ആസ്വാദനത്തിന്റെ പേറ്റുനോവ്
ആസ്വാദനത്തിന്റെ വഴിയില്‍ മലയാളി വിത്യാസ്തത തേടുകയാണ്. ഉദ്ബുദ്ധതയെന്നത് പൈങ്കിളിയാണെന്ന് തെറ്റിദ്ധരിച്ചതാണോ ആസ്വാദനത്തിന്റെ വേറിട്ട വഴിയിലൂടെയുള്ള സഞ്ചാരത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടുക്കാരെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് നിശ്ചയമില്ല.  ഒരു കാലത്ത് രണ്ട് വരികകളായിരുന്നു മലയാളിയുടെ ആസ്വാദനത്തെ വഴിവെട്ടി നയിച്ചിരുന്നത്. വായന കാഴ്ചയുടെ പളപളപ്പിലേക്ക് വഴിമാറിയപ്പോള്‍ വാരികയുടെ സ്ഥാനം ചിരഞ്ജീവികളായ സീരിയലുകള്‍ ഏറ്റെടുത്തു. കാലം കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ സ്റാര്‍ സിംഗറും പട്ടുറുമാലും രംഗം കയ്യടക്കി. മാറ്റം ആഗ്രഹിക്കുന്ന മലയാളിയുടെ  മനസ്സിനെ ഗവേഷണ വിധേയമാക്കിയ ചാനല്‍ മുതലാളിമാര്‍ ഭാര്യ വെറുതെയാണോ, അല്ലേ എന്നതും, കളിയല്ലാത്ത ജീവിതത്തേയും അഭിനയ പകിട്ടോടെ സ്വീകരണ മുറികളിലെത്തിച്ചു. സ്വകാര്യ ജീവിതത്തിലെ പാകപിഴവുകളും, പരസ്പരമുള്ള ദൌര്‍ബല്യങ്ങളും വരെ ബാക്ക്ഗ്രണ്ട് മ്യൂസിക്കിന്റെ അകമ്പടിയോടെ ആസ്വാദനത്തിന്റെ രീതികളായി അവതരിപ്പിക്കപ്പെട്ടു. ജീവിത ഗന്ധിയെന്നവകാശപ്പെട്ട റിയാലിറ്റി ഷോകളില്‍ പങ്കെടുത്തുവരുടെ കണ്ണുനീരിന്റെ ഒഴുക്കിന് സ്ളോമോഷന്‍ ഇഫക്ട് നല്‍കി കച്ചവട തന്ത്രത്തിന്റെ ആസ്വാദന മികവ് പ്രകടമാക്കി.

