വില്‍ക്കാനുണ്ട് അന്ധവിശ്വാസങ്ങള്‍


നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണ് കേരളത്തിന്റേത്. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ഇത്തരം പ്രസാഥാനങ്ങളുടെ മുന്നേറ്റം സാധ്യമായിട്ടുണ്ട്. മലയാളിയുടെ ഉദ്ബുദ്ധതക്ക് പ്രധാന കാരണവും ഇതുതന്നെ. അന്ധവിശ്വാസങ്ങളുടേയും ഉച്ചനീചത്തങ്ങളുടേയും കൂത്തരങ്ങായിരുന്ന നമ്മുടയീ കൊച്ചു സംസ്ഥാനത്തെ സാംസ്കാരികതയുടെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തിക്കുന്നതില്‍ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പങ്ക് വില കുറച്ച് കാണാനാവില്ല. മലയാളക്കര അന്ധവിശ്വാസ മുക്തമാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും വലിയൊരളവുവരെ ചൂഷണ രഹിത മത വിശ്വാസം പ്രാവര്‍ത്തികമാകുന്നതില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സാധ്യമായത് ചെയ്യാനായിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മനുഷ്യദൈവങ്ങുളുടേയും, ഭര്‍ഗ്ഗകളുടേയും, വാഴ്ത്തപ്പെട്ടവരുടെ പുണ്യകേന്ദ്രങ്ങളുടേയും സാന്നിദ്ധ്യം നിലനിറുത്തിക്കൊണ്ട് തന്നെയായിരുന്നു വിത്യസ്ത മതവിഭാഗങ്ങളിലെ പരിഷ്കരണ മുന്നേറ്റങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയത്. സ്വയം മാറ്റത്തിന് വിധേയമാകാത്തിടത്തോളം കാലം ഒരു സമൂഹത്തേയും പരിവര്‍ത്തിപ്പിക്കില്ലെന്ന ദൈവിക വാക്യം നവോത്ഥാന സംരംഭങ്ങള്‍ക്ക് പ്രചോദനമായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായുള്ള ചൂഷണങ്ങളെ തകര്‍ത്തെറിഞ്ഞ് മനുഷ്യനില്‍ നിര്‍ഭയത്വം സാധ്യമാക്കാന്‍ കഴിഞ്ഞുവെന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായുണ്ടായ ഒന്നാമത്തെ പരിവര്‍ത്തനം. ഉച്ചനീചത്തങ്ങളും, വിശ്വാസവൈകല്യങ്ങളും ബന്ധനസ്ഥമാക്കപ്പെട്ട സമൂഹത്തെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കായെന്നത് ചെറിയകാര്യമല്ല. വിശ്വാസത്തിന്റെ തെളിമയും, ആചാരങ്ങളുടെ മൂല്യവും പുനപ്രതിഷ്ഠിക്കാനായതിലൂടെ ആത്മീയമായ പരിഷ്കരണവും ഭൌതികമായ മുന്നേറ്റവും ഒരുപോലെ സാധ്യമാക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു. മുസ്ളിം സമുദായത്തിനകത്ത് നടന്ന നവോത്ഥാന മുന്നേറ്റം ഇതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു. വിശ്വാസവും ആചാരങ്ങളും ചൂഷണോപാധിയായി തിരിച്ചറിയാനാകാത്തവിധം മാറ്റപ്പെട്ട കാലത്തായിരുന്നു ഇസ്ലാമിക നവോത്ഥാന മുന്നേറ്റങ്ങള്‍ മലയാളക്കരയില്‍ ആരംഭിക്കുന്നത്. സനാഉല്ല മക്തിതങ്ങളും, വക്കം അബ്ദുല്‍ കാദര്‍ മൌലവിയും തൊടുത്തുവിട്ട തീപന്തങ്ങള്‍ അഗ്നിഗോളങ്ങളായി രൂപാന്തരപ്പെട്ടപ്പോള്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് മുസ്ലിം സമുദായം സാക്ഷ്യം വഹിച്ചത്. ലുങ്കിത്തുണിയും, വെള്ള ബനിയനും, പച്ച അരപ്പട്ടയും, മൊട്ടത്തലയുമായി സമൂഹത്തിനുമുന്നില്‍ എന്നും പരിഹാസ്യ കഥാപാത്രമായി കഴിഞ്ഞുകൂടിയിരുന്ന മാപ്പിളസമുദായത്തെ അധികാരകേന്ദ്രങ്ങളുടെ കുഞ്ചിക സ്ഥാനങ്ങളിലേക്കും, ഉന്നതവിദ്യഭ്യാസ രംഗത്തെ അഭിമാന നേട്ടങ്ങളിലേക്കും എടുത്തുയര്‍ത്തിയത് നവോത്ഥാന മേഖലയിലെ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു.
