യിവോന്‍ റിഡ്ലിയും, മലാല യൂസുഫും- സമീപന വ്യതിയാനത്തിന്റെ ദ്വിമുഖങ്ങള്‍
 സെപ്തംബര്‍ 11 ലെ ഭീകരാക്രമണം നടക്കുന്ന ഘട്ടത്തില്‍ അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ സൈന്യത്തിന്റെ പിടിയിലായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയാണ് യിവോന്‍ റിഡ്ലി. തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഇസ്ലാം സ്വീകരിച്ചതോടെയാണ് ഇവര്‍ ലോകത്തിന് പരിചിതയായി മാറിയത്. മാത്രമല്ല തടവറയിലെ ജീവിതത്തില്‍ താലിബാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ മാന്യമായ പെരുമാറ്റവും സുതാര്യമായ ഇടപെടലുകളും ലോകത്തോട് വിളിച്ച് പറഞ്ഞതിലൂടെ ഇവര്‍ ലോക സമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. താലിബാന്‍ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇസ് ലാം സ്വീകരിച്ച ശേഷം ഇവര്‍ ലോകത്തോട് പറഞ്ഞ തന്റെ അനുഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. പത്ര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അഫ്ഘാനിലെത്തുമ്പോള്‍ താലിബാനെക്കുറിച്ചുള്ള സങ്കല്‍പ്പം അപരിഷ്കൃതരും, കാട•ാരുമായ  വിഭാഗമാണിവര്‍ എന്നതായിരുന്നു. പാക്കിസ്ഥാന്‍ വഴി ലണ്ടനിലേക്ക് മടങ്ങാന്‍ പുറപ്പെടുമ്പോഴാണ് താലിബാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. തടവറയിലടക്കപ്പെട്ട ശേഷം സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം എല്ലാ സങ്കല്പങ്ങളെയും തകര്‍ത്തെറിയുന്നതായിരുന്നു. ഏറ്റവും മാന്യമായാണ് അവര്‍ പെരുമാറിയത്. താന്‍ സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ അവരെനിക്ക് സിഗരറ്റ് നല്‍കി. മുഖാമുഖം നിന്ന് സംസാരിക്കുന്നതിന് അവര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി. ലോക ഭീകരനെന്ന് മുദ്രകുത്തപ്പെട്ട താലിബാന്‍ നേതാവ് മുല്ല ഉമര്‍ മാന്യവും സൌമ്യവുമായാണ് തന്നോട് സംസാരിച്ചത്. ഇസ്ലാം സ്വീകരിച്ചുകൂടെയെന്ന് അവര്‍ ചോദിച്ചു. എന്തിന് സ്വീകരിക്കണമെന്ന മറു ചോദ്യത്തിന് ഹ്രസ്വമായ വിശദീകരണം അവര്‍ നല്‍കി. ഇസ് ലാമിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാകണമെന്ന് അവര്‍ അപേക്ഷിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ആക്രമണം ഉറപ്പായ ഘട്ടത്തിലാണ് താലിബാന്‍ സൈന്യം തന്നെ മോചിപ്പിച്ചത്. അവര്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇസ് ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറായി. സ്ത്രീ സ്വാതന്ത്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് ആദ്യം പഠനവിധേയമാക്കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബോധ്യടുൈകയും, സ്ത്രീക്ക് അവളുടെ അസ്ഥിത്വം വകവെച്ച് നല്‍കുന്ന ദര്‍ശനമാണ് ഖുര്‍ആനെന്ന് ബോധ്യപ്പെട്ടതോടെ താന്‍ ഇസ് ലാം സ്വീകരിക്കുകയായിരുന്നു. ന്യൂസിലാന്റില്‍ നടന്ന ചടങ്ങിലെ യിവോന്‍ റിഡ്ലിയുടെ വാക്കുകളായിരുന്നു ഇത്

  ഇനി മലാല യൂസുഫ് സായി. പാക്കിസ്ഥാനിലെ സ്വാതില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ച പതിനാലുകാരി. സ്വാത് താഴ്വരയുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണ് മലാല. സ്വാത് താഴ് വരയിലെ താലിബാന്‍ ഭരണത്തിന് കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ച് മലാലയെഴുതിയിരുന്ന ഡയറിക്കുറിപ്പുകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇതില്‍ അരിശം  പൂണ്ട താലിബാന്‍ തീവ്രവാദികള്‍ മിംഗോറയിലെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബസ് തടഞ്ഞു നിര്‍ത്തി മലാലക്കു നേരെ വെടി വെക്കുകയായിരുന്നു. തലക്കും നട്ടെല്ലിനും വെടിയേറ്റ മലാല യൂസുഫ് ജീവനോട് മല്ലിടുകയാണ്. വിദഗ്ധ ചികിത്സക്കുവേണ്ടി പാക്കിസ്ഥാനില്‍ നിന്ന് ലണ്ടനിലേക്ക് കൊണ്ടുപോയ കൊച്ചു മിടുക്കിക്ക് വേണ്ടി ലോകം കണ്ണീരോടെ പ്രാര്‍ത്ഥനയിലാണ്.
