ലൌ ജിഹാദില്‍ നിന്ന് ഇ-മെയില്‍ ചോര്‍ത്തലിലേക്ക് എത്ര ദൂരം !!!!










ഏതാണ്ട് രണ്ട് വര്‍ഷം മുമ്പത്തെ ശിശിരകാലം പ്രണയ വര്‍ഗ്ഗീയതയെ കുറിച്ചുളള ചര്‍ച്ചകളില്‍ തണുത്ത് വിറച്ച അവസ്ഥയിലായിരുന്നു മലയാളക്കര.  മലയാളത്തിന് നല്ല വെളുപ്പാന്‍കാലം നേരുന്ന മാധ്യമരംഗത്തെ കാരണവര്‍ ലൌ ജിഹാദെന്ന് പേര് ചൊല്ലിവിളിച്ച പ്രണയ വര്‍ഗ്ഗീയത കാലം ഉരുണ്ട് ഇങ്ങെത്തിയപ്പോള്‍ ചാരക്കേസുപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന സ്ഥിതിയിലാണ്. കളങ്കമറ്റ കൌമാര മനസ്സുകളെ വിഷം ചീറ്റുന്ന വര്‍ഗ്ഗീയ കണ്ണുകളോടെ കുറച്ചുകാലമെങ്കിലും നോക്കികാണാന്‍ കാരണവരുടെ സ്ഥാനത്തുളള മാധ്യമസ്ഥാപനം തുറന്നുവിട്ട ലൌ ജിഹാദെന്ന സുന്ദരനാമത്തിലൂന്നിയ അപസര്‍പ്പക കഥ കാരണമായി. ഭരണകൂടവും, പൊലീസും ലൌ ജിഹാദിനെ പൂര്‍ണ്ണമായും തളളാതെ ഉള്‍കൊണ്ടപ്പോള്‍ ഒരു സമുദായത്തിന്റെ വളര്‍ന്നുവരുന്ന തലമുറ സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. വര്‍ഗ്ഗീയ, ഫാസിസ്റ് ചിന്താധാരകള്‍ തലക്കടിച്ച ഒരു വിഭാഗത്തിന്റെ കാല്‍പ്പനിക ഭാവങ്ങള്‍ രൂപപ്പെടുത്തിയ പ്രണയ ബോംബ് ഒരു മാധ്യമ സ്ഥാപനം തങ്ങളുടെ കണ്ടെത്തലായി എറ്റെടുത്തപ്പോള്‍ സാമുദായിക ചേരിതിരിവിനും, വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ഹേതുവായി മാറുന്നതായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  തലങ്ങും വിലങ്ങും, മറിച്ചും തിരിച്ചുമുളള മുഴുവന്‍ അന്വോഷണങ്ങളും പൂര്‍ത്തിയായപ്പോള്‍ ലൌ ജിഹാദെന്നത് ഒരു തോന്നല്‍ മാത്രമായിരുന്നുവെന്ന കണ്ടെത്തലിലേക്കാണ് ഭരണകൂടം എത്തിയിരിക്കുന്നത്. അന്വഷണവും കണ്ടെത്തലും സാമുദായിക സൌഹാര്‍ദ്ദം പിഞ്ചോമനകളെ നെഞ്ചോട് ചേര്‍ത്തപ്പോലെ കൊണ്ട് നടക്കുന്ന മലയാളിസമൂഹത്തിന് ആശാവഹവും, സംതൃപ്തവും തന്നെ. എന്നാല്‍ ലൌ ജിഹാദെന്ന വീര്‍പ്പിച്ചുവെച്ച കുമിളക്കുമുന്നില്‍ സംശയ ദൃഷ്ടിയുടെ വിഷകണങ്ങള്‍ പതിച്ച ഒരു സാമുദായത്തിന്റെ കൌമാരഭാവങ്ങള്‍ക്കുമേല്‍ തൂത്താലും തുടച്ചാലും പോകാത്ത നിലയില്‍ പതിച്ച അപമാനത്തിന് പരിഹാരമാകുമോ ഇപ്പോഴത്തെ കണ്ടെത്തല്‍ എന്ന് അറിയില്ല. ഒരു മതവിഭാഗത്തെ പൂര്‍ണ്ണമായും അവഹേളിക്കുകയും, സാമുദായ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ ഇല്ലാകഥകള്‍ മെനഞ്ഞുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയോ അവരുടെ പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയോ ചെയ്തതായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും കണ്ടില്ല. 


