന്നെ കല്ലു കടിയോടെയായി. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ച ബ്രിട്ടനിലെ ലൂയീസ് ഇസ്മായില്‍ ബുള്ളോക്ക് അവസാന നിമിഷം പിന്‍മാറി. സമ്മേളനത്തിന് വന്നില്ലെന്ന് മാത്രമല്ല  ഉദ്ഘാടന സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജിന്ന് വിഷയത്തിലുള്ള തന്റെ നിലപാട് ഫേസ് ബുക്കിലൂടെ ബുള്ളോക്ക് പ്രകടമാക്കുകയും ചെയ്തു. ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമെന്നും ഇത് അംഗീകരിക്കാത്തത് മുഅ്തസിലുകളുമാണെന്നുമുള്ള ബുള്ളോക്കിന്റെ അഭിപ്രായം വെട്ടി നിരത്തപ്പെട്ട ജിന്ന് വിഭാഗത്തിന് ജീവന്റെ പുല്‍ക്കൊടി നല്‍കുന്നതായിരുന്നു. 
സമ്മേളനത്തിന്റെ ഏറ്റവും ശ്രദ്ദേയമായ സെഷനുകളില്‍ ഒന്നായ ഓപ്പണ്‍ ഡയലോഗില്‍ പങ്കെടുത്ത് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതന്‍ ഡോക്ടര്‍ സാക്കിര്‍ നായിക് ജിന്ന് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത് രാവന്തിയോളം വെള്ളം കോരി രാത്രി കലമിട്ടുടച്ചവന്റെ ഉപമയിലേക്കാണ് നേതൃത്വത്തെ എത്തിച്ചത്. ജിന്ന് വിവാദവും അതിന്റെ പ്രചാരകരും തുടച്ച് നീക്കപ്പെട്ട് സംശുദ്ധ ആദര്‍ശത്തിന്റെ വേദിയാണിതെന്ന നേതൃത്വത്തിന്റെ അവകാശ വാദം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുന്നതായിരുന്നു സമ്മേളനത്തിലെ ആദ്യ ദിവസത്തെ രണ്ടാമത്തെ സെഷന്‍. ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുകയും, സിഹ്റ് ബാധിക്കുകയും ചെയ്യുമെന്നത് ഖുര്‍ആന്‍ കൊണ്ടും, ഹദീസ് കൊണ്ടും തെളിയിക്കപ്പെട്ടതാണെന്ന് പറഞ്ഞ സാക്കിര്‍ നായിക് ഇതിന് പ്രതിവിധി എന്നോണം ജിന്നിറക്കല്‍ സ്പെഷ്യലിസ്റുകളുടെ അടുത്ത് പോകണ വാദം കൂടി സദസ്സിനു മുന്നില്‍ പങ്കുവെച്ചു. എന്ത് കാര്യം പറഞ്ഞാണോ സക്കറിയ വിഭാഗത്തിലെ പണ്ഡിതന്‍മാരേയും , നേതാക്കളേയും സമ്മേളനവേദിയില്‍ നിന്ന് പടിയടച്ച് പിണ്ഡംവെച്ചത്  അതേ വാദം സാക്കിര്‍ നായികിന്റെ നാവിലൂടെ പുറത്തുവരുന്നതിന് കൂടി സലഫി നഗര്‍ സാക്ഷിയായി. ചോദ്യോത്തര സെക്ഷനില്‍ സക്കറിയ വിഭാഗം ആസൂത്രണം ചെയ്ത തന്ത്രം മുന്‍ കൂട്ടി തിരിച്ചറിയാന്‍ സംഘാടകര്‍ക്ക് കഴിയാതെ പോയതാണ് നേതൃത്വത്തെ വെട്ടിലാക്കുന്ന തരത്തില്‍ ആദ്യദിനം പര്യവസാനിച്ചത്. തങ്ങളുടെ 56 പേരെ വെട്ടി നിരത്തിയപ്പോള്‍ സാക്കിര്‍ നായിക്കിന്റെ നാവിലൂടെ അള്ളാഹു സത്യം പറയിപ്പിച്ചുവെന്ന മുദ്രാവാക്യവുമായാണ് ജിന്ന് വിഭാഗം ആഹ്ളാദം പങ്ക് വെച്ചത്.