സങ്കീര്‍ണ്ണമായ  തിരക്കുകളില്‍ നിന്ന് മനസ്സിനും ചിന്തക്കുമുള്ള മോചനമാണ് ആസ്വാദനം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിക്കപ്പെട്ടപ്പോള്‍ അത് പ്രസവമുറിയുടെ അകത്തളം വരെയെത്തുമെന്ന് കരുതിയില്ല. ഒടുവില്‍ പേറ്റ് നോവിന്റെ ദൈന്യതയും, പ്രസവത്തിന്റെ തീക്ഷണതയും സൂം ചെയ്ത ക്യാമറകളില്‍ പകര്‍ത്തപ്പെട്ടിരിക്കുന്നു.  മലയാളിക്ക് ആസ്വാദനത്തിന്റെ വ്യത്യസ്ത തീര്‍ത്തുകൊണ്ട്.  അമ്മയും, കുഞ്ഞും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ വിശാലത കലര്‍പ്പില്ലാതെ പ്രേക്ഷക ലോകത്തിന്റെ മുന്നിലെത്തിക്കുകയെന്നതാണ് പ്രസവ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലുടെ  സംവിധായകന്‍ അര്‍ത്ഥമാക്കിയത്. എന്നാല്‍ അമ്മയായി വേഷമിടുന്ന നടി തന്റെ പ്രസവം ലോകത്തിന് മുന്നിലെത്തിക്കുന്നതിനെ മുഴുവന്‍ സ്ത്രീകളുടെയും അഭിലാഷമായാണ് അവതിരിപ്പിച്ചത്. പ്രസവമെന്ന സുന്ദരമായ നിമിഷം സ്ത്രീകള്‍  മാത്രം പങ്കിടേണ്ട ഒന്നല്ലെന്നായിരിന്നു അവരുടെ  വാക്കുകള്‍. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ചെയ്തികള്‍ സമൂഹത്തിന് വേണ്ടിയെന്ന ക്വട്ടേഷനോടെ ആകുമ്പോള്‍ അതിന് ന്യായീകരണമാകുമെന്ന തോന്നലായിരിക്കാം പ്രസവ മുറിയെ ക്യാമറക്ക് മുന്നില്‍ തുറന്നുവെച്ചതിനെ ലോക സ്ത്രീകളുടെ മനസ്സാണിതെന്ന് പറയാന്‍ പ്രേരിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ്  മലയാളത്തിലിറങ്ങിയ ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രം മുഴുകുടിയനായ ചാനല്‍ അവതാരകനായിരുന്നു. മദ്യപാനത്തിന്റെ ദൂഷ്യതള്‍ക്കെതിരായ ശക്തമായ സന്ദേശമാണിതെന്നതായിരുന്നു സിനിമയെ കുറിച്ചുള്ള അവകാശവാദം.  സിനിമയെ സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു കൂട്ടം യുവാക്കള്‍ വെളിപ്പടുത്തിയത് തങ്ങളിപ്പോള്‍ സിനിമയില്‍ സൂപ്പര്‍ താരം മദ്യപിക്കുമ്പോള്‍ ഗ്ളാസ്സ് പിടിച്ചിരുന്ന സ്റൈല്‍ പിന്തുടര്‍ന്നാണ് തുടര്‍ന്നുള്ള  ദിവസങ്ങളില്‍ മദ്യപ്പിക്കുന്നതെന്നാണ.് സിനിമയുടെ പ്രമേയങ്ങളാണോ, അതിലെ അവതരണ രീതികളാണോ സമൂഹത്തില്‍  സ്വാധീനം ചെലുത്തപ്പെടുന്നതെന്ന ഗൌരവ ചിന്തയാണ് ഇതിലൂടെ പ്രകടമാക്കപ്പെട്ടത്. മാതാവും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അവതരിപ്പിക്കാന്‍ ചിത്രീകരിച്ച പ്രസവ രംഗം പ്രേക്ഷക സമൂഹം സ്വീകരിക്കുക ഏത് രീതിയിലായിരിക്കുനെന്ന്  ഉള്‍കൊള്ളാന്‍ മേല്‍ പറഞ്ഞ അനുഭവ സാക്ഷ്യം  ധാരാളമായിരിക്കും. മനുഷ്യവികാരങ്ങളെ ആസ്വാദന വഴിയില്‍ വില്‍പ്പന ചരക്കാക്കി മാറ്റിയപ്പോള്‍ ഉപഭോക്തൃ പട്ടികയില്‍ മലയാളി ഒന്നാം സ്ഥാനത്ത് നിന്നതാണ് പ്രമേയങ്ങള്‍ക്ക് പകരം അവതരണ രീതികള്‍ സ്വാധീനിക്കപ്പെടുന്നതിലേക്ക് എത്തിയത്. നടുറോഡിലെ വാഹന അപകടങ്ങളില്‍ ജീവനോട് മല്ലിടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിനുപകരം മൊബൈല്‍ ക്യാമറയില്‍ ഈ രംഗങ്ങള്‍ പകര്‍ത്തി ആസ്വാദനത്തിന്റെ ചൂടന്‍ ക്ളിപ്പുകള്‍ സ്വന്തമാക്കിയെന്ന് നെടുവീര്‍പ്പിടുന്ന സമൂഹത്തിന് മുന്നിലേക്കാണ് പ്രസവവും, ആദ്യ രാത്രിയുമൊക്കെ വശ്യതയോടെ ചിത്രീകരിച്ച് നല്‍കുന്നത്.

