സാമുദായിക രാഷ്ട്രീയം - കേരള മോഡല്‍

മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ സുന്ദരരൂപങ്ങളുടെ വികൃത രൂപം പ്രകടമാകാന്‍ അഞ്ചാം മന്ത്രിയില്‍ ഊന്നിയുള്ള വാദകോലാഹലങ്ങള്‍ നിമിത്തമായിരിക്കുന്നു. പത്ത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മുസ്ളിം ലീഗിന്റെ അഞ്ചാം മന്ത്രി അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്ന് പിന്നാലെ പെരുന്നയില്‍ നിന്നും, നാരായണഗുരുവിന്റെ അരുമ ശിഷ്യനില്‍ നിന്നുമുണ്ടായ പ്രസ്താവനകള്‍ കേരളമിതാ പാക്കിസ്ഥാനും വത്തിക്കാനും ആകാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു. മുസ്ളിം ലീഗിനൊരു മന്ത്രിസ്ഥാനം കൂടി കിട്ടുമ്പോഴേക്ക് സാമുദായിക സന്തുലിതത്വം തകര്‍ന്നടിഞ്ഞ് നാശകൂശമായി മാറുന്നതാണ് മലയാളക്കരയുടെ മതേതരത്വത്തില്‍ ഈന്നിയുള്ള ഉദ്ബുദ്ധതയെങ്കില് മൂക്കത്ത് വിരല്‍വെച്ച് അട്ടത്ത് നോക്കിയിരിക്കാനേ തരമുള്ളൂ. സാമുദായിക കക്ഷികള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇത്രമേല്‍ സ്വാധീനമുണ്ടെന്ന് ബോധ്യപ്പെടാന്‍ തീര്‍ത്തും അനാരോഗ്യപരമായ അഞ്ചാം മന്ത്രി വിവാദം സഹായകമായതെന്നത് വസ്തുതയാണ്. പണ്ട് എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ ഓരം പിടിച്ച് മുസ്ളിം, ക്രൈസ്തവ സമുദായക്കാര്‍ സംസ്ഥാന ഭരണത്തില്‍ സമ്മര്‍ദ്ദ ശക്തിയാവുകയും, അവിഹിതമായും അല്ലാതെയും കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നുവെന്ന പ്രചരണം എല്ലാ മേഖലയിലും സജീവമായുണ്ടായിരുന്നു. ഇത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയവര്‍ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ നിസ്സഹായാവസ്ഥയെ ഓര്‍ത്ത് കണ്ണീര് പൊഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുതായി അധിക ചുമതലയേറ്റ സംസ്ഥാന അഭ്യന്തര മന്ത്രിയോട് പെരുന്നയിലെ ആസ്ഥാനത്തേക്ക് കാലു കുത്തി പോകരുതെന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ മാത്രം ഗാംഭീര്യമുണ്ട് സര്‍വ്വീസ് സൊസൈറ്റിക്കാരുടെ ശബ്ദത്തിനെന്നത് ഭരണക്കാരുടെ മേലുള്ള സ്വാധീനത്തില്‍ ആരും മോശക്കാരല്ലെന്ന് പ്രകടമാക്കുന്നതായിരുന്നു.
ജനാധിപത്യ പ്രക്രിയയില്‍ സാമുദായിക സന്തുലിതത്തമെന്ന ആശയത്തിന്റെ പ്രയോക്താക്കള്‍ കോണ്‍ഗ്രസ്സ് ആണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. സ്ഥാനാര്‍ത്തികളെ പ്രഖ്യാപിക്കുന്നതു മുതല്‍ മന്ത്രിസഭ രൂപീകരണം വരെ സമുദായത്തിന്റെ നിറം നോക്കുന്നതില്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച്ച ചെയ്യാറില്ല. യു.ഡി.