വി.എസ്സിനെ അതിജയിക്കാന്‍ സി.പി.എമ്മിനാകാത്തതെന്ത്.
സി.പി.എമ്മിന്റെ സംഘടന ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്ന് പോയികൊണ്ടിരിക്കുന്നത്. ലെനിനിസ്റ് സംഘടന രീതി പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ട്ടി അച്ചടക്കത്തിനാണ് അതിന്റെ ആവിര്‍ഭാവ കാലം മുതല്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. അച്ചടക്കം ലംഘിക്കുന്നവര്‍ എത്ര വലിയ കൊലകൊമ്പനാണെങ്കിലും പാര്‍ട്ടിക്ക് പുറത്തേക്ക് വഴി തുറക്കുന്ന രീതിയായിരുന്നു തുടര്‍ന്നു പോന്നിരുന്നത്. ഇങ്ങിനെ സി.പി.എം കയ്യൊഴിഞ്ഞവര്‍ ഒന്നുമല്ലാതായി മാറുകയും, പാര്‍ട്ടി അജയ്യമായി പ്രവര്‍ത്തന പഥത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ചരിത്രം പരിശോധിച്ചാല്‍ കാണാനാവുക. ആരേയും പാര്‍ട്ടിയോളമോ, പാര്‍ട്ടിക്കപ്പുറമോ വളരാന്‍ സാഹചര്യം ഒരുക്കിയിരുന്നില്ലയെന്നതാണ് വ്യക്തികള്‍ ഉണ്ടാക്കിയിരുന്ന വെല്ലുവിളികളെ നിഷ്പ്രയാസം അതിജയിച്ചുകയറാന്‍ സി.പി.എമ്മിന് ചാലക ശക്തിയായത്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം നിന്ന് പാര്‍ട്ടി പരിപാടികള്‍ക്ക് രൂപം നല്‍കാനായെന്നതാണ് ജനകീയതയില്‍ സി.പി.എമ്മിനെ ബഹുദൂരം മുന്നിലെത്തിച്ചത്. ഇ.എം.എസ്സും, എ.കെ.ജിയും,നായനാരും നേതൃനിരയില്‍ ഉണ്ടായിരുന്ന കാലത്ത് ഇവരേക്കാള്‍ എത്രയോ മേലെ പാര്‍ട്ടി ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചതും അതുകൊണ്ടു തന്നെ.
 എന്നാല്‍ കാലമിങ്ങുരുണ്ട് വി.എസ്.അച്ചുതാനന്ദനിലേക്ക് എത്തിയപ്പോള്‍ സി.പി.എമ്മിന്റെ സംഘടന കരുത്തിന് ബലക്ഷയവും, പാര്‍ട്ടി അച്ചടക്കമെന്ന പടവാളിന് മൂര്‍ച്ചക്കുറവും നേരിട്ടിരിക്കുകയാണ്. പൊതു സമൂഹത്തിന്റെ ഉള്‍ കരുത്ത് ആവാഹിച്ച് പാര്‍ട്ടി നേതൃത്വത്തെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിലേക്കും പ്രതിസ്ഥാനത്ത് അവരോധിക്കുന്നതിലേക്കും വി.എസ് വളര്‍ന്നിരിക്കുന്നു. സംഘടനാപരമായി വി.എസ്സിന്റെ ചിറകുകള്‍ അരിഞ്ഞെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായെങ്കിലും ജനമനസ്സുകളില്‍ നിന്ന് അദ്ദേഹത്തെ പടിയിറക്കാന്‍ സി.പി.എമ്മിന് ഇനിയുമായിട്ടില്ല. പാവങ്ങളുടെ പാര്‍ട്ടി എന്ന സി.പി.എമ്മിന്റെ ട്രേഡ് മാര്‍ക്ക് വി.എസ്സിലൂടെ നോക്കി കാണാന്‍ പൊതു ജനം തുടങ്ങിയിടത്ത് നിന്നാണ് പാര്‍ട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ ആരംഭിച്ചത്. സാമൂഹ്യ പ്രശ്നങ്ങളില്‍ പൊതുജനത്തോടൊപ്പം നിന്ന് കൊണ്ടുള്ള ഇടപെടലുകളിലും, മുന്നേറ്റങ്ങളിലും സി.പി.എം ഉള്‍വലിച്ചില്‍ ആരംഭിക്കുകയും ഈ സ്ഥാനത്ത് വി.എസ്.ക്രിയാത്മകമായ ഇടപെടലുകള്‍ സാധ്യമാക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിയോളമോ പാര്‍ട്ടിക്ക് മേലെയോ നേതാവിന് വളരാന്‍ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. കമ്മ്യൂണിസ്റ് പാര്‍ട്ടി വിപ്ളവപ്രസ്ഥാനമാണെന്നും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമൊപ്പം നില്‍ക്കുന്ന മുന്നേറ്റ ശക്തിയാണെന്നും കണ്ടും കേട്ടും അറിഞ്ഞവര്‍ക്ക്  സി.