കേരള-വിമോചന യാത്ര : ഒരു തിരിഞ്ഞുനോട്ടം

രാഷ്ട്രീയ നേതാക്കളുടെ യാത്രകള്‍ കണ്ടുമടുത്ത മലയാള കരക്ക് വേറിട്ട അനുഭവം പകര്‍ന്നുകൊണ്ടാണ് മുസ്ളിയാക്ക•ാരുടെ യാത്രകള്‍ അനന്തപുരിയില്‍ സമാപിച്ചിരിക്കുന്നത്. മുസ്ളിം സമുദായത്തിലെ രണ്ട് പ്രബല സംഘടനകള്‍ മാനവികതയെ ഉണര്‍ത്തിയും ആത്മീയ വാണിഭത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളെ കടത്തിവെട്ടുന്ന തരത്തില്‍ പിന്നിട്ട വഴിത്താരകളെ കോരിത്തരിപ്പിച്ച് കടന്നു പോയത്. കാസര്‍ക്കോട്ട് നിന്നും മംഗലാപുരത്തു നിന്നുമായി ആരംഭിച്ച യാത്രകള്‍ തിരുവനന്തപുരത്ത് പെയ്തിറങ്ങിയപ്പോള്‍ മുന്നില്‍ വെച്ച പ്രമേയങ്ങളെ അര്‍ത്ഥകമാക്കാന്‍ നേതൃനിരയിലുണ്ടായിരുന്ന പണ്ഡിത ശ്രേഷ്ഠര്‍ക്കായോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. മാസങ്ങള്‍ നീണ്ട മനുഷ്യ പ്രയത്നവും, കോടികള്‍ വാരി വിതറിയ പ്രചരണ കോലാഹലവും, ധൂര്‍ത്തിന്റേയും പൊങ്ങച്ചത്തിന്റേയും സ്വീകരണ മാമങ്കങ്ങള്‍ക്കുമൊടുവില്‍ മാനവികതയും തെളിമയാര്‍ന്ന ആത്മീയതയും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്കെങ്കിലും സ്വായത്തമാക്കാനായോ എന്നതാണ് യാത്രയുടെ പരിണിത ഫലമെന്നോണം ചര്‍ച്ചയാവേണ്ടത്. സ്വന്തം സമുദായത്തില്‍ പെട്ടവര്‍ മറ്റു സംഘടനയുടെ ഭാഗമായി എന്നതുകൊണ്ട് മാത്രം സമാധാനത്തിന്റെ സന്ദേശം പരസ്പരം കൈമാറുന്നതിന് വിലക്കേര്‍പ്പെടുത്തുകയും, സംഘടന പിളര്‍പ്പിന്റെ പേരില്‍ പള്ളി, മദ്രസ്സകള്‍ അടച്ചു പൂട്ടിക്കയും, പരസ്പരം കൊലവിളി മുഴക്കി തമ്മില്‍ തല്ലിക്കൊണ്ടിരിക്കുകയും ചെയ്തവര്‍, പള്ളികളോട് ചേര്‍ന്ന മഖാമുകളും ജാറങ്ങളും നടത്തിപ്പിന് ലഭിക്കാന്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ ഏര്‍പ്പെട്ടുവരികയും ചെയ്യുന്നവര്‍ മാനവികതയുടേയും, ആത്മീയ വാണിഭത്തിന്റേയും പേരില്‍ ബോധവത്ക്കരണ യാത്രകള്‍ക്ക് തുനിഞ്ഞിറങ്ങിയത് പരിഹാസത്തോടെ കണ്ട പൊതു സമൂഹത്തിന് മുന്നില്‍ ഞങ്ങളിതാ മാറിയിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുവാന്‍ സമുദായത്തിലെ ഈ പ്രബല വിഭാഗങ്ങള്‍ക്കാകേണ്ടതുണ്ട്. അല്ലയെങ്കില്‍ കാലങ്ങളായി മുസ്ളിം സമുദായത്തെ വിശ്വാസ വൈകല്യത്തിന്റേയും ആത്മീയ ചൂഷണത്തിന്റേയും വഴിയെ നടത്തികൊണ്ടിരിക്കുന്ന ഇവരുടെ തട്ടിപ്പിന്റേയും കബളിപ്പിക്കലിന്റേയും പുതിയ മുഖം എന്ന നിലയ്ക്കേ കേരള-വിമോചന യാത്രയെ കാണാനാകൂ.

പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന അവകാശ വാദത്തില്‍ പ്രത്യക്ഷപ്പെട്ട തിരുകേശവും, ഇതു സൂക്ഷിക്കാനായി കോഴിക്കോട് നഗരത്തില്‍ നിര്‍മ്മിക്കുന്ന 40 കോടി ചെലവിലുള്ള പള്ളിയേയും ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളുടെ പെരുമഴയാണ് മുസ്ള്യാക്ക•ാരുടെ യാത്രകള്‍ക്ക് പ്രേരണയും പ്രചോദനവുമായത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ള്യാര്‍ക്ക് ലഭിച്ച വിവാദ തിരുകേശം കേരളക്കരയില്‍ ആത്മീയ വാണിഭത്തിന് കരുത്ത് പകരുമെന്ന ബോധ്യം മുസ്ളിം സമുദായത്തിനകത്തുനിന്നുള്ള ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുടിയുടെ വിശ്വാസ്യത സംബന്ധിച്ച ചര്‍ച്ചകളും വാദകോലാഹങ്ങളും അന്തരീക്ഷത്തെ വീര്‍പ്പുമുട്ടിക്കുന്ന തരത്തിലായിരുന്നു. ഇ.കെ. വിഭാഗം സുന്നികള്‍ മുടിക്കെതിരായ പോരാട്ടത്തിനു മുന്നില്‍ നിന്നു. കാന്തപുരം ഉസ്താദിന്റെ മണ്ടക്കിട്ട് കൊട്ടാന്‍ ലഭിച്ച സുവര്‍ണ്ണ അവസരമെന്ന നിലക്ക് മുടിക്കെതിരായ പോരാട്ടം ജിഹാദായിക്കൊണ്ടുതന്നെ ഇ.കെ വിഭാഗം സുന്നികള്‍ നെഞ്ചേറ്റി. കാന്തപുരം ഉസ്താദിന്റെ തലപ്പാവിനുള്ളില്‍ തല പണയം വെച്ചവരൊഴിച്ച് ബാക്കിയുള്ളവര്‍ തിരുകേശത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചതോടെ സമുദായത്തിനകത്ത് ഉസ്താദിന്റേയും സംഘടനയുടേയും ശേഷിച്ച ഇമേജ് കൂടി ഇടിഞ്ഞു. സി.പി.എംസംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുകേശ വിവാദത്തില്‍ കക്ഷിചേര്‍ന്ന് കാന്തപുരം സുന്നികള്‍ക്കെതിരെ അരിവാളോങ്ങിയപ്പോള്‍ ഉസ്താദും കൂട്ടരും പൊതു സമൂഹത്തിലും യാഥാസ്ഥികതയുടെ കിരീടം ചൂടിനില്‍ക്കുന്നവരായി. സമുദായത്തിനകത്തും പുറത്തും തിരുകേശമുണ്ടാക്കിയ അവഹേളനം മറികടക്കാന്‍ ഉസ്താദിന്റെ കൂട്ടത്തിലെ ഗവേഷണ വിഭാഗം കണ്ടെത്തിയ സമഗ്ര പദ്ധതിയാണ് കേരള യാത്ര. യാത്രയുടെ പ്രമേയം സുന്ദരവും ആകര്‍ഷണീയവുമാകണമെന്ന നിര്‍ബന്ധത്തില്‍ നിന്നാണ് മറ്റുള്ളവരോടുള്ള ഇടപെടലുകളില്‍ തങ്ങള്‍ക്ക് തീരെ കുറവുള്ള മാനവികതയെ ഉണര്‍ത്തുന്നു എന്നതു തന്നെയാകട്ടെ എന്ന തീരുമാനത്തിലേക്കെത്തിയത്. മുഖംമിനുക്കാന്‍ കാന്തപുരം വിഭാഗം നടത്തുന്ന യാത്രക്ക് അതേ നാണയത്തില്‍ പ്രതിരോധം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.