ന്യൂസ് മേക്കറുകളാകാന്‍ സി.പി.എം സമ്മേളനങ്ങള്‍
ചാനലുകള്‍ ഈ വര്‍ഷത്തെ ന്യൂസ്മേക്കറെ കണ്ടെത്താനുള്ള തീവ്രയത്നത്തിലാണ്. നാട് ചുറ്റിയും, എസ്.എം.എസ്സിലൂടെയും, ഗ്രൂപ്പ് ഡിസ്കഷന്‍ വഴിയുമൊക്കെ വാര്‍ത്തയിലെ താരത്തെ തേടി ചാനലുകള്‍ അലയുകയാണ്. ഒരു പ്രത്യേക കാലയളവില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും, വാര്‍ത്തയാകാന്‍ പാകത്തില്‍ സാമൂഹികമായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയെന്നതാണ് ന്യൂസ്മേക്കറാകാനുള്ള യോഗ്യതയെന്നാണ് പൊതുവായ വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന കാലയളവിലെ ന്യൂസ്മേക്കര്‍ അവാര്‍ഡുകള്‍ക്ക് മറ്റാരെയെങ്കിലും തിരഞ്ഞ് പോകേണ്ടതുണ്ടോ. വാര്‍ത്തകളില്‍ സി.പി.എം സമ്മേളനങ്ങള്‍ ഇടം പിടിക്കുന്നത് കണ്ട് മറ്റു പാര്‍ട്ടിക്കാര്‍ക്ക് വല്ലതും തോന്നുന്നതിനെ കുറ്റം പറയാനാകില്ല. ഇവരെ പോലെതന്നെ സമ്മേളനം നടത്തുന്ന, ഒരേ രക്തത്തില്‍ പിറന്ന വേറെയും പാര്‍ട്ടികള്‍ ഇവിടെ ജീവനോടെയുണ്ടന്ന് ക്യാമറയും തൂക്കി നടക്കുന്ന ചാനലുകാര്‍ ഓര്‍ക്കണം. മരുന്നിനെങ്കിലും സമ്മേളന വാര്‍ത്ത കൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് പന്ന്യന്‍ സഖാവിന് അന്ന് അങ്ങിനെയൊക്കെ പറയേണ്ടി വന്നത്. ഏതോ ഒരു ചാനല്‍ റിയാലിറ്റിഷോയില്‍ മുകേഷ് ചോദിച്ച പോലെയായിരുന്നു പന്ന്യന്‍ സഖാവിന്റെ വെല്ലുവിളി. സോഷ്യലിസ്റ് മത്സരത്തിന് ഞങ്ങള്‍ റെഡി; ഏറ്റുമുട്ടാന്‍ നിങ്ങളോ. ഇത് കേട്ട് എ.കെ.ജി സെന്ററിലിരുന്ന് വാര്‍ത്ത കണ്ടിരുന്ന നേതാക്കള്‍ അന്തം വിട്ടെന്നാണ് മറ്റൊരു വാര്‍ത്ത. തിരുവനന്തപുരത്തും കൊല്ലത്തുമായി നടക്കുന്ന കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ സംസ്ഥാന സമ്മേളനങ്ങള്‍ സോഷ്യലിസ്റ് മത്സരത്തിന് വേദിയാകുന്നതെങ്ങിനെയെന്നത് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടാത്ത ഒന്നാണ്. ചാനലുകളില്‍ വാര്‍ത്ത വരുത്തുക എന്നതാണ് മത്സരം എന്നതിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ പന്ന്യന്‍ സഖാവിന്റെ പാര്‍ട്ടിയുടെ കോപ്പുകൂട്ടല്‍ വൃഥാവിലാകുമെന്നതില്‍ തര്‍ക്കമില്ല. സമ്മേളന ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലെ മുഴുവന്‍ ബ്യൂറോകളും അടച്ചുപൂട്ടി തിരുവനന്തപുരത്ത് കുറ്റിയടിക്കാനാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും, ക്യാമറമാന്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. സി.പി.എം സമ്മേളന നഗരിക്ക് മുന്നിലെ കവാടം സ്ഥാപിക്കുന്നത് മുതല്‍ കൊടി തോരണങ്ങള്‍ അഴിച്ചുമാറ്റുന്നത് വരെയുള്ളത് തല്‍സമയം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചാനല്‍ പ്രവര്‍ത്തകര്‍.