പി.എമ്മിന്റെ പാര്‍ട്ടി, നയ പരിപാടികളില്‍ ഇവ കാണാനാകുന്നില്ലെന്നതാണ് വി.എസ്സിനെ അജയ്യതയുടെ പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നത്. പൊതു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നവരെ പൊതു സമൂഹം നെഞ്ചേറ്റുമെന്നതാണ് വി.എസ്സിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. എന്നാലത് സംഘടനയുടെ ബലക്ഷയത്തിലേക്ക് വഴിവെക്കുന്നുവെങ്കില്‍ പാര്‍ട്ടി പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം തിരിച്ചു വരികയെന്നതായിരിക്കും അച്ചടക്കത്തിന്റെ പടവാളിനേക്കാള്‍ മൂര്‍ച്ചയുള്ളത്.
സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും അതിന്റെ വളര്‍ച്ചയുടെ മുഴുവന്‍ ഘട്ടങ്ങളിലും നേതൃസ്ഥാനത്ത് നിന്ന വി.എസ് അച്ചുദാനന്ദനാണ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണമായി മുന്നില്‍ നില്‍ക്കുന്നതെന്നത് വൈരുദ്ധ്യാധിഷ്ഠിത പാര്‍ട്ടി വാദത്തിന്റെ ഭാഗമാകാം. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സി.പി.എം നേരിടുന്ന വിഭാഗീയതയുടെ തീ പന്തവുമായി ഒരു വശത്ത് നിലയുറപ്പിച്ചിരിക്കുന്നത് വി.എസ്.ആണെന്നതും സുവ്യക്തമാണ്. നിരന്തരമായി പാര്‍ട്ടി നേതൃത്വത്തെ വെല്ലു വിളിക്കുകയും അച്ചടക്ക ലംഘനം പരസ്യമായി ആവര്‍ത്തിക്കുകയും ചെയ്തിട്ടും വി.എസ്സിനെ വെട്ടി നിരത്താന്‍ സി.പി.എമ്മിന് എന്തുകൊണ്ടാകുന്നില്ലെന്നതാണ് പ്രസക്തമായ കാര്യം. കെ.ആര്‍ ഗൌരിയമ്മയേയും, എം.വി രാഘവനേയും പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിക്ക് വി.എസ്സിന്റെ കാര്യത്തില്‍ പുനരാലോചനക്ക് മേല്‍ ആലോചന നടത്താന്‍ പ്രേരണയാകുന്നത് എന്തെന്നതും തിരിച്ചറിയേണ്ടതുണ്ട്. നേതൃത്വത്തിനെതിരെ വി.എസ് സ്വീകരിച്ച നിലപാടുകളൊക്കെയും പാര്‍ട്ടി തെറ്റിലൂടെയാണ് സഞ്ചരിക്കുന്നതെന്ന പ്രത്യക്ഷ സൂചനകള്‍ നല്‍കുന്നതാണ്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് സ്വീകരിച്ച നിലപാട് സി.പി.എമ്മിന്റെ വിശ്വാസ്യതയെ പൂര്‍ണ്ണമായും തകര്‍ത്തെറിയുന്നതും, പാര്‍ട്ടി നേതൃത്വത്തിനു മേല്‍ അഴിമതിയുടെ കറ വെച്ചുകെട്ടുന്നതുമായിരുന്നു. ലാവ്ലിന്‍ കേസിന്റെ പശ്ചാതലത്തില്‍ പാര്‍ട്ടി നടത്തിയ നവ കേരള യാത്രയിലൂടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തിന് കരുത്താര്‍ജ്ജിക്കാനായെങ്കിലും വി.എസ്സിന്റെ ജനകീയതയില്‍ ഇടിവ് വരുത്താനായില്ല. കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപപില്‍ മനമില്ലാ മനസ്സോട് അവസാന നിമിഷം വി.എസ്സിന് സീറ്റ് നല്‍കേണ്ടി വന്നതും ജനസമ്മതിയില്‍ ഇടിവുണ്ടായില്ലെന്ന നേതൃത്വത്തിന്റെ തിരിച്ചറിവിന്റെ ഭാഗമായി തന്നെ.
