പിണറായി സഖാവിനൊരു റെഡ് സല്ല്യൂട്ട്

ഒടുവില്‍ തിരുകേശം പൌരസമൂഹത്തിന് മുന്നില്‍ വിചാരണക്കെത്തിയിരിക്കുന്നു. മലയാളക്കരയില്‍ പുത്തന്‍ വിശ്വസ ചൂഷണത്തിന് വഴി മരുന്നിട്ട് പണം പിടുങ്ങാന്‍ കൌണ്ടര്‍ തുറന്നു വെച്ചിരിക്കുന്നവര്‍ പൊതുസമൂഹത്തിന്റെ വിസ്താരത്തിന് വിധേയമാകുമ്പോള്‍ നവോത്ഥാന മനസ്സുകള്‍ക്ക് പ്രത്യാശയുടെ കൈത്തിരി വെട്ടം സമ്മാനിക്കപ്പെടുകയാണ്. മുസ്ലിം സമൂഹത്തെ വിശ്വസ വൈകല്ല്യത്തിന്റെ വഴിയെ നടത്താന്‍ ചൂഷണത്തിന്റെ പ്രതിലോമ രൂപങ്ങള്‍ കാലഘട്ടങ്ങള്‍ക്കനുസരിച്ച് വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചവരുടെ ഒടുവിലത്തെ വില്‍പ്പന ചരക്കാണ് പ്രവാചകന്റേതെന്ന അവകാശ വാദത്തിലുളള തിരുകേശം. മുസ്ലിം സമുദായത്തിന്റെ കുപ്പായ പോക്കറ്റുകളില്‍ കണ്ണും നട്ട് വിശ്വാസം വില്‍പ്പനക്കുവെച്ച പൌരോഹിത്യത്തിന്റെ തോന്നിവാസങ്ങള്‍ തിരിച്ചറിയാന്‍ വൈകിയാണെങ്കിലും പൊതുസമൂഹം തയ്യാറായെന്നത് ആശാവഹം തന്നെ. മൌനം വെടിയാന്‍ ഇനിയും ഏറെ പേരുണ്ടെങ്കിലും അവര്‍ക്ക് വായ തുറക്കേണ്ടി വരുമെന്നു തന്നെയാണ് തിരുകേശം സംബന്ധിച്ച ചര്‍ച്ചകളുടെ പോക്ക് പ്രകടമാക്കുന്നത്.
പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന മുടി ഉപയോഗിച്ചുളള ആത്മീയ വാണിഭത്തിനെതിരെ മുസ്ലിം സമുദായത്തിനകത്തു നിന്നുളള യോജിച്ച മുന്നേറ്റം പാരമ്യത്തിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് പൊതുസമൂഹത്തില്‍ നിന്നുളള ഇടപെടല്‍ എന്ന നിലയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന പുറത്തുവന്നത്. നാദാപുരത്ത് നടന്ന വാഗ്ഭടാനന്ദനുമായി ബന്ധപ്പെട്ട സെമിനാറില്‍ പിണറായി തൊടുത്തുവിട്ട ശരം കൊളേളണ്ടിടത്ത് കൊളളുകതന്നെ ചെയ്തു. പ്രതികരണവുമായി മുടിയുടെ സംരക്ഷകന്‍ തന്നെ രംഗത്തുവന്നു. മതത്തിന് പുറത്തുളളവര്‍ അഭിപ്രായ പ്രകടനവുമായി വന്നാല്‍ വര്‍ഗ്ഗീയതയായിരിക്കും ഫലമെന്ന മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്തിരിയാന്‍ പിണറായി സഖാവ് ഒരുക്കമല്ലായിരുന്നു. പ്രവാചകന്റെ വാക്കുകളെയാണ് പിന്തുടരേണ്ടതെന്ന ഉപദേശമായിരുന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കൈമാറിയത്.