 സമ്മേളന ദിവസങ്ങളില്‍ പിണറായി വിജയന്റെയും, വി.എസ് അച്ചുതാനന്ദന്റേയും ശരീര ഭാഷയിലേതുള്‍പ്പെടെ ഓരോ ചലനങ്ങളും വിശകലനം ചെയ്യാനും, സൂക്ഷ്മതയോടെ ക്യാമറയില്‍ പകര്‍ത്താനും പ്രത്യേക ടീമിനെ തന്നെ ചുമതലപ്പെടുത്തിയതായാണറിയുന്നത്. സി.പി.എം സമ്മേളന ദിവസങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടെങ്ങാനും പൊട്ടിയാല്‍ ഈ വാര്‍ത്ത അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്നതിനെ കുറിച്ചും ചാനല്‍ എഡിറ്റോറിയല്‍ മീറ്റിംഗ് ഇപ്പോള്‍ തന്നെ ആലോചിച്ചുറപ്പിച്ചതായും അറിയുന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ചാനല്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സി.പി.എം സമ്മേളനങ്ങളോളം പ്രധാന്യമര്‍ഹിക്കുന്നതല്ല മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെന്ന് അറിയാത്തവരല്ല ഇവിടത്തെ പ്രേക്ഷക ലോകം. എന്തും വാര്‍ത്തയാകുന്ന രീതിയിലേക്ക് മാധ്യമലോകം താഴോട്ട് വളര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ സി.പി.എം സമ്മേളനങ്ങളിലെ ഒരോ ചലനങ്ങളും ചാനലുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നവരുടെ മുന്നിലേക്കെത്തിക്കുന്നതില്‍ തെറ്റുപറയാകില്ല. വസ്തുതകളോടൊപ്പം ആകാംഷയും, നൈമിഷികതയും ചാലിച്ച ചാനല്‍ വാര്‍ത്തകള്‍ സി.പി.എം സമ്മേളനങ്ങളെ ഉഗ്രപ്രതാപത്തിന്റെ അടയാളങ്ങളായാണ് കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും, ഇതര ബഹുജന സംഘടനകളും അവരുടെ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും പൊതു സമൂഹത്തിലേക്കെത്തിക്കാനും, മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും പെടാപാട് പെടുമ്പോഴാണ് ചര്‍ച്ചകളും, ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചകളുമായി യാതൊരു ഊര്‍ജ്ജവും ചെലവഴിക്കാതെ സി.പി.എം സമ്മേളനങ്ങള്‍ പത്ര ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സി.പി.എം വാര്‍ത്തകളെ സംബന്ധിച്ച് മാധ്യമ സിന്‍ഡിക്കേറ്റെന്ന ആക്ഷേപം പാര്‍ട്ടി സെക്രട്ടറി ഇടതടവില്ലാതെ ഉരുവിടുന്നുണ്ടെങ്കിലും ഇത്തരം വാര്‍ത്തകളെ പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും ഇഷ്ടപ്പെടുന്നുവെന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം. വിമര്‍ശനാത്മകമായാണെങ്കിലും മാധ്യമങ്ങളില്‍ പൊതുസമൂഹത്തിലും നിറഞ്ഞുനില്‍ക്കുക എന്നത് സംഘടനാപരമായി ഗുണകരമാണെന്ന് ഇവര്‍ തിരിച്ചറിയുന്നു. വാര്‍ത്തകള്‍ ചോര്‍ത്തുന്നതും, ചോരുന്നതും തടയാന്‍ നടപടികളും മുന്‍കരുതലുകളും പാര്‍ട്ടി ശക്തമായി സ്വീകരിക്കുമ്പോള്‍ തന്നെയാണ് അടച്ചിട്ട മുറികളിലെ ചര്‍ച്ചകള്‍ വള്ളിപുളളിവിടാതെ പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നത് ഓര്‍ക്കണം. പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയത നിലനിന്ന  കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്കാണ് സി.പി.എം സംഘടനപരമായി വളര്‍ച്ചയുടെ മുഴുവന്‍ പടവുകളും പിന്നിട്ടതെന്നത് ശ്രദ്ധേയമാണ്.