വിഭാഗീയതയില്‍ മുങ്ങിക്കുളിക്കാറുള്ള കഴിഞ്ഞകാല സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിശബ്ദമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ സി.പി.എം കമ്മിറ്റികള്‍ തെരെഞ്ഞെടുക്കപ്പെട്ടത്. ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ സുഗമമായ കാലാവസ്ഥയില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. വിഭാഗീയതയും വി.എസ്സിന്റെ ആക്രമണവും അവസാനിച്ചെന്ന് കരുതിയ നേതൃത്വത്തിന്റെ നെടുവീര്‍പ്പ് പൂര്‍ണ്ണമാകുമ്പോഴേക്ക് ക്യാപിറ്റല്‍ പണിഷ്മെന്റിന് ചുട്ട മറുപടി നല്‍കി പുതിയ ടേമിലെ വിഭാഗീയതയ്ക്ക് സമാപന സമ്മേളനത്തില്‍ തന്നെ പച്ചകകൊടി ഉയര്‍ത്തി. തക്കം കിട്ടുമ്പോഴൊക്കെ നേതൃത്വത്തിന് പണികൊടുത്തുകൊണ്ടിരുന്ന വി.എസ് അവസാന അങ്കത്തിന് സമയമായെന്ന പ്രഖ്യാപനമാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടിന് വിത്യസ്ഥമായ തന്റെ അഭിപ്രായം പരസ്യമായി പ്രഖ്യാപിക്കുക വഴി ചെയ്തിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് സ്ഥിരീകരിച്ചതിലൂടെ തന്റെ നിലപാടാണ് ശരിയെന്നും, പാര്‍ട്ടി തെറ്റിന്റെ വഴിയിലാണെന്നും അടിവരയിടുക കൂടിയാണ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കയോട് ഉപമിക്കുകയും, ഒഞ്ചിയത്ത് റവല്ല്യൂഷണറി പാര്‍ട്ടി ഉണ്ടായതിനെ 1964ലെ കമ്മ്യൂണിസ്റ് പാര്‍ട്ടി വിട്ടിറങ്ങിയതിനോട് താരതമ്യപ്പെടുത്തുകയും പാര്‍ട്ടി സെക്രട്ടറി പറയുന്നതൊക്കെയും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് തിരുത്തുകയും ചെയ്തിട്ടും വി.എസ്സിനെതിരെ ശക്തമായ നടപടിയില്‍ നിന്ന് സി.പി.എമ്മിന് ഉള്‍വലിവ് ഉണ്ടാകുന്നുവെങ്കില്‍ ജനസമ്മതി എന്ന അളവുകോലിന് മുന്നില്‍ പാര്‍ട്ടി ചെറുതാകുന്നുവെന്ന് തന്നെ കരുതേണ്ടി വരും. വി.എസ്സിനുള്ള ജനകീയ പരിവേഷം വി.എസ് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം തേടാന്‍ അടച്ചിട്ട ഹാളിനുള്ളില്‍ മണിക്കൂറുകളും, ദിവസങ്ങളും ചര്‍ച്ചകള്‍ക്ക് വേണ്ടി മാറ്റിവെക്കേണ്ടതില്ല. ജനപക്ഷ രാഷ്ട്രീയത്തോടുള്ള സമീപന വൈകല്ല്യമാണ് വി.എസ്സിനെ സ്വീകാര്യനും, വി.എസ്സിന്റെ പാര്‍ട്ടിയെ അത്ര തന്നെ ഇഷ്ടമില്ലാത്ത അവസ്ഥയിലേക്കും എത്തിച്ചത്. ഈ ബോധ്യം സി.പി.എമ്മിന് തന്നെയുള്ളത് കൊണ്ടാണ് ടി.കെ ഹംസയുടെ ഏറനാട് ഭാഷയില്‍ പറഞ്ഞാല്‍ ഈ എടങ്ങേറിനെ താങ്ങിക്കൊണ്ട് നടക്കേണ്ടി വരുന്നതും. സി.പി.എമ്മില്‍ നിന്ന് ജനം ആഗ്രഹിക്കുന്നത് വി.