വി.എസ് പ്രതിചേര്‍ക്കപ്പെടുമ്പോള്‍

രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്ക•ാരും, ഭരണകര്‍ത്താക്കളും അഴിമതിക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുക എന്നത് കേരളത്തെ സംബന്ധിച്ച് അത്ഭുതമുളള കാര്യമേ അല്ലാതായി മാറിയിരിക്കുന്നു. പേരിനു മാത്രമാണെങ്കിലും ഒരു മുന്‍മന്ത്രി അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നു. വിവിധ അഴിമതി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട അര ഡസനോളം മന്ത്രിമാര്‍ നാട് ഭരിക്കുന്നവരായി ഇപ്പോള്‍ നമ്മുക്കുണ്ട്. ഭരണകര്‍ത്താക്കളാകുമ്പോള്‍ അഴിമതി ആരോപണങ്ങളും, കേസുകളും പുത്തിരിയല്ല എന്നത് പൊതുകാഴ്ച്ചപ്പാടായി മാറിയിട്ടുണ്ട്. അഴിമതി ആക്ഷേപങ്ങളെ രാഷ്ട്രീയ നിറം നല്‍കി പ്രതിരോധിക്കുകയെന്നത് പൊതുനിലപാടായി സ്വീകരിച്ചിട്ടുമുണ്ട്. കേസിനെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന നേതൃത്വത്തിന്റെ പ്രസ്താവന അഴിമതി ആക്ഷേപങ്ങള്‍ക്ക് പിന്നാലെ ചൂടപ്പം പോലെ വിതരണം ചെയ്യപ്പെടുന്നതും അത്കൊണ്ട് തന്നെ. അഴിമതി കേസുകള്‍ സൃഷ്ടിക്കപ്പെടുന്നത് പ്രതിയോഗികളെ അരുക്കാക്കാനുളള തന്ത്രത്തിന്റെ ഭാഗമായാണെന്ന ആക്ഷേപം പല ഘട്ടത്തിലും വസ്തുതകളായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കും, രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും വിഷയീഭവിക്കപ്പെട്ടത്. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാവുന്നവരുടെ പൂര്‍ണ്ണ സംരക്ഷണവും വക്കാലത്തും പാര്‍ട്ടികള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നതും ഇതിന്റെ ഭാഗമായി തന്നെ. നേതാക്ക•ാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്ത് വരുന്നത് തെരെഞ്ഞെടുപ്പുകള്‍ മുന്നിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണെന്നത് ആരോപണങ്ങളുടെയും കേസുകളുടെയും വിശ്വാസ്യതയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് നടന്ന പൊതു തെരെഞ്ഞെടുപ്പുകള്‍ക്കും, ഉപതെരെഞ്ഞെടുപ്പുകള്‍ക്കും മുമ്പത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. എല്ലാ അഴിമതി കേസുകളും, ആരോപണങ്ങളും കെട്ടിചമച്ചതാണെന്ന് ഇതിലൂടെ അര്‍ത്ഥമാക്കേണ്ടതില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അഴിമതി കേസുകള്‍ ആയുധമാക്കപ്പെടുമ്പോള്‍ തകര്‍ക്കപ്പെടുന്നത് സാമൂഹ്യമായ വിശ്വസതയും, തുറന്നുവെക്കപ്പടുന്നത് കുറ്റം ചെയ്തവന് രക്ഷപ്പെടാനുളള പഴുതുകളുമാണ്.