കെ. വിഭാഗം ആത്മീയ വാണിഭത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി ഇറങ്ങിപ്പുറപ്പെട്ടത്. കാന്തപുരം കാസര്‍ക്കോട്ട് നിന്ന് യാത്ര തുടങ്ങിയപ്പോള്‍ ഒരു മുഴം മുന്നെ എറിഞ്ഞ് മംഗലാപുരത്ത് നിന്നാണ് ഹമീദ് ഫൈസി അമ്പലക്കടവ് ജിഹാദ് ആരംഭിച്ചത്. കാന്തപുരവും സംഘവും സഞ്ചരിച്ച വഴികളിലൂടെ തന്നെയായിരുന്നു അമ്പലക്കടവിന്റേയും കൂട്ടരുടേയും യാത്ര. സ്വീകരണ സമ്മേളനങ്ങളിലെ പ്രവര്‍ത്തകരുടെ എണ്ണവും വണ്ണവും ആര്‍ക്കായിരുന്നു കൂടുതലെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കു തന്നെ നല്‍കാം. ആസൂത്രണത്തിലും പൊലിമയിലും പണം വാരി എറിയുന്നതിലും അമ്പലക്കടവിന്റെ സംഘത്തിനേക്കാള്‍ എത്രയോ മുന്നിലായിരുന്നു കാന്തപുരവും കൂട്ടരുമെന്ന് ഏത് കണ്ണ് പൊട്ടനും ഗവേഷണം നടത്താതെ തന്നെ തീരുമാനത്തിലെത്താം. ദുബായില്‍ നിന്നും കൊണ്ടുവന്ന ജി.എം.സി കാറും, നമ്മുടെ നാട്ടിലെ  ശരാശരിക്കാരന്റെ വാഹനമായ ഇന്നോവയും തമ്മിലുള്ള വ്യത്യാസം സ്വീകരണയോഗങ്ങളിലെ പൊലിമയില്‍ പ്രകടമായിരുന്നു. ലക്ഷങ്ങള്‍ക്കപ്പുറത്ത് വിലയുള്ള ജി.എം.സിയായിരുന്നു കേരളയാത്രയിലെ നായകന്റെ വാഹനം. അപ്പോള്‍ അമ്പലക്കടവിന്റെ വാഹനമേതെന്ന് പറയേണ്ടതില്ലല്ലോ.

 തിരുവനന്തപുരത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ അടുക്കും ചിട്ടയും കണ്ട് സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കാര്യമായിരുന്നു. എങ്കില്‍ കാന്തപുരത്തിന്റെ യാത്രക്ക് പിന്നില്‍ അത്തരമൊരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനമുണ്ടോയെന്ന് ആരെങ്കിലും സംശയത്തോടെ പറഞ്ഞാല്‍ തള്ളിക്കളയാനാകില്ല. യാത്രയുടെ പ്രചരണ ഘട്ടം മുതല്‍ സമാപന സമ്മേളനം വരെ പരിശോധിച്ചാല്‍ ഒരു ഇവന്റ് മാനേജ്മെന്റ് ടച്ച് പ്രകടമാകുന്നതായി