എഫ് സംവിധാനത്തിന്റെ നേതൃത്വത്തിലുള്ളവര്‍ എന്ന നിലയ്ക്ക് മുന്നണിക്കകത്തും സാമുദായിക സമവാക്യം നടപ്പാക്കാന്‍ കോണ്‍ഗ്രസ്സ് അതീവ ശ്രദ്ദ പുലര്‍ത്താറുണ്ട്. മാപ്പിളാരുടെ പാര്‍ട്ടിയായി മുസ്ളിം ലീഗും ക്രിസ്ത്യനികള്‍ക്ക് കേരള കോണ്‍ഗ്രസ്സുകളും ഉള്ളത് കൊണ്ട് ഭൂരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് നിലകൊള്ളണമെന്നതായിരുന്നു പെരുന്നയില്‍ നിന്നുള്ളവരുടെ വാദം. ഇപ്പറയുന്നതില് കഴമ്പുണ്ടെന്ന നിലപാട് സ്വീകരിക്കുന്നവരായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ മിക്കവരുമെന്നു പറഞ്ഞാല്‍ അതിശയോക്തമാകില്ല. അഞ്ചാം മന്ത്രി വന്നാല്‍ ഹൈന്ദവ സമുദായത്തിന്റെ വോട്ട് പൂര്‍ണ്ണമായും ചോര്ന്ന്പോകുമെന്നും, ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നുമുള്ള കണക്കുകൂട്ടലിലേക്ക് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതൃത്വത്തെ എത്തിച്ചതും, സമദൂരത്തില്‍ ഊന്നിയുള്ള ഈ സമവാക്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഭരണത്തിലും, ഉദ്യോഗസ്ഥ തലത്തിലും സാമുദായിക പ്രാതിനിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. എന്നാല്‍ എണ്ണത്തിന്റെ ഏറ്റക്കുറച്ചില്‍ സാമുദായിക സന്തുലിതത്വം തകര്‍ക്കുമെന്ന വാദം കുടുസ്സായ മാനസിക നിലയില്‍ നിന്നുള്ള അപക്വമായ ചിന്ത മാത്രമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ മന്ത്രി സഭയില്‍ മുസ്ളിം പ്രാതിനിധ്യം രണ്ടു പേരില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയില്‍ പെട്ടവരുടെ മന്ത്രിമാരാകട്ടെ ഭൂരിപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തില്‍ പെട്ടവരും. അഞ്ച് വര്‍ഷം ഇവര്‍ സംസ്ഥാനം ഭരിച്ചപ്പോള്‍ സി.പി.എമ്മിലെ സംഘടനാ സംവിധാനത്തിലെ സന്തുലിതാവസ്ഥക്ക് നേരിയ ഇളക്കം തട്ടിയിട്ടുണ്ടാകാമെങ്കിലും സാമുദായിക സന്തുലിതത്വത്തിന് ഏതെങ്കിലും നിലക്കുള്ള പോറലേറ്റെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. വസ്തുത ഇതായിരിക്കെ അന്നത്തെ മുഖ്യമന്ത്രി തന്നെ അഞ്ചാം മന്ത്രി വന്നാല്‍ സാമുദായിക സന്തലിതത്വം തകരുമെന്ന ഗവേഷണത്തിന് നേതൃത്വം നല്കാന് മുന്നിലുണ്ടായെന്നത് വിചിത്രമെന്നല്ലാതെ എന്തു പറയാന്‍. കൂടുതലായി വരുന്ന മുസ്ലിം മന്ത്രിയെ കുറിച്ച് സംസ്ഥാനത്തെ സംഘപരിവാരത്തിനുള്ളതിനേക്കാള് വലിയ ആശങ്കയായിരുന്നു ദേശീയ മുസ്ലിം ഗണത്തില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക്. തനിക്ക് ശേഷം മക്കള്‍ക്കായി കരുതിവെക്കുന്ന മന്ത്രിക്കസേരക്ക് മുസ്ലിം ലീഗില്‍ നിന്നുള്ള അഞ്ച് മാപ്പിള മന്ത്രിമാര്‍ തടസ്സമാകുമോയെന്ന ആശങ്കയാകാം സന്തുലിതത്വത്തിന്റെ പടവാളോങ്ങാന്‍ കോണ്‍ഗ്രസ്സിലെ ചില ദേശീയ മുസ്ളിങ്ങള്‍ക്ക് പ്രേരണയായിട്ടുണ്ടാവുക. അതല്ല ഇന്ത്യാവിഭജനത്തില്‍ പാക്കിസ്ഥാന് രൂപീകരണവുമായി രംഗത്തുണ്ടായ മുഹമ്മദ് അലി ജിന്നയുടെ പാര്‍ട്ടിയുടെ പോരാണ് അഞ്ചാം മന്ത്രി സ്ഥാനം നല്കിയ പാര്ട്ടിക്കുമെന്ന ദേശീയ ബോധത്തിലൂന്നിയ അമര്ഷമാണോ സാമുദായിക സന്തുലിതത്തത്തിലൂന്നിയുള്ള ഇവരുടെ എതിര്‍പ്പിന് കാരണമെന്നതെന്ന് അറിയില്ല.