എസ്സിലൂടെ മാത്രം പ്രകടമാകുന്നത് കൊണ്ടാകാം പാര്‍ട്ടിയെ വിട്ട് നേതാവിന്റെ പിന്നില്‍ കൂടാന്‍ ജനത്തെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി പൊതു സമൂഹത്തില്‍ നിന്നകലുകയും, നേതാക്കള്‍ക്ക് അഹങ്കാരവും, പാര്‍ലമെന്ററി വ്യാമോഹവും അതിക്രമിച്ചിരിക്കുന്നുവെന്നും സ്വയം വിമര്‍ശനത്തിലൂടെ കണ്ടെത്തിയതുകൊണ്ട് മാത്രം കാര്യമില്ല. ഇതിനനുസരിച്ചുളള മാറ്റത്തിന് തയ്യാറാകുമ്പോള്‍ മാത്രമേ പാര്‍ട്ടി ജനമനസ്സുകളില്‍ പുന:പ്രതിഷ്ടിക്കപ്പെടൂ. അങ്ങിനെ വരുമ്പോള്‍ ഒരു നേതാവിനും പാര്‍ട്ടിക്ക് മേലെ ഉയരാനോ പറക്കാനോ ആകില്ല. വി.എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുമുന്നില്‍ പാര്‍ട്ടിക്ക് പകച്ചു നില്‍ക്കേണ്ടി വരുന്നത് സ്വയം വിമര്‍ശനത്തിന്റെ ഭാഗമായി കണ്ടെത്തിയ വസ്തുകളിലേക്കുളള തിരിച്ചു നടത്തം സാധ്യമാകാത്തതുകൊണ്ടാണ്. പാര്‍ട്ടിയും, നേതൃത്വവും പ്രവര്‍ത്തകരും എങ്ങിനെയാകണമെന്ന് എഴുതിയുണ്ടാകുന്ന രേഖകളില്‍ ഒതുങ്ങുന്നതില്‍ നിന്ന് സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപ്പെടലുകളില്‍ വരുത്തേണ്ട മാനവികതയിലേക്ക് സി.പി.എം ഉയര്‍ന്നു പറക്കേണ്ടതുണ്ട്. എതിരാളികളുടെ വിമര്‍ശനങ്ങളെ സംഗീതം പോലെ ശ്രവിക്കേണ്ടതുണ്ടെന്ന സഹിഷ്ണതയുടെ തലം പാര്‍ട്ടിക്ക് അന്യം നിന്നപ്പോള്‍ ആരും കൊലയുടെ ചാര്‍ജ്ജ് ഷീറ്റുകള്‍ ചാര്‍ത്തപ്പെടുന്നവരായി സി.പി.എമ്മിന് മാറേണ്ടി വന്നു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സി.പി.എം പ്രതിപ്പട്ടികയില്‍ ഇടം നേടിയത് ഇതിന്റെ ഭാഗമായാണ്. ഇവിടെയും വി.എസ് പാര്‍ട്ടിയെ തോല്‍പ്പിച്ചു. ദാരുണമായി കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരനു മേല്‍ കുലം കുത്തിയെന്നും, വര്‍ഗ്ഗ വഞ്ചകനെന്നുമുളള വിശേഷണങ്ങള്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ആവര്‍ത്തിച്ചപ്പോള്‍ വി.എസ്സിന്റെ ധീരനായ കമ്മ്യൂണിസ്റെന്ന വിശേഷണമാണ് ജന മനസ്സില്‍ ഇടം നേടിയത്. പാര്‍ട്ടിയെ തോല്‍പ്പിച്ചുകളഞ്ഞതും ഈ വിശേഷണം തന്നെ. ഒടുവില്‍ നേതൃത്വത്തിനെതിരെ തുറന്ന പോരിന് തയ്യാറെടുത്ത് വി.എസ് അങ്കം കുറിച്ചപ്പോള്‍ പാര്‍ട്ടി അങ്കലാപ്പില്‍ തന്നെയാണ്. തോറ്റ് പോകുമോയെന്ന ആശങ്കയാല്‍. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും, മാധ്യമങ്ങളുടെയും കളിപ്പാവമായി വി.എസ് മാറുന്നുവെന്ന് സ്വയം സമാധാനത്തിന് വേണ്ടി പറയാമെങ്കിലും വി.എസ്സിന്റെ ഇടപെടലുകള്‍ പോലെയാകണം പാര്‍ട്ടിയുടെ മുന്നേറ്റമെന്നാണ് ജനമനസ്സുകളുടെ ആഗ്രഹമെന്ന് തോന്നുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്