കാണാനാകും. പുത്തന്‍ വാദികളുടെ പേടി സ്വപ്നമെന്നും, സിംഹ ഗര്‍ജ്ജനമെന്നുമൊക്കെ സ്വന്തക്കാര്‍ വിശേഷിപ്പിച്ചിരുന്ന മറുപടി പ്രസംഗക്കാര്‍ സൌമ്യവും, ദീപ്തവുമായി നല്ല ഭാഷയില്‍ പ്രമേയം അവതരിപ്പിക്കുന്നത് കേട്ടപ്പോള്‍ മാനവികത ഉണര്‍ന്നോ ഇവര്‍ക്കെന്ന് തോന്നിപ്പോയി. മറ്റുള്ളവരോട് പുലര്‍ത്തേണ്ട സഹിഷ്ണുതയുടേയും, വിശാലതയുടേയും സന്ദേശങ്ങളായിരുന്നു കേരളയാത്രയിലെ വേദികളില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. തിരുമുടിയുടെ പേരില്‍ സമൂഹത്തിന് മുന്നില്‍ തങ്ങളെ അവഹേളിക്കുകയും അവമതിപ്പുണ്ടാക്കുകയും ചെയ്ത ഇ.കെ വിഭാഗത്തിനെതിരെയോ, ആദര്‍ശ ശത്രുക്കളായി പ്രഖ്യാപിച്ച മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങള്‍ക്കെതിരെയോ ഒരക്ഷരം ഉരിയാടാതെയാണ് കേരളയാത്ര കാസര്‍കോട് നിന്നും തുടങ്ങി തിരുവനന്തപുരത്ത് സമാപിച്ചത്. പൊന്നാനിയില്‍ സ്വീകരണ സമ്മേളനം നടക്കുമ്പോള്‍ വേദിക്ക് തൊട്ടടുത്ത ജമാഅത്തെ ഇസ്ലാമി പള്ളിയിലെ മഗ്രിബ് സംഘ നമസ്കാരം ബഹിഷ്കരിച്ച് അതേ സമയം തന്നെ മുകളിലെ നിലയില്‍ ഉസ്താദിന്റെ ശിഷ്യ•ാര്‍ മറ്റൊരു സംഘ നമസ്കാരം സംഘടിപ്പിച്ചപ്പോഴാണ് ഉണര്‍ത്തിയ മാനവികതയുടെ വിശാലത ബോധ്യമായത്. സ്വീകരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കേണ്ടത് മറ്റാരോ എഴുതി നല്‍കിയതിനാലാണ് നേതാക്കളുടെ വായില്‍ നിന്നും വഹാബി, മൌദൂദി, പുത്തന്‍ വാദക്കാര്‍ തുടങ്ങി വാക്കുകളൊന്നും കടന്നു വരാതിരുന്നതെന്ന് അസൂയക്കരില്‍ ചിലര്‍ പറയുന്നു. നേരത്തെ പറഞ്ഞ ജമാഅത്തെ ഇസ്ലാമി പള്ളിയില്‍ വിമോചന യാത്രക്കാരെത്തിയപ്പോള്‍ സമാന്തരമായി സംഘ നമസ്കാരം സംഘടിപ്പിക്കാതെ ആദ്യ സംഘ നമസ്കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ചെയ്തതെന്ന് മാത്രം. മാനവികതയുടേയും, ജിഹാദിന്റേയും യാത്രക്കാര്‍ തിരക്കൊഴിഞ്ഞ് നാട്ടില്‍ തിരിച്ചത്തിയ ശേഷം സലാം പറയാന്‍ കാത്തിരിക്കുകയാണ് പലരും. പണ്ടത്തെ പോലെ സലാം മടക്കാതിരിക്കില്ലെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.