 സി.പി.എമ്മിനകത്ത് നേതാക്കള്‍ക്കിടയിലെ ചേരിതിരിവിന് ചരിത്രത്തോളം പഴക്കമുണ്ടെങ്കിലും വി.എസ്, പിണറായി പക്ഷമെന്നത് മാധ്യമ അകമ്പടിയോടെ വളര്‍ന്നുപന്തലിച്ച സംഘടനാ സമസ്യയാണ്. ഇങ്ങിനെയൊരു ചേരിയോ, വിഭാഗീയതയോ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നടന്നുവരുന്ന സി.പി.ഐ സമ്മേളനങ്ങള്‍ക്ക് തുല്ല്യമായ പ്രാധാന്യം മാത്രമേ സി.പി.എം സമ്മേളനങ്ങള്‍ക്കും ന്യൂസ് ഡസ്ക്കുകളില്‍ ലഭിക്കുവെന്ന പന്ന്യന്‍ സഖാവിന്റെ കണ്ടെത്തല്‍ വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദത്തിലൂടെ നോക്കിയാല്‍ ശരിയാണെന്ന് പറയാം. സി.പി.എം ജില്ല സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ അരമണിക്കൂര്‍ വാര്‍ത്തകളിലെ തലക്കെട്ടുകളിലും, രാത്രി ഒമ്പത് മണിമുതലുള്ള ഒരു മണിക്കൂര്‍ ചര്‍ച്ചയിലും ജില്ല സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് പ്രധാനവിഷയങ്ങളായി മാറിയിരിക്കുന്നത്. കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന് കെട്ടിയ കൊടി തോരണങ്ങള്‍ അഴിച്ചുമാറ്റുന്നത് വരെ ഇതുതുടരും. അതുവരെ രാജ്യം അടിമേല്‍ മിറഞ്ഞാലും അവയിലൊന്നും ന്യൂസ് വാല്യു കാണാന്‍ ചാനലുകാര്‍ക്ക് സൌകര്യമില്ല. സി.പി.എമ്മിന്റെ സമ്മേളന, യോഗ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് പ്രേക്ഷകരുടെ താല്‍പര്യം മുന്‍നിറുത്തിയാണോ എന്നുചോദിച്ചാല്‍ അതേയെന്നും അല്ലയെന്നും പറയാം. അടച്ചിട്ട മുറിയില്‍ ഉരുക്ക് കവജം കണക്കെയുള്ള പ്രതിരോധം തീര്‍ത്ത് നടക്കുന്ന ചര്‍ച്ചകള്‍ പുറത്ത് ക്യാമറയും, മൈക്കും തൂക്കി നില്‍ക്കുന്ന ഞങ്ങള്‍ക്ക് കിട്ടാന്‍ ഒരുപണിയുമില്ലെന്ന്, ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ലെന്ന് സൌമ്യമായി പറയുന്ന നേതാവിനെയും ഫ്ളാഷ് ന്യൂസുകള്‍ മിന്നിമായുന്നത് വാപൊളിച്ച് നോക്കിയിരിക്കുന്ന പ്രേക്ഷക ലോകത്തേയും ബോധ്യപ്പെടുത്താനാണോ എന്നുചോദിച്ചാല്‍ അതിന്റെ ഉത്തരവും മേല്‍ പറഞ്ഞതുതന്നെ. വിഭാഗീയത കൊടുമുടി കയറിയ മലപ്പുറം, കോട്ടയം സമ്മേളനങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം സമ്മേളനത്തില്‍ കാര്യമായ വടംവലികളൊന്നുമുണ്ടാകില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ വാര്‍ത്ത ചാനലുകളുടെ എണ്ണം കോട്ടയം സമ്മേളനത്തിന് ശേഷം കൂടിയെന്നതുകൊണ്ട് തിരുവനന്തപുരം സമ്മേളനം പൊടി പാറുകതന്നെ ചെയ്യും. നിങ്ങളില്ലാതെ എന്താഘോഷം എന്ന് പറഞ്ഞതുപോലെ സി.പി.എമ്മും, വിഭാഗീയതയുമില്ലാതെ എന്ത് വാര്‍ത്ത ചാനല്‍. സി.പി.