ലൌ ജിഹാദുമായി ബന്ധപ്പെട്ടത് ഇവിടെ നില്‍ക്കട്ടെ.  ഇനി ഇ-മെയില്‍ ചോര്‍ത്തലിലേക്ക് വരാം.  മുസ്ളിം സമുദായത്തില്‍പ്പെട്ട രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, സാമുദായിക നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്നായിരുന്നു മാധ്യമ രംഗത്ത് വല്ല്യേട്ടനെങ്കിലുമാകാന്‍ യോഗ്യതയുളള ഒരു മാധ്യമസ്ഥാപനം പുറത്ത് വിട്ടത്.  റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഭരണകൂടം പ്രതികരണശേഷിയുടെ സകല കരുത്തും പുറത്തെടുത്ത് വിശദീകരണവുമായെത്തി. വര്‍ഗ്ഗീയ ചേരിതിരിവിനും സാമുദായിക സ്പര്‍ദ്ദക്കും ആക്കം കൂട്ടുന്ന തരത്തിലാണ് മാധ്യമ സ്ഥാപനം വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ അടിവരയിട്ട് വ്യക്തമാക്കി.  മാധ്യമ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനവും ആദ്യഘട്ടത്തിലുമുണ്ടായി.  ഇ-മെയില്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട 268 പേരുകളില്‍ പത്തെണ്ണം മുസ്ളിം സമുദായക്കാരുടേതെല്ലാത്തതായുണ്ടായിരുന്നിട്ടും അവ മറച്ചുവെച്ചുവെന്നതാണ് മാധ്യമ സ്ഥാപനത്തിനെതിരെ രൂക്ഷമായ പ്രതികരണത്തിനും, നടപടി തീരുമാനത്തിലേക്കുമെത്താന്‍ ഭരണകൂടത്തിനേയും, അതിനെ നയിക്കുന്ന മുഖ്യമന്ത്രിയേയും പ്രേരിപ്പിച്ചത്.  മുസ്ളിം സമുദായത്തില്‍പ്പെടാത്ത പത്തുപേരുടെ വിവരങ്ങള്‍ മറച്ചുവെച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശരിയായ രീതിയായില്ലെന്ന് തന്നെ അംഗീകരിക്കാം.  പോലീസ് നിരീക്ഷണത്തിലുളള വ്യക്തിയുടെ 268 ബന്ധങ്ങളില്‍ 258 ഉം മുസ്ളീംങ്ങള്‍ ആകുകയും, അവരുടെ സിമിബന്ധം അന്വോഷിക്കാന്‍ സ്വകാര്യതയിലേക്ക് കടന്നുചെല്ലുകയും വേണമെന്നത് ഗൌരവതരം തന്നെ.  മുഖ്യമന്ത്രി പറഞ്ഞ രാജ്യസുരക്ഷ അതിപ്രധാനമര്‍ഹിക്കുന്നതും, ഒരു തരി വിട്ടുവീഴ്ച്ചക്കുപോലും അര്‍ഹതയില്ലാത്തതുമാണ്.  രാജ്യസുരക്ഷയുടെ ഭാഗമായുളള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇ-മെയില്‍ ദാതാവിനെ കുറിച്ചുളള സാധാരണ ഗതിയിലുളള അന്വേഷണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തന്നെ അന്വേഷണ ആവശ്യം ഉന്നയിച്ചുളള പോലീസിന്റെ കത്തില്‍ സിമി ബന്ധം എന്ന പരാമര്‍ഷം ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായ വീഴ്ച്ചയാണെന്ന് കൂടി വ്യക്തമാക്കുന്നു.  ഇ-മെയില്‍ ലോഗിംങ് മാത്രമാണ് ആവശ്യപ്പെട്ടതെന്നും, വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ലോഗിംങ് എന്നത് ചോര്‍ത്തലിന് തുല്ല്യമാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ വിശദീകരിക്കുന്നു.  ഒരു കൂട്ടം മുസ്ളിം ഇ-മെയിലുകള്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ ലോഗിംങ്ങിന് വിധേയമാകുന്നതിനെ സംശയത്തോടെ കണ്ടതാണ് ഇ-മെയില്‍ ചോര്‍ത്തല്‍ സ്കൂപ്പ് ആയികൊണ്ട് പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.  മുസ്ളിം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തി ഇത്തരം ചെയ്തികള്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ അരങ്ങ് വാഴുന്നുവെന്ന കൂട്ടിവായന പോലീസിന്റെ ലോഗിംങ് മുറയെ ഇഴകീറിയുളള പരിശോധനയ്ക്ക് വിധേയമാകുന്നതില്‍ മാധ്യമസ്ഥാപനം തെറ്റ് കണ്ടിട്ടുണ്ടാകില്ല.  ഇ-മെയില്‍ പരിശോധനയ്ക്ക് വേണ്ടി ജില്ലാപോലീസ് സൂപ്രണ്ട് നല്‍കിയ കത്തിലെ സിമി ബന്ധമെന്ന പ്രയോഗമാണ് കൂട്ട മുസ്ളിം ഇ-മെയില്‍ പരിശോധനയെ മറ്റൊരു തലത്തിലേക്കെത്തിച്ചത്. സിമി ബന്ധമെന്നത് പോലീസിന്റെ ഭാഗത്തുനിന്നുളള വീഴ്ച്ചയാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിനെതിരെ അന്വേഷണമോ, നടപടിയോ സ്വീകരിച്ചതായി അറിയില്ല. 