    പ്രമേയത്തിലൂന്നിയുള്ള പ്രഭാഷണങ്ങളും, അനൌന്‍സ്മെന്റുകളും  മാത്രമായിരുന്നു കേരളയാത്രയില്‍ ഉടനീളം കേല്‍ക്കാനായത്. എന്നാല്‍ വിമാചനയാത്ര കാന്തപുരം അബൂബക്കര്‍ മുസ്ള്യാരെ വ്യക്തി പരമായി കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു. കേരളത്തില്‍ ആദ്യമായി നടക്കാന്‍ പോകുന്ന ആത്മീയ വാണിഭം തിരുകേശത്തിന്റെ ഭാഗമായുള്ളതാണെന്ന തരത്തിലായിരുന്നു വിമോചനയാത്രക്കാരുടെ പ്രചരണം. ആത്മീയ വാണിഭമായി മുദ്രവെക്കപ്പെട്ട മറ്റു ചൂഷണങ്ങളെല്ലാം അവരെപ്പോലെ ഞങ്ങളും ചെയ്യുന്നതാണെന്നതിനാല്‍ പോരിശാക്കപ്പെട്ട സ്വാലിഹായ ഹമലുകളാക്കി പ്രഖ്യാപിച്ച് വെള്ളം ചേര്‍ക്കാതെ വിഴുങ്ങുകയായിരുന്നു ജിഹാദിനിറങ്ങിപ്പുറപ്പെട്ടവര്‍. ഇപ്പോള്‍ കാന്തപുരത്തിന്റെ കൈവശമുള്ള തിരുമുടി തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന അമര്‍ഷത്തില്‍ നിന്നുള്ളതാണോ ആത്മീയ വാണിഭത്തിനെതിരായ ജിഹാദിന്റെ  ആത്മാര്‍ത്ഥതയെന്ന് സംശയിക്കുന്നവരും പൊതുസമൂഹത്തിലുണ്ട്.
    തിരുകേശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രതികരണങ്ങള്‍ സുന്നി സംഘടനങ്ങള്‍ക്കിടയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്നവരുണ്ട്. എന്നാല്‍ രണ്ട് യാത്രകളിലെ രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം മാറ്റങ്ങള്‍ക്ക് സമയമായില്ലെന്നത് വ്യക്തമാകുന്നു. തിരുകേശ വിവാദം സി.പി.എമ്മും കാന്തപുരം വിഭാഗവും തമ്മില്‍ വിള്ളലുണ്ടാകുന്ന തരത്തിലേക്ക് എത്തിയിരുന്നെങ്കിലും കേരള യാത്രയിലെ സ്വീകരണയോഗങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി എം.എല്‍.എ. മാരും നിറസാന്നിധ്യമറിയിച്ച് ബന്ധം കൂടുതല്‍ ദൃഢമാക്കി. മുസ്ളിം ലീഗിന്റെ ദേശീയ നേതാവ് മലപ്പുറത്തും, ജില്ലാ നേതാവ് കൊല്ലത്തും വഴിമാറി കയറിയതൊഴിച്ചാല്‍ കേരളയാത്രയെ ലീഗ് ഹറാമിന്റെ ഗണത്തില്‍ തന്നെ നിലനിറുത്തി. വിമോചന യാത്രയില്‍ മുസ്ളിം ലീഗ് നേതാക്കള്‍ മുഴുവന്‍ സമയം വേദി പങ്കിട്ട് തങ്ങളുടെ വോട്ട് ബാങ്ക് അരക്കിട്ടുറപ്പിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ രണ്ട് യാത്രയും ഹലാലായി കണക്കാക്കി കിട്ടുന്ന വോട്ട് പോന്നോട്ടെയെന്ന സമദൂര നിലപ്പാട് കൈകൊണ്ടു. കേരളയാത്രയില്‍ മുഖ്യമന്ത്രി പങ്കെടുത്തപ്പോള്‍ വിമോചന യാത്രയില്‍ കെ.പി.സി.സി. പ്രസിഡന്റ് നേരത്തെയെത്തി ഇടം പിടിച്ചു. യാത്രയുടെ അനന്തരഫലം രാഷ്ട്രീയ വിശകലനത്തിന് വിധേയമാക്കിയാല്‍  രണ്ട് സുന്നികള്‍ ലീഗ് സുന്നിയും, അരിവാള്‍ സുന്നിയുമായി തന്നെ തുടരും. അരിവാളിന്റെ കൈ പിടിയില്‍ കൈ കൂടി ചില ഘട്ടങ്ങളില്‍ ഉണ്ടാകുമെന്നത് നേരിയ മാറ്റമായി കണക്കാക്കാം.
