ഹിന്ദു ലീഗ് ഉണ്ടാക്കുന്നതിന് മുന്‍പ്
ഉദ്ബുദ്ധ സമൂഹമെന്ന അവകാശവാദമുള്ള കേരളത്തില്‍ സാമുദായിക ചര്‍ച്ച ഇത്രയേറെ ശക്തിപ്രാപിക്കപ്പെട്ട കാലം ഇപ്പോഴത്തേതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. രാഷ്ട്രീയവും, സമുദായവും പരസ്പര പൂരകങ്ങളായി നവോത്ഥാനത്തിന്റേയും, സാമൂഹിക പരിവര്‍ത്തനത്തിന്റേയും വഴിയേ നടന്നു നീങ്ങിയ ഇന്നലെകളിലൊന്നും സമുദായിക രാഷ്ട്രീയമെന്ന അര്‍ത്ഥ തലത്തിലേക്ക് ഈ ബന്ധത്തെ വലിച്ചിഴക്കപ്പെട്ടിരുന്നുമില്ല. ഭരണകൂടങ്ങളുടെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങളെ പക്ഷം നോക്കിയുളള വീതം വെപ്പായി കണ്ടിരുന്നുമില്ല. മതവും രാഷ്ട്രീയവും ഉദ്ബുദ്ധതയോടെ നോക്കികണ്ടിരുന്ന സമൂഹമെന്ന നിലയില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമെന്നത് വര്‍ഗീയ കക്ഷികളുടെ ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന പ്രചരണത്തിന് ഭൂരിപക്ഷ വിഭാഗങ്ങളിലെ സാമുദായിക നേതൃത്വം അരയും തലയും മുറുക്കി തുടക്കം കുറിച്ചിരിക്കുന്നത് മലയാളക്കരയുടെ മതേതര കാഴ്ച്ചപാടുകള്‍ക്ക് മേല്‍ ധ്രുവീകരണത്തിന്റെ കറുത്ത പുക പടര്‍ത്തിയിരിക്കുകയാണ്. ഏതാണ്ടിതിന് സമാനമായ പ്രസ്താവനയുമായി പണ്ടൊരു കേരള മുഖ്യന്‍ രംഗത്ത് വന്നപ്പോള്‍ ശുദ്ധ അസംബന്ധമെന്ന് വിലയിരുത്തി പടിയടച്ച് പിണ്ടം വെക്കാന്‍ കാണിച്ച ആത്മ ധൈര്യം രാഷ്ട്രീയ നേതൃത്വത്തിന് നഷ്ടപ്പെടുവോ എന്ന് തോന്നിപോകുന്നു. പ്രചരണത്തിലെ വസ്തുത കൊണ്ടല്ല ഈ ഉള്‍വലിച്ചില്‍, മറിച്ച് ആക്ഷേപം ഉന്നയിച്ചവര്‍ ഊതി വീര്‍പ്പിച്ചുവെച്ച വോട്ട് ബാങ്കിന് മുന്നില്‍ രാജ്യഭക്തി പ്രകടമാക്കുന്നതിന്റെ ദുസ്സൂചനകളായി മാത്രമേ ഇതിനെ കാണാനാകൂ. പെരുന്നയിലെ ആസ്ഥാനത്തിരുന്ന് നായര്‍ സെസൈറ്റിയുടെ അമരക്കാരന്‍ സംസ്ഥാനത്തിന്റെ ഭരണ സിര കേന്ദ്രവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും മലപ്പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനും ഏതിനും പ്രസ്താവനകളിറക്കുകയും, ചാനല്‍ ചര്‍ച്ചയില്‍ വിടുവായിത്തം വിളമ്പുകയും ചെയ്യുന്ന പാര്‍ട്ടി വക്താക്കള്‍ അണ്ടിപോയ അണ്ണാനെ പോലെ ആയതും ഇനിയും തിരിച്ചറിയാത്ത ഊതിവീര്‍പ്പിക്കപ്പെട്ട സോപ്പ് കുമിളയുടെ പേരില്‍ തന്നെ.