ഇനി ആദ്യം പറഞ്ഞ ലൌ ജിഹാദുമായി ഇ-മെയില്‍ ചോര്‍ത്തലിനെ ചേര്‍ത്തുവെക്കാം.   സംശയത്തിന്റെ നിലയില്‍ രണ്ടിടത്തും ഓരേ സമുദായക്കാര്‍.   ലൌ ജിഹാദ് ലക്ഷ്യമിടുന്നത് മതപരിവര്‍ത്തനമെങ്കില്‍ ഇ-മെയില്‍ ചോര്‍ത്തുന്നത് തീവ്രവാദബന്ധം അന്വേഷിക്കാന്‍.  ലൌ ജിഹാദില്‍ പ്രണയമതം ഇല്ലാത്തത് പോലെ ചോര്‍ത്തിയ ഇ-മെയിലില്‍ തീവ്രവാദവും ഇല്ലെങ്കില്‍ ഇതിന്റെ പേരില്‍ വിരല്‍ ചൂണ്ടപ്പെട്ടവരുടെ അപമാനത്തിന് ആര്  ഉത്തരം പറയും.  ബാംഗളൂര്‍ സ്വദേശി ഡോ: ഹനീഫിനോട് ആസ്ത്രേലിയന്‍ പോലീസ് സ്വീകരിച്ച സംശയനിലപാടുകള്‍ അന്വേഷണത്തിനൊടുവില്‍ ശരിയെല്ലന്ന് തെളിഞ്ഞപ്പോള്‍ ആ ഭരണകൂടം കാണിച്ച മാന്യതയുടെ മാതൃക ലോകം പിന്‍പറ്റുന്ന സ്ഥിതി പലപ്പോഴും ഉണ്ടായിട്ടില്ലെന്നത് സംശയങ്ങളെ അപമാനങ്ങളാക്കി നിലനിര്‍ത്തുകയേയുളളൂ.  ലൌ ജിഹാദ് കെട്ടിചമക്കപ്പെട്ടതാണെന്ന് വ്യക്തമായിട്ടും ഇതിന് ഇരകളാകേണ്ടിവന്ന സമൂഹത്തോട് ക്ഷമാപണം നടത്താനോ, തെറ്റ് ഏറ്റുപറയാനോ അതിന്റെ പ്രചാരകരായുണ്ടായിരുന്നവര്‍ ഇതേവരെ തയ്യാറായിട്ടില്ലെന്നത് കൂട്ടിവായിക്കേണ്ടതാണ്.  ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയപ്പോള്‍ മുസ്ളിംങ്ങള്‍ അല്ലാത്തവരുടെ പത്തുപേരുകള്‍ വിട്ടുപോയത് വാര്‍ത്ത പ്രസിദ്ധീകരിച്ച വാരിക സ്വയം തിരുത്തലിന് തയ്യാറാക്കണമെന്നത് പോലെ ലൌ ജിഹാദ് കെട്ടി ചമക്കപ്പെട്ടതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രചാരകരായുണ്ടായിരുന്നവര്‍ സ്വയം തിരുത്തലുകള്‍ക്കും, ഏറ്റുപറച്ചിലുകല്‍ക്കും രംഗത്തുവരണം.
മുസ്ളിംങ്ങളെ സംശയത്തിന്റെ നിഴലില്‍ നിറുത്തി ഒറ്റപ്പെടുത്തുകയെന്ന ആഗോള സാമ്രാജ്യത്വ-സയണിസ്റ് നയം ഇന്ത്യാ രാജ്യത്തെ പല സ്ഥാപനങ്ങളും പ്രയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ ഈ പരീക്ഷണം ഫലപ്രദമായി വിജയത്തിലേക്കെത്തിക്കുകയും ചെയ്തിരുന്നു.  മുസ്ളിം സമുദായം ഏറെ പ്രബുദ്ധവും, രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ശക്തമായ സ്വാധീനവും തെളിയിച്ച കേരളത്തില്‍ സാമ്രജ്യത്വ-സയണിസ്റ് തന്ത്രത്തിന്റെ പ്രതിഫലനം ഒരു നിലയ്ക്കും ഉണ്ടാകില്ലെന്ന് തന്നെയാണ് കരുതേണ്ടത്. പ്രത്യേകിച്ച് മുസ്ളിംലീഗ് സംസ്ഥാന സര്‍ക്കാരിന്റെ നട്ടെല്ലായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇ-മെയില്‍ പരിശോധനയില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവെക്കാനില്ലെന്ന് ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എന്തെല്ലാമോ ചീഞ്ഞുനാറുന്നില്ലേയെന്ന തോന്നല്‍ പൂര്‍ണ്ണമായും വിട്ടുമാറുന്നില്ല.  ഇ-മെയില്‍, ടെലിഫോണ്‍ ചോര്‍ത്തലുകള്‍ക്ക് നിയമപരമായ അനുമതി അനുവാര്യമാണെന്നിരിക്കെ 268 പേരുടെ ഇ-മെയില്‍ പരിശോധനയ്ക്ക് അത്തരമൊരു നടപടി പൂര്‍ത്തിയാക്കിയിരുന്നോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.  ലോഗിംങ് എന്നത് ഓട് പൊളിച്ച് അകത്തുകയറാന്‍ കഴിയുന്നതാണെന്നത് കൊണ്ടുതന്നെ പാസ്വേഡ് എന്ന താക്കോല്‍ ഇ-മെയിലിനകത്തേക്ക് കയറാന്‍ ആവശ്യമില്ല.  എല്‍.ഡി.എഫിന്റെ കാലത്തും ഇത്തരം ഇ-മെയില്‍ പരിശോധന നടന്നിരുന്നുവെന്നതാണ് ഭരണകൂടത്തിന്റെ പുതിയ വിശദീകരണം.   എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നതുപോലെ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുന്ന ഇത്തരം കാര്യങ്ങളോട് ലാഘവത്തോടെയുളള കമന്റുകള്‍ ഒഴിവാക്കണമെന്നതാണ് വിനീതമായ അഭ്യാര്‍ത്ഥന.