    പഠനത്തിനോടുള്ള അതിയായ മോഹവും, വിദ്യ നിഷേധിക്കുന്നതിലുള്ള അടങ്ങാത്ത അമര്‍ഷവുമായിരുന്നു മലാല യൂസുഫ് സായിയുടെ കുറിപ്പുകളില്‍ നിറഞ്ഞു നിന്നിരുന്നത്. മലാലയുടെ വരികള്‍ ബി.ബി.സി പ്രസിദ്ധീകരിച്ചതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധയിലേക്കുയര്‍ന്നത്. ഗുല്‍ മകായി എന്ന പേരിലാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ബി.ബി.സി പുറം ലോകത്തെത്തിച്ചത്. ദേശീയ സമാധാന പുരസ്കാരം  നല്‍കി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആദരിച്ച പതിനാലുകാരിയെ പാശ്ചാത്യസംസ്കാരം കുടിയിരുത്താന്‍ ശ്രമിക്കുന്നുവെന്ന കുറ്റപത്രമുയര്‍ത്തിയാണ് താലിബാന്‍ കാട്ടുനീതി നടപ്പാക്കിയത്.
    യിവോന്‍ റിഡ്ലിയെന്നെ പാശ്ചാത്യ മാധ്യമപ്രവര്‍ത്തകയോട് കാണിച്ച സഹിഷ്ണുത സ്വസമുദായത്തില്‍ പെട്ട മലാല യൂസുഫ് സായിയോട് ഉണ്ടായില്ലെന്നത് താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രചിന്താധാരകളുയര്‍ത്തുന്ന സമീപന വ്യതിയാനത്തിന്റെ പ്രകടിതരൂപമായാണ് കാണേണ്ടത്. പ്രതിരോധ തീവ്രവാദത്തില്‍ നിന്ന് ആശയ തീവ്ര വാദത്തിലേക്കുള്ള ചുവട് മാറ്റം ആഗോളതലത്തില്‍ ശക്തിപ്പെടുകയാണ്. പുറത്ത് നിന്നുള്ള വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലത സ്വന്തം വിഭാഗത്തില്‍നിന്നുള്ള  എതിര്‍പ്പുകളുടെ കാര്യത്തില്‍ ഇല്ലാതെയാവുകയാണ്. താലിബാനെക്കുറിച്ച് പറഞ്ഞ് കേട്ടപ്പോള്‍ പ്രചരിപ്പിച്ചുവെച്ചതുമായ സകലതും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതായിരുന്നു യിവോന്‍ റിഡ്ലി  വെളിപ്പെടുത്തിയ അവരുടെ തടവറയിലെ അനുഭവങ്ങള്‍. എന്നാല്‍ മലാലയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിലേക്കെത്തുമ്പോള്‍ താലിബാന്‍ കാടത്തത്തിന്റെ പര്യായമാണെന്ന ആഗോള നിലപാട് ശരിവെക്കുന്നതിലേക്കെത്തുകയാണ്. ആദര്‍ശ രംഗത്തും സാമൂഹ്യ ഇടപെടലുകളിലും മധ്യമ നിലപാടെന്ന ഇസ് ലാമിക സമീപനത്തെ കാര്‍ക്കശ്യത്തിന്റെ നിറം നല്‍കിയാണ് ആദര്‍ശ തീവ്രതയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. മതത്തിന്റെ അന്തസ്സത്തകളെ വിസ്മരിച്ചുകൊണ്ട് മതചിഹ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതി കടന്നു വരുന്നത് ആദര്‍ശ തീവ്രവാദമെന്ന സമീപന വ്യതിയാനത്തില്‍ നിന്നാണ്. മുസ്ലിങ്ങള്‍  പൊതു ധാരയുടെ ഭാഗമാകുന്നത് പാശ്ചാത്യവത്കരണത്തിന്റെ കടന്നുവരവായി ചിത്രീകരിക്കപ്പെടുന്നു.