ഇരുപത് എം.എല്‍.എ മാരുളള മുസ്ളിം ലീഗിന് കോണ്‍ഗ്രസ്സ് അടിയറവ് പറയുന്നുവെന്നാണ് പെരുന്നയിലെ സമുദായ നേതാവിന്റേയും, നാരായണ ഗുരുവിന്റെ ശിഷ്യന്റേയും ആക്ഷേപം ഇതേ പരാതി തന്നെയാണ് സംഘ പരിവാര്‍ സംഘടനകള്‍ക്കുമുളളത്. ചില കാര്യങ്ങളിലുളള ഇവരുടെ സാമ്യത കണ്ടാല്‍ ഒരമ്മ പെറ്റ മക്കളാണോ എന്ന് തോന്നിപ്പോകും. മുസ്ളിംലീഗ് മുസ്ളിം സമുദായത്തിന് ഭരണത്തിന്റെ തണലില്‍ എന്തൊക്കെയോ വാരികോരി നല്‍കുന്നുവെന്നതാണ് ഇവരുടെ ആക്ഷേപം. അത്കൊണ്ട് മുസ്ളിം ലീഗിന് പകരം ഹിന്ദു ലീഗ് ഉണ്ടാക്കാനുളള ആഹ്വാനവുമായി ഇറങ്ങിയിരിക്കുകയാണ് നാരയണ ഗുരുവിന്റെ അരുമ ശിഷ്യന്‍ മുമ്പൊരാവേശത്തില്‍ ഈ സമുദായ നേതാവുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഗതി ഇപ്പോഴെന്തെന്ന് ശരിയായി അിറഞ്ഞിട്ട് തന്നെയാകും ഹിന്ദു ലീഗിനുളള ആഹ്വാനം നടത്തിയിരിക്കുന്നതെന്ന് കരുതാം.
മുസ്ളിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതാണ് സംസ്ഥാനത്തിന്റെ സാമുദായിക സന്തുലിതത്തമെന്ന പ്രകാശ ഗോപുരം വീണുടയാന്‍ കാരണമായി പെരുന്നയിലെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഐ.എസ്.ഐ. മാര്‍ക്കോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടേഷന്‍ സാറിന് എന്‍.എസ്.എസ്സിനെതിരെ മുന്‍പ് പറഞ്ഞ തെറികളൊന്നും തടസ്സമായില്ല. എന്‍.എസ്.എസ്. എന്ന് കേള്‍ക്കുമ്പോള്‍ പിരി ഇളകിയിരുന്ന വെളളാപളളി നടേഷന്റെ ബി.പി ഇപ്പോള്‍ നോര്‍മലാണ്. സമുദായത്തിന് വേണ്ടി എല്ലാം മറക്കാന്‍ തയ്യാറായ വെളളാപളളിയുടെ ഹൃദയവിശാലതയ്ക്ക് നല്ല നമസ്ക്കാരം പറയാതെ വയ്യ. എന്‍.എസ്.എസ്സിനും യശ ശരീയനായ നാരായണ പണിക്കര്‍ക്കുമെതിരെ നടേശന്‍ സാറ് സ്വന്തം ഡിസ്റലറിയില്‍ പാകപ്പെടുത്തിയെടുത്ത പച്ചത്തെറികള്‍ ഭൂരിപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനായി തല്‍ക്കാലം പൊതുസമൂഹം മറക്കാന്‍ തയ്യാറാകും. നാളെ എന്‍. എസ്.എസ്സുകാരന് വല്ല എല്ലിന്‍ കഷണവും കിട്ടുമ്പോള്‍ വിശാലതയുടെ ഈ ആപ്ത വാക്യങ്ങളൊന്നും താങ്കള്‍ മറന്നുകളയരുതെന്ന് മാത്രം. അന്നേരം ഹിന്ദു ലീഗല്ല ഓന്ത് ലീഗെന്ന് പറഞ്ഞ് പുതിയ ആഹ്വാനം തളളരുതെന്നും അപേക്ഷ. ഇത് തന്നെയാണ് ബഹുമാന്യനായ സുകുമാരന്‍ നായരോടും പറയാനുളളത്. എസ്.എന്‍.ഡി.പിക്കാരന് വല്ല നേട്ടവും ഉണ്ടാകുമ്പോള്‍ ഐക്യത്തിന്റേയും യോചിപ്പിന്റേയും വിശാല ചിന്ത മറന്നുകളയരുത്.