സമ്മേളനത്തിന്റെ രണ്ടാം ദിനം അടിച്ച് പൊളിക്കലിന്റേതായിരുന്നു. ഖാദിയാനികളുടെ ബുക്ക് സ്റാള്‍ പോലും സുഗമമായി പ്രവര്‍ത്തിച്ച സമ്മേളന നഗരിക്ക് പുറത്ത് ജിന്ന് വിഭാഗത്തിന്റെ പുസ്തക വില്‍പ്പന ശാലക്കുമേല്‍ അക്ഷര വൈരത്തിന്റെ കരാള ഹസ്തങ്ങള്‍ അടിച്ചുപൊളിക്കലിന്റെ രൂപത്തില്‍ വന്നു പതിച്ചു. ഏറ്റവും മാന്യമായി അതിനെ നേരിട്ടുവെന്നാണ് സമാപന സമ്മേളനത്തില്‍ ആത്മ നിര്‍വൃതിയോടെയുള്ള സംസ്ഥാന നേതാവിന്റെ കമന്റ്. സംഘടന പിളര്‍പ്പുമായി ബന്ധപ്പെട്ട സംസ്ഥാന കൌണ്‍സില്‍ യോഗം നടക്കുന്ന വേദിക്ക് പുറത്ത് ഗുണ്ടകളെ അണിനിരത്തിയ സംസ്ക്കാരത്തിന്റെ ഉടമകള്‍ക്ക് പുസ്തക വില്‍പ്പന ശാല അടിച്ച് തകര്‍ത്തതിനെ മാന്യമായ സമീപനമെന്നേ പറയാനാകൂ. 
സമ്മേളനത്തിന്റെ മൂന്നാം ദിവസം ഖണ്ഡന മണ്ഡനത്തിന്റേതായിരുന്നു. സംഘടനക്കകത്ത് നീറിപ്പുകഞ്ഞ് നിന്ന അനൈക്യത്തിന്റെ തീ നാളങ്ങള്‍ വിസ്ഫോടനമായി പുറത്ത് വരുന്നതായിരുന്നു മുഖ്യവേദിയില്‍ നടന്ന നവോത്ഥാന സമ്മേളനം. ജിന്ന് പക്ഷക്കാരെ പൂര്‍ണ്ണമായും വെട്ടി നിരത്തി എന്ന അവകാശപ്പെട്ട നേതൃത്വത്തിന് ഷാര്‍ജയിലെ കിരീടം വെക്കാത്ത ഇസ്ലാഹി രാജാവിന്റെ മനസ്സറിയാന്‍ സമ്മേളനത്തിന്റെ മൂന്നാം ദിവസത്തെ രാത്രി വരെ കാത്തിരിക്കേണ്ടി വന്നു.സാക്ഷാല്‍ ഹുസൈന്‍ സലഫി സമ്മേളന വേദിയില്‍ മനസ്സ് തുറന്നതോടെ മുജാഹിദ് സമ്മേളനം ചരിത്രത്തിലെ വേറിട്ട നിമിഷങ്ങള്‍ക്ക് സാക്ഷി നിന്നു. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട സംഘടന നടപടികളെ ചോദ്യം ചെയ്തും, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന ആവശ്യം ഉന്നയിച്ചുമായിരുന്നു ഹുസൈന്‍ സലഫിയുടെ പ്രസംഗം. ഇതിനെ ഖണ്ഡിച്ച് അനസ് മൌലവിയും നവോത്ഥാന സമ്മേളനത്തില്‍ യാതൊരു റോളുമില്ലാത്ത അബ്ദുറഹ്മാന്‍ സലഫിയും തീപ്പൊരി മറുപടി അഴിച്ചു വിട്ടതോടെ സദസ്സില്‍ തക്ബീര്‍ വിളിയും, കൂക്കി വിളിയും, പരസ്പരം കയ്യാങ്കളിയും നടന്നു. മുജാഹിദ് സമ്മേളന ചരിത്രത്തില്‍ അപമാനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ട നിമിഷങ്ങളായിരുന്നു അത്. മുജാഹിദ് പിളര്‍പ്പിന് എരിവും പുളുയും നല്‍കി സ്വാര്‍ത്ഥ താര്‍പര്യത്തിന് വേണ്ടി നേരിന്റെ പക്ഷത്തെ ചവിട്ടി മെതിച്ചവര്‍ക്ക് തിരിച്ചടിയുടേയും, അപമാനത്തിന്റേയും കാലം കഴിയുന്നില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ രാത്രി.