 ഇംഗ്ളീഷ് നരകത്തിലെ ഭാഷയാണെന്നും, സ്ത്രീ വീടിനു പുറത്തിറങ്ങുന്നതും വിദ്യാഭ്യാസം നേടുന്നതും മത വിരുദ്ധമാണെന്നും ഫത്വ നല്‍കിയിരുന്നു. നേര്‍ച്ചയുടേയും വഴിപ്പാടുകളുടേയും പേരില്‍ പൌരോഹിത്യത്തിന്റെ വിളയാട്ടമായിരുന്നു മുസ്ലിം സമുദായത്തിലുണ്ടായിരുന്നത്. ജിന്നും, കുട്ടിച്ചാത്തനും ഈ സമുദായത്തെ വിറപ്പിച്ചു നിറുത്തിയിരുന്ന കാലമുണ്ടായിരുന്നു.  മാരണവും, മന്ത്രവാദവും, കണ്ണേറും ഈ സമുദായത്തെ നിര്‍ഭയത്തിന്റെ കൂടാരമാക്കിമാറ്റി. മനുഷ്യശരീരത്തില്‍ പിശാച് കയറുന്നതും, ഇതിനെ അടിച്ചിറക്കുന്നതും പതിവ് രീതിയായിരുന്നു. ദൈവിക സാമീപ്യത്തിന് പണവും നൈവേദ്യങ്ങളും അര്‍പ്പിക്കണമെന്ന രീതി വ്യവസ്ഥാപീതമായി സ്ഥാപിക്കപ്പെട്ടു. ഏകദൈവ ആരാധന എന്നത് മഖാമുകളിലേക്കും ജാറങ്ങളിലേക്കും വഴി മാറപ്പെട്ടു. യഥാര്‍ത്ഥ വിശ്വാസങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും പകരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുമ്പോഴാണ് മുജാഹിദ് പ്രസ്ഥാനം സമുദായത്തിനിടയിലെ നവോത്ഥാന മുന്നേറ്റം ഏറ്റെടുക്കുന്നത്. മനസ്സിലും ശരീരത്തിലും ബന്ധിക്കപ്പെട്ട വിശ്വാസ വൈകല്യത്തിന്റെ ഉറുക്കുകള്‍ പൊട്ടിച്ചെറിയുകയും സമുദായത്തെ നിര്‍ഭയത്വത്തിലേക്ക് വഴിനടത്തുകയും ചെയ്തു. പാതിരാവുകളില്‍ പോലും പള്ളിക്കാടുകള്‍ക്കടുത്ത് കൂടെ നടക്കാന്‍ സമുദായത്തെ പര്യാപ്തമാക്കുകയും തെളിമയാര്‍ന്ന വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. അഞ്ച് പതിറ്റാണ്ടിലേറെ കാലം സംഘടിതമായ നവേത്ഥാന മുന്നേറ്റം സാധ്യമാക്കാനായ മുജാഹിദ് പ്രസ്ഥാനത്തിന് ഇടക്കാലത്ത് വെച്ച് ദൌര്‍ഭാഗ്യകരമായ പിളര്‍പ്പിനെ നേരിടേണ്ടിവന്നു. ആദര്‍ശവ്യതിയാനം എന്നതായിരുന്നു മറുവിഭാഗത്തിനെതിരെ ഔദ്യോഗിക വിഭാഗം എന്നവകാശപ്പെട്ടവര്‍ നിരത്തിവെച്ച ചാര്‍ജ് ഷീറ്റിലെ ഒന്നാമത്തെ കുറ്റം.  ഒരു വിശ്വാസിയുടെ വിശ്വാസത്തെ ആര്‍ ചോദ്യം ചെയ്തുവോ അവരുടെ വിശ്വാസമായിരിക്കും തകരുകയെന്ന പ്രവാചക വചനത്തിന്റെ പൊരുള്‍ മുജാഹിദ് പിളര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുലര്‍ന്നിരിക്കുന്നുവെന്ന് വേണം കരുതാന്‍.  