എല്ലാ മുസ്ളിംങ്ങളും വര്‍ഗ്ഗീയ വാദികളല്ല, എന്നാല്‍ വര്‍ഗ്ഗീയ വാദികളെല്ലാം മുസ്ളീംങ്ങളാണെന്ന ഫാസിസ്റ്-സംഘപരിവാര്‍ പ്രചരണം ഏറ്റെടുക്കുന്നവരായി അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ മാറരുത്.  നാലാള്‍ കൂടുന്നിടത്ത് പടക്കം പൊട്ടിയാല്‍ പിടിക്കപ്പെടുന്നത് മുസ്ളിംങ്ങളാകുമ്പോള്‍ അന്വഷണം തീവ്രവാദ ബന്ധത്തിലേക്ക് നീളുകയും ഇതര സമുദായക്കാരില്‍ നിന്ന് ലെറ്റര്‍, പെന്‍ ബോംബുകള്‍ കണ്ടെത്തുമ്പോള്‍ പ്രായത്തിന്റെ കുസൃതികളായി മാറ്റി നിറുത്തപ്പെടുകയും ചെയ്യുന്ന തമാശകള്‍ കണ്ടുമറന്നവരല്ല മലയാളികള്‍.  എന്തിലും, ഏതിലും തീവ്രവാദബന്ധം കണ്ടെത്താന്‍ വെമ്പല്‍ കൊളളുന്ന രീതിക്ക് തീവ്രവാദ അന്വഷണങ്ങളോളം പഴക്കമുണ്ട്.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തൊട്ട് ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനുളള ഫണ്ട് സമാഹരണം വരെ തീവ്രവാദ ബന്ധങ്ങളുടെ സംശയത്തിന് വഴിമാറുന്നവയില്‍ ഉള്‍പ്പെടുന്നു.  അന്വേഷണത്തിന്റെ പേരിലുളള സംശയങ്ങള്‍ ഒരു സമുദായത്തിന് മുഴുവന്‍ ആക്ഷേപമാകുന്ന രീതിയിലേക്ക് മാറാതിരിക്കേണ്ടതുണ്ട്.