മതം രാഷ്ട്രീയത്തിലോ, രാഷ്ട്രീയം മതത്തിലോ ഇടപ്പെടരുതെന്ന് ഇരുകൂട്ടരും തങ്ങളുടെ പ്രഖ്യാപിതനയമായി ആവര്‍ത്തിക്കപ്പെടുന്നതാണ്. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള സാധ്യത തെളിയുന്നതോടെ ഇരുക്കൂട്ടരും തങ്ങളുടെ പ്രഖ്യാപിത നയം സൌകര്യപൂര്‍വ്വം ആള്‍ത്താരക്ക് പിന്നിലേക്ക് മാറ്റുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മതമേലധ്യക്ഷ•ാരുടേയും , സാമുദായിക നേതാക്കളുടെയും അന്തപ്പുരങ്ങളില്‍ കയറിയിറങ്ങി നടപ്പാക്കാന്‍ പറ്റാത്തതുള്പ്പെടെയുള്ള കാര്യങ്ങളില്‍ വാഗ്ദാനപ്പെരുമഴപ്പെയ്യിച്ചാണ് വോട്ട് ഉറപ്പാക്കി നേതാക്കള്‍ പിരിഞ്ഞ് പോകാറ്. രാഷ്ട്രപതിയുള്‍പ്പെടെ രാജ്യത്തിന്റെ കുഞ്ചികസ്ഥാനങ്ങളില്‍ നിങ്ങളുടെ സമുദായക്കാരെ നിയമിക്കാമെന്നതടക്കമുള്ള കാര്യങ്ങളായിരിക്കും വാഗ്ദാനങ്ങളായി കൈമാറിയിട്ടുണ്ടാവുക. സ്വകാര്യ സന്ദര്‍ശനത്തിന്റെ ലേബല്‍ പതിച്ചുള്ള ധാരണ കൈമാറ്റം പലപ്പോഴും ഭരണകര്‍ത്താക്കളുടെ നെഞ്ചില്‍ കയറി നിന്നുകൊണ്ടുള്ള സാമുദായിക നേതാക്കളുടെ കോല്‍ക്കളിയിലും , സ്ഥലകാല ബോധമില്ലാതെയുള്ള ഭീഷണികളിലും, വിലക്കുകളിലുമാണ് പര്യവസാനിക്കുന്നത്.
മുസ്ലിം ലീഗും, കേരള കോണ്‍ഗ്രസ്സും സാമുദായിക രാഷ്ട്രീയ മുന്നേറ്റ ശക്തികളാണെന്ന ധാരണയില്‍ നിന്നാണ് സാമുദായിക സന്തുലിതത്തമെന്ന ആശയം ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ടിട്ടുള്ളത്. ലീഗിന്റേയും, കേരള കോണ്‍ഗ്രസ്സിന്റേയും നേതാക്കളും, പ്രവര്‍ത്തകരും ബഹുഭൂരിഭാഗവും മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമാണെന്നതുകൊണ്ട് ഇവര്‍ ആ സമുദായങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനുള്ളവരാണെന്ന് കരുതേണ്ടതില്ല. മുസ്ളിം ലീഗിന്റെ പ്രവര്‍ത്തന മണ്ഡലം മലപ്പുറവും, കേരള കോണ്‍ഗ്രസ്സിന്റേത് കോട്ടയവും ആയതുകൊണ്ടുള്ള സ്വാഭാവിക ഘടന വൈഭവം എന്നതിലുപരി സംഘടിത രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ഇരുകൂട്ടരേയും കാണാനോ പറയാനോ ആകില്ല. ഹൈന്ദവ സമുദായത്തിലെ ഈഴവ വിഭാഗം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആണെന്നതുകൊണ്ടുതന്നെ അതിനെ അത്തരമൊരു രാഷ്ട്രീയ മുന്നേറ്റമായി കാണാറില്ല. സമദൂരത്തുലൂന്നിയെന്ന് പറയുന്ന എന്‍.എസ്.എസ്സുക്കാരന്റെ ശരീരവും മനസ്സും എന്നും കോണ്ഗ്രസ്സിനോടൊപ്പമാണെങ്കിലും നായ•ാരുടെ രാഷ്ട്രീയ കൂട്ടായ്മയായി ഇതിനെ മനസ്സലാക്കാറില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് എന്‍.എസ്.എസ്സിന്റെ നോമിനിയാണെന്നത് രാഷ്ട്രീയ കേരളത്തന്റെ അടക്കം പറച്ചിലുകളിലൊന്നാണ്. അഞ്ചാം മന്ത്രി സത്യപ്രത്രിജ്ഞ ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൈവശമുണ്ടായിരുന്ന സുപ്രധാന വകുപ്പുകളില്‍ അഴിച്ചു പണി നടത്തിയത് നായര്‍ സൊസൈറ്റിക്കാരെ തൃപ്തിപ്പെടുത്താനായിരുന്നുവെന്നത് അങ്ങാടിപ്പാട്ടായ അടുക്കള രഹസ്യം. മുസ്ളിം ലീഗ് പ്രതിധാനം ചെയ്യുന്നത് മുസ്ലിം സാമുദായിക രാഷ്ട്രീയത്തെയാണെങ്കില് എസ്.ഡി.പി.ഐയും , ജമാഅത്തുക്കാരുടെ വെല്‍ഫയര്‍ പാര്‍ട്ടിയും , പി.ഡി.പിയും, ഐ.എന്‍. എല്ലും ഏത് വിഭാഗത്തില്‍ പെടുമെന്ന് സാമുദായിക സന്തുലിതത്വത്തിന്റെ ത്രാസുമായി നടക്കുന്നവര്‍ വിശദീകരിക്കുന്നത് നന്നായിരിക്കും. പാര്‍ട്ടികളുടെ എണ്ണമല്ല മന്ത്രിമാരുടെ എണ്ണമാണ് സന്തുലിതത്വം അളക്കുന്ന മാപിനി എന്നാണെങ്കില്‍ നല്ല നമസ്കാരം പറയാനെ നിര്‍വ്വാഹമുള്ളൂ.