ആദര്‍ശ വ്യതിയാന ആരോപണം ഹുസൈന്‍ മടവൂരിനും, സംഘത്തിനും മേല്‍ ചാര്‍ത്താന്‍ നാടുനീളെ പ്രസംഗിച്ചു നടന്നവരുടെ ഇപ്പോഴത്തെ നിലപാടുകള്‍ ഇസ്ലാമിന് അന്യവും, വിശ്വാസത്തില്‍ നിന്ന് പുറത്ത് പോകുന്നതുമാണെന്ന് അവരുടെ നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അബ്ദുറഹിമാന്‍ ഇരിവേറ്റിയുടെ അവതാരികയില്‍ അവരുടെ തന്നെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഘം കെ.പി.കെ അബ്ദുള്ള രചിച്ച “അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി” എന്ന പുസ്തകം ഇതിന് ലിഖിത രേഖയാണ്. നവേത്ഥാന മുന്നേറ്റം സാധ്യമാക്കിയെന്നവകാശപ്പെടുന്നവര്‍ തന്നെ അന്ധവിശ്വാസ പ്രചാരണത്തിന്റെ കുട ചൂടുന്നവരായി മാറുകയെന്ന അത്ഭുതകരമായ പരിവര്‍ത്തനമാണ് ഇവിടെ സാധ്യമായിരിക്കുന്നത്. മനുഷ്യനെ അഭൌതികമായി സഹായിക്കുവാനോ, ദ്രോഹിക്കുവാനോ സൃഷ്ടികളുടെ കൂട്ടത്തില്‍പ്പെട്ട ആര്‍ക്കുമാകില്ലെന്ന ഏകദൈവ ആരാധനയുടെ അടിസ്ഥാന ശിലയുടെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് ഏറ്റവും പുതിയ അന്ധവിശ്വാസത്തെ ഇവര്‍ വിലയ്ക്ക് വാങ്ങിയത്. ജിന്നും, പിശാചും മനുഷ്യനെ അഭൌതികമായി സഹായിക്കുമെന്നും, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപ്പെടുന്നുമെന്നും ഇവര്‍ വാധിക്കുകമാത്രമല്ല വിശ്വാസിക്കുകയും ചെയ്യുന്നു. പള്ളിക്കാടുകാടുകളിലും ഒഴിഞ്ഞ വീടുകളിലും ജിന്നും പിശാജും വിഹരിക്കുന്നുണ്ടാകുമെന്ന പഴമക്കാരന്റെ വിശ്വാസത്തെ എരിവും പുളിയും ചേര്‍ത്താണ് ഇവര്‍ പുനപ്രതിഷ്ഠിച്ചിരിക്കുന്നത്.  “തെങ്ങിന് താഴേയും വടക്കിനിയുടെ പിറകിലും റൂമിലെ സ്റൂള്‍ മാറ്റിയിടുമ്പോള്‍ അവിടേയും, മേശവലിപ്പിലുമൊക്കെ ജിന്നുണ്ടാകുമത്രേ! അവരെ നോവിക്കാതെ നോക്കാന്‍ നാം ജാഗ്രത പുലര്‍ത്തണമെത്രേ!! ജിന്ന് പാമ്പായും വരും! ഭര്‍ത്താവില്ലാത്താപ്പോള്‍ ജിന്ന് ഭര്‍ത്താവിന്റെ രൂപം പൂണ്ട് വന്ന് ഭാര്യയെ ചതിക്കുമത്രേ. അതില്‍ കുട്ടികള്‍ ഉണ്ടാകുമത്രേ!!!..........