വിശ്വാസ രംഗത്തെ ചൂഷണത്തിന് വഴിവെക്കുന്നതാണ് തിരു മുടിയും, മുടി മുക്കിയ വെളളവും എന്ന് പകല്‍ പോലെ വ്യക്തമാക്കപ്പെട്ടിട്ടും പ്രതികരണവുമായി രംഗത്തുവരാന്‍ മടിക്കുന്നവര്‍ എന്തിന്റെ പേരിലായാലും മറുപടി പറയേണ്ടിവരിക കാലത്തോടായിരിക്കും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ അന്ധ വിശ്വാസങ്ങളോട് സന്ധി ചെയ്യുന്ന നിലപാട് രാഷ്ട്രീയ നേതൃത്വം ഇനിയും തുടര്‍ന്നാല്‍ പുതുതലമുറ നിങ്ങള്‍ക്കുമുന്നില്‍ കാര്‍ക്കിച്ച് തുപ്പും. വിശ്വാസത്തെ കച്ചവട ചരക്കാക്കി പീടിക തുറന്നുവെച്ചിരിക്കുന്ന ഏതെങ്കിലുമൊരു അവാന്തര വിഭാഗത്തെ നോക്കി ഒരു സമുദായത്തിന്റെ മൊത്തത്തിലുളള നേര്‍ചിത്രമാണിതെന്ന് ആരെങ്കിലും കരുതാന്‍ ശ്രമിച്ചാല്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഈ തിരിച്ചറിവ് പിണറായി സഖാവിനും കൂട്ടര്‍ക്കും വൈകിയാണെങ്കിലും ഉണ്ടായിരിക്കുന്നു. തിരിച്ചറിവിനെ ഉളളിലൊതുക്കാതെ പരസ്യമായി പ്രകടിപ്പിക്കാന്‍ ആര്‍ജ്ജവം കാണിച്ച പിണറായി വിജയന് ഈയവസരത്തില്‍ വിപ്ളവാഭിവാദ്യങ്ങള്‍!!!
അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കണമെന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരമാണ് പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുളള നാദാപുരം സെമിനാറില്‍ ആള്‍ഭൈവങ്ങളും, മുടിയും പാര്‍ടി സെക്രട്ടറിക്ക് വിഷയങ്ങളായത്. മുസ്ലിം സമുദായത്തിനകത്ത് മാത്രമായി കറങ്ങിത്തിരിഞ്ഞിരുന്ന തിരുമുടി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചക്ക് വരാന്‍ ഏത് തീരുമാനത്തിന്റെ പുറത്തായാലും പാര്‍ടി സെക്രട്ടറിയുടെ വാക്കുകള്‍ കാരണമായെന്നത് നല്ലതുതന്നെ. പണ്ടത്തെപോലെ വഴിയിലിട്ട് കലമുടക്കുന്ന തരത്തിലാകരുത് അന്ധവിശ്വാസങ്ങള്‍ക്കെതിരായ മുന്നേറ്റമെന്നു മാത്രം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തുടക്കത്തില്‍ ആള്‍ ദൈവങ്ങള്‍ക്കെതിരായ പടയോട്ടം നവോത്ഥാന മനസ്സുകള്‍ക്ക് നല്‍കിയ കുളിര്‍മ്മ വളരെ വലുതായിരുന്നു. എന്നാല്‍ ആള്‍ ദൈവങ്ങളുടെ അന്തപുരങ്ങളിലെ നിത്യസന്ദര്‍ശകരും, കൂട്ടുകച്ചവടക്കാരും തങ്ങളോടൊപ്പമുളളവരാണെന്ന് അന്വേഷണ വഴിയില്‍ കണ്ടെത്തലുകളായി പുറത്തുവന്നതോടെ പാതിവഴിയില്‍ നിറുത്തേണ്ടി വന്ന മുന്നേറ്റം പോലെയാകില്ല ഇപ്പോഴത്തേതെന്ന് കരുതാം.