കേരള രാഷ്ട്രീയത്തില്‍ സാമുദായിക ഇടപ്പെടലുകളും, ചര്‍ച്ചകളും നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കുന്നതില്‍ ഇരു മുന്നണികളേയും എക്കാലത്തും സഹായിച്ചുട്ടുണ്ട്. മത, സാമുദായിക വിഭാഗങ്ങള്‍ക്കിടയിലെ സ്ഥിരം വോട്ടുബാങ്കുകളെ പിണക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭൂമിയോളം താവുന്നത് അതിന്റെ ഭാഗമാണ്. മുസ്ലിം ലീഗിന് സമസ്തയും, സി.പി,എമ്മിന് കാന്തപുരം വിഭാഗവും ,കോണ്‍ഗ്രസ്സിന് എന്‍.എസ്.എസ്സും, കേരള കോണ്ഗ്രസ്സുക്കാര്ക്ക് ബിഷപ്പുമാരം പിണക്കാന്‍ പറ്റാത്തവരും ട്രേഡ് മാര്ക്കുകളുമാകുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃ നിരയിലുള്ളവര്‍ മത സാമുദായിക സംഘടനകളുടെ തലപ്പത്തിരിക്കുന്നവരോ, ആ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരോ ആണെന്ന് സൂക്ഷ്മമായ പരിശോധനയില്‍ കണ്ടെത്താനാകും. മത, രാഷ്ട്രീയ രംഗത്ത് ഉദ്ബുദ്ധത അവകാശപ്പെടുന്ന കേരളീയ സമുഹത്തില്‍ ഇവ രണ്ടും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തന പഥത്തില്‍ നിലയുറപ്പിക്കുന്ന രീതിയാണ് തുടര്‍ന്ന് വരുന്നത്. മതത്തിലും, രാഷ്ട്രീയ ത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മതത്തിലേക്ക് രാഷ്ട്രീയത്തേയോ, രാഷ്ട്രീയത്തിലേക്ക് മതത്തേയോ പ്രവേശിക്കാതെ കൃത്യമായ അകലം പാലിക്കാന്‍ ഇന്നലെവരെയുള്ള രാഷ്ട്രീയ , മത നേതൃത്വത്തിന് സാധിച്ചിരുന്നു. മന്ത്രിമാരുടെ കൊടിയുടെ നിറം നോക്കി സമുദായത്തിന്റെ പ്രാതിനിധ്യം അളക്കാന്‍ തുടങ്ങിയിരിക്കുന്നത് ദുസ്സൂചനകളിലേക്കാന് വിരല്‍ ചൂണ്ടുന്നത്. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്കാമെന്നത് നിയമസഭ നിയമസഭ തെരെഞ്ഞെടുപ്പിന് ശേഷം മന്ത്രി സഭ രൂപീകരണത്തിന് മുന്നോടിയായി നടന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ലീഗ് നേതാക്കള്‍ ആണയിടുമ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല .എങ്കില്‍ തികച്ചും രാഷ്ട്രീയമായ അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതിഭാഗത്തുനിന്ന് എന്‍.എസ്.എസ്. ഉന്നയിച്ച വിഷലിപ്തമായ പ്രസ്താവനകള്‍ ജനാതിപത്യ സമൂഹത്തില്‍ തീരാ കളങ്കമായി അവശേഷിക്കും. ബാക്കിയുള്ള പൊട്ടലും ചീറ്റലും നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് മാത്രമായി12 കാണേണ്ടതാണ്.
മന്ത്രിമാരുടെ കൊടിയുടെ നിറം നോക്കി സമുദായത്തിന്റെ പ്രാതിനിധ്യം അളക്കാന്‍ തുടങ്ങിയിരിക്കുന്നത് ദുസ്സൂചനകളിലേക്കാന് വിരല്‍ ചൂണ്ടുന്നത്.
ReplyDeletegood observation