ഇക്കാലമത്രയും ഒരു ജിന്ന് സാമ്പിളിന് പോലും ഒരു മുജാഹിദ് കുടുംബത്തില്‍ കയറിയിരുന്നില്ല.  പക്ഷേ പെട്ടന്നിതാ തുരുതുരാ ജിന്ന് കയറ്റങ്ങള്‍!! മുണ്ടേങ്ങരയില്‍ തുടങ്ങിയ ജിന്ന് കയറ്റം കണ്ണൂരും തലശ്ശേരിയുമൊക്കെ കടന്ന് മുജാഹിദ് കേന്ദ്രമായ പുളിക്കലുമെത്തി”.  മുജാഹിദ് പ്രസ്ഥാനത്തില്‍ മുളച്ചു പൊന്തിയ ചില വിശച്ചെടികളെ കുറിച്ച് ഔദ്യോഗിക വിഭാഗമെന്നവകാശപ്പെടുന്നവരുടെ തന്നെ സംസ്ഥാന നേതാവ് അബ്ദുറഹിമാന്‍ ഇരിവേറ്റിയുടെ വാക്കുകളാണിത്. ഗൌരവമല്ലേ വിഷയങ്ങള്‍.  താഴോട്ട് നീളുന്ന താടിയും മേലോട്ടുയരുന്ന പാന്റുമായി നവയാഥാസ്തികത്വത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിറങ്ങിയവര്‍ ആലോചിക്കുന്നുണ്ടോ. നിങ്ങള്‍ പറയുന്നത് എന്ത് എന്ന്. കല്ലും മുളളും നിറഞ്ഞ വഴികളെ രാജപാതകളാക്കി തീര്‍ത്ത നവോത്ഥാന നായകരുടെ ശ്രമങ്ങളെ തല്ലിക്കെടുത്താനാണിവര്‍ ഇറങ്ങിപ്പെട്ടിരിക്കുന്നത്.  ഇവരുടെ നാവുകള്‍ക്കും, തൂലികള്‍ക്കും കൂച്ചുവിലങ്ങിടേണ്ടവര്‍ അനങ്ങുന്നില്ല. ആദര്‍ശ വ്യതിയാനമെന്ന ഇല്ലാകഥായുടെ പേരില്‍ 2002 - ല്‍ അച്ചടക്ക നടപടികളുടെ വാളോങ്ങിയവര്‍ ഇപ്പോള്‍ മൌനികളായിരിക്കുന്നതിലൂടെ മുസ്ലിം സമുദായത്തെ അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്കെത്തിക്കാന്‍ ചൂട്ട് പിടിക്കുന്നു. കണ്ണേറും, കറുത്തനായയും, കറുത്ത പൂച്ചയും, പല്ലിവധവും, മാരണത്തിന്റെ യാഥാര്‍ത്ഥ്യവുമൊക്കെ ഭീതിയുടെ അടയാളങ്ങളായി പുനപ്രതിഷ്ഠിക്കപ്പെടുകയാണ്.  പ്രായോജകര്‍ നവോത്ഥാനമെന്ന നാലക്ഷരം എവിടെയോ തയമ്പായി കൊണ്ടുനടക്കുന്നവരാണെന്ന പ്രത്യേകതയും ഉണ്ട്.
                                                                       കെ.വി. നദീര്‍          
    

Comments

  1. Dear Nadheer,
    I Cant agree completely with you, I hope you are trying to promot Wahabism, So sorry ....