കിടമത്സരം ഏതൊന്നിന്റെയും ധാര്‍മ്മികത കെടുത്തുമെന്ന പൊതുസങ്കല്‍പ്പം  തന്നെയാണ് ആസ്വാദന മനോഭാവത്തിന്റെ കാര്യത്തിലും സംഭവിച്ചത്.  കൂണൂപോലെ മുളച്ചു പൊങ്ങിയ എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ക്ക് പ്രേക്ഷക സമൂഹത്തെ പിടിച്ചിരുത്തണമെങ്കില്‍ പാരമ്പര്യ രീതികളില്‍  നിന്ന് മാറേണ്ടത് അനിവാര്യമായിരുന്നു. വ്യക്തികളുടെ സ്വകാര്യതകളും, കുടുംബ ജീവിതത്തിലെ അസ്വസ്ഥതകളും മുഴുനീളന്‍ പരമ്പരകളായി മാറുന്നത് ഈ അനിവാര്യതയില്‍ നിന്നായിരുന്നു.  പണവും, പ്രശസ്തിയും, സ്വകാര്യതകളെ പരസ്യപ്പെടുത്താന്‍ മാനദണ്ഡങ്ങളായപ്പോള്‍ പ്രേക്ഷക സമൂഹത്തെ  ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ വിഡ്ഡിവേഷം കെട്ടുന്നതിനും, കോപ്രായങ്ങള്‍ വിളമ്പുന്നതിനും ദമ്പതിമാരുടെ നീണ്ടനിരതന്നെ ചാനല്‍ സ്റുഡിയോകള്‍ക്ക്  മുന്നില്‍ അണിനിരന്നു. പുത്തന്‍ എന്റര്‍ടൈന്‍മെന്റ് ചാനലുകളുടെ  കടന്നുവരവ് ഭര്‍ത്താവിനെ കൊണ്ട് മീന്‍ മുറിപ്പിക്കുന്നത് മുതല്‍ അടിവസ്ത്രം അലക്കിക്കുന്നത് വരെ എത്തിച്ചിരിക്കുന്നു.ഇനിയും പുതിയ ചാനലുകള്‍ രംഗപ്രവേശനത്തിനായി കാത്തിരിക്കുകയാണ്.  അവര്‍ക്കും വേണം പ്രേക്ഷക സമൂഹം. അടുക്കളയും, കുളിമുറിയും ലൊക്കേഷനായിടത്തു നിന്ന് ക്യാമറ കിടപ്പു മുറിയിലെക്കെത്തിച്ച് തങ്ങളുടെ സാന്നിദ്ധ്യം ഇവര്‍  ഉറപ്പിക്കുകതന്നെ ചെയ്യും.