    ആഗോളതലത്തില്‍ നവോത്ഥാനസംരംഭങ്ങള്‍ക്കിടയിലേക്ക് ആദര്‍ശ തീവ്രവാദം കടന്നു കയറിയതിന്റെ ദുസ്സൂചനകള്‍ ഇതിനകം പ്രകടമായിട്ടുണ്ട്. അനാവശ്യ ചര്‍ച്ചകളും, വിലക്കുകളും, അനുഷ്ഠാനങ്ങളിലെ കാര്‍ക്കശ്യവും ഇത്തരം സംരംഭങ്ങളെ യാഥാസ്ഥികതയിലേക്കും കാടത്തം നിറഞ്ഞ തീരമാനങ്ങളിലേക്കുമാണെത്തിക്കുന്നത്. സ്ത്രീ വിദ്യഭ്യാസം നിരോധിക്കുന്നതിലേക്കും, ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ വിലക്കുന്നതിലേക്കുമെത്തിക്കുന്നത് ഈ ചുവട് മാറ്റമാണ്. വിശ്വാസ, അനുഷ്ഠാന രംഗത്തെ പരിഷ്കരണങ്ങള്‍ സാധ്യമാക്കിക്കൊണ്ട് പൊതുസമൂഹത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്ന ഇന്നലെകളില്‍ നിന്ന് വ്യത്യസ്തമായി ചെറു ഗ്രൂപ്പുകളായി ഒതുങ്ങുകയെന്ന ഇടുങ്ങിയ ചിന്തയിലേക്കാണ് ആദര്‍ശ തീവ്രവാദം നവോത്ഥാന കൂട്ടായ്മകളെ എത്തിക്കുന്നത്. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെ ആത്മീയതയുടെ വഴിയില്‍ തളച്ചിടുന്നതിനും, സ്ത്രീ വിദ്യഭ്യാസ നിഷേധത്തിലൂടെ സമൂഹത്തെ ഷണ്ഡീകരിക്കുന്നതിനും ആദര്‍ശ തീവ്രതയിലൂന്നിയ സമീപന വ്യതിയാനം കാരണമാകുന്നു. പ്രതിരോധ തീവ്രവാദമുണ്ടാക്കിയിരുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് ആദര്‍ശ തീവ്രവാദത്തിലൂടെ മുസ് ലിം സമൂഹം നേരിടേണ്ടി വരുന്നത്.
    വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലെ അസഹിഷ്ണുതയും പൊതു സമൂഹവുമായുള്ള ഇടപെടലുകളിലെ കാര്‍ക്കശ്യവും മതസമൂഹങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ പ്രവണതകളിലേക്കാണ് വഴി തുറക്കുന്നത്.സംവാദങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൊട്ടിയടക്കപ്പെടുകയും, അടിച്ചിരുത്തലിന്റെയും, നിഷ്കാസനത്തിന്റെയും വഴികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്നു. ഇസ് ലാം ഭീതി (ഇസ് ലാമോഫോബിയ)യെന്ന കുതന്ത്രത്തിന് സഹായകമാകുന്ന തരത്തിലാണ് ആദര്‍ശ തീവ്രവാദവും ഫ്രെയിം ചെയ്യപ്പെടുന്നത്. പൊതു സമൂഹത്തില്‍ നിന്ന് സ്വയം അകന്ന് നില്‍ക്കുന്നതോടൊപ്പം മത ചട്ടക്കൂടിനകത്ത് നിന്ന് വിശാല കാഴ്ച്ചപ്പാട് സ്വീകരിക്കുന്നവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്.
    യിവോന്‍ റെഡ്ലിയും, മലാല യൂസുഫ് സായിയും ഒരേ ചിന്താധാരയുടെ വ്യത്യസ്ത സമീപനങ്ങളില്‍ നിന്നുള്ള  ബാക്കി പത്രങ്ങളാണ്. വിശാലതയും സഹിഷ്ണുതയും ഉണ്ടാക്കുന്ന ന•യും, അസഹിഷ്ണുതയും കാര്‍ക്കശ്യവും ഉണ്ടാക്കുന്ന സാമൂഹ്യ ദുരന്തവും ഇവരിലൂടെ പ്രകടമാക്കപ്പെടുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സമീപന വ്യതിയാനങ്ങള്‍ ആദര്‍ശത്തിലൂന്നിയുള്ള വിശാലതയിലേക്ക് വാതില്‍ തുറന്നുവെക്കപ്പെടുന്നതായിരിക്കണം.

                                       

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്