വിമുക്ത ഭടനായിരുന്ന ബന്ധുവിന് വില്‍പ്പനാവകശത്തോടെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി.എസ്. അച്ചുതാനന്ദന്‍ അഴിമതിക്കേസില്‍ കുരുങ്ങിയിരിക്കുന്ന ഘട്ടമാണെല്ലോയിത്. അഴിമതിക്കെതിരായ പോരാട്ടത്തിന് വിപ്ളവ വീര്യം പകര്‍ന്ന് നല്‍കിയ ഒരു നേതാവിനെതിരെയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസ് അഴിമതിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ മറ്റു അഴിമതികേസുകളില്‍ നിന്ന് ഇതിനെ വ്യത്യസ്ഥമാക്കുന്നത് പ്രതിചേര്‍ക്കപ്പെട്ടതില്‍ ഒന്നാമതായി വി.എസ്സിന്റെ പേരുണ്ട് എന്നത് തന്നെ. ഭരണകൂടമെന്ന ചക്കരക്കുടം നമ്മെ ഭരിക്കുന്നവര്‍ക്ക് കയ്യിട്ട് വാരി നക്കിതുടക്കാനുളളതാണെന്ന സര്‍വ്വ ദേശീയ കാഴ്ച്ചപ്പാടിന് വിഭിന്നമായി സാധാരണ ജനവിഭാഗത്തിന്റെ പ്രതീക്ഷകളിലുളള പച്ച തുരുത്തെന്നോണമാണ് വി.എസ്സിന്റെ ഓരോ ചുവട് വെപ്പുകളെയും പൊതു സമൂഹം നോക്കികണ്ടിരുന്നത്. പൊതുമുതല്‍ കട്ട് മുടിക്കുന്നവനോടുളള അടങ്ങാത്ത അമര്‍ഷം നിസ്സഹായതയോടെ ഉളളിലൊതിക്കയവരുടെ ആവേശമായി മാറാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് വി.എസ്സിന് സാധിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ നിസ്സഹകരണവും, താക്കീതുകളും മറികടന്ന് ജനസാഗരങ്ങളോടൊപ്പം വി.എസ്സിന് നടന്നു നീങ്ങാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. അഴിമതിക്കാരെയും, പെണ്‍വാണിഭക്കാരെയും കയ്യാമം വെച്ച് നടത്തിക്കുമെന്ന വി.എസ്സിന്റെ പ്രഖ്യാപനം സ്വപ്ന തുല്യമായ ഉട്ടോപ്യന്‍ ചിന്തയാണെന്ന ബോധ്യമുണ്ടായിരുന്നിട്ടും മനസ്സിനൊരു കുളിര്‍മയായി പൊതുജനം നെഞ്ചേറ്റിയത്. നിസ്സഹായതയോടെ കടിച്ചമര്‍ത്തിവെച്ച അമര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു. അഴിമതിയും, സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നിടത്ത് പ്രതിഷേധത്തിന്റെ കണികയെന്നോണം ചൂണ്ടുവിരലെങ്കിലും ഉയര്‍ത്താന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചിരുന്നവരായിരുന്നു മുഴുവന്‍ സമൂഹവും. ഭരണകൂടം ഒന്നടങ്കം എതിര്‍ത്തിട്ടും അണ്ണാ ഹസാരെയുടെ മുന്നേറ്റം രാജ്യം രണ്ടാം സ്വതന്ത്യ്ര സമരത്തിലേക്കാണോ നീങ്ങുന്നതെന്ന തോന്നലിലേക്ക് എത്തിക്കുമാറ് ജനപങ്കാളിത്തം സാധ്യമായതും പൊതുസമൂഹത്തിന്റെ മനസ്സിനകത്തെ മോഹത്തില്‍ നിന്നായിരുന്നു.