നാവിനു ബെല്ലും, ബ്രേക്കും ഇല്ലാത്തവര്‍ക്ക് സക്കറിയ സ്വലാഹിയുടേയും, മുജാഹിദ് ബാലുശ്ശേരിയുടേയും ഗതിയാണ് കാത്തിരിക്കുന്നതെന്ന ശക്തമായ മുന്നറിയിപ്പായിരുന്നു സമാപന സമ്മേളനം. ഇല്ലാത്ത ആദര്‍ശ വ്യതിയാനം മുന്നില്‍വെച്ച് 2002 ല്‍ ഐ.എസ്.എമ്മിനെതിരെ നടപടിയെടുത്തവര്‍ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു വെട്ടു കത്തിയുമായി ഇറങ്ങിപ്പുറപ്പെടുകയാണ്. കഴുത്തറുക്കപ്പെടുവാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ അന്ന് ആദര്‍ശ വ്യതിയാനം സ്ഥാപിക്കാന്‍ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സോടെ ഊര് ചുറ്റിയവര്‍. ഐ.എസ്.എം എന്ന കര്‍മ്മ നിരതമായ യുവജന പ്രസ്ഥാനത്തെ അറുത്തുമാറ്റി ആദര്‍ശ പ്രതിരൂപങ്ങളായി പുന പ്രതിഷ്ഠിക്കപ്പെട്ട അഡ്ഹോക്കുമാരില്‍ മരുന്നിനെങ്കിലും ആരുണ്ട് നിങ്ങളുടെ കൂടെയെന്നത് സമ്മേളന അവലോകനമായി ചര്‍ച്ചക്കെടുക്കേണ്ടതാണ്.
സക്കറിയ വിഭാഗത്തിനെതിരെ ബഹുദൈവത്വവും, ഔദ്യോഗിക പക്ഷത്തിനെതിരെ ഹദീസ് നിഷേധവും പരസ്പരം ആരോപിക്കുമ്പോള്‍ നിങ്ങള്‍ക്ക് നെഞ്ച് തകര്‍ന്ന് പോകുന്നു വെങ്കില്‍ ഓര്‍ക്കുക ഒരു പതിറ്റാണ്ട് മുമ്പ് ഇല്ലാത്ത ആദര്‍ശ വ്യതിയാനം നാടുനീളെ പ്രസംഗിച്ച് നടന്നപ്പോള്‍ ഹൃദയം പൊട്ടി കണ്ണീര്‍വാര്‍ത്തവര്‍ ഏറെ ഉണ്ടായിരുന്നുവെന്ന്. അഹങ്കാരത്തിന്റേയും, ധൂര്‍ത്തിന്റേയും, പൊങ്ങച്ചത്തിന്റേയും പ്രകടിത വേദികളായി മാറിയ ഏറണാകുളം,ചങ്ങരംകുളം സമ്മേളനങ്ങളില്‍ നിന്ന് എരിഞ്ഞിലത്തെ സമ്മേളന നഗരിയിലേക്കെത്തിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വിശേഷങ്ങളോടൊപ്പം നിവൃത്തികേടിന്റെ ദൈന്യത കൂടി പ്രകടമാക്കപ്പെട്ടു. സമ്മേളനത്തിനെതിരായ സക്കരിയ വിഭാഗത്തിന്റെ കുതന്ത്രങ്ങളില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മാത്രമേ വിജയിക്കാനായുള്ളൂ എന്നതാണ് സംഘാടക സമിതിയുടെ വിലയിരുത്തല്‍. ഗള്‍ഫ് പണത്തിന്റെ വരവ് ഇത് മൂലം അല്‍പം കുറഞ്ഞെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ നാട്ടിലെ മുതലാളി മാരുടെ സംഗമ വേദിയാക്കാന്‍ സലഫി നഗറിന് സാധിച്ചു വെന്നത് എരിഞ്ഞിലം സമ്മേളനത്തിന്റെ ‘നേട്ടം’ തന്നെയാണ്.
പിന്‍ കുറിപ്പ്: സമ്മേളന വേദിക്ക് പുറത്ത് ഒരുക്കിയ യുവതയുടെ ബുക്ക് സ്റ്റാളില്‍ ഒരു ലക്ഷം രൂപയുടെ അടുത്ത് വില്‍പ്പന നടന്നുവെന്നത്  മുജാഹിദ് കേരളത്തിന്റെ ഗതി എങ്ങോട്ടെന്ന് നിശ്ചയിക്കപ്പെടുന്നതാണ്