എം വാര്‍ത്തകളോടുള്ള ചാനലുകാരുടെ അത്യുത്സാഹം ഗുണകരമായ രീതിയില്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന ഗവേഷണത്തിലാണ് എ.കെ.ജി സെന്ററിലെ റിസര്‍ച്ച് വിംഗ്. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ആക്ഷേപിക്കുന്നവര്‍ തന്നെ അതിനെ ആശ്രയിക്കുന്നുവെന്ന വി.എസ്സിന്റെ പഴയ സൂപ്പര്‍ ഡയലോഗ് സി.പി.എം വാര്‍ത്തകളുടെ കാര്യത്തില്‍ പൂര്‍ണ്ണ ശരിയാണ്. ഇരുപക്ഷവും തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി വാര്‍ത്ത ചോര്‍ത്തിനല്‍കാന്‍ മത്സരിക്കുന്നുവെന്നതാണ് സി.പി.എം വാര്‍ത്തകള്‍ ചാനല്‍ ഫ്ളാഷ് ന്യൂസുകളിലെ സ്ഥിരം സാന്നിധ്യമാകുന്നതിലെ രഹസ്യം. തികച്ചും സംഘടനാപരമായ ആഭ്യന്തര ചര്‍ച്ചകള്‍ പോലും പ്രാധാന്യമുള്ള വാര്‍ത്തകളുടെ രൂപത്തില്‍ അവതരിപ്പിച്ച് മലയാളിയുടെ ചിന്താബോധത്തില്‍ അമിത ബാധ്യത കയറ്റിവെക്കാനാണ് വാര്‍ത്ത ചാനലുകള്‍ ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ വാര്‍ത്ത ചാനലുകള്‍ നടത്തിയ ധാര്‍മ്മികമായ ഇടപെലുകളെ വിസ്മരിച്ചുകൊണ്ടല്ല ഈ വിമര്‍ശനങ്ങള്‍. വാര്‍ത്തകള്‍ക്ക്  മുന്‍ഗണന ക്രമം നിശ്ചയിക്കുന്നിടത്ത് വീഴ്ച്ച സംഭവിക്കുന്നുണ്ടോയെന്നതാണ് ഇത്തരമൊരു വിമര്‍ശനത്തെ പ്രസക്തമാക്കുന്നതെന്ന് തോന്നുന്നു. 
   

Comments

  1. പ്രിയ സുഹൃത്തേ ... ന്യൂസ് ഉണ്ടാക്കാന്‍ പറയുന്നതും അതുണ്ടായാല്‍ എങ്ങനെ ഉണ്ടായി എന്ന് പറയുന്നതുമെല്ലാം ഒരു കമ്യൂണിസ്റ്റ് സിന്റികേറ്റാണന്ന് താങ്കള്‍ക്ക് അറിയില്ലേ ഇല്ലെങ്കില്‍ പീണറായി സഖാവിനോട് ചോദിയ്ക്കുക.

    ReplyDelete
  2. ലേഖനം നന്നായിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടാണ് സിപിഎം സമ്മേളനങ്ങള് വാര്ത്തയില് ഇടം നേടുന്നുവെന്ന് മനസിലാക്കാനുള്ള രാഷ്ട്രീയബോധവും അറിവും പ്രിയ ലേഖകന് ഇല്ലാതെപോയെന്ന് പറയേണ്ടിവന്നതില് ഖേദിക്കുന്നു. പിന്നെ ലേഖനത്തിന് കൊഴുപ്പുകൂട്ടാനായി ചാനല് എഡിറ്റോറിയല് ബോര്ഡ് തീരുമാനങ്ങള് ലേഖകന് തന്നെ എടുത്തതും വളരെ മനോഹരമായ ബോറാണ്. കൊഴുപ്പിക്കാനായാലും അല്പം യാഥാര്ത്ഥ്യമല്ലേ നല്ലത് സുഹൃത്തേ

    ReplyDelete
  3. വിമര്‍ശനം പൂര്‍ണ മനസ്സോടെ ഉള്‍കൊള്ളുന്നു.ചാനല്‍ പ്രവര്‍ത്തകന്‍ എന്ന നിലയിലെ താങ്കളുടെ വികാരവും തിരിച്ചറിയുന്നു.പൊതു സമുഹത്തിന്റെ രാഷ്ട്രിയ ബോധാമേ എനിക്കുള്ളൂ എന്നതിനാല്‍ അത് കുറവായിരിക്കാം.ചാനലുകളുടെ ഇടപെടലുകളെ ഒരുതരത്തിലും ചെറുതായി കണ്ടിട്ടില്ല.അക്കാര്യത്തില്‍ ചാനലുകാരുടെ വിവരം എനിക്ക് ഉണ്ടെന്നാണ് വിശ്വാസം.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്