ഭരണത്തിലിരിക്കുമ്പോള്‍ മുസ്ളിം ലീഗ് മുസ്ളിം സമുദായത്തിന് വേണ്ടി വാരിക്കോരി നല്‍കിയെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഭൂരി പക്ഷ സമുദായത്തിന് അവരുടെ പ്രാതിനിധ്യത്തിനനുസരിച്ച് ഒന്നും കിട്ടുന്നില്ലായെങ്കില്‍ പതിറ്റാണ്ടുകളായി ഇന്നാട്ടില്‍ ഈ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ പോരായ്മയായല്ലേ ഇതിനെ സ്വയം വിലയിരുത്തേണ്ടത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദൂരം അളന്നും, തോല്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയും ഭരണത്തില്‍ നിന്ന് വാങ്ങിയെടുക്കുന്ന ആനുകൂല്യങ്ങള്‍ സ്വന്തം പോക്കറ്റ് നിറക്കാനും, സംഘടനയുടെ ആസ്തി കൂട്ടാനും മാത്രം ഉപയോഗിക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷ സമുദായത്തിന് ഒന്നും കിട്ടുന്നില്ലല്ലോയെന്ന ഉള്‍വിളിയുണ്ടാകുന്നത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി പതിച്ചുവാങ്ങിയ കണക്ക് എന്‍.എസ്.എസ് പുറത്തുവിടാന്‍ തയ്യാറായാല്‍ ഇവര്‍ക്ക് ഭരണത്തിന്റെ തണലില്‍ എന്തെങ്കിലും കിട്ടുന്നുണ്ടോ, ഇല്ലേയെന്ന് ബോധ്യമാകും. ഇവര്‍ക്ക് സ്വന്തമായുളള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ ലീഗ് മന്ത്രി ഭരിക്കുന്ന വിദ്യഭ്യാസ വകുപ്പിനെതിരായ ചൊറിച്ചിലിന്റെ ഗുട്ടന്‍സും പിടികിട്ടും. നിയമനങ്ങളില്‍ മാനേജുമെന്റുകള്‍ക്ക് നിയന്ത്രണമെന്ന സൂചന അദ്ധ്യാപക പാക്കേജിന്റെ ഭാഗമായി പുറത്തു വന്നപ്പോള്‍ മുഷ്ടി ചുരുട്ടി എതിര്‍വാദങ്ങളുമായി രംഗത്തിറങ്ങുകയും കോടതി കയറാന്‍ സന്നദ്ധത പ്രഖ്യാപിക്കുകയും ചെയ്ത പെരുന്നയിലെ നായര്‍ സൊസൈറ്റിക്കാരുടെ ഭരണ വിരോധം സമുദായ പ്രേമത്തിന്റെ പരിധിക്ക് പുറത്തുളള മറ്റെന്തോ ആണെന്ന് തിരിച്ചറിയാന്‍ വിദ്യഭ്യാസ മന്ത്രിയുടെ ഇംഗ്ളീഷിലെ ബിരുദാനന്തര ബിരുദ്ധമൊന്നും നേടേണ്ടതില്ല. കെ.പി.സി.സി പ്രസിഡന്റിനെ വിവരം കെട്ടവനെന്ന് വിളിക്കാനുളള ധാര്‍മിക അവകാശം സുകുമാരന്‍ നായര്‍ക്ക് മാത്രമുളളതാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ വിദ്യഭ്യാസ മന്ത്രിയെ കെ.പി.സി.സി പ്രസിഡന്റിന്റെ കൂട്ടത്തില്‍ കെട്ടുന്നത് ഏത് സാമുദായിക സന്തുലിതത്തിന്റെ ഭാഗമായാണെന്ന് ഒരു പിടിയുമില്ല.