Comments

  1. മുജാഹിദ് പിളര്‍പ്പിന് എരിവും പുളുയും നല്‍കി സ്വാര്‍ത്ഥ താര്‍പര്യത്തിന് വേണ്ടി നേരിന്റെ പക്ഷത്തെ ചവിട്ടി മെതിച്ചവര്‍ക്ക് തിരിച്ചടിയുടേയും, അപമാനത്തിന്റേയും കാലം കഴിയുന്നില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.... നല്‍കിയ സമ്മേളനം...


    വേദിയിലും മൈകിലും പ്രോഗ്രാം നിയന്ത്രണത്തിലും മറുപടി വിളമ്പളിലും തനതു 'മുദ്ര' പതിപ്പിച്ച് അബ്ദുറഹിമാന്‍ സലഫി തന്റെ
    ജനറല്‍ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചു എന്നതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ ദുര്യോഗം!. അത് കൂടി സംഭവിച്ചാല്‍ കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ പുതിയ ദുരന്തം രചിക്കപ്പെടും!

    ReplyDelete
  2. കാര്യങ്ങൾ അടിപിടിയിൽ എത്തിയെന്കിലും ജിന്ന് വിഭാഗത്തെ പൂർണമായ് തടയാൻ ശ്റമിച്ചത് ഒരു പുനെരയ്ക്യത്തിന് സാധ്യത നല്കുന്നു എന്ന നിലക്ക് പ്റതീക്ഷ നൽകുന്നു.....

    ReplyDelete
  3. സക്കറിയ വിഭാഗത്തിനെതിരെ ബഹുദൈവത്വവും, ഔദ്യോഗിക പക്ഷത്തിനെതിരെ ഹദീസ് നിഷേധവും പരസ്പരം ആരോപിക്കുമ്പോള്‍ നിങ്ങള്‍ക്ക് നെഞ്ച് തകര്‍ന്ന് പോകുന്നു വെങ്കില്‍ ഓര്‍ക്കുക ഒരു പതിറ്റാണ്ട് മുമ്പ് ഇല്ലാത്ത ആദര്‍ശ വ്യതിയാനം നാടുനീളെ പ്രസംഗിച്ച് നടന്നപ്പോള്‍ ഹൃദയം പൊട്ടി കണ്ണീര്‍വാര്‍ത്തവര്‍ ഏറെ ഉണ്ടായിരുന്നുവെന്ന്.