ഏത് മുടിയും കത്തുമെന്ന പിണറായി വിജയന്റെ പ്രസ്താവനയിലൂടെ തിരുകേശ വിവാദത്തിന് രാഷ്ട്രീയ നിറം കൈവന്നെങ്കിലും പ്രതികരണങ്ങളുടെ ഒഴുക്ക് പ്രകടമായി തുടങ്ങിയിട്ടില്ല. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്ക് കഴിഞ്ഞ ദിവസം ഒരു ഡസനിലേറെ യു.ഡി.എഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും പങ്കെടുക്കാന്‍ ആരും തയ്യാറായില്ലെന്ന് അവതാരകന്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സി.പി.എം വഴിയിലുപേക്ഷിച്ച ഭാണ്ഡം ഇനിയങ്ങോട്ട് തങ്ങള്‍ പേറിക്കൊളളാമെന്നതാണോ തിരുമുടിയിലെ മൌനത്തിലൂടെ ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലാഭ നഷ്ടങ്ങളുടെ കണക്ക് ഇഴകീറിയുളള പരിശോധനക്ക് വിധേയമാക്കുന്ന സി.പി.എം ഏതെങ്കിലുമൊരു വിഭാഗത്തെ മൂന്നും ചൊല്ലി ബന്ധം വേര്‍പ്പെടുത്തണമെങ്കില്‍ അതിന് തക്കതായ കാരണവുമുണ്ടാകും. കാന്തപുരം വിഭാഗത്തെ കൂടെ കൂട്ടുമ്പോള്‍  മുസ്ലിം സമുദായത്തിന്റെ സമ്പൂര്‍ണ്ണ വോട്ട് ബാങ്കെന്ന മൌഡ്യമാണ് സി.പി.എമ്മിനെ നയിച്ചത്. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പ് വരെ അവരുടെ മനസ്സിനെ ഈ ചിന്ത നയിക്കുകയും ചെയ്തു. സി.പി.ഐ യില്‍ നിന്ന് പൊന്നാനി സീറ്റ് പിടിച്ചുവാങ്ങി കാന്തപുരം വിഭാഗത്തിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പി.ഡി.പി പിന്തുണയോടെ മത്സരിപ്പിക്കാന്‍ തയ്യാറായപ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ സ്വപ്നം കണ്ടില്ല. കാന്തപുരത്തിന്റെ സംഘ ശക്തിയും, മഅ്ദനിയുടെ പ്രസംഗ വേദികള്‍ക്കുമുന്നിലെ ആള്‍കൂട്ടവും കണ്ടപ്പോള്‍ മുസ്ലിം സമുദായത്തിന്റെ പരിഛേദമാണിതെന്ന് അവര്‍ കരുതി. വോട്ടെണ്ണി കഴിഞ്ഞപ്പോഴാണ് കാന്തപുരം വിഭാഗത്തിനും, മഅ്ദിനിക്കും പൊതുസമൂഹത്തിലും, മുസ്ലിം സമുദായത്തിലുമുളള സ്വാധിനത്തിന്റെ വളര്‍ച്ച ചേമ്പ് പോലെ താഴോട്ടാണെന്ന് സി.പി.എം തിരിച്ചറിഞ്ഞത്. അന്ന് തന്നെ കാന്തപുരം വിഭാഗവുമായുളള മൊഴി ഒന്നുചെല്ലി. തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും, നിയമസഭ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ രണ്ടും മൂന്നും ചൊല്ലി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് തിരുമുടി സി.പി.എമ്മിനു മുന്നില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ വഴിത്തിരിവായി തൂങ്ങിക്കിടന്നത്. മുസ്ലിം സംഘടനകള്‍ തിരുകേശത്തിലൂന്നിയുളള ആത്മീയ വാണിഭത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ പൌരസമൂഹത്തിന്റെ ഭാഗമെന്നോണം പിണറായി വിജയന്‍ വിവാദത്തില്‍ കണ്ണിചേരുകയായിരുന്നു. കാന്തപുരം വിഭാഗത്തെ പൂര്‍ണ്ണമായും തളളിപ്പറയുന്നതിലൂടെ മുസ്ലിം സമുദായത്തിനകത്തെ അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ കൃത്യമായ ഇടം ഉറപ്പിക്കാന്‍ സി.പി.എമ്മിനാകുമെന്ന ബോധ്യമാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരായ ഇടപെടല്‍ എന്ന നിലക്കുളള തിരുകേശ വിവാദത്തിലെ കണ്ണിചേരിലൂടെ പാര്‍ടി സെക്രട്ടറി ലക്ഷ്യമിടുന്നത്.