ഭരണത്തിലിരിക്കുന്നവരെ എന്തും വിളിച്ചു പറയാവുന്ന തരത്തില്‍ ജാതി സംഘടനകള്‍ക്ക് യു.ഡി..എഫ് നല്‍കിയിരിക്കുന്ന ലൈസന്‍സ് ആശ്ചര്യാവഹം തന്നെ. ഭരണത്തിലേറാന്‍ നല്‍കിയ സംഭാവനയുടെ കടപ്പാടായിട്ടാണ് കോണ്‍ഗ്രസ്സുകാരുടെ മൌനമെങ്കില്‍ പോട്ടെയെന്ന് വെക്കാം. സമദൂരം യു.ഡി.എഫിന് ഭരണത്തിലേക്കെത്താന്‍ ദൂരം കുറക്കില്ലെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. കാരണം മാപ്പിളരാടെ പാര്‍ട്ടിയായ മുസ്ളിം ലീഗിനും നസ്രാണികളുടെ കൂട്ടമായ കേരള കോണ്‍ഗ്രസ്സിനും സമദൂരക്കാരുടെ അടുപ്പം തീണ്ടാപാടകലയായിരിക്കും. കോണ്‍ഗ്രസ്സില്‍ തന്നെ നല്ല നായര്‍ക്കെ പെരുന്നയില്‍ നിന്ന് പച്ചക്കൊടിയാകൂ. അങ്ങിനെയെങ്കില്‍ യു.ഡി.എഫിന് കിട്ടിയ നായര്‍ വോട്ടെത്ര. അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് കൊലച്ചോറ് തീറ്റിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നായര്‍ സൊസൈറ്റിക്കാര്‍ നെയ്യാറ്റിന്‍കരയില്‍ വോട്ട് ആര്‍ക്ക് ചെയ്തുവെന്നതും അങ്ങാടിപ്പാട്ടായ അടുക്കള രഹസ്യം. ഇവിടെ ബി. ജെ. പി സ്ഥാനാര്‍ത്ഥിയായി രാജേട്ടനെത്തിയത് ആരുടെ ഇടപെടലിന്റ ഭാഗമായാണെന്ന അടക്കം പറച്ചിലും നാട്ടില്‍ പാട്ടാണ്.
കേരള കോണ്‍ഗ്രസ്സിനെ ക്രിസ്ത്യാനികളുടേയും മുസ്ളിം ലീഗിനെ മുസ്ളിംങ്ങളുടേയും, പാര്‍ട്ടിയായി ചിത്രീകരിച്ചു കൊണ്ടുള്ള എന്‍.എസ്.എസ്സിന്റേയും, എസ്.എന്‍.ഡി.പിയുടേയും ധ്രുവീകരണ നീക്കം വര്‍ഗ്ഗീയ ചേര്‍തിരിവിന് ആക്കം കൂട്ടുമെന്ന് നല്ല അന്നം തിന്നുന്ന ആര്‍ക്കും ബോധ്യമാകും. എന്നിട്ടും അരിയാഹാരം കഴിക്കുന്ന വെള്ളാപ്പള്ളിയും, നായര്‍ സൊസൈറ്റി നേതാവും ഹിന്ദു ലീഗുമായി ഇറങ്ങിപ്പുറപ്പെടുന്നതിന്റെ എത്തിക്ക്സാണ് പിടികിട്ടാത്തത്. ഹൈന്ദവ സമുദായത്തിന്റെ ഐക്യമെന്നത് സംഘപരിവാരത്തിന്റെ കൊടിക്ക് നിറം കൂട്ടുകയെന്നതാണെങ്കില്‍ ഇത് കേരള മാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നേ നല്ല അന്നം തിന്നുന്ന മലയാളിക്ക് പ്രിയ സമുദായ നേതാക്കളെ ഓര്‍മ്മപ്പെടുത്താനുള്ളൂ.