    ReplyDelete
  4. ചിലരൊക്കെ സമ്മേളന നഗരിയിലെ സൌകര്യങ്ങളെക്കുറിച്ചു പറയുന്നു. പണം മുടക്കിയാല്‍ സൌകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താം.എന്നാല്‍ ഇവിടെ ചിന്തനീയമായിട്ടുള്ളത് അതൊന്നുമല്ല.ഇത്രയും പണവും സമയവും ചെലവിട്ടു പ്രായമേറിയവരും കുട്ടികളും സ്ത്രീകളുമടക്കം ഇക്കണ്ട ജനലക്ഷങ്ങളെ മുഴുവന്‍ വിളിച്ചുവരുത്തിയിട്ട് എന്താണ് ഇവര്‍ അവര്‍ക്കായി നല്‍കിയത് എന്നതാണ്. ഒരു നവോത്ഥാന പ്രസ്ഥാനത്തിന് മുന്‍പ് എപ്പോഴെങ്കിലും ഇങ്ങനെയൊരു പര്യവസാനം ഉണ്ടായിട്ടുണ്ടോ എന്നത് ആത്മാര്‍ഥമായി ഓരോരുത്തരും ചിന്തിക്കേണ്ടതു തന്നെയാണ്. ഇല്ലെങ്കില്‍ ഇവിടെ കേരള ജനതയുടെയും, പരലോകത്ത് അല്ലാഹുവിന്റെയും മുന്നില്‍ ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.തീര്‍ച്ച.

    ReplyDelete
  5. സമ്മേളനത്തിന്റെ പോരിശ ഒറ്റവാക്കില്‍ ഇങ്ങനെപറയാം.

    'ജിന്നും പിശാചും തര്‍ക്കവിതര്‍ക്കം നടത്തി സ്റ്റേജില്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ പ്രശ്നങ്ങളെക്കുറിച്ചു അറിയുന്നവര്‍ വായുംപൊളിച്ചു അന്ധാളിച്ചു നിന്നു. അറിയാത്തവരാകട്ടെ കടല കൊറിച്ചും,കുട്ടികളെ കളിപ്പിച്ചും സമയം തള്ളിനീക്കി'.

    ReplyDelete
  6. സമാപന സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നു. വേദി മുഴുവന്‍ കൈയടക്കിയതു നാട്ടിലെ സമ്പന്നര്‍. ആളുകള്‍ പണമുണ്ടാക്കുന്നതിലോ അവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിലോ ഒട്ടും അഭിപ്രായവ്യത്യാസമില്ല. പക്ഷെ, അവര്‍ക്കു നിറഞ്ഞാടാന്‍ മാത്രമുള്ള വേദിയായി മുജാഹിദ് സമ്മേളനത്തെ മാറ്റുന്നതിനോട് അല്‍പ്പം വിയോജിപ്പുണ്ട്. അതിഥികളുടെ ചൈനാ ബിസിനസ് കഥ മൈക്കിലൂടെ കേട്ടൊരു സുഹൃത്ത് 'ഇതു കേള്‍ക്കാനാണോ അവിടെ വരെ പോയതെ'ന്ന് ബസില്‍ വച്ച് ചോദിച്ചത് ഓര്‍മവരുന്നു.