Comments

  1. നദീര്‍..
    കേരളത്തില്‍ മുസ്ളിമായി ജനിച്ചാല്‍ ഒരു വ്യത്യാസവുമില്ല ..
    എന്നാല്‍ ഗുജറാത്തില്‍ അത് വലിയ ഒരു പാപമാണ്..ശിക്ഷയാണ്..

    ഇവിടെ
    മാവില്‍ കല്ലെറിയാനും ..
    അന്യന്റെ പറമ്പിലെ കശുമാവില്‍ കയറാനും,
    ഫുട്ബാള്‍ കളിക്കാനും ..ക്രിക്കെട്ടു കാണാനും
    അമ്പല പറമ്പില്‍ വൈകീട്ട് പോയി വായില്‍ നോക്കാനും..
    ഹിന്ദു മുസ്ലിം ആണ്‍ കുട്ടികള്‍ കേരളത്തില്‍ എവിടെയും ഒറ്റകെട്ടാണ്.
    മലപ്പുറം വിഭിന്നമാണ് എന്ന് എഫ് ബി യില്‍ വന്നപ്പോള്‍ മാത്രം അറിഞ്ഞു എന്നതും സത്യം..

    എന്നാല്‍ ഭാരതത്തിന്റെ മറ്റു ഏതു ഭാഗത്തും
    അധകൃതരെ പോലെ മുസ്ലിമുകളെ ദേശീയ ധാരയില്‍ നിന്നും പറിച്ചു മാറ്റുവാന്‍ ഉള്ള ശ്രേമം നടക്കുന്നുണ്ട്..

    കേരളത്തിലെ മനോഹരമായ ഈ വര്‍ഗ രഹിത അന്തരീക്ഷം അവര്‍ക്ക് നശിപ്പിക്കണം..
    മുസ്ലിം തീവ്ര വാദികളും ഹിന്ദു വര്‍ഗീയ വാദികളും..
    ഒരേ പോലെ ഈ കാര്യത്തില്‍ ആകാംക്ഷ ഉള്ളവര്‍ ആണ്
    മുസ്ലിമുകളെ സാധാരണ ജനങ്ങളില്‍ നിന്നും അകറ്റി..
    ഭയപ്പെടുത്തി അകറ്റി,
    പൂര്‍ണ്ണമായും ആ വംശത്തെ തങ്ങളുടെ നുകത്തിന്റെ അടിയില്‍ ആക്കാന്‍
    മുസ്ലിം മത മൌലീക വാദികള്‍ നിരന്തരം ശ്രേമിക്കുകയാണ്

    മലപ്പുറ മെങ്കിലും താലിബാന്‍ ആക്കാനുള്ള ഒരു ശ്രേമം

    ഹിന്ദു വര്‍ഗീയ വാദി കളുടെയും
    മുസ്ലിം തീവ്ര വാദ ഗ്രൂപ്പുകളുടെയും
    ഈ ശ്രേമം വിജയം കണ്ടാല്‍..
    കേരളത്തില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള സമുദായ മൈത്രി തരുക തന്നെ ചെയ്യും

    ഇവര്‍ രണ്ടു കൂട്ടരും എത്ര ശ്രേമിച്ചിട്ടും അയല്‍വക്കത്തെ മുസ്ലിമിനെ
    നമ്മള്‍ ഭയക്കുന്നില്ല ..വെറുക്കുന്നില്ല ..ഒറ്റ പെടുത്തുന്നില്ല

    ലവ് ജിഹാദും,
    അതിനെതിരെയുള്ള പ്രചാരവും,
    അത് കുത്തി പൊക്കി കൊണ്ട് വരാന്‍ ഉള്ള ശ്രേമവും,
    പിന്നീട് ഇപ്പോള്‍ ഈ മെയില്‍ വിവാദവും..