    യാത്രകള്‍ക്ക് പരിസമാപ്തി കുറിച്ച ശേഷം നായക•ാര്‍ കോഴിക്കോട് തന്നെ തിരിച്ചെത്തി. ഇനി മുടിയും, മുടിപള്ളിയും പൊടിതട്ടി എടുക്കേണ്ടതുണ്ട്. ഇവ രണ്ടും കാന്തപുരത്തിനും കൂട്ടര്‍ക്കും അഭിമാന പ്രശ്നമാണ്. ഇവ രണ്ടിനെ കുറിച്ചും കേരളയാത്രയില്‍ ഒന്നും മിണ്ടിയില്ലെന്ന് കരുതി അല്‍ഷിമേഴ്സ് ബാധിച്ചുവെന്ന് കരുതേണ്ടതില്ല. യാത്രയില്‍ സംഭരിച്ച കരുത്ത് മുടിപള്ളിക്കും, മുടിവെള്ളത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. എതിര്‍ക്കാന്‍ ഇനിയൊരു പിണറായിയും വരില്ലെന്ന് ഉറപ്പ് ഇവര്‍ യാത്രയിലൂടെ ആര്‍ജ്ജിച്ചിട്ടുണ്ട്. മതകാര്യങ്ങളില്‍ അഭിപ്രായം പറയില്ലെന്ന് വാശിപിടിക്കുന്ന ലീഗും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പണ്ഡിത്യമില്ലാത്ത കോണ്‍ഗ്രസ്സുമാണ് ബാക്കിയുള്ളവര്‍ എന്നതുകൊണ്ടു തന്നെ കാന്തപുരത്തിന്റെ യാത്ര ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ്.
മുടിയും മുടിപ്പള്ളിയും ആത്മീയതയെ വ്യഭിചരിക്കാന്‍ വഴിയൊരുക്കുമെന്നിരിക്കെ ധൂര്‍ത്തും പൊങ്ങച്ചവും സമം ചേര്‍ത്ത് അവതരിപ്പിച്ച കേരള യാത്രയില്‍ കണ്ണ് ചിമ്മിക്കൊണ്ട് രാഷ്ട്രീയ നേതൃത്വം മൌനത്തിന്റെ വഴി സ്വീകരിക്കുകയും മാധ്യമങ്ങളും പൊതു സമൂഹവും പ്രതികരണ ശേഷി മാളത്തിലൊളിപ്പിക്കുകയും ചെയ്താല്‍ മലയാളക്കരയില്‍ സാധ്യമാക്കിയ നവോത്ഥാനത്തിന്റെ സൂര്യ തേജസ്സിനായിരിക്കും മങ്ങലേല്‍ക്കുക.

Comments

  1. This comment has been removed by the author.

    ReplyDelete
  2. മാർഗ്ഗമേതായാലും ലക്‌ഷ്യം കസേരമാത്രം എന്നത് ആദർശമാക്കി മാറ്റിയ രാഷ്ട്രീയ നേതൃത്വങ്ങളിലോ, പണംവാരിത്തരുന്ന പരസ്യം കിട്ടിയാൽമതി എന്ത് വൃത്തികേടുകൾക്കും ഉന്നതിയുടെ പരിവേ
    ഷംനൽകി അവതരിപ്പിക്കാം എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന
    മാധ്യമ സംവിധാനങ്ങളിലോ ഒന്നുംതന്നെ ഇനി വലിയ പ്രതീക്ഷ
    ക്ക് വകയില്ല. "മലയാളക്കരയിൽ‍ സാധ്യമാക്കിയ നവോത്ഥാനത്തി
    ന്റെ സൂര്യ തേജസ്സിന്" ഇനിയും മങ്ങലേൽക്കാതിരിക്കണമെങ്കിൽ പൊതുസമൂഹം പ്രതികരണശേഷി ആർജ്ജിക്കുകതന്നെ വേണം.

    ReplyDelete
  3. അഭിപ്രായമറിയിക്കുമ്പോൾ ചോദിക്കുന്ന വേർഡ്‌ വെരിഫിക്കേഷൻ‍ ഒഴിവാക്കുക. അത് കുറ‍ച്ച് പ്രയാസമുണ്ടാക്കുന്നുണ്ട്.സ്നേഹപൂര്‍വ്വം..
    അബൂറസീൽ

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്