മുസ്ളിം ലീഗിനേയും, കേരള കോണ്‍ഗ്രസ്സുകളേയും സംസ്ഥാനത്തെ ഇരുമുന്നണികളും അവരവരുടെ ഭരണത്തില്‍ താലി ചാര്‍ത്തി കൂടെ കൊണ്ടു നടന്നിട്ടുണ്ട്. മുസ്ളിം ലീഗിനെ വര്‍ഗ്ഗീയ കക്ഷിയാക്കാന്‍ നോമ്പെടുത്ത് നടക്കുന്ന ഇടതു പാര്‍ട്ടികള്‍ ലീഗിനൊപ്പം ഒരുമെയ്യും ഒരുമനസ്സുമായി അധികാരം പങ്കിട്ടിട്ടുണ്ട്. ഇടക്കാലത്ത് അടവുനയമെന്ന ഓമനപ്പേരില്‍ മരം ചുറ്റി പ്രണയിച്ചിട്ടുമുണ്ട്. ഇവര്‍ യു.ഡി.എഫിന്റെ ഭാഗമായപ്പോള്‍ സ്വന്തം പാളയത്തിലുള്ളവരേക്കാള്‍ വിശ്വസ്തരായി കോണ്‍ഗ്രസ്സ് കണ്ടതാകട്ടെ മുസ്ളിം ലീഗിനേയും, കേരള കോണ്‍ഗ്രസ്സിനേയുമെന്നത് പറയാതെ വയ്യ. രാത്രി കാവി മുണ്ടെടുത്ത് ത്രശൂലം പിടിക്കാന്‍ മനസ്സ് കൊതിക്കുന്ന കോണ്‍ഗ്രസ്സിലെ ചെറുതല്ലാത്ത വിഭാഗത്തെ ഇക്കൂട്ടത്തില്‍ പെടുത്തുന്നില്ലെന്ന് ബ്രാക്കറ്റ് ഇട്ടുതന്നെ രേഖപ്പെടുത്തുന്നു. കേരളത്തിന്റെ മതേതര സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ ലീഗും കേരള കോണ്‍ഗ്രസ്സും യോഗ്യരാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇരുമുന്നണികളും വിവിധഘട്ടങ്ങളില്‍ കൂടെ കൂട്ടിയ ഇരു രാഷ്ട്രീയ പാര്‍ട്ടികളേയും സാമുദായിക നിറം നല്‍കി ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ഹിന്ദു ലീഗെന്ന ആശയത്തിന് വിത്തു പാകി വര്‍ഗ്ഗീയ ചേരിതിരിവിന് വഴിയൊരുക്കുകയും ചെയ്തവര്‍ ആരുടെ പണിയാളുകളായി മാറുകയാണെന്നത് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ നിന്ന് തളള് കൊടുക്കുന്ന കോണ്‍ഗ്രസ്സിലെ ചില ചാനല്‍ ഫിഗറുകള്‍ക്ക് ചന്തിക്കിട്ട് ചൂരല്‍ കഷായം പ്രയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാളപെറ്റന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന ഇവരും സമുദായ നേതാക്കളുടെ ഫോട്ടാസ്റാറ്റ് കോപ്പികളാണ്. ഇത്തരത്തില്‍ ലൌഡ് സ്പീക്കറുകളായി സ്വയം തരംതാഴാതെ കോണ്‍ഗ്രസ്സ് നേതാക്കളായി ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.