സി.പി.എം കയ്യൊഴിഞ്ഞ തിരുകേശ പ്രചാരകരുടെ വോട്ട് ബാങ്കില്‍ കണ്ണും നട്ട് വായ് മൂടിക്കെട്ടിയവരാകാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവര്‍ക്ക് നഷ്ടമാവുക പാരമ്പര്യ വോട്ടുകളായിരിക്കുമെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമെന്നോണം പിഴുതെറിയപ്പെട്ട വിശ്വാസ ചൂഷണങ്ങളും അനാചാരങ്ങളും സമൂഹത്തിനിടയില്‍ കുടിയിരുത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പര്യങ്ങല്‍ക്കുവേണ്ടി മുഖം തിരിഞ്ഞുനില്‍ക്കാന്‍ തുനിയുന്നത് അത്യന്തം ഖേദകരമാണ്. മുസ്ലിം സമുദായത്തിനകത്തുനിന്നുളള യോജിച്ച മുന്നേറ്റത്തിന് പൊതുസമൂഹത്തില്‍ നിന്നുളള ശക്തമായ പിന്തുണ ലഭ്യമാകുമ്പോള്‍ ഒരു അന്ധവിശ്വാസത്തെ മുളയിലെ തുടച്ചുനീക്കാന്‍ സാധിച്ചേക്കും. മതത്തിന്റെ പേരിലുളള വിശ്വാസ വൈകല്യങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാക്കിയ മാറ്റം ചരിത്രത്തിന്റെ പുനര്‍വായനയെന്നോണം നമ്മുക്ക് മുന്നിലുണ്ട്. ശൈശവ വിവാഹം, സതി, നരബലി തുടങ്ങിയവ മതത്തിന്റെ പേരിലാണ് അനുഷ്ടിക്കപ്പെട്ടിരുന്നത്. ഇതിനെതിരെ പൊതു സമൂഹത്തിന്റെ ഇടപെടല്‍ ശക്തമായുണ്ടായതാണ് ഇത്തരം അനാചാരങ്ങളെ തുടച്ചുനീക്കാന്‍ സഹായകമായത്. മതത്തില്‍ മറ്റുളളവര്‍ ഇടപെടരുതെന്ന് പറയുന്നവര്‍ സ്വന്തം ജീര്‍ണ്ണതകള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരാണ്. ആര്‍ക്കും സ്വീകരിക്കാവുന്നതും, സുതാര്യതയോടെ തുറന്നുവെക്കപ്പെട്ടതുമാണ് മതമെന്നിരിക്കെ ഇതിന്‍മേല്‍ അഭിപ്രായ പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. പ്രമാണ ബന്ധിതമായ ഒരു മതമാണെന്നതുകൊണ്ടുതന്നെ ഇസ്ലാം എല്ലാ തരത്തിലുളള അഭിപ്രായങ്ങളെയും സ്വീകരിക്കാന്‍ പര്യാപ്തമാണ്. മതത്തെ പൌരോഹിത്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കകത്ത് നിറുത്താന്‍ വെമ്പല്‍ കൊളളുന്നവര്‍ ആത്മീയ വാണിഭം കൈമുതലാക്കിയവരാണ്. മതത്തിനു നേരെയുളള വിമര്‍ശനങ്ങളെ ആരോഗ്യപരമായ സംവാദത്തിന്റെ ഭൂമികയില്‍ നിന്ന് നോക്കികാണാന്‍ കഴിയാത്തവര്‍ വിശ്വാസത്തെ വയറ്റിപ്പിഴപ്പിനായി കൊണ്ടുനടക്കുന്നവരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം സമുദായത്തെ വിറ്റുകാശാക്കി തടിച്ചുവീര്‍ത്തവര്‍ വീണ്ടും വീണ്ടും തിന്നു കൊഴുക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ കൈനിവര്‍ത്തിയൊന്നു തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് താങ്ങാകാനെങ്കിലും പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്നവര്‍ സ•നസ്സ് കാണിക്കേണ്ടതുണ്ട്. നവോത്ഥാനം സാധ്യമായ മണ്ണില്‍ അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങളായി മണിമാളികകളുയരാന്‍ മൌനാനുവാദം നല്‍കിയാല്‍ തകര്‍ന്നു വീഴുക പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങള്‍ മാത്രമായിരിക്കില്ല; ഒരു ജന വിഭാഗത്തിന്റെ അസ്ഥിത്വം കൂടിയായിരിക്കും    


       

Comments

  1. മതത്തില്‍ പണ്ഡിതന്മാര്‍ ഉണ്ടാവണം പക്ഷെ പുരോഹിതന്മാര്‍ ഉണ്ടാവരുത്. പ്രത്യേകിച്ചു പൌരോഹിത്യം കുഴിച്ചുമൂടിയ ഇസ്ലാമില്‍!
    മതത്തെ വിറ്റു കാഷാക്കുന്നവരാണല്ലോ അതിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍

    ReplyDelete
  2. as far as youth is concerned, they are flying with abnormal filight, they must be rethink their fals out look regarding the love and other concept. its very useful article both young boys and girls moreover parents.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്