    കണ്ണൂരില്‍നിന്ന് ഒരു പ്രസംഗം കഴിഞ്ഞു മടങ്ങുമ്പോള്‍ ബസ് ഇല്ലാത്തതിനാല്‍ കരിച്ചാക്ക് കയറ്റിയ ഒരു ലോറിയുടെ പുറത്തിരുന്ന് കെ.കെ. മുഹമ്മദ് സുല്ലമിയോടൊപ്പം കോഴിക്കോട്ടെത്തിയ കഥ ആദരണീയനായ എം. മുഹമ്മദ് മദനി പറഞ്ഞത് ഓര്‍മവരുന്നു. രാവിലെ എണീറ്റു നോക്കുമ്പോല്‍ വെളുത്ത മുണ്ടു മുഴുവന്‍ കറുത്തിരുണ്ടിരുന്നത്രെ. അങ്ങനെ ഇന്നു നടക്കണമെന്ന് വാദമില്ല. പക്ഷെ, അങ്ങനെക്കൂടി കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനമാണ് ഈ സംഘടന എന്ന് ആരെങ്കിലും സമാപന സമ്മേളന വേദിയില്‍ ഓര്‍ക്കുകയും ഇപ്പോഴത്തെ പോക്കില്‍ സങ്കടപ്പെടുകയും ചെയ്താല്‍ അവരെ തെറ്റുപറയാനൊക്കില്ലല്ലോ...

    ReplyDelete
    Replies
    1. ഇങ്ങനെ ഇന്ന് നടക്കണമെന്നില്ല എന്നു പറയാനൊക്കില്ല. ഇന്നും, കിട്ടുന്ന വണ്ടിക്ക് കൈകാണിച്ച് നാട്ടിലെത്തി പലപ്പോഴും നട്ടപ്പാതിരക്ക് എടവണ്ണ അങ്ങാടിയിലൂടെ നടന്നുനീങ്ങുന്ന ഒരു പണ്ഡിതനുണ്ട്. രാത്രി വൈകിയും പുലർച്ചെയുമൊക്കെയായി പലപ്പോഴായി അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുമുണ്ട്. മറ്റാരുമല്ല, ഇവർ പറയുന്ന ഹദീഥ് നിഷേധി, അബ്ദുസ്സലാം സുല്ലമി.
      പ്രസംഗിക്കാൻ പതിനായിരം വാട്ട്സ് സൗണ്ടും വീഡിയോ കവറേജും വരാൻ കാറും വേണമെന്നു ശഠിക്കുന്നവർക്ക്, ഇന്നത്തെ പ്രസ്ഥാനം എങ്ങനെയുണ്ടായെന്നോ അതിന് നമ്മുടെ പൂർവ്വീകർ സഹിച്ച ത്യാഗമോ, എന്തിന്, ഈ പ്രസ്ഥാനം പിളർന്നപ്പോൾ അന്ന് എം എസ് എമ്മിൽ ഉണ്ടായിരുന്ന എന്നെപ്പോലെയുള്ളവർ (അത്രക്ക് ചെറിയവർ പോലും) എത്രത്തോളം ദുഃഖിച്ചിരുന്നു എന്നുപോലും ഇവർക്കറിയില്ല. പിന്നെ ഇവരോടെന്തു പറയാൻ...?

      Delete
  7. മേല്‍പ്പറഞ്ഞ വിഭാഗത്തിനു മാത്രം സ്വാഗതം പറയാനാണ് പി.കെ. അഹമ്മദ് സാഹിബ് തന്റെ സുദീര്‍ഘമായ സ്വാഗതപ്രസംഗ സമയം മുഴുവന്‍ ഉപയോഗിച്ചത് എന്നതും വാസ്തവം. അവര്‍ക്കു പുറമെ ഒരു ജില്ലാ കലക്റ്റര്‍ക്കെങ്കിലും സ്വാഗതം പറയാന്‍ മറ്റൊരാള്‍ ചെവിയില്‍ മന്ത്രിച്ചുകൊടുക്കേണ്ടി വന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ വേദിയിലിരുന്ന എം. മുഹമ്മദ് മദനിക്കും പ്രോഗ്രാം നോട്ടിസില്‍ പേരുണ്ടായിരുന്ന അബ്ദുറഹ്മാന്‍ സലഫിക്കുപോലും സ്വാഗതം പറയാന്‍ അദ്ദേഹം വിട്ടുപോയി.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്