സമുദായ സംഘടനകളും, ജാതി സംഘടനകളും, സഭകളുമൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഗതി നിര്‍ണയിക്കുന്നതില്‍ ചുക്കിനും ചുണ്ണാമ്പിനും പോലും സ്വാധീനം ചെലുത്താന്‍ കഴിയാത്തവരാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ അതിവേഗം എത്തിയിരുന്നെങ്കിലെന്ന് ആശിക്കുന്ന മതേതര മനസ്സുകളാണ് ഏറേയും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരു സമുദായ സംഘടനയുടെ നോമിനിയായി പൊന്നാനിയില്‍ മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന്റെ തൂക്കവും, 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി,പി പട്ടിക തയ്യാറാക്കി തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും, നായര്‍ സൊസൈറ്റിക്കാരന്റെ പെരുന്നയിലെ ആസ്ഥാനം നില്‍ക്കുന്ന നിയമസഭ മണ്ഡലത്തില്‍ ജയിച്ചുവരുന്ന സ്ഥാനാര്‍ത്ഥിയുടെ നിറവും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ സമുദായ സംഘടനകള്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാക്കാന്‍ കഴിയുന്ന സ്വധീനമെന്തന്ന് ബോധ്യമാകും. ഏറ്റവും ഒടുവില്‍ നടന്ന നെയ്യാറ്റിന്‍ങ്കര തെരഞ്ഞെടുപ്പ് ഫലം ഇതോടൊപ്പം വിശകലനങ്ങള്‍ക്ക് വിധേയമാക്കാം
>>എന്‍.എസ്.എസ്. എന്ന് കേള്‍ക്കുമ്പോള്‍ പിരി ഇളകിയിരുന്ന വെളളാപളളി നടേഷന്റെ ബി.പി ഇപ്പോള്‍ നോര്‍മലാണ്. സമുദായത്തിന് വേണ്ടി എല്ലാം മറക്കാന്‍ തയ്യാറായ വെളളാപളളിയുടെ ഹൃദയവിശാലതയ്ക്ക് നല്ല നമസ്ക്കാരം പറയാതെ വയ്യ. എന്‍.എസ്.എസ്സിനും യശ ശരീയനായ നാരായണ പണിക്കര്‍ക്കുമെതിരെ നടേശന്‍ സാറ് സ്വന്തം ഡിസ്റലറിയില്‍ പാകപ്പെടുത്തിയെടുത്ത പച്ചത്തെറികള്‍ ഭൂരിപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനായി തല്‍ക്കാലം പൊതുസമൂഹം മറക്കാന്‍ തയ്യാറാകും. നാളെ എന്‍. എസ്.എസ്സുകാരന് വല്ല എല്ലിന്‍ കഷണവും കിട്ടുമ്പോള്‍ വിശാലതയുടെ ഈ ആപ്ത വാക്യങ്ങളൊന്നും താങ്കള്‍ മറന്നുകളയരുതെന്ന് മാത്രം. അന്നേരം ഹിന്ദു ലീഗല്ല ഓന്ത് ലീഗെന്ന് പറഞ്ഞ് പുതിയ ആഹ്വാനം തളളരുതെന്നും അപേക്ഷ. ഇത് തന്നെയാണ് ബഹുമാന്യനായ സുകുമാരന്‍ നായരോടും പറയാനുളളത്. എസ്.എന്‍.ഡി.പിക്കാരന് വല്ല നേട്ടവും ഉണ്ടാകുമ്പോള്‍ ഐക്യത്തിന്റേയും യോചിപ്പിന്റേയും വിശാല ചിന്ത മറന്നുകളയരുത്.<<
ReplyDeleteഇതിന്റെയൊക്കെ സമീപ കാലത്തെ
ജീവിക്കുന്ന തെളിവുകള്‍ ചാനലുകളുടെ ആര്‍ക്കൈവുകളില്‍ ധാരാളം കാണാം ... ഇടയ്ക്കിടെ അവയൊക്കെ പൊളിറ്റിക്കല്‍ ഹാസ്യ പരിപാടികളായ നാടകമേ ഉലകം തുടങ്ങിയവയിലൂടെ പുറം ലോകം കാണുന്നുമുണ്ട് ..
കണക്കുകള്‍ നിരത്തി വെച്ച് സംസ്സാരിക്കാനുള്ള ത്രാണി വെള്ളാപ്പള്ളിക്കും ഇല്ല , സുകുമാരന്‍ നായര്‍ക്കും ഇല്ല .. ഉള്ളത് ഇപ്പൊ ശരിയാക്കി കലയും എന്നാ ഭീഷണി മാത്രം .. നല്ലതിനാണെങ്കില്‍ അതും നടക്കട്ടെ ...
കണക്കുകള്‍ പുറത്തു വരണം.ചുരുങ്ങിയത് ഇവര്‍ നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെങ്കിലും...
ReplyDeleteഅരിയാഹാരം തിന്നുന്നവർക്ക് മനസ്സിലാവണം ; നല്ല പോസ്റ്റ്. അഭിനന്ദനം
ReplyDeleteനന്ദ്രീ ......