അഴിമതിക്കെതിരായ പോരാട്ടത്തിന് പിറവിയെടുക്കുന്ന അവതാരങ്ങളുടെ ഗണത്തില്‍ വി.എസ് അച്ചുതാനന്ദനെ ഉള്‍പ്പെടുത്തിയവര്‍ ചെറുതല്ലാത്ത ഒരു വിഭാഗമെങ്കിലുമുണ്ടാകാം. രാഷ്ട്രീയമായ വിയോജിപ്പുകള്‍ നിലനിറുത്തികൊണ്ടുതന്നെ വി.എസ്സിന്റെ നിലപാടുകളെ ശരിവെച്ചിരുന്നവരും ഈ കൂട്ടത്തിലുണ്ട്. ഭരണത്തിന്റെ തണലില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ തടയിടാന്‍ ആരെങ്കിലും വേണ്ടേയെന്ന നിലപാടില്‍ വി.എസ്സിനെ മാനസികമായി പിന്തുണച്ചവരുമുണ്ട്. സ്വന്തം നേതാവിനെതിരെ ഉയര്‍ന്ന ആക്ഷപത്തെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍ജ്ജവം കാണിച്ച തീരുമാനവും വി.എസ്സിനെ ജനനായക സ്ഥാനത്ത് അവരോദിക്കാന്‍ കാരണമായി. പാവങ്ങളുടെ പടത്തലവനെന്ന വജ്രകിരീടവും വി.എസ്സിന് സ്വന്തമായി ഉണ്ടായിരുന്നു. മലയാളി സ്വകാര്യ അഹങ്കാരമായി വി.എസ്സിനെ കൊണ്ടുനടക്കുന്നതിനിടെയാണ് അഴിമതിക്കേസില്‍ ഒന്നാംപ്രതിയായി അദ്ദേഹം വിജിലന്‍സ് കോടതിയിലേക്കെത്തിയിരിക്കുന്നത്. വി.എസ്സിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുളള കേസിന്റെ മെറിറ്റ് എന്തുമാകട്ടെ. അദ്ദേഹം ശിക്ഷിക്കപ്പെടുകയോ, കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്യട്ടെ. അഴിമതി, സ്വജനപക്ഷപാതം തുടങ്ങീ കുറ്റങ്ങള്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വി.എസ്സിനെതിരെ ചാര്‍ത്തപ്പെട്ടപ്പോള്‍ തന്നെ മനസ്സിലെ പ്രതീക്ഷകള്‍ അറ്റുപോയവര്‍, അല്ലെങ്കില്‍ ഈ വാര്‍ത്ത ഉള്‍കൊളളാന്‍ കഴിയാത്തവര്‍ ഏറെയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. ഭരണാധികാരിയായ വി.എസ്സിനേക്കാള്‍ അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ പ്രതീകമായാണ് പുന്നപ്ര-വയലാര്‍ സമരമുഖങ്ങളിലെ ഈ പോരാളിയെ പൊതുജനം കണ്ടിരുന്നത്. അഴിമതിക്കെതിരായ വി.എസ്സിന്റെ പോരാട്ട വീര്യത്തിന്റെ ചൂടറിഞ്ഞവര്‍ പ്രതിയോഗികളായി അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തുണ്ടാകുമെന്നതില്‍ സംശയമില്ല. എന്തിനും പോന്നവരുടെ നീണ്ടനിരയാണ് പ്രതിയോഗികളായി വി.എസ്സിന് മുന്നിലുളളത്. ശത്രുപക്ഷത്ത് നില്‍ക്കുന്നവരെ ആജ• ശത്രുക്കളായി പ്രഖ്യാപിക്കുന്ന രീതിയാണ് വി.എസ്സിനെന്നാണ് കേട്ടറിവ്. പൊതുമുതല്‍ കട്ട് മുടിക്കുന്നവരോടും, അഴിമതിക്കാരോടും, പെണ്‍വാണിഭക്കാരോടും വിട്ട് വീഴ്ച്ചയില്ലെന്ന് വി.എസ് തന്നെ പല ആവര്‍ത്തി പറഞ്ഞിട്ടുമുണ്ട്. ഇങ്ങനെ വെറുക്കപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവര്‍ വി.എസ്സുമായി ബന്ധപ്പെട്ടുളള വീഴ്ച്ചകള്‍ പരമാവധി പൊലിപ്പിക്കുമെന്നതില്‍ സംശയമില്ല. അതിനവരെ കുറ്റം പറയാനുമാകില്ല. അല്ലാതെ വി.എസ് പ്രതികരിച്ച പോലെ ചിലര്‍ സംഘമായി ഗൂഡാലോചന നടത്തി കൃത്രിമമായുണ്ടാക്കിയതാണ് തനിക്കെതിരായ ഭൂമി ദാന കേസെന്നത് വിശ്വസിക്കാനാകില്ല. പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം എതിരാളിയുടെ ചിറകരിയാന്‍ കളളക്കേസ് സൃഷ്ടിച്ചുണ്ടാക്കുകയെന്ന നെറികേടിലേക്ക് തരംതാഴില്ലെന്ന ഉത്തമവിശ്വസമാണ് ഇങ്ങനെ കരുതാന്‍ നിര്‍ബന്ധിതമാക്കുന്നത്.
വിജിലന്‍സ് കോടതിയിലെ വിചാരണക്കൊടുവില്‍ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്തി വി.എസ് തിരിച്ചുവരേണ്ടത് രാഷ്ട്രീയത്തിലെ മൂല്യങ്ങളെ കുറിച്ച് സ്വപ്നം കാണുന്നവര്‍ക്ക് അനിവാര്യമാണ്. ചക്കരകുടത്തില്‍ കയ്യിട്ട് വാരാത്തവരായി ആരുമില്ലെന്ന പൊതുനിലപാടിലേക്കാണ് വിജിലന്‍സ് കോടതി വിധി വിരല്‍ ചൂണ്ടപ്പെടുന്നതെങ്കില്‍ നിസ്സഹായതയോടെ മനസ്സില്‍ കടിച്ചമര്‍ത്തിയ അമര്‍ഷവുമായി കഴിഞ്ഞുകൂടുന്നവര്‍ക്ക് കാലം തള്ളിനീക്കാനേ തരമുളളൂ.



Comments

  1. നിസ്സഹായതയോടെ മനസ്സില്‍ കടിച്ചമര്‍ത്തിയ അമര്‍ഷവുമായി കാലം തള്ളിനീക്കുന്ന ദുരവസ്ഥയിലേക്ക്
    ഈ ജനത തള്ളപ്പെടരുതേ എന്നാണ് പ്രാര്‍ത്ഥന. ഇത് വി.എസ്സിനോടോ അല്ലെങ്കില്‍ ആ പാര്‍ട്ടിയോടോ ഉള്ള
    പൂര്‍ണ തൃപ്തി കൊണ്ടൊന്നുമല്ല.. ചക്കരകുടത്തില്‍ കയ്യിട്ട് വാരാത്തവരായി ആരുമില്ലെന്ന പൊതുനിലപാടില്‍
    നിന്ന് മാറി നില്‍ക്കുന്നവരായി ചിലരെങ്കിലും നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ ഉണ്ടായിക്കാനാനുള്ള ആഗ്രഹം
    കൊണ്ടാണ്. പള്ളിക്കൂടം ബ്ലോഗ്സ്പോട്ടിനു എല്ലാവിധ ആശംസകളും നേരുന്നു. മനസ്സ് നിറക്കുന്ന എഴുത്തുകളും
    ലേഘനങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ പ്രതീകങ്ങള്‍ ഉണ്ടാകനമെന്നെ അര്‍ത്ഥമാക്കുന്നുള്ളൂ.അത് ആരായാലും സമൂഹത്തിന്റെ മനസാക്ഷിയാണ് അവരിലുടെ പ്രതിഫലിക്കുക.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്