    Noufal kv

    ReplyDelete
  2. അസ്സലാമു അലൈകും...ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുന്‍ കാല പണ്ഡിതന്മാര്‍ വളരെ ക്ലേശം സഹിച്ചാണു ഇന്നു നമ്മള്‍ അനുഭവിക്കുന്ന സൗകര്യത്തില്‍ ഈ പ്രസ്ഥാനത്തെ നമ്മിലേക്കു എത്തിച്ചു തന്നതു...ഇനി നിങ്ങള്‍ സൂക്ഷിച്ചു കൊണ്ടു നടക്കുകയും ,അടുത്ത തലമുറക്കു നിങ്ങള്‍ കൈമാറുകയും ചെയ്യുക എന്ന വസിയ്യത്തോടെ..എന്നാല്‍ നമ്മള്‍ ചെയ്തു വെച്ചതോ...എന്തെല്ലാം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍നിന്നു അടര്‍ത്തി മാറ്റാന്‍ മുന്‍ കാലക്കാര്‍ അഹോരാത്രം പണി യെടുത്തോ.. അതെല്ലാം ഒന്നൊന്നായി തിരിച്ചു കൊണ്ടുവരുവാന്‍ ഓടിനടക്കുന്നു...അടുത്ത തലമുറ നമ്മെ വിചാരണ ചെയ്യില്ലെ...അല്ലാഹുവിന്റെവിചാരണ വേറെയും...പടച്ചോന്‍ കാക്കട്ടെ..

    ReplyDelete
  3. ക്ഷമിക്കണം..അഭിപ്രായം എഴുതാന്‍ അതിനിടക്കു വിട്ടു പോയി...എന്തു അഭിപ്രായം എഴുതാനാണു.??..കാലം നിങ്ങളില്‍ അര്‍പ്പിച്ച ഡ്യൂട്ടി നിങ്ങള്‍ നിര്‍ വഹിക്കുന്നു...ഈ ഡ്യൂട്ടി തിരിച്ചറിഞ്ഞു നിങ്ങളെപ്പോലുള്ളവര്‍ ഈ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ട്പോകുന്നത് കൊണ്ടാണു ഇസ്ലാഹി പ്രസ്ഥാനം വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരുടെ ശ്രമത്തെ അതിജീവിച്ചു മുന്നോട്ട് പോകുന്നതു..മാര്‍ഗ്ഗത്തില്‍ അല്ലാഹുവിന്റെ സഹായം നിങ്ങള്‍ക്കുണ്ടാകും...ഉണ്ടാകണമല്ലൊ...അതു അങ്ങനെയാണു..എന്റെയും , എന്നെപ്പോലെയുള്ള അജ്ഞാതരായ ആയിരക്കണക്കിലുള്ള ഇസ്ലാഹിപ്രസ്ഥാനം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനില്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെയും ദു'ആ നിങ്ങളുടെ ചിന്തക്കും, തൂലികക്കും കരുത്തേകിക്കൊണ്ടു ഒപ്പമുണ്ടെന്നു തിരിച്ചറിയുക..അല്ലാഹു ഖൈര്‍ ആക്കട്ടെ..

    ReplyDelete
  4. ഇതും ഒന്ന് ഓടിച്ചു വായിക്കാനേ സാധിച്ചുള്ളൂ. മുഴുവനായും ഒന്നുക്കൂടി വായിക്കണം.
    പ്രോത്സാഹനങ്ങള്‍ കിട്ടുമ്പോള്‍ സന്തോഷം തോന്നുക സ്വാഭാവികം. പക്ഷെ എനിക്ക് താങ്കളോട് പറയാനുള്ളത്-ആര് തളര്‍ത്താന്‍ ശ്രമിച്ചാലും
    താങ്കള്‍ അല്‍പ്പം പോലും തളരരുത് എന്നാണ്. ഈ രംഗത്ത് ഇനിയും ഒരുപാടൊരുപാട് മുന്നേറാന്‍ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്