ReplyDelete...സമുദായ സംഘടനകളും, ജാതി സംഘടനകളും, സഭകളുമൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഗതി നിര്‍ണയിക്കുന്നതില്‍ ചുക്കിനും ചുണ്ണാമ്പിനും പോലും സ്വാധീനം ചെലുത്താന്‍ കഴിയാത്തവരാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ അതിവേഗം എത്തിയിരുന്നെങ്കിലെന്ന് ആശിക്കുന്ന മതേതര മനസ്സുകളാണ് ഏറേയും...
ReplyDelete>>> മുസ്ളിംലീഗ് മുസ്ളിം സമുദായത്തിന് ഭരണത്തിന്റെ തണലില്‍ എന്തൊക്കെയോ വാരികോരി നല്‍കുന്നുവെന്നതാണ് ഇവരുടെ ആക്ഷേപം. അത്കൊണ്ട് മുസ്ളിം ലീഗിന് പകരം ഹിന്ദു ലീഗ് ഉണ്ടാക്കാനുളള ആഹ്വാനവുമായി ഇറങ്ങിയിരിക്കുകയാണ് നാരയണ ഗുരുവിന്റെ അരുമ ശിഷ്യന്‍ മുമ്പൊരാവേശത്തില്‍ ഈ സമുദായ നേതാവുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഗതി ഇപ്പോഴെന്തെന്ന് ശരിയായി അിറഞ്ഞിട്ട് തന്നെയാകും ഹിന്ദു ലീഗിനുളള ആഹ്വാനം നടത്തിയിരിക്കുന്നതെന്ന് കരുതാം.>>>
ReplyDeleteഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ സഹിഷ്ണുടയും മതേതര മനസ്സും അതിലുപരി ഉള്ബുധതയും തന്നെയാണ് കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി സാമുദായിക സ്പര്ധതയും, കുഴപ്പങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുഖ്യ കാരണം. എന്നാല്‍, കേരളത്തില്‍ തങ്ങളുടെ "ലൌഞ്ചിംഗ്" കാത്തു കഴിയുന്ന സംഘപരിവാര്‍ ശക്തികളുടെ പണിപ്പുരയില്‍ വിരിഞ്ഞു വന്ന ആശയം തന്നെയാകണം ചിന്നഭിന്നമായി കഴിയുന്ന ഹിന്ദുക്കളുടെ ഐക്യാഹ്വാനം. ഹിന്ദുലീഗ് എന്ന ആശയം അതിനുള്ള ഒരു പുകമറയായി കണക്കാക്കാം.
പ്രതിലോമപരമായ ഈ ഒരു കൂട്ട് കെട്ടിന്, ഉപോല്പകമായ പ്രവര്‍ത്തനം കുറച്ചു കാലമായി ന്യൂനപക്ഷ സമുദായമായ മുസ്ലിന്കളിലെ അപക്വമതികളായ ചില സ്ഥാപിത താല്പര്യകാരില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. മുസ്ലിം നവോത്ഥാനത്തിനും, ക്ഷേമത്തിനും പ്രവര്‍ത്തിച്ച മുസ്ലിമ്കളിലെ പ്രബല രാഷ്ട്രീയ ശക്തിയെ തോല്പിക്കാന്‍ ഇറങ്ങിത്തിരിച്ച തീവ്രവാദ - മതരാഷ്ട്രവാദ കേന്ദ്രങ്ങളുടെ സമാന്തര പ്രവര്‍ത്തനങ്ങള്‍ മുസ്ലിംകള്‍ക്ക് ഏല്‍പ്പിച്ച അവസാനത്തെ അടിയാണ് "ഹിന്ദു ലീഗ്" എന്ന ആശയം എന്ന് മറ്റൊരു തലത്തില്‍ വിലയിരുത്തിയാല്‍ തെറ്റാവില്ല എന്ന് തോന്നുന്നു.
നദീര്‍, താങ്കളുടെ പരിശ്രമങ്ങള്‍ക്ക് നന്ദി, എല്ലാ ഭാവുകങ്ങളും - ബര്കത് ദുബായ്