    ജമ അത്തെ ഇസ്ലാമിയുടെ ലീഗ് വൈരവും..
    ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി
    എന്നാ മാധ്യമം പത്രത്തിന്റെ ലീഗ് വിരോധവും

    എല്ലാം കൂടി വല്ലാത്ത ഒരു നിലയിലേക്ക് കേരളം പോവുകയാണ്

    ഈ സമയത്ത്
    മുസ്ലിം ജന സാമാന്യം..
    ഈ വിഖടന വാദത്തിന്റെ വിത്തുകളെ
    സ്വന്തം മനസില്‍ വളരാന്‍ അനുവദിക്കാതെ
    മുളയിലെ നുള്ളുക തന്നെ വേണം

    ReplyDelete
  2. മലയാളക്കരയില്‍ ഒരു തരത്തിലുള്ള മനുഷ്യ വിവേചനവും സ്പര്‍ധയും സാധ്യമാകില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നു.എങ്ങിനെയൊക്കെ കുതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കപെട്ടാലും അതിനെ മറികടക്കാനുള്ള ഉത്ബുധത മലയാളി ആര്ജിചിട്ടുണ്ടല്ലോ.മത വിശ്വാസത്തിലുന്നിയുള്ള മലയാളിയുടെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയും പ്രതീക്ഷകളെ കരുത്തുറ്റതാക്കുന്നു.എവിടെയും തോളില്‍ കയ്യിട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാനത്.കഴുകന്‍ കന്നുകാലോടെയുള്ള ഭിന്നിപ്പിന്റെ ചിന്തകള്‍ക്ക് മലയാളിയുടെ മേല്‍ പറക്കാനാകില്ല.അത് പ്രണയ ബോംബിന്റെ രൂപത്തിലായാലും ഇ മെയില്‍ ചോര്‍ത്തുന്ന വേഷത്തിലായാലും ശരി.കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകുന്നത് വിവേചനത്തെ മറികടന്നുള്ള മാനുഷിക യോചിപ്പിന്റെ പ്രതിഫലനമെന്നോനമാണ്.

    ReplyDelete
  3. "ഹിന്ദു മുസ്ലിം ആണ്‍ കുട്ടികള്‍ കേരളത്തില്‍ എവിടെയും ഒറ്റകെട്ടാണ്.
    മലപ്പുറം വിഭിന്നമാണ് എന്ന് എഫ് ബി യില്‍ വന്നപ്പോള്‍ മാത്രം അറിഞ്ഞു എന്നതും സത്യം.."

    FBയേ ഉലകം!
    ചിത്രശലഭങ്ങളെ നീളന്‍ കൊമ്പുകള്‍ വഴി മാത്രം നോക്കിക്കാണുന്ന സുമനസ്സുകള്‍ക്ക്‌ പ്രണാമം!
    വല്ലപ്പോഴുമൊക്കെ പൂന്തോട്ടത്തില്‍ ഇറങ്ങി നടക്കുക, മലപ്പുരത്തിനും ഒരാത്മവുന്ടെങ്കിലോ?!
    FB യ്ക്കപ്പുറത്തും ഒരു ലോകമുണ്ട്, ഒരുപാട് പച്ചമനുഷ്യരുടെ ലോകം!!