മിനി സ്ക്രീനിനു മുന്നില്‍ തളച്ചിടപ്പെട്ട മലയാളിയെ ബിഗ് സ്ക്രീനിന്റെ വിശാലതയിലെത്തിക്കാനുള്ള കുതന്ത്രങ്ങളുടെ  പണിപ്പുരയിലാണ് തലയില്‍ ആള്‍താമസമുള്ള സിനിമക്കാര്‍. പഴയ തലമുറയെ ഹരം കൊള്ളിച്ച പല സിനിമകളും  റീ മേക്കുകളായി പുനരാവിഷ്കരിക്കപ്പെട്ടത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഹരം കൊള്ളുന്ന കാര്യത്തില്‍ തലമുറകള്‍ക്കിടയില്‍ വിടവില്ലെന്ന് ബോധ്യപ്പെട്ട ബിഗ് സ്ക്രീനുകാര്‍ റീമേക്കുകളുമായി മുന്നോട്ട് പോവുകയാണ്.  ഇത്തരമൊരു ഉദ്യമത്തിന് തങ്ങളെ പ്രേരിപ്പിച്ചത് പഴയ സിനിമകള്‍ ഉയര്‍ത്തുന്ന ശക്തമായ പ്രമേയമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വിടുവായിത്തം പറയാറുണ്ടെങ്കിലും രതി നിര്‍വിവേദം രണ്ട് തലമുറകള്‍ക്കുണ്ടാക്കിയ നിര്‍വൃതിയെന്തെന്നത് കണ്ടെത്താന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല. 
ആസ്വാദനം കച്ചവട  ചരക്കാകുമ്പോള്‍ മൂല്ല്യങ്ങള്‍ വില്‍പ്പനക്ക് വെക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല.  കാല്‍പ്പനികതയുടെ സ്ഥാനത്ത് പച്ചയായ ജീവിതങ്ങള്‍ സമയം കൊല്ലിയായി അവതരിപ്പിക്കപ്പെട്ടതും കച്ചവട തന്ത്രത്തിന്റെ ഭാഗം തന്നെ. ചരിത്ര പുരുഷ•ാരുടെ ജീവിതം പുനരാവിഷ്ക്കരിക്കപ്പെടുന്നുവെന്ന തലക്കെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ പോലും അശ്ളീലതകള്‍ നിറഞ്ഞ ഗാനരംഗങ്ങളാല്‍ ചിത്രീകരിക്കപ്പെട്ടത് മാറുന്ന ആസ്വാദന രീതി ശാസ്ത്രത്തിനൊത്താണ് ചരിത്രം പോലും അവതരിപ്പിക്കപ്പെടേണ്ടതെന്ന ദുസ്സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമൂഹ്യ ന•യെന്നതിനെ കച്ചവട താല്‍പര്യത്തിലൂന്നിയ പരിഷ്കരണം പിടിമുറുക്കുമ്പോള്‍ നാണം മറക്കാന്‍ അടച്ചിട്ട മുറികളും, ഉള്ളിലൊതുക്കിയ വികാരങ്ങളും, സ്വകാര്യതകളായി കാത്തു സൂക്ഷിച്ചുപോന്നിരുന്ന രഹസ്യങ്ങളുമെല്ലാം ഇനിയും പര്‍ച്ചേസ് ചെയ്യപ്പെടും.



Comments

  1. പോസ്റ്റ്‌ രചയിതാവിനെ ഈ പോസ്റ്റിലൂടെ ഞാന്‍ മനസ്സിലാക്കുന്നത് " പക്ക്വത എത്താത്ത മനസ്സിന്റെ ഉടമ" എന്നാണു, ഇന്ത്യാ മഹാരാജ്യം ഏതെങ്കിലും മതത്തിന്റെ സദാചാരപരമായ ചിന്തകള്‍ക്ക് അനുസരിച്ചേ പോകാവൂ എന്ന തികച്ചും സങ്കുചിതമായ ചിന്തയില്‍ നിന്നേ ഇതുപോലുള്ള പോസ്റ്റുകള്‍ ഉണ്ടാവൂ, വിദേശങ്ങളില്‍ പ്രസവ റൂമില്‍ ഭാര്യയോടൊപ്പം ഭര്‍ത്താവ് നിര്‍ബന്ധമാണ്‌, കുഞ്ഞിനെ തന്റെ കൈകളിലേക്ക് ഏറ്റു വാങ്ങുന്നത് പോലും ( പ്രസവിക്കുമ്പോള്‍) ഭര്‍ത്താവാണ്, ഈ പ്രവര്‍ത്തിയും ചിന്തയുമെല്ലാം ചീഞ്ഞളിഞ്ഞ സദാചാര കുരുക്കുകള്‍കിടയില്‍ പെട്ടോരിക്കലും വരില്ല നമ്മുക്കിടയില്‍, എന്ന് ഈ പോസ്റ്റ്‌ വ്യക്തമാക്കുന്നു. തുറന്ന മനസ്സോടെ, വിശാലമായ ചിന്താഗതികളോടെ ലോകത്തെ കാണുക അപ്പോള്‍ നാം പൊട്ട കിണറ്റിലെ തവള അല്ലാതായിതീരും. സ്വാത മേനോന്റെ ധൈര്യത്തെയും ആത്മാര്തതെയും പ്രശംസിക്കുക കാരണം പ്രസവം എന്നത് എത്ര വേദന നിറഞ്ഞതാനന്നു കേട്ടിട്ടേ ഒള്ളൂ അത് നേരിട്ട കാണുമ്പോള്‍ സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കാനുള്ള ഒരവസരവും ഇവിടെ ഉണ്ടാവുന്നു.

    ReplyDelete

Post a Comment