    yahiya

    ReplyDelete
  4. പ്രിയ നദീര്,
    ഈ പത്ര സ്ഥാപനം NEWS അല്ല VIEWS ആണ് അവതരിപ്പിച്ചത്. ഒരു കേസില് എന്നെയോ, താങ്കളെയോ പോലീസോ മറ്റോ പിടിക്കുകയാണെങ്കില് നമ്മുടെ കയ്യില് നിന്നും കിട്ടുന്ന മെയില് ഐ ഡി സ്വാഭാവികമായും നാം പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലേയും, പ്രദേശത്തിലേയും ആളുകള് ആയിരിക്കും ഭൂരിപക്ഷം. ഈ ലിസ്റ്റില് കൊടുങ്ങല്ലൂരിലെ 100 ലധികം അഡ്രസ്സുകളാണ് ഉള്ളത്. അതില് തന്നെ ഹീറോ ഹോണ്ട ഷോറൂമിന്റേത് മുതല് സര്ക്കാര് ചിട്ടി കന്പനിയായ KSFE യുടേത് വരെയുണ്ട്. ഇതില് നിന്നും ചിലരുടെ വ്യാഖ്യാനത്തിനനുസരിച്ച് എണ്ണപ്പെടാവുന്നവരുടെ പേര് ഒഴിവാക്കിയത് അത് ചെയ്തവരുടെ മനസ്സിനകത്തെ വര്ഗ്ഗീയതക്ക് കനം മനസ്സിലാക്കി തരുന്നു.
    ലൌ ജിഹാദുണ്ടാക്കിയ സാമൂദായിക അകല്ച്ച സത്യം തന്നെ. അത് അപലപിക്ക പെടേണ്ടതും, വിമര്ശിക്ക പെടേണ്ടതും തന്നെ, സംശയമില്ല. മുസ്ലിം സമുദായത്തിലെ യുവതലമുറയെ ഒന്നടങ്കം അവഹേളിച്ചതിന്‍െറ പേരില്‍ ഈ കേമന്മാര്‍ ആയിരം വട്ടം മാപ്പുപറഞ്ഞാലും മതിയാവില്ല.
    സ്വകാര്യ വ്യക്തികളുടെ ഇ-മെയില്‍ വിലാസത്തിലേക്കുള്ള പൊലീസിന്റെ കടന്നു കയറ്റത്തെ ആരും അംഗീകരിക്കുന്നില്ല.പക്ഷെ രാജ്യ സുരക്ഷ പ്രധാനമായി കാണണും.അത് രഹസ്യമായി ചെയ്യേണ്ട കാര്യമാണെന്നും പറയട്ടേ.
    മുസ്ലീം സമുദായത്തേ എന്നും നിങ്ങള് സുരക്ഷിതരല്ല, ഏത് കാലത്തും നിങ്ങള് ഇരകളാണ് എന്ന് മനസ്സിലുറപ്പിക്കുന്നതിന്നായി അവരുടെ കാവലിന്ന് അച്ചാരമെടുത്തിരിക്കുന്ന പലരും കാലങ്ങളായി ശ്രമിക്കുന്നുണ്ട്.ഇര വാദം എന്നാ എന്ന വ്യാകുലതം വളരെ പ്രായോഗികം അയി നടപാക്കുയാണ് കാപട്യം നടിക്കുന്നു ഈ പത്രം ചെയുന്നത്. പ്രയാസങ്ങളും പ്രശ്നങ്ങളുമുണ്ട് അത് സത്യം തന്നെ.
    പക്ഷെ ഇവര് ഇവര് വാര്ത്തയില് വിഷം കലര്ത്താനാണ് പത്ര ധര്‍മ്മത്തിന്റെവ മര്‍മ്മത്ത്‌ കത്തിവെച്ച്‌ പല പേരുകളും വാരിക മുറിച്ചു മാറ്റിയത്‌. കണക്കിലെ കണിയായി 268 ല് നിന്നു എണ്ണ പ്പെടാവുന്നവരെ ഒഴിവാക്കി എന്ന് കണകുണ പറഞ്ഞ് കൈകഴുകാന് കഴിയുമോ.അപ്പോ അത് നിസ്സാരമായി കാണരുത്. ഇതു സാമുദായി സ്പര്ദ ഉണ്ടാക്കാന് സഹായകമാകും. നാം ജാകരൂകരാവുക, നമ്മള് സുരക്ഷിതരായി സഹോദരങ്ങളായി നല്ല രീതിയില് മുന്നോട്ട് പോകുന്നത് പിടിക്കാത്ത പലരും നമുക്കു ചുറ്റുമുണ്ട്. അവരുടെ ഹിടണ് അജണ്ടകള് നമ്മെ അന്ധരാക്കാതിരിക്കട്ടെ ഉറക്കത്തിലും ശ്രദ്